ആത്മീയതയും വിപ്ലവവും ഒരുമിച്ച് പോകും കാനം, പക്ഷെ ഇതുപോലല്ല

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

bbb

അത്മീയതയും വിപ്ലവവും തമ്മില്‍ ഒരുമിച്ചു പോകില്ലെന്നും സിപിഐ ഒരിക്കലും ശ്രീകൃഷ്ണ ജയന്തി പോലുള്ള ആഘോഷങ്ങള്‍ സംഘടിപ്പിക്കില്ലെന്നുമുള്ള സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന സിപിഎമ്മിനു. കനത്ത തിരി്ച്ചടിയായിരിക്കുകയാണ്. വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണ് ഇന്ന് സിപിഎം. ശ്രീകൃഷ്ണജയന്തിയല്ല, ഓണാഘോഷസമാപനമാണ് തങ്ങള്‍ നടത്തിയതെന്ന അവരുടെ വിശദീകരണം പൊതുവില്‍ ആരും അംഗീകരിക്കുന്നില്ല. പൊതുസമൂഹത്തില്‍ നിന്നോ അനുഭാവികളില്‍ നിന്നോപോലും കാര്യമായ പിന്തുണ ഈ പരിപാടിക്കു ലഭിച്ചില്ല. അണികളില്‍ വലിയൊരു ഭാഗം അസ്വസ്ഥരാണ്. അതിനിടയിലാണ് സിപിഐ സെക്രട്ടറിയുടെ പരസ്യപ്രസ്താവന. സിപിഎം എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പരിപാടികള്‍ ഏറ്റെടുത്തതെന്ന് അറിയില്ലെന്നും കാനം രാജേന്ദ്രന്‍ കൂട്ടിചേര്‍ത്തു.
അതേസമയം ആത്മീയതയും വിപ്ലവവും ഒരുമിച്ചുപോകില്ല എന്ന കാനത്തിന്റെ പ്രസ്താവന ശരിയാണെന്നു പറയാനാകില്ല. പ്രത്യകിച്ച് ഇന്ത്യന്‍ സാഹചര്യത്തില്‍. ഒരുപക്ഷെ ക്ലാസ്സിക്കല്‍ വര്‍ഗ്ഗസമരത്തില്‍ ആത്മീയതക്കു പങ്കില്ലെന്നാകാം കാനം പറയുന്നത്. പക്ഷെ അത്തരമൊരു വര്‍ഗ്ഗസമരത്തിന് ഇന്നു ലോകത്തെവിടെയെങ്കിലും പ്രസക്തിയുണ്ടോ? അനന്തമായ വൈവിധ്യങ്ങളുടേയും വര്‍ഗ്ഗത്തേക്കാള്‍ ജാതിക്കു പ്രാധാന്യവുമുള്ള ഇന്ത്യയില്‍ എന്തു ക്ലാസിക്കല്‍ വര്‍ഗ്ഗസമരമാണ് നടക്കുക?
വിപ്ലവമെന്ന പദത്തിനു വിശാലമായ രീതിയില്‍ സമഗ്രമായ ഒരു മാറ്റം എന്നര്‍ത്ഥമാണ് കൊടുക്കുന്നതെങ്കില്‍ കാനം പറഞ്ഞത് തീര്‍ത്തും തെറ്റാണ്. ഇന്ത്യയെ പോലുള്ള രാജ്യത്ത് ആത്മീയതയെ തള്ളിക്കളഞ്ഞൊരു മുന്നേറ്റത്തിനും ഒരു പ്രസക്തിയുമില്ല. സാധ്യവുമല്ല. എന്തിന്? ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവാണ് മതമെന്ന് മാര്‍ക്‌സ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ. മതവും ആത്മീയതയുമൊക്കെ പച്ചയായ യാഥാര്‍ത്ഥ്യമാണ്. മനുഷ്യന്‍ കേവലം ഭൗതികജീവിയല്ല. അങ്ങനെ വാദിക്കാന്‍ യുക്തിവാദ മൗലികവാദികള്‍ക്കേ കഴിയൂ. ആത്മീയമായ ഒരു ത്വര എന്നും മനുഷ്യരിലുണ്ട്. മതവും ആത്മീയതയുമൊക്കെ പലപ്പോഴും വര്‍ഗ്ഗീയതയും മൗലികവാദവുമൊക്കെയായി മാറുന്നു എന്നുവെച്ച് യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടക്കുന്നതില്‍ എന്തര്‍ത്ഥം?
നമ്മുടെതന്നെ മുന്‍കാല ചരിത്രമെന്താണ്? ഇന്ത്യയിലായാലും കേരളത്തിലായാലും ആത്മീയതയെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞല്ല സാമൂഹ്യചലനങ്ങള്‍ ഉണ്ടായിട്ടുള്ളത്. കേരളത്തില്‍ നിലനിന്നിരുന്ന അയിത്തത്തിനും ജാതീയചൂഷണത്തിനുമെതിരെയുള്ള നാരായണഗുരുവിന്റെ രംഗപ്രവേശത്തിനു പുറകിലെ യാഥാര്‍ത്ഥ്യമെന്തായിരുന്നു? ആത്മീയതിയിലൂന്നി കൊണ്ടേ അത്തരം ചലനങ്ങള്‍ നിലനില്‍ക്കൂ എന്നു ബോധ്യപ്പെട്ട ഡോ പല്‍പ്പുവായിരുന്നല്ലോ ഗുരുവിനെ കണ്ടെത്തിയത്. കേരളം കണ്ട ഏറ്റവും വലിയ സാമൂഹ്യവിപ്ലവകാരി ഗുരുവല്ലാതെ മറ്റാര്? ഗുരുവടക്കമുള്ള നവോത്ഥാനശില്‍പ്പികള്‍ വിത്തെറിഞ്ഞ മണ്ണിലാണല്ലോ കമ്യൂണിസ്റ്റുകാര്‍ ഫലം കൊയതത്. ചാതുര്‍വര്‍ണ്യത്തെ അംഗീകരിച്ചു എന്ന ആരോപണത്തില്‍ നിന്നു രക്ഷപ്പെടാനാകില്ല എങ്കിലും ഗാന്ധിയുടേതും രാമരാജ്യസങ്കല്‍പ്പമായിരുന്നല്ലോ. ഹിന്ദുവര്‍ഗ്ഗീയവാദികള്‍ക്കുതന്നെ ഗാന്ധിയെ വധിക്കേണ്ടി വന്നതും യാദൃശ്ചികമല്ല. രാമന്‍ തന്നെ എത്രയോ വൈവിധ്യങ്ങളുള്ള സങ്കല്‍പ്പമാണ്. എത്രയോ രാമായണങ്ങള്‍, എത്രയോ രാമരാജ്യ സങ്കല്‍പ്പങ്ങള്‍.. അവക്കെല്ലാമെതിരെ മുഖം തിരിച്ചുനിന്നൊരു വിപ്ലവവും മുന്നോട്ടുപോകില്ല.
തീര്‍ച്ചയായും ഇവിടെ ഒരു തെരഞ്ഞെടുപ്പിന് പ്രസക്തിയുണ്ട്. അവിടെയാണ് സിപിഎമ്മിന് വീഴ്ച പറ്റിയത്. ഒരു ഹിന്ദുപാര്‍ട്ടിയായ ബിജെപിയും സംഘപരിവാര്‍ ശക്തികളും ഹൈന്ദവബിംബങ്ങളെ ഉപയോഗിക്കുമെന്നത് സ്വാഭാവികം. അടുത്തകാലത്തായി അതു കൂടുതല്‍ ശക്തമാണ്. ഗണപതി ആഘോഷങ്ങളും രക്ഷാബന്ധനും അഷ്ടമി രോഹിണി ആഘോഷങ്ങലൊക്കെ അതിന്റ ഭാഗം. എന്തൊക്കെ പറഞ്ഞാലും ഹിന്ദുക്കളുടെ പാര്‍ട്ടി തന്നെയായ സിപിഎം ആശങ്കയിലാണ്. തങ്ങളുടെ വിശ്വാസികളായ അണികള്‍ ബിജെപിയിലേക്ക് ഒഴുകുമെന്നവര്‍ ഭയപ്പെടുന്നു. അതിന്റെ ഭാഗമാണ് അതേപാതയിലൂടെ നീങ്ങാന്‍ സിപിഎം തയ്യാറായത്. എന്നാല്‍ അതുതുറന്നു പറയാനാകാതെ പല നേതാക്കളും പല രീതിയില്‍ പറഞ്ഞു. പലയിടത്തും പല രീതിയില്‍ ആഘോഷിച്ചു.
ശ്രീകൃഷ്ണനേയും ശ്രീരാമനയുമൊന്നും പ്രതീകമായെടുത്തല്ല ഗുരുവടക്കമുള്ള നവോത്ഥാന നായകര്‍ സാമൂഹ്യവിപ്ലവം നയിച്ചതെന്നോര്‍മ്മ വേണം. താന്‍ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണെന്നാണല്ലോ ഗുരു പറഞ്ഞത്. ഗുരുവടക്കമുള്ള വിപ്ലവകാരികള്‍ തുടങ്ങിവെച്ച സാമൂഹ്യവിപ്ലവം പാതിവഴിയില്‍ ഉപേക്ഷി്കകപ്പെട്ടു എന്നു നമുക്കറിയാം. ക്ഷേത്രപ്രവേശനം ഹൈന്ദവവിഭാഗത്തില്‍ ഒതുങ്ങി. അവര്‍ണ്ണവിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും പൗരോഹിത്യത്തില്‍ സ്ഥാനമില്ല. ജാതിബോധം ശക്തമായി തുടരുന്നു. ജാതിവാല്‍ അഭിമാനമായി കൊണ്ടുനടക്കുന്നവരുടെ എണ്ണം കൂടുന്നു. ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളില്‍ സവര്‍ണ്ണര്‍ എത്തുന്നില്ല. മിശ്രഭോജനത്തിന്റെ തുടര്‍ച്ചയാകേണ്ട മിശ്രവിവാഹങ്ങള്‍ നടക്കുന്നതേയില്ല. രൂപം മാറിയെങ്കിലും ജാതീയവിവേചനം തുടരുന്നു. അധസ്ഥിത ആദിവാസി വിഭാഗങ്ങള്‍ വളരെ മോശമായ അവസ്ഥയില്‍ ജീവിക്കുന്നു. ദളിത് ഉദ്യോഗസ്ഥര്‍ക്കുപോലും സാമൂഹ്യനീതി ലഭിക്കുന്നില്ല. സ്ത്രീ പുരുഷ സമത്വം മരീചികയായി മാറുന്നു. സവര്‍ണ്ണമൂല്യങ്ങളാണ് കേരളീയമെന്ന സങ്കല്‍പ്പം ശക്തമാകുന്നു. ഓണം പോലും സവര്‍ണ്ണ ആഘോഷമാകുന്നു. ഈ പട്ടിക നീളുന്നതാണ്. അത്തരം മേഖലയില്‍ നവോത്ഥാനപോരാട്ടങ്ങളുടെ പാരമ്പര്യമുയര്‍ത്തി പോരാടുന്നതിനു പകരം സംഘപരിവാറിനെ വെല്ലുവിളിക്കാന്‍ രാമന്റേയും കൃഷ്ണന്‍രേയും ഗണപതിയുടേയും മറ്റും പുറകില്‍ പോകുന്ന ഒരു പ്രസ്ഥാനത്തിന് എന്തു സാമൂഹ്യപ്രസക്തിയാണുള്ളത്. എന്തുകൊണ്ട് ബുദ്ധനെ നാം കാണുന്നില്ല? ഉറിയടി മത്സരവും പിഞ്ചു കുഞ്ഞുങ്ങളെ ഉണ്ണിക്കണ്ണന്‍ വേഷം കെട്ടിക്കലും ആര്‍ എസ് എസ് കാരുടെ കുത്തകയല്ല എന്ന് നാട്ടാരെ ബോദ്ധ്യപ്പെടുത്താന്‍ സ്വന്തം കുട്ടികളെ വേഷം കെട്ടിച്ച് റോഡില്‍ ഇറക്കുന്നതില്‍ എന്ത് സെക്യുലറിസം എന്ത് പുരോഗമനം എന്ന് ചോദിക്കുന്നവര്‍ തെറ്റുകാരാണോ?.
അതേസമയം ഇത്തരെമാരു പോരാട്ടത്തില്‍ കാനം പറഞ്ഞ പോലെ ആത്മീയത അന്യമൊന്നുമല്ല. അതില്ലാതെ കഴിയുകയുമില്ല. ഭൗതികവും ആത്മീയവുമായ ജീവിയാണ് മനുഷ്യന്‍. അവന് അപ്പം കൊണ്ടുമാത്രം ജീവിക്കാനാവില്ല. അങ്ങനെ ധരിച്ചതാണ് ആഗോളതലത്തില്‍ തന്നെ കമ്യൂണിസ്റ്റുകാര്‍ ചെയ്ത തെറ്റ്. അതിനുപകരം നേരെ എതിര്‍ വശത്തെത്തുകയാണ് കേരളത്തിലെ സിപിഎം ചെയ്യുന്നത്. അത് സമൂഹത്തെ ഏറെ പുറകോട്ടാണ് വലിക്കുക. പാര്‍ട്ടിക്കും അതു ഗുണം ചെയ്യില്ല. പകരം ഗുണം ചെയ്യുക സംഘപരിവാറിനു തന്നെയായിരിക്കും.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply