ഇന്നസെന്റും കാന്‍സറും ജീവിതശൈലി രോഗങ്ങളും

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

അഭിനയപ്രതിഭ എന്ന നിലയില്‍ അന്തരിച്ച ഇന്നസെന്റിനെ കുറിച്ച് ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാല്‍ ഇന്നസെന്റിന്റെ മരണവുമായി ബന്ധപ്പെട്ടു നടന്ന അനുശോചനപ്രവാഹങ്ങളിലും അഭിപ്രായപ്രകടനങ്ങളിലുമെല്ലാം ഉന്നയിക്കപ്പെടുന്ന കാന്‍സറിനെ ചിരിച്ചുതോല്‍പ്പിച്ച പോരാളി എന്നൊക്കെ വിശേഷിപ്പിക്കുന്നതില്‍ ചെറിയൊരു അപകടം ഒളിഞ്ഞിരിക്കുന്നുണ്ട് എന്നു പറയാതിരിക്കാനാവില്ല. കാന്‍സര്‍ രോഗികള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ അദ്ദേഹത്തിന്റെ വാക്കുകളും പുസ്തകവുമൊക്കെ സഹായകരമാകുന്നു എങ്കില്‍ നല്ലതുതന്നെ. എന്നാല്‍ ചിരിച്ചുകൊണ്ട് തോല്‍പ്പിക്കാവുന്ന ഒന്നാണ് കാന്‍സര്‍ എന്ന രീതിയില്‍ നടക്കുന്ന പ്രചാരണം ഈ മഹാരോഗത്തിന്റെ ഗൗരവം കുറച്ചുകാണിക്കുകയാണ് ചെയ്യുന്നത്. അതിലൂടെ വര്‍ദ്ധിക്കുന്നത് അപകടസാധ്യതയാണ്. ആദ്യഘട്ടത്തില്‍ തിരിച്ചറിഞ്ഞാല്‍ രോഗമുക്തി നേടാനുള്ള സാധ്യതയുണ്ടെങ്കിലും പിന്നീടാണ് തിരിച്ചറിയുന്നതെങ്കില്‍ അതിനുള്ള സാധ്യത വളരെ കുറവാണ്. എത്രയോ പതിറ്റാണ്ടുകളായി വൈദ്യശാസ്ത്രത്തിനു പിടികൊടുക്കാ്ത്ത ഒന്നായി കാന്‍സര്‍ തുടരുന്നു എന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം. അപവാദങ്ങള്‍ ഉണ്ടാകാം. അതംഗീകരിച്ചുതന്നെയാണ് കാന്‍സറിനെതിരായ പ്രതിരോധം ശക്തമാക്കേണ്ടത്. കാന്‍സര്‍ മാത്രമല്ല, മലയാളി ഇന്നു നേരിടുന്ന നിരവധി ജീവിതശൈലി രോഗങ്ങളുടേയും അവസ്ഥ സമാനമാണ്. സംസ്ഥാനത്തെ 30 വയസ്സിനു മുകളിലുള്ള മുഴുവന്‍ പേരേയും ജീവിതശൈലി രോഗങ്ങളുണ്ടോ എന്നു സ്‌ക്രീന്‍ ചെയ്യാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനം നടപ്പാകുകയാണെങ്കില്‍ നല്ലതുതന്നെ.

ഏറെ കാലമായി ലോകത്തിന്റെ മറ്റുപല ഭാഗങ്ങളേയും പോലെ കേരളത്തിലും ഏറ്റവും കൂടുതല്‍ പേരുടെ ജീവനപഹരിച്ച രോഗം കാന്‍സര്‍ തന്നെയായിരിക്കും. ഇന്ത്യയിലെ കണക്കുകളില്‍ കേരളം വളരെ മുന്നിലാണ്. വ്യാവസായിക പുരോഗതി കൈവരിച്ച അമേരിക്കന്‍ ഐക്യനാടുകള്‍, ഇറ്റലി, ആസ്‌റ്റ്രേലിയ, ജര്‍മനി, നെതര്‍ലന്‍ഡ്, കാനഡ, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് കൂടിയ തോതില്‍ അര്‍ബുദരോഗികളുള്ളതെന്നാണ് കണക്ക്. സ്വാഭാവികമായും മാറിയ ജീവിതശൈലി തന്നെയായിരിക്കണം അതിനു കാരണം. വ്യവസായിക പുരോഗതിയില്ലെങ്കിലും ജീവിതനിലവാരത്തില്‍ കേരളം ഇത്തരം രാജ്യങ്ങള്‍്‌ക്കൊപ്പമാണെന്ന് നാമെല്ലാം അഹങ്കരിക്കാറുണ്ടല്ലോ, അതുതന്നെയായിരിക്കും