
മത്സ്യത്തൊഴിലാളികളോട് മുഖം തിരിക്കുന്ന കേരളം – മാഗ്ലിന്‍ ഫിലോമിന
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സംസ്ഥാനത്തിന്റെ ഏറ്റവും പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ ഒന്നാണ് മത്സ്യതൊഴിലാളികള്‍. 2018 ലെ പ്രളയകാലത്തു ജനങ്ങളുടെ ജീവന്‍ രക്ഷിച്ചതില്‍ മുന്‍നിരിയില്‍ നിന്നതില്‍ െേറ പ്രശംസിക്കപ്പെട്ടവര്‍. തങ്ങളുടെ ജീവിതത്തിന്റെ നെടുന്തൂണും സമ്പാദ്യങ്ങളുമായ മത്സ്യബന്ധന വള്ളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കും എന്നറിഞ്ഞിട്ടും മറുത്തൊരു ചിന്തയില്ലാതെ കേരളത്തെ വലിച്ചു കരക്ക് കയറ്റിയവര്‍. അക്കാലത്തു മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ആളുകള്‍ മാത്രം മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചു സംസാരിക്കുകയാണെങ്കില്‍ വലിയ പൊതുശ്രദ്ധ ലഭിക്കുമായിരുന്നു എന്നതാണ് സത്യം. ഒരു വര്‍ഷം കഴിയുമ്പോള്‍ രക്ഷപ്രവര്‍ത്തനത്തിനിറങ്ങിയ തൊഴിലാളികളില്‍ പലര്‍ക്കും തങ്ങളുടെ നഷ്ടപരിഹാരങ്ങള്‍ ലഭിച്ചിട്ടില്ല. പലരുടെയും വള്ളങ്ങള്‍ക്ക് സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കപ്പെട്ടില്ല. പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം രക്ഷാപ്രവര്‍ത്തിണത്തിനിറങ്ങിയവര്‍ക്ക് മാത്രമേ സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാകുന്നുള്ളു. എന്നാല്‍ അങ്ങനെ അല്ലാതെ രക്ഷാപ്രവര്‍ത്തനത്തിന് പോയ അനേകം പേരുണ്ട്.
വാസ്തവത്തില്‍ മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അവരുടെ മാത്രം പ്രശനങ്ങള്‍ അല്ലെന്നും സംസ്ഥാനത്തിന് ആകെ മൊത്തം ഗൗരവതരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോന്ന കൊടിയ പ്രശനങ്ങളാണെന്നും പൊതുസമൂഹം ഇത് വരെ മനസിലാക്കിയിട്ടില്ല. മണ്‍സൂണ്‍ മഴ ആരംഭിച്ചതോടെ വീണ്ടും മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. വലിയ തുറയില്‍ മാത്രം 120 ഓളം കുടുംബങ്ങള്‍ ഈ വര്‍ഷം കടല്‍ കയറ്റത്തില്‍ പുരയിടം നഷ്ടപെട്ടവരായി. പ്രതിവര്‍ഷം ആയിരകണക്കിന് കുടുംബങ്ങളാണ് കടല്‍ കയറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചുകൊണ്ട് അഭയാര്‍ത്ഥികള്‍ ആയി മാറുന്നത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ മത്സ്യത്തൊഴിലാളികള്‍ എവിടെയാണ്? ആദിവാസികളോളം തന്നെ പാര്‍ശ്വത്കരിക്കപ്പെട്ടവരാണ് മത്സ്യത്തൊഴിലാളികളും.
590 കിലോമീറ്റര് നീളമുള്ള തീരപ്രദേശമാണ് നമ്മുടേത്്. ആഗോള സാഹചര്യങ്ങള്‍ കാരണം കടല്‍ ജലനിരപ്പ് ഉയരുന്നത് എല്ലാ തീരപ്രദേശങ്ങളിലും ഒരു പ്രധാനപ്രശ്‌നമാണ്. 0.5 മുതല്‍ 1.5 മില്ലിമീറ്റര്‍ അളവിലാണ് പ്രതിവര്‍ഷം കരകയറുന്നതെന്നാണ് ഒദ്യോഗികമായി പല അന്താരാഷ്ട്ര ഏജന്‍സികളും അവകാശപ്പെടുന്നതെങ്കിലും അനൗദ്യോഗികമായി ഇത് 3.5 മില്ലിമീറ്റര്‍ വരെ ഉണ്ട്.
ആഗോള താപനവും ഐസ് പാളികളുടെ മഞ്ഞുരുകുന്നതും കടലിലെ ജലനിരപ്പുയര്‍ത്തുന്നതിനു മുഖ്യകാരണമാണ്. കേരളത്തില്‍ തീരമേഖലയില്‍ നടക്കുന്ന വികസസനപ്രവര്‍ത്തനങ്ങള്‍ തീരശോഷണം രൂക്ഷമാക്കുകയാണ്. കൊല്ലം ആലപ്പാട് ഗ്രാമത്തിലാണ് ഇത് ഏറ്റവും രൂക്ഷമായിരിക്കുന്നത്. 1955ല്‍ തയ്യാറാക്കിയ ലിത്തോഗ്രാഫിക് ഭൂപടത്തില്‍ ആലപ്പാട് ഗ്രാമത്തിന്റെ വിസ്തൃതി 89.5 ചതുരശ്ര കിലോമീറ്റര് ആയിരുന്നത്, ഇപ്പോള്‍ 8.9 ചതുരശ്ര കിലോമീറ്റര് ആയിചുരുങ്ങി. ഇതിന്റെ ഭാഗമായി 5000 ഓളം കുടുംബങ്ങള്‍ തങ്ങളുടെ ജീവിത സാഹചര്യത്തില്‍ നിന്നും തിരസ്‌കൃതരായിരിക്കുന്നു. ഇവര്‍ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികള്‍ തന്നെ. 200- 50 മീറ്റര്‍ വീതിയുണ്ടായിരുന്ന തീരം ഇപ്പോള്‍ കടല്‍ വിഴുങ്ങി പല ഭാഗത്തും 20 മീറ്ററില്‍ എത്തി. കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ റെയര്‍ എര്‍ത്ത് (IRE) കേരളം മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (KMML) എന്നീ പൊതു മേഖല സ്ഥാപനങ്ങള്‍ നടത്തുന്ന കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട്ട് ജനങ്ങള്‍ സമരം ശക്തമാക്കിയിരുന്നു.
അതുപോലെ തന്നെ അദാനി എന്ന കോപ്പറേറ്റ് കുത്തക നിര്‍മിക്കുന്ന വിഴിഞ്ഞം തുറമുഖവും കൊച്ചി വല്ലാര്‍്പാടത്ത് നഷ്ടത്തിലായിരിക്കുന്ന തുറമുഖവും മത്സ്യത്തൊഴിലാളികളുടെ ജീവിതം തകര്‍ക്കുന്നതാണ്. ഈ രണ്ടു അഴിമുഖങ്ങളും കേരളത്തിന്റെ തീരപ്രദേശത്തിനു കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മത്സ്യസമ്പത്തു കുറക്കുന്നതിനടക്കം അത് കാരണമായി.
മുന്‍പ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വിഴിഞ്ഞം വളരെയധികം പാരിസ്ഥിതിക ലോല പ്രദേശമാണ് എന്ന് വ്യക്തമാക്കുകയും അവിടെ യാതൊരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും പാടില്ലെന്ന നിഷ്‌കര്‍ഷിക്കുകയും ചെയ്തിരുന്നു. പരിസ്ഥിതി മന്ത്രാലയം വിഴിഞ്ഞം പോര്‍ട്ടിനുവേണ്ടി സമര്‍പ്പിച്ച പരിസ്ഥിതി ആഘാത പഠനത്തിനുള്ള അപേക്ഷ രണ്ടുതവണ തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യയിലെ തീരദശ പരിപാലന നിയമം അനുസരിച്ച് മണ്ണൊലിപ്പ് കൂടതലുള്ള തീരത്ത് ഒരിക്കലും തുറമുഖങ്ങള്‍ നിര്‍മിക്കാന്‍ അനുവാദമില്ല. വലിയ രീതിയില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ള തീരമാണ് വിഴിഞ്ഞം. നിലവിലുള്ള ഹാര്‍ബര്‍ പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധിയാണ്. പുതിയ പോര്‍ട്ട് അതിനെ തകര്‍ക്കു. ജനസാന്ദ്രത കൂടിയ പ്രദശമാണ് വിഴിഞ്ഞം എന്നീ കാരണങ്ങളൊക്കെ ചൂണ്ടിക്കാണിച്ചാണ് അക്കാലത്ത് മന്ത്രാലയം അനുമതി നിഷേധിച്ചത്. ഇത്തരത്തിലുള്ള വസ്തുതകളൊക്കെ നിലനില്‍ക്കെത്തന്നെയാണ് സൂക്ഷ്മവും അതിപ്രധാമായതുമായ സാമൂഹിക ഘടകങ്ങള്‍ മത്സ്യത്തൊഴിലാളി സമൂഹം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ശംഖുമുഖം ബീച്ചിന്റെ പകുതിയോളം ഭാഗം കൂടി കടല്‍ കൊണ്ടുപോയിരിക്കുന്നു. തുറമുഖത്തിന്റെ ഭാഗമായി നികത്തപ്പെടുന്ന പുളിങ്കുടി ചൊവ്വര ഭാഗത്തെ കടല്‍ തീരത്തിന് വീതി കൂടി. ഇതൊന്നും കണക്കാക്കാതെയാണ് ഇപ്പോഴും പദ്ധതി ശക്തമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സെഡിമെന്റ് ട്രാന്‍സ്പോര്‍ട് എന്ന പ്രതിഭാസം കടലില്‍ സംഭവിക്കുന്നുണ്ട്. മണ്‍സൂണ്‍ കാലത്തു തീരത്തെ മണലെല്ലാം ഒഴുകി തെക്കു ഭാഗത്തേ തീരങ്ങളില്‍ എത്തുകയും സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെ ഈ മണല്‍ തിരികെ ഒഴുകി വടക്കു ഭാഗത്തുള്ള തീരങ്ങളില്‍ അടിയുകയും ചെയ്യും. പ്രകൃതിയുടെ ഈ സ്വാഭാവിക ചലനമാണ് പുലിമുട്ടുകള്‍ തടയുക. ഇതാണ് വിഴിഞ്ഞത്തു 4 കിലോമീറ്ററോളം നീളത്തില്‍ 66 ഹെക്ടര്‍ കടല്‍ നികത്തി ഉണ്ടാക്കാന്‍ പോകുന്ന ബ്രേക്ക് വാള്‍ തടയാന്‍ പോകുന്നത്. 70 ലക്ഷം ടണ്‍ പാറയാണ് ഇതിനുവേണ്ടി കടലിന്റെ സ്വാഭാവിക തീരത്തു നിക്ഷേപിക്കാന്‍ പോകുന്നത്. ഇതുണ്ടാക്കാന്‍ പോകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എന്താണെന്നു ഇപ്പോഴും പൂര്‍ണമായി പഠിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്തൊക്കെ സൂക്ഷ്മ ആവാസവ്യവസ്ഥകള്‍ക്ക് ഇത് കോട്ടം തട്ടിക്കുമെന്നും അറിയാറായിട്ടില്ല. ഈ മതില്‍ ഇപ്പോള്‍ പകുതി പണിഞ്ഞു കഴിഞ്ഞിരിക്കുകയാണ്. ഇത്തരത്തിലുള്ള സൂക്ഷമമായ പ്രകൃതി പ്രതിഭാസങ്ങള്‍ ഈ വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ട് തടയിടുന്നതിനെക്കുറിച്ചാണ് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ചെയുന്ന മത്സ്യത്തൊഴിലാളികള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത്രയും രൂക്ഷമായി കടലിന്റെ സമ്പദ് വ്യവസ്ഥക്ക് പ്രശ്‌നങ്ങളുണ്ടാക്കി നിര്‍മിച്ച കൊച്ചിന്‍ പോര്‍ട് ഇപ്പോഴും നഷ്ടത്തിലാണ് എന്നതാണ് വസ്തുത. 17.5 കിലോമീറ്റര് കടല്‍ പാലമാണ് അതിനുവേണ്ടി ഉണ്ടാക്കിയത്. എന്നിട്ടിപ്പോള്‍ അതിലൂടെ ചരക്കുഗതാഗതം ലാഭകരമായ രീതിയില്‍ നടക്കുന്നില്ല.
അടിയന്തിരമായി കടലേറ്റം പോലൊരു പ്രശ്‌നത്തിന് പരിഹാരമില്ല. ദീര്‍ഘകാലത്തെ പ്രവര്‍ത്തനങ്ങളിലൂടെയും നയപരമായ വികസനപ്രവര്‍ത്തനങ്ങളിലൂടെയും മാത്രമേ മത്സ്യത്തൊഴിലാളികളുടെ പ്രശ്ങ്ങള്‍ പരിഹരിക്കപ്പെടു. കൊച്ചിന്‍ പോര്‍ടിനു വേണ്ടി വ്യാപകമായ രീതിയില്‍ ചെല്ലാനത്ത് ഡ്രെഡ്ജിങ് നടക്കുന്നു. അതിലൂടെ നഷ്ടപ്പെട്ടുപോയ മണ്ണ് തിരികെ തുറമുഖത്തില്‍ നിക്ഷേപിച്ചാല്‍ മാത്രമേ തീരശോഷണ അല്പമെങ്കിലും പ്രതിരോധിക്കാനാവു. നഷ്ടപ്പെട്ടുപോയ മണ്ണ് തിരികെയെത്തിക്കുകയും ഈ മണ്‍കൂനകളില്‍ കണ്ടല്‍ക്കാടുകള്‍ വളര്‍ത്തുകയും ചെയ്താല്‍ മാത്രമേ അല്പമെങ്കിലും ഇത്തരം ദൂരവ്യാപകമായ പ്രത്യഘാതങ്ങളെ നേരിടാന്‍ കഴിയൂ. എന്നാല്‍ സര്‍ക്കാരുകള്‍ ഇത്തരം വിഷയങ്ങളെക്കുറിച്ചും ആലോചിക്കുന്നില്ല.
മത്സ്യസമ്പത്തു കുറയുന്നത് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെത്തന്നെ ബാധിക്കും എന്ന ധാരണ സര്‍ക്കാരിനില്ല. മത്സ്യത്തൊഴിലാളികളായും ഭക്ഷ്യവസ്തുവായും വ്യവസായമായും കയറ്റുമതിയായും കേരളത്തിന്റെ സാമ്പദ് വ്യവസ്ഥയിലെ ഏറ്റവും പ്രധാന വരുമാനമാര്‍ഗമാണ് മത്സ്യസമ്പത്ത്. ഇതിനെയാണ് വ്യാവസായിക വളര്‍ച്ചക്ക് വേണ്ടി സര്‍ക്കാര്‍ തന്നെ നശിപ്പിച്ചു കളയുന്നത്. ഇത് മത്സ്യത്തൊഴിലാളികളെ മാത്രമല്ല മറിച്ചു സംസ്ഥാന സമ്പദ് വ്യവസ്ഥയെ തന്നെ ഗൗരവത്തില്‍ ബാധിക്കുന്ന വിഷയമാണ്.
നഷ്‌പ്പെട്ടുപോയ മണ്‍കൂനകളാണ് ഉപ്പുജലത്തെ പ്രതിരോധിച്ചിരുന്നത്. കടല്‍ജലം കയറുന്നത് കാര്ഷികമേഖലയെത്തന്നെ ബാധിക്കും. ഇതും മാറിമാറിവരുന്ന സര്‍ക്കാരുകള്‍ കണക്കാക്കുന്നില്ല. വെള്ളപ്പൊക്കത്തില്‍ നദികളിലൂടെ ഒലിച്ചു കടലില്‍ വന്നടിഞ്ഞ മാലിന്യങ്ങള്‍ കടലിന്റെ ആവാസവ്യവസ്ഥയില്‍ എന്ത് മാറ്റമുണ്ടാക്കും എന്നും സര്‍ക്കാര്‍ പഠിക്കാന്‍ തയ്യാറാകേണ്ടതായിരുന്നു. ഇതെല്ലം തന്നെയും മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശനങ്ങളാണ് എന്നാല്‍ ഇതിനെയൊന്നും പരിഗണിക്കാതെ എങ്ങനെ തീരദേശ ഹൈവേയും മലയോര ഹൈവേയും നടപ്പിക്കാം എന്നാണ് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്.
