പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

രാജ്യം തന്നെ ഉറ്റുനോക്കുന്ന ഒന്നായി പാലക്കാട് ഉപതെരഞ്ഞെടുപ്പ് മാറിക്കഴിഞ്ഞിരിക്കുന്നു. ഷാഫിയെ വടകരക്കു വിട്ട, കോണ്‍ഗ്രസിന്റെ ദീര്‍ഘവീക്ഷണമില്ലാത്തെ നടപടിയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിനു കാരണമായത് എന്നതില്‍ സംശയമില്ല. അതിനി പറയുന്നതില്‍ വലിയ കാര്യമില്ല. മൂന്നു സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ടും അതാതു പാര്‍ട്ടികളില്‍ വലിയ കോലാഹലങ്ങളുണ്ടായി. തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ അതൊക്കെ തല്‍ക്കാലത്തേക്ക് ആറിത്തണുത്തിരിക്കുന്നു. സത്യത്തില്‍ അതുമായി ബന്ധപ്പെട്ട് എല്ലാ പാര്‍ട്ടികളും പഠിക്കേണ്ട ഒരു പാഠമുണ്ട്. സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുമ്പോള്‍ അത് പാര്‍ട്ടികള്‍ക്കകത്തും പുറത്തും പരസ്യമായി അഭിപ്രായം ചോദിക്കുക എന്നതാണത്. അത് ഈ ജനാധിപത്യ പ്രക്രിയയെ തന്നെ ശക്തിപ്പെടുത്തും എന്നുറപ്പ്. ജനാധിപത്യസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ക്ക് ജനങ്ങളില്‍ നിന്ന് എന്താണ് മറക്കാനുള്ളത്.? എന്നാല്‍ അത്രക്കൊന്നും ചിന്തിക്കാന്‍ നമ്മുടെ ജനാധിപത്യവും പാര്‍ട്ടികളും പക്വമായിട്ടില്ല. മൂന്നു കൂട്ടര്‍ക്കും വിജയം മധുരിക്കും എന്നുറപ്പ്. പക്ഷെ പരാജയപ്പെടുകയാണെങ്കില്‍ മറ്റു പാര്‍ട്ടികളേക്കാള്‍ ഏറ്റവും പ്രതിസന്ധി നേരിടുക കേണ്‍ഗ്രസ്സായിരിക്കും. കാരണം അവരുടെ സിറ്റിംഗ് സീറ്റാണ് പാലക്കാട് എന്നതുതന്നെ. അതുകൊണ്ടുതന്നെ വിജയിക്കേണ്ടത് ഏറ്റവും അനിവാര്യം അവര്‍ക്കാണ്. അതേസമയം തോറ്റാല്‍ വലിയ പ്രശ്‌നമൊന്നും ഇല്ലെങ്കിലും ജയിച്ചാല്‍ വന്‍നേട്ടമാകുക സിപിഎമ്മിനാണ്. ബിജെപിക്കാകട്ടെ ഒരിക്കല്‍ കൂടി നിയമസഭയിലെത്താനുള്ള സുവര്‍ണാവസരമാണ്.

ഒരു ഉപതെരഞ്ഞെടുപ്പിലും കാണാത്തത്ര നാടകീയ സംഭവങ്ങളാണ് പാലക്കാട് അരങ്ങേറിയത്. സരിന്റെ ഇടതു സ്ഥാനാര്‍ത്ഥിത്വത്തില്‍ തുടങ്ങിയ അത് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം വര എത്തിയിരിക്കുന്നു. അവിഹിത ബന്ധങ്ങളെ കുറിച്ചുള്ള ആരോപണങ്ങളാണ് തെരഞ്ഞെടുപ്പു പ്രചാരണ വേളകളില്‍ തുടക്കം മുതല്‍ മുഴങ്ങി കേട്ടത്. സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ബന്ധമെന്ന് ബിജെപിയും ബിജെപിയും സിപിഎമ്മും തമ്മില്‍ ബന്ധമെന്ന് കോണ്‍ഗ്രസും കോണ്‍ഗ്രസും ബിജെപിയുമാണ് ബന്ധമെന്ന് സിപിഎമ്മും ആരോപിക്കുന്നു. കഴിഞ്ഞ തവണ ഇ എം ശ്രീധരനെ പരാജയപ്പെടുത്താന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ധാരണയുണ്ടാക്കിയപോലെ ഇത്തവണയും ഉണ്ടാക്കുമെന്ന് ബിജെപി പറയുന്നു. ബിജെപിയുമായി ധാരണയുണ്ടാക്കാനാണ് ജയിക്കില്ലെന്നുറപ്പുള്ള സരിനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. തൃശൂര്‍ പൂരം കലക്കിയതും എഡിജിപിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും മറ്റും ബിജെപി – സിപിഎം ബന്ധത്തിന്റെ തെളിവായി കോണ്‍ഗ്രസ്് എടുത്തുപറയുന്നു. സിപിഎമ്മാകട്ടെ വടകര, തൃശൂര്‍, പാലക്കാട് പാക്കേജിനെ കുറിച്ചാണ് പറയുന്നത്. സത്യത്തില്‍ ഇത്തരത്തിലുള്ള ബന്ധങ്ങള്‍ പലപ്പോഴും കേരളം കണ്ടിട്ടുണ്ട്. ഇത്തവണയും ഉണ്ടാകാം. പക്ഷെ രാഷ്ട്രീയമായി പരിശോധിക്കുമ്പോള്‍ സിപിഎമ്മിന്റെ ചില നിലപാടുകളെ കൂടുതല്‍ വിമര്‍ശിക്കാതെ വയ്യ. അതിലറ്റവും പ്രധാനം ന്യൂനപക്ഷത്തിന്റെ വിശ്വാസം നേടാനാകില്ല എന്നുറപ്പായ സ്ഥിതിക്ക് ഭൂരിപക്ഷ പ്രീണനം എന്ന നയം പാര്‍ട്ടി നടപ്പാക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന വിമര്‍ശനമാണ്. മുസ്ലിം രാഷ്ട്രീയത്തെ പ്രമേയമാക്കിയ പി ജയരാജന്റെ പുസ്തകവും അതിന്റെ പ്രകാശന ചടങ്ങില്‍ ജയരാജന്റേയും മുഖ്യമന്ത്രിയുടേയും പരാമര്‍ശങ്ങളും തൃശൂര്‍ പൂരവിവാദത്തില്‍ പോലും ലീഗിനെ രൂക്ഷമായി അക്രമിച്ചതും അവസാനനിമിഷം ലീഗ് അധ്യക്ഷനെ അതിരൂക്ഷമായി വിമര്‍ശിച്ചതും മറ്റും ഉദാഹരണങ്ങളായി ചൂണ്ടികാട്ടുന്നു. അവസാനം കരുവന്നൂരും കൊടകരയുമായി വെച്ചുമാറിയെന്ന് സന്ദീപ് വാര്യര്‍ പോലും തുറന്നടിച്ചു. കെ മുരളീധരനുമായി ബന്ധപ്പെട്ട കത്തുവിവാദം, പല കോണ്‍ഗ്രസ് പ്രാദേശികനേതാക്കളുടേയും പാര്‍ട്ടിവിടല്‍, അബ്ദുള്‍ ഷുക്കൂറിന്റെ കരച്ചില്‍, എന്‍ എന്‍ കൃഷ്ണദാസിന്റെ വിവാദ പ്രസ്താവന, ശോഭാ സുരേന്ദ്രന്റെ പ്രതികരണങ്ങള്‍, നീലട്രോളി, കള്ളപ്പണം, മദ്യം, കള്ളവോട്ടര്‍പട്ടിക, ഇ പി ജയരാജന്റെ ആത്മകഥാ വിവാദം, വഖഫ്, വയനാട് ദുരന്തത്തോടുള്ള കേന്ദ്രത്തിന്റെ സമീപനം എന്നിങ്ങനെ വിിവധ വിഷയങ്ങളുടെ മാര്‍ച്ചിന്റെ അവസാനമാണ് സന്ദീപ് വാര്യരുടെ പ്രഖ്യാപനത്തിലെത്തിയത്. സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയാത്തതിനാല്‍ കോണ്‍ഗ്ര്‌സ വിട്ട സരിന്‍ ആദ്യം ബിജെപിയെ സമീപിച്ചു, എന്നാല്‍ ആഗ്രഹിച്ച പ്രതികരണം കിട്ടാതിരുന്നതിനാലാണ് സിപിഎമ്മിലെത്തിയത് എന്നു വ്യക്തം. അതേ മാതൃകയില്‍ സന്ദീപ് വാര്യരേയും നേടിയെടുക്കാന്‍ സിപിഎം ഏറെ ശ്രമിച്ചു. എന്നാല്‍ പതിവില്ലാത്ത പോലെ അത്ഭുതകരമായ ഇടപെടലാണ് കോണ്‍ഗ്രസ് നടത്തിയത്. വെറുപ്പിന്റെ ഫാക്ടറിയില്‍ നിന്ന് സ്‌നേഹത്തിന്റെ കടയിലെത്തി എന്ന് സന്ദീപിനെ കൊണ്ട് പറയിക്കാന്‍ പോലും അവര്‍ക്കായത് വലിയ നേട്ടംതന്നെയാണ്. അതാകട്ടെ മനമില്ലാ മനസ്സോടെ അവസാനം പാലക്കാടെത്തിയ മുഖ്യമന്ത്രിയുടെ പ്രസംഗം നടക്കുമ്പോള്‍ തന്നെ അതിനെ അപ്രസക്തമാക്കികൊണ്ട്. ഇതിലൂടെ മൂത്താന്‍ സമുദായത്തിന്റെ വോട്ടുകള്‍ കിട്ടുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. കെ മുരളീധരന്‍ മാത്രമാണ് ഒരു ഒളിയമ്പെയ്തത്. വലിയ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതിനൊടുവില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത് കോണ്‍ഗ്രസ് തന്നെ എന്നു പറയാം. നീലട്രോളിയിലും വ്യാജമദ്യത്തിലും മറ്റും ഏറ്റതുപോലെയുള്ള തിരിച്ചടി തന്നെയാണ് സിപിഎമ്മിന് ഇവിടേയും ഏറ്റത്. ബിജെപിക്കും അവസാന നിമിഷം വലിയ തിരിച്ചടി തന്നെയേറ്റു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഉപതെരഞ്ഞെടുപ്പുകള്‍ നിലവിലെ സര്‍ക്കാരിന്റെ ഒരു വിലയിരുത്തല്‍ കൂടിയാണല്ലോ. അതായത് ഈ ഉപതെരഞ്ഞെടുപ്പുകള്‍ മറ്റെല്ലാ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊപ്പം രണ്ടാം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയാകും. തീര്‍ച്ചയായും നിലവിലെ സര്‍ക്കാരിനെ വിലയിരുത്തിയാല്‍ ശരാശരി നിലവാരം എന്നുപോലും പറയാനാകാത്ത അവസ്ഥയാണ്. ഒന്നാം പിണറായി സര്‍ക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രകടനം മോശമാണെന്നു സിപിഎം പ്രവര്‍ത്തകര്‍ പോലും പരസ്യമായും രഹസ്യമായും പറയുന്നു. ജയരാജന്റെ പുസ്തകത്തിലും ആ പരാമര്‍ശമുണ്ടെന്നാണല്ലോ വാര്‍ത്ത. ഏറ്റവും മോശം പ്രകടനം മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തരവകുപ്പു തന്നെ. അതിനൊരു പ്രത്യേക മന്ത്രിയെ നിയമിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറല്ല. ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനുശേഷമുണ്ടായ അഴിമതിയാരോപണങ്ങളും കുറവല്ല. കരുവന്നൂരൊന്നും മറക്കാറായിട്ടില്ലല്ലോ. മൂന്നാമതും ഒരു ഭരണതുടര്‍ച്ചയുണ്ടായാല്‍ അതോടെ സിപിഎം പൂര്‍ണ്ണമായ അപചയത്തിനിടയാകുമെന്നു പറയുന്നത് പാര്‍ട്ടി അണികള്‍ തന്നെയാണ്. അതും പ്രതീക്ഷ നല്‍കുന്നത് കോണ്‍ഗ്രസിനുതന്നെയാണ്. പക്ഷെ അപ്പോഴും അപ്രധാനവും വസ്തുതാവിരുദ്ധമെന്ന് പിന്നീട് ബോധ്യപ്പെട്ടതുമായ പല വിഷയങ്ങളും ഊതികത്തിച്ച് ഭരണത്തെ വിലയിരുത്തുന്ന ചര്‍ച്ചകളെ അപ്രസക്തമാക്കാനുള്ള സിപിഎമ്മിന്റെ തന്ത്രപരമായ നീക്കം കുറച്ചൊക്കെ വിജയിച്ചുവെന്ന് ഉറപ്പ്. നീലട്രോളിയില്‍ ഇല്ലാത്ത പണം കര്‍ഷകര്‍ക്ക് കൊടുക്കേണ്ട പണത്തെ മറച്ചപോലെ…. വാളയാര്‍ സംഭവം മറ്റൊന്ന്.

ലോകം ഇന്നോളം പരീക്ഷിച്ച ഭരണകൂട – സാമൂഹ്യ സംവിധാനങ്ങളില്‍ താരതമ്യേന മെച്ചപ്പെട്ടത് ജനാധിപത്യം തന്നെയാണ്. രാജഭരണമായാലും മതരാഷ്ട്രമായാലും എന്തിന്, പിന്നീട് രൂപംകൊണ്ട കമ്യൂണിസ്റ്റ് ഭരണമായാലും ചരിത്രപരമായും രാഷ്ട്രീയമായും ജനാധിപത്യത്തേക്കാള്‍ പുറകിലാണ്. ഒരുപാട് ദൗര്‍ബ്ബല്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കി മുന്നോട്ടുപോകുയാണ് ഏതു തെരഞ്ഞെടുപ്പിലും നാം ചെയ്യേണ്ടത്. അതിനാല്‍ തന്നെ ആരാണ് ജനാധിപത്യത്തില്‍ സത്യസന്ധമായും വിശ്വസിക്കുന്നവര്‍, ആരാണ് വിശ്വസിക്കാത്തവര്‍ എന്ന ചോദ്യം ഉയര്‍ന്നു വരും.

ബിജെപി എന്ന രാഷ്ട്രീയപാര്‍ട്ടി ജനാധിപത്യസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നത് സാങ്കേതികമായി ശരിയാണ്. എന്നാല്‍ അവരുടെ അടിസ്ഥാനലക്ഷ്യം ഹിന്ദുത്വ രാഷ്ട്രമാണ്. 100 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കുമെന്നു പ്രഖ്യാപിച്ച ആര്‍എസ്എസിന്റെ സൃഷ്ടിയാണവര്‍. അതിനാല്‍ തന്നെ ജനാധിപത്യം മാത്രമല്ല മതേതരത്വവും ഫെഡറലിസവും സാമൂഹ്യനീതിയുമൊന്നും അവര്‍ അംഗീകരിക്കുന്നില്ല എന്നുറപ്പ്. മുസ്ലിംജനതയെ ശത്രുവായി ചിത്രീകരിച്ചാണ് തങ്ങളുടെ ലക്ഷ്യം നേടാനവര്‍ ശ്രമിക്കുന്നത്. അതിനാല്‍ തന്നെ ഒരിക്കലും അതൊരു ജനാധിപത്യപാര്‍ട്ടിയല്ല. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അവര്‍ക്ക് വോട്ടുചെയ്യാന്‍ കഴിയില്ല.

സിപിഎമ്മും ഇന്ത്യയില്‍ ജനാധിപത്യസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നത് വസ്തുതയാണ്. എന്നാല്‍ രാഷ്ട്രീയമായി ഇനിയും ജനാധിപത്യത്തെ അവരുമംഗീകരിച്ചിട്ടില്ല. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലൂടെ സോഷ്യലിസം സ്ഥാപിക്കലാണ് ലക്ഷ്യമെന്ന് സിപിഎം ഭരണഘടനയില്‍ തുറന്നു പറയുന്നുണ്ട്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുന്നണി പോരാളിയാണ് തങ്ങള്‍ എന്നതിലൂടെ ആ സര്‍വ്വാധിപത്യത്തിന്റെ സ്വഭാവം വ്യക്തമാണല്ലോ. മാത്രമല്ല, ജനാധിപത്യ കേന്ദ്രീകരണം എന്ന ലെനിനിസ്റ്റ് സംഘടനാ ചട്ടകൂടിലൂടെ ആ സര്‍വ്വാധിപത്യം ഒന്നോ വിരലിലെണ്ണാവുന്നവരുടേയോ കൈപിടിയിലൊതുങ്ങുന്നു. അതാണല്ലോ കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകം കണ്ടത്. കമ്യൂണിസ്റ്റ് ഭരണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പല രാജ്യങ്ങളിലും ഇപ്പോഴും നടക്കുന്നത്. ആ രാജ്യങ്ങളില്‍ നടന്ന പോരാട്ടങ്ങളെല്ലാം ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയായിരുന്നു എന്നതും അവയെ എങ്ങനെയാണ് ഭരണകൂടങ്ങള്‍ നേരിട്ടതെന്നും മറക്കാറായിട്ടില്ല. സിപിഐ ചില മാറ്റങ്ങള്‍ക്കു തയ്യാറായിട്ടുണ്ടെങ്കിലംു സിപിഎം ലക്ഷ്യമാക്കുന്നത് അതു തന്നെയാണ്. തല്‍ക്കാലം അത് ഇപ്പോള്‍ ഇന്ത്യയില്‍ സാധ്യമല്ലാത്തതിനാല്‍ അടവ്, തന്ത്രം എന്നെല്ലാം അണികളോട് പറഞ്ഞ് ജനധാപത്യപ്രക്രിയയില്‍ പങ്കെടുക്കുന്നു എന്നു മാത്രം. അപ്പോഴും ജനാധിപത്യത്തോടുള്ള അവരുടെ നിലപാട് എന്താണെന്ന് ഇടക്കിടെ പുറത്തുവരാറുള്ളത് നമ്മള്‍ കാണാറുമുണ്ട്. അവസാന ഉദാഹരണമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍. കലാലയങ്ങളില്‍ പോലും കാണുന്ന സര്‍വ്വാധിപത്യവും സൂചിപ്പിക്കുന്നത് മറ്റെന്താണ്? സ്വന്തമായി അന്വേഷണ സംവിധാനവും കോടതികളും ഉള്ളവരാണല്ലോ അവര്‍.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനാധിപത്യ പാര്‍ട്ടിയെന്നു വിശേഷിക്കപ്പെടുമ്പോഴും തീര്‍ച്ചയായും ഉന്നതതലത്തില്‍ ഇപ്പോഴും കുടുംബാധിപത്യം തന്നെയാണ് കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്നത്. അടിയന്തരാവസ്ഥാ കാലവും മറക്കാറായിട്ടില്ല. അപ്പോഴും രാജ്യത്തെ ജനാധിപത്യ പ്രക്രിയകളോട് താരതമ്യേന ഗുണാത്മകമായ സമീപനം സ്വീകരിക്കുന്നത് കോണ്‍ഗ്രസ് തന്നെയാണ്. കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ പോലും ജനാധിപത്യവംു മതേതരത്വവും രാജ്യത്ത് നിലനില്‍ക്കുമായിരുന്നോ എന്നത് സംശയകരമാണ്. കോണ്‍ഗ്രസ് സംഘടനക്കകത്തും വളരെ ലിബറലായ സംവിധാനമാണ് നിലനില്‍ക്കുന്നത്. തീര്‍ച്ചയായും അത്തരം സംവിധാനങ്ങളെയാണ് ജനാധിപത്യവാദികള്‍ പിന്തുണക്കേണ്ടത്.

ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്നു കൂടി പറയട്ടെ. ആര്‍എസ്എസ് പ്രഖ്യാപിച്ച ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിന്റെ കാലാവധി അടുത്ത വര്‍ഷമാണ്. എന്നാല്‍ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന കനത്ത തിരിച്ചടിയാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനത അവര്‍ക്കു നല്‍കിയത്. എന്തൊക്കെ ബലഹീനതയുണ്ടെങ്കിലും I N D I A എന്ന രാഷ്ട്രീയ സഖ്യവും അതിന്റെ നേതൃത്വം വഹിക്കുന്ന കോണ്‍ഗ്രസും ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയേയും പോലുള്ള നേതാക്കളുമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും പ്രതീക്ഷ. അതിനാല്‍ തന്നെ ഇന്ത്യാസഖ്യത്തെ ശക്തിപ്പെടുത്തലാണ് ഇപ്പോള്‍ ഏതൊരു ജനാധിപത്യ – മതേതരവാദിയുടേയും രാഷ്ട്രീയ ഉത്തരവാദിത്തം. വെറുപ്പിന്റെ ഫാക്ടറികളല്ല, സ്‌നേഹത്തിന്റെ കടകള്‍ തന്നെയാണ് നമുക്ക് വേണ്ടത്.

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply