
അടിയന്തരാവസ്ഥ ഓര്‍മ്മയല്ല, അനുഭവമാണ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥയിലൂടെ കടന്നുപോവുകയാണ് നാം. 1975 ജൂണ്‍ 26ന്റെ ഓര്‍മ്മനാളിന് ഒരിരുണ്ട കാലത്തെ അതിജീവിച്ചതിന്റെ തിളക്കമില്ല. അടിച്ചമര്‍ത്തലുകള്‍ക്കും പീഢനങ്ങള്‍ക്കും നീതിനിഷേധങ്ങള്‍ക്കും ഭരണകൂടാതിക്രമങ്ങള്‍ക്കും അറുതിയില്ല. വര്‍ദ്ധിത വീര്യത്തോടെ എല്ലാം തുടരുന്നു. ഒരടിയന്തരാവസ്ഥയുടെ മേലുടുപ്പോ മറവോ ഇല്ലാതെ എന്തുമാകാമെന്ന സമ്മതത്തോളം ജനാധിപത്യ ഭരണക്രമം അതു ശീലിച്ചിരിക്കുന്നു.
യു എ പി എപോലുള്ള കരിനിയമങ്ങളുണ്ട്. വിചാരണയില്ലാതെ നീളുന്ന തടവനുഭവങ്ങളുണ്ട്. ഭരണകൂടങ്ങള്‍ക്ക് അക്രമോത്സുക സൈനിക വിഭാഗങ്ങളും ചട്ടമ്പി സംഘങ്ങളുമുണ്ട്. ശബ്ദിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നവരെ തീവ്രവാദികളും ജനശത്രുക്കളുമെന്ന് മുദ്രകുത്തി വേട്ടയാടുന്ന നായാട്ടു നിയമങ്ങളുണ്ട്. തുര്‍ക്കുമാന്‍ഗേറ്റിലെ ദരിദ്ര ചേരിവാസികളെപ്പോലെ നിരന്തരം കുടിയൊഴിപ്പിക്കപ്പെടുകയും പുറന്തള്ളപ്പെടുകയും ചെയ്യുന്ന ഇരകളുടെ നീണ്ട നിരകളുണ്ട്.
ലോകത്തെ മുഴുവന്‍ തീറ്റിപ്പോറ്റാവുന്ന വിഭവ സമൃദ്ധി, ചെറുന്യൂനപക്ഷത്തിന്റെ സ്വത്തധികാരമാക്കുന്ന കയ്യേറ്റങ്ങള്‍ ആദരിക്കപ്പെടുന്നു. അവരുടെ ഇംഗിതങ്ങളാണ് പാതകളും തുറമുഖങ്ങളുമാകുന്നത്. ആരോഗ്യവും വിദ്യാഭ്യാസവുമാകുന്നത്. അവകാശസമരങ്ങളെല്ലാം അടിച്ചമര്‍ത്തപ്പെടുന്നു. ഏതു വേഷം, ഏതു ഭാഷ, ഏതു വഴികള്‍, എന്തു ഭക്ഷണം, എത്രത്തോളം ശബ്ദം എല്ലാം നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
പോയ അടിയന്തരാവസ്ഥക്കാലത്ത് ചെറിയ മൂളലുകളും മുരടനക്കങ്ങളും പ്രതിഷേധങ്ങളും മുതല്‍ വലിയ ചെറുത്തുനില്‍പ്പുകള്‍വരെ നടത്തിയതിന് ജയില്‍വാസമോ പീഢനമോ ഏറ്റവരുടെ പിന്മുറക്കാര്‍ ഏറെക്കുറെ നിശബ്ദരാണ്. സ്വതന്ത്ര രാജ്യമോ സ്വര്‍ഗരാജ്യമോ വന്നു എന്ന മട്ടില്‍ സ്വാതന്ത്ര്യ സമരപ്പെന്‍ഷന്‍ കിട്ടുമോ എന്ന അന്വേഷണത്തിലാണവര്‍. പ്രഖ്യാപിച്ചിട്ടില്ലാത്ത അടിയന്തരാവസ്ഥയുടെ നടത്തിപ്പുകാരാവാന്‍ അവര്‍ മടിക്കുന്നില്ല. ജീവിച്ചിരിക്കാന്‍ പൊരുതുകയല്ലാതെ വഴിയില്ലെന്ന് തിരിച്ചറിഞ്ഞവരുടെ അവകാശപ്പോരാട്ടങ്ങള്‍ പക്ഷെ ഒടുങ്ങുകയില്ല. ഭരണകൂടങ്ങളും വഞ്ചകപ്പരിഷകളും വേട്ടയാടലുകള്‍ തുടരും. മനുഷ്യരെയും ജനാധിപത്യ മൂല്യങ്ങളെയും സംരക്ഷിക്കേണ്ടത് പുറന്തള്ളപ്പെടുന്ന ജനതയുടെ മാത്രം ബാധ്യതയായിരിക്കുന്നു. അടിയന്തരാവസ്ഥയുടെ ഓര്‍മ്മപ്പെരുന്നാള്‍ വരാനിരിക്കുന്ന കൂടുതല്‍ കറുത്ത നാളുകളെ മാത്രം ഓര്‍മ്മിപ്പിക്കുന്നു.
അര്‍ദ്ധഫാഷിസത്തില്‍നിന്ന് പൂര്‍ണ ഫാഷിസത്തിലേക്ക് എന്ന ഹിമാലയന്‍ ചുമരെഴുത്തിനു കീഴെ നാം തലകുനിച്ചിരിക്കുകയാണ്. വലിയ (ഭരണ)കൂടത്തിനു താഴെ ചതഞ്ഞരയാനുള്ള സമ്മതപത്രമാണ് നാം ഒപ്പിട്ടുകൊണ്ടിരിക്കുന്നത്.