ഈ മേഖലയില്‍ നമ്മളും വളരെ മുന്നിലാവാന്‍ കാരണം. കാന്‍സറിനെ നിസ്സാരവല്‍ക്കരിക്കുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ക്ക് മറുപടി നമ്മുടെ കാന്‍സര്‍ വാര്‍ഡുകളില്‍ പോയി നോക്കിയാല്‍ കിട്ടും. അവിടെ ഇന്നസെന്റ് പറഞ്ഞ ചിരിയൊന്നുമല്ല കാണുക. ആദ്യഘട്ടത്തില്‍ തിരിച്ചറിഞ്ഞതിനാലാണ് തനിക്ക് കാന്‍സറിനെ കുറെയൊക്കെ മറികടക്കാനായത് എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുമുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ലോകമെമ്പാടുമായി ഓരോ വര്‍ഷവും 127 ലക്ഷം പേര്‍ക്ക് അര്‍ബുദ ബാധ കണ്ടെത്തപ്പെടുന്നതായാണ് കണക്കുകള്‍. 76 ലക്ഷം മരണങ്ങള്‍. കര്‍ശനമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍, 2030 ആകുമ്പോഴേക്കും, കാന്‍സര്‍ മരണങ്ങള്‍ 80 ശതമാനം വര്‍ദ്ധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്.പുകയില ഉപയോഗം നിയന്ത്രിക്കുന്നത് അര്‍ബുദരോഗം വരാനുള്ള സാധ്യത കുറയ്ക്കുമെന്നത് സാമാന്യജ്ഞാനമാണ്. പഴങ്ങളും പച്ചക്കറികളും മത്സ്യവും മുട്ടയും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം, ചിട്ടയായ വ്യായാമം, ലഹരി വിമോചനം തുടങ്ങിയവ കാന്‍സര്‍ പ്രതിരോധത്തിന് ഉത്തമമാണെന്ന് പഠനങ്ങള്‍ പറയുന്നു. ഒരു ദിവസം 450-500 ഗ്രാം പഴങ്ങളും ഇലക്കറികളും/പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം എന്ന് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍, ധാതുക്കള്‍, നിരോക്‌സീകാരികള്‍, നാരുകള്‍ എന്നിവ മികച്ച രോഗപ്രതിരോധശേഷി നല്‍കുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അമിതമായി എണ്ണ, ഉപ്പ്, മധുരം, കൊഴുപ്പ് എന്നിവ അടങ്ങിയതും വറുത്തതും പൊരിച്ചതും മൊരിഞ്ഞതും കരിഞ്ഞതുമായ ആഹാരം, ചുവന്ന മാംസം എന്നിവ കാന്‍സര്‍ സാധ്യത കൂട്ടുമെന്നതിനാല്‍ ഇവ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. എണ്ണ പലതവണ തിളപ്പിച്ച് ഉപയോഗിക്കുന്നത് അപകടകരമായ ഫ്രീറാഡിക്കലുകള്‍ രൂപം കൊള്ളാന്‍ ഇടയാക്കുന്നു. ഇത് കാന്‍സര്‍ ഉണ്ടാകാന്‍ ഇടയാക്കാം. ഭാരക്കൂടുതല്‍ ഉള്ളവര്‍ അത് കുറക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. മാത്രമല്ല, പതിവായ വ്യായാമത്തിന്റെ അഭാവത്തില്‍ കാന്‍സര്‍ സാധ്യത വളരെയധികം കൂടുന്നു. തീര്‍ച്ചയായും ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട അവബോധം ഇപ്പോള്‍ സമൂഹത്തില്‍ വളരുന്നുണ്ട്. പലരും ഭക്ഷണത്തിലും വ്യായാമത്തിലുമൊക്കെ ശ്രദ്ധ ചെലുത്താനും തുടങ്ങിയിട്ടുണ്ട്.

കാന്‍സര്‍പോലെ തന്നെ പ്രധാനമാണ് മറ്റു ജീവിതശൈലി രോഗങ്ങളും. സത്യത്തില്‍ ആരോഗ്യമേഖലയില്‍ നാം ഏറെ മുന്നിലാണെന്ന അവകാശവാദത്തില്‍ വലിയ കഴമ്പുണ്ടെന്നു തോന്നുന്നില്ല. പരമ്പരാഗതമായ പല രോഗങ്ങളും പിടിച്ചുകെട്ടാന്‍ നമുക്കായിട്ടുണ്ട്. എന്നാല്‍ ജീവിതശൈലി രോഗങ്ങള്‍ ആ സ്ഥാനം കയ്യടക്കിവെച്ചിരിക്കുന്നു. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ കൂടുതല്‍ ആശുപത്രികളുള്ളതും മരുന്നുകള്‍ ഏറ്റവും വിറ്റഴിയുന്നതുമായ സംസ്ഥാനവും കേരളമാണല്ലോ. ഹൃദ്രോഗം, രക്താതിമര്‍ദ്ദം, പ്രമേഹം തുടങ്ങിയ സമ്പന്നരുടേതെന്നും ജീവിതരീതിയുടേതെന്നും വിശേഷിപ്പിക്കപ്പെട്ടിരുന്ന രോഗങ്ങള്‍ ഇന്നു സര്‍വ്വവ്യാപിയാണ്. ഇത്തരം രോഗങ്ങള്‍ ഇന്ത്യന്‍ ശരാശരിയേക്കാള്‍ എത്രയോ കൂടുതലായാണ് കേരളത്തില്‍ കണ്ടുവരുന്നത്. സംസ്ഥാനത്തെ രോഗവുമായി ബന്ധപ്പെട്ട മരണകാരണങ്ങള്‍ പഠിക്കുമ്പോള്‍ പകര്‍ച്ച വ്യാധികളും, മറ്റുള്ളവയും കൂടി 15% മാത്രമേ ആകുന്നുള്ളു. 85% മരണകാരണങ്ങളും പകര്‍ച്ചേതര വ്യാധികളാണ്. 1956 ല്‍ സംസ്ഥാനം രൂപംകൊള്ളുമ്പോള്‍ ഈ അനുപാതം തിരിച്ചായിരുന്നു. പ്രധാന കാരണം അനാരോഗ്യകരമായ ജീവിതശൈലി തന്നെയാണ്. പൊതുവെ പറഞ്ഞാല്‍ കാര്‍ഷിക സംസ്‌കാരത്തിന്റെ തളര്‍ച്ച കായികാദ്ധ്വാനത്തിന്റെ തളര്‍ച്ചയിലേക്കും അതില്‍ നിന്നും ജീവിതശൈലീരോഗങ്ങളിലേക്കും നയിക്കുന്ന രീതിയിലാണ് കേരളത്തിലെ സാമൂഹ്യവികസനം ആരോഗ്യമേഖലയില്‍ സ്വാധീനം ചെലുത്തിയിരിക്കുന്നത്. പ്രമേഹത്തിന്റെ കാര്യം തന്നെ ഉദാഹരണമായി എടുക്കാം. 1960കളില്‍ വെറും 3%ത്തില്‍ താഴെയായിരുന്നു പ്രമേഹരോഗം കണ്ടു വന്നിരുന്നത്. ഇപ്പോഴോ? അലക്ഷ്യജീവിതം നയിക്കുന്ന പ്രമേഹരോഗിയുടെ വൃക്കകള്‍ തകരാറിലാവാനുള്ള സാദ്ധ്യത വളരെയധികമാണ്. കൂടാതെ നാഡീരോഗങ്ങള്‍, നേത്രരോഗങ്ങള്‍, ഡയബറ്റിക് കോമാ അഥവാ ബോധക്ഷയം തുടങ്ങിയവക്കെല്ലാം ഇതു കാരണമാകും.

രക്താതിമര്‍ദ്ദം ഒരു പ്രധാനപ്പെട്ട ദീര്‍ഘസ്ഥായീരോഗമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങി വിവിധ രോഗങ്ങള്‍ക്ക് അടിസ്ഥാനകാരണമായി രക്താതിമര്‍ദ്ദം പ്രവര്‍ത്തിക്കുന്നു. ഹൃദയ സ്തംഭനം അഥവാ ഹാര്‍ട്ട് അറ്റാക്ക് എന്ന വാക്ക് കേരളത്തിലെ കുട്ടികള്‍ക്ക് പോലും സുപരിചിതമാണ്. രണ്ടുതലമുറകള്‍ക്കു മുന്‍പ് അപൂര്‍വ്വമായി മാത്രം സംഭവിച്ചു കൊണ്ടിരുന്ന ഹൃദയാഘാതം ഇപ്പോള്‍ ഒരു സാംക്രമിക രോഗമെന്ന രീതിയില്‍ ജനങ്ങളുടെ ഇടയില്‍ പടര്‍ന്നു പിടിച്ചിരിക്കുന്നു. കേരളത്തിലെ ഗ്രാമങ്ങളില്‍ പോലും ഹൃദയാഘാതംമൂലമുള്ള മരണനിരക്ക് സമ്പന്ന രാഷ്ട്രമായ അമേരിക്കയിലുള്ളതിനേക്കാള്‍ അധികമാണ്. രക്തത്തില്‍ കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നതും ഹൃദ്രോഹസാദ്ധ്യത കൂട്ടുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് മറ്റൊരു മുഖ്യ അപകട ഘടകം. ആഹാരരീതിയും ഹൃദ്രോഗ സാദ്ധ്യതയും തമ്മിലും വലിയ ബന്ധമുണ്ട്. ആഹാരത്തില്‍ ധാരാളം കൊഴുപ്പുകള്‍, പ്രത്യേകിച്ചും പൂരിത കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ ഹൃദ്രോഗം വരാനുള്ള സാദ്ധ്യത ഏറുന്നു. മാനസിക സംഘര്‍ഷം നിരന്തരമായി അനുഭവിക്കുന്നവര്‍ക്ക് ഹൃദ്രോഗബാധ വരാനുള്ള സാദ്ധ്യതയും ഏറും. മാനസിക പിരിമുറുക്കത്തിനും കാരണം നമ്മുടെ മോശമായ വൈയക്തികവും സാമൂഹ്യവുമായ ജീവിതശൈലി തന്നെ. വര്‍ദ്ധിക്കുന്ന വന്ധ്യതക്കും പ്രധാന കാരണം അതുതന്നെ. എത്രപണമാണ് വന്ധ്യതയെ മറികടക്കാന്‍ നമ്മള്‍ ചിലവഴിക്കുന്നത്. ഭൂരിഭാഗവും പരാജയവും. അമിതമായ മദ്യപാനവും ഇന്നു മലയാളിയുടെ രോഗകാരണങ്ങളില്‍ ഒന്നാണ്. കരള്‍ സംബന്ധമായ രോഗങ്ങള്‍ തന്നെ ഉദാഹരണം. കേരളത്തില്‍ ഏറെ കൂടുതലായ ആത്മഹത്യകളും വാഹനാപകട മരണങ്ങളുമൊക്കെ ജീവിതശൈലി പ്രശ്‌നങ്ങള്‍ തന്നെയായി വിലയിരുത്താം. ശരാശരി ആയുസ്സ് വര്‍ദ്ധന കേരളത്തിന്റെ നേട്ടമായി കൊട്ടിഘോഷിക്കുന്നുണ്ട്. ശരിയാകാം. എന്നാല്‍ വൃദ്ധരില്‍ വലിയൊരു ഭാഗവും വിവിധ രോഗങ്ങള്‍ക്കടിമകളാണ്. വലിയൊരു ഭാഗം കിടപ്പിലുമാണ്. ഈ പ്രശ്‌നം വലിയൊരു പൊതുജനാരോഗ്യ സാമ്പത്തിക സാമൂഹ്യം ബാധ്യതയായി ഇത് വളര്‍ന്നുവരുകയാണ്. അമിതമായ അവകാശവാദങ്ങള്‍ ഉപേക്ഷിച്ച് യാഥാര്‍ത്ഥ്യ്‌ത്തെ യാഥാര്‍ത്ഥ്യമായി അംഗീകരിച്ച് പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനാണ് കാന്‍സറിനെ കുറിച്ച് ഈ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ നാം ശ്രമിക്കേണ്ടത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മറ്റൊന്നു കൂടി ഇതൊന്നുമായി ബന്ധപ്പെട്ട് കൂട്ടിചേര്‍ക്കാം. ഇന്ന് പനിപോലും മരണകാരണമായി മാറുന്നുണ്ട് എന്നതാണത്. വൈവിധ്യമാര്‍ന്ന പനികളാണ് ഇന്നു മലയാളികളെ വേട്ടയാടുന്നത്. ചിക്കന്‍ ഗുനിയ, പക്ഷിപനി, എലിപ്പനി, തക്കാളിപനി എന്നിങ്ങനെ പട്ടിക നീളുന്നു. മാറിയ ജീവിതശൈലിയുടെ ഭാഗമായുണ്ടായ സാമൂഹ്യ ശുചിത്വത്തിന്റെ അഭാവമാണ് പ്രധാനമായും അതിനുള്ള കാരണം. ജനസംഖ്യാ വര്‍ദ്ധനവിനും, നഗരവത്കരണത്തിനും അനുസൃതമായി പരിസര ശുചിത്വ മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ ഒരുക്കുന്നതിനും, ശുദ്ധജല വിതരണം ശക്തിപ്പെടുത്തുന്നതിലും നാം വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല. വ്യക്തി ശുചിത്വത്തില്‍ അതീവ താല്‍പര്യമുള്ളവരെങ്കിലും സാമൂഹ്യ ശുചിത്വത്തില്‍ കാട്ടുന്ന അലംഭാവവും പകര്‍ച്ചവ്യാധികളുടെ കടന്നുവരവിനുള്ള മുഖ്യകാരണങ്ങളായി കാണാം. അതായത് രോഗം വൈയക്തികപ്രശ്‌നം മാത്രമല്ല, സാമൂഹ്യപ്രശ്‌നം കൂടിയാണെന്നര്‍ത്ഥം.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply