
സെറ്റുമുണ്ടിലൂടെയല്ല, ബീഫിലൂടെയാകട്ടെ കേരളീയത……..
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഒരു കേരളപിറവി കൂടി. പദം പദം ഉറച്ചു പാരില്‍ ഐക്യകേരളത്തിന്റെ കാഹളം മുഴക്കിയവരുടെ സ്മരണ ഒരിക്കല്‍ കൂടി. എന്നാല്‍ ഒരു ദിവസം കസവുസാരിയുടുക്കുക, ശ്രേഷ്ഠഭാഷയായി മാറിയ മലയാളത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുക എന്നതില്‍ ഒതുങ്ങി നില്ക്കുന്നു നമ്മുടെ കേരളപിറവി ആഘോഷം എന്നതാണ് യാഥാര്‍ത്ഥ്യം. അതു രണ്ടുമാകട്ടെ തികച്ചും കാപട്യമാണ്. സെറ്റുമുണ്ടോ സാരിയോ ഒരു കാലത്തും കേരളത്തിന്റെ ദേശീയവസ്ത്രമല്ല. ഭാഷയെ കുറിച്ചുള്ള വാചാടോപങ്ങള്‍ വെറും കാപട്യമാണ്. ഭാഷയോട് യാതൊരു സ്‌നേഹവുമില്ലാത്തവരാണ് ഇന്ന് ഭൂരിപക്ഷം മലയാളികളും. എന്നാല്‍ ഇക്കുറി കേരളപിറവി ദിനത്തില്‍ മലയാളികള്‍ക്ക് ഉയര്‍ത്തിപിടിക്കാവുന്ന ഒന്നുണ്ട്. ്അത് ബീഫാണ്. മലയാളികളുടെ ദേശീയഭക്ഷണം എന്നു തന്നെ ബീഫിനെ വിളിക്കാം. അതുകൊണ്ടാണല്ലോ ബീഫിനെ രാഷ്ട്രീയായുധമാക്കി എല്ലായിടത്തും വെന്നിക്കൊടി പാറിച്ച ഫാസിസ്റ്റ് ശക്തികളെ ഡെല്‍ഹിയില്‍ തന്നെ തറപറ്റിക്കാന്‍ മലയാളികള്‍ക്ക് കഴിഞ്ഞത്. ഈ കൂട്ടായ്മയാകട്ടെ ഇത്തവണ കേരളപിറവിദിനത്തില്‍ നമുക്ക് ആവേശം നല്‍കുന്നത്.
എല്ലാവരും ബീഫ് ഭക്ഷിക്കണമെന്നോ നാടെങ്ങും ബീഫ് ഫെസ്റ്റിവല്‍ നടത്തണമെന്നോ അല്ല പറയുന്നത്. അതിന്റെ ആവശ്യമില്ലതാനും. കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ഇന്ത്യ ഒരു ജനാധിപത്യ മതേതര രാഷ്ട്രമാണ്. ഓരോരുത്തര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ താല്‍പ്പര്യമുണ്ട്. അത് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നത് തെറ്റാണ്. ഇന്ത്യയില്‍ നിരവധി സംസ്ഥാനങ്ങളില്‍ പശുവിനെ കൊല്ലുന്നതില്‍ പല വിധ നിയന്ത്രണങ്ങള്‍ ഉണ്ട്. അത് ശരിയോ തെറ്റോ എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. ഇപ്പോള്‍ പശുവിനെ മാത്രമല്ല, മറ്റു കന്നുകാലികളെ കൂടി കൊല്ലാനോ ഭക്ഷിക്കാനോ പാടില്ല എന്ന തങ്ങളുടെ രാഷ്ട്രീയതന്ത്രമാണ് സംഘപരിവാര്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്നത്. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഒരു നിയന്ത്രണവുമില്ലാത്ത കേരളത്തിലേക്കും അതു കൊണ്ടുവരാനുള്ള ശ്രമമാണ്. അതിന്റെ ടെസ്റ്റ് ഡോസായിരുന്നു ഡെല്‍ഹിയില്‍ നടന്നത്. എന്നാല്‍ മലയാളികളില്‍ ബഹുഭൂരിപക്ഷവും ഒന്നിച്ചു നില്‍ക്കുകവഴി അതിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞു. ഗൂഢാലോചനയിലെ പ്രമുഖന്‍ ജയിലിലായി. കേന്ദ്ര ആഭ്യന്തര വകുപ്പുമന്ത്രിതന്നെ ഖേദം പ്രകടിപ്പിച്ചു. ഈ സംഭവം കേരള പിറവി ദിനത്തിനു മുമ്പ് മലയാളിക്കു ലഭിച്ച ഒരു സന്ദേശം കൂടിയാണ്.
ആധുനികകാലത്ത് ദേശീയരാഷ്ട്രരൂപീകരണത്തിന്റെ അടിത്തറ ഭാഷയാണ്. ഒരേ ഭാഷ സംസാരിക്കുന്നവര്‍ക്കിടയില്‍ നിരവധി വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളുമുണ്ടെങ്കിലും മറ്റൊരു മനദണ്ഡത്തിനും ഒരു ജനതയെ ഇത്രയെങ്കിലും ഒന്നിപ്പിക്കാനാവില്ല. ഇന്ത്യയിലും സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് ഭാഷാടിസ്ഥാനത്തിലുള്ള രാഷ്ട്രരൂപീകരണം എന്ന ആശയം പലരമുന്നയിച്ചിരുന്നു. കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകം ഇ എം എസ് എഴുതിയത് അങ്ങനെയാണല്ലോ. എന്നാല്‍ പട്ടേലിന്റേയും മറ്റും ഉരുക്കുമുഷ്ടിയില്‍ ഇ്ത്യ എന്ന രാഷ്ട്രം രൂപം കൊണ്ടു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപം കൊണ്ടു. ഫെഡറല്‍ എന്നൊക്കെ ഓമനപേരിട്ടെങ്കിലും സത്യത്തില്‍ കേന്ദ്രീകൃത രാഷ്ട്രീയ വ്യവസ്ഥ തന്നെയാണ് ഇവിടെ നിലനില്‍ക്കുന്നത്. അതിനെതിരായ പ്രക്ഷോഭങ്ങള്‍ സ്വാതന്ത്ര്യം ലഭിച്ച കാലത്തുതന്നെ ആരംഭിച്ചു. അവയെ തകര്‍ക്കുന്നതിന് ഹിന്ദുരാഷ്ട്രമെന്ന സങ്കല്‍പ്പവും ്അന്നുതന്നെ രൂപം കൊണ്ടു. പാക്കിസ്ഥാനെ ചൂണ്ടികാട്ടി അത്തരമൊരു സങ്കല്‍പ്പത്തിന് പിന്തുണ നേടിയെടുക്കാനും ആ ശക്തികള്‍ക്കു കഴിഞ്ഞു. അങ്ങനെയാണ് കോണ്‍ഗ്രസ്സുകാര്‍ തന്നെ പല സംസ്ഥാനങ്ങലിലും ഗോവധ നിരോധനം നടപ്പാക്കിയത്. ഇപ്പോഴിതാ പുതിയ സാഹചര്യത്തില്‍ ഹിന്ദുരാഷ്ട്രമെന്ന നീക്കം ശക്തിപ്പെടുത്തുകയാണ് ഫാസിസ്റ്റുകള്‍. ്ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഓരോ സംഭവവും അതിന്റെ ഭാഗമാണ്. അതിനായിതാ വീണ്ടും പശുവിനെ കുത്തി പൊക്കു്ന്നു. അവിടെയാണ് ഹൈന്ദവതയല്ല, കേരളീയതയാണ് മുഖ്യമെന്ന് പരോക്ഷമായെങ്കിലും പറഞ്ഞ് ഡെല്‍ഹിയില്‍ നാം വിജയം നേടിയത്. ഈ കേരളപ്പിറവിയില്‍ അത് ഉറക്കെ പറയുകയാണ് വേണ്ടത്.
ഭാഷാപരമായ ദേശീയതയെ കുറിച്ചു പറയുമ്പോഴും അതിനകത്ത് നിരവധി വൈജാത്യങ്ങളും വൈവിധ്യങ്ങളുമുണ്ടെന്ന് പറഞ്ഞല്ലോ. ജാതീയവും സാമുദായികപരവും ലിംഗപരവുമായ വൈരുദ്ധ്യങ്ങളാണ് അവയില്‍ മുഖ്യം. അതുമായി ബന്ധപ്പെട്ട് സാമൂഹ്യനീതിക്കായുള്ള സംഘര്‍ഷങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. അതുപോലെ സംസ്‌കാരത്തിലും ജീവിതരീതിയിലും ഭാഷയിലും ഭക്ഷണത്തിലുമെല്ലാം വൈവിധ്യങ്ങള്‍ നിരവധിയാണ്. പല രീതിയിലുള്ള ന്യൂനപക്ഷങ്ങള്‍ നിലവിലുണ്ട.് അവരുടെ അവകാശങ്ങളെല്ലാം സംരക്ഷിക്കണം. ഇവയെല്ലാം അംഗീകരിച്ചേ കേരളീയതയെ കുറിച്ച് പറയാനാകൂ. ചൂഷണം ചെയ്യപ്പെടുന്നവരുടെ പക്ഷമായിരിക്കണം അതിന്റെ ദിശ. അതിനാലാണ് സെറ്റുസാരിയും കാളനും പാലടപ്രഥമനുമൊന്നും കേരളീയതയുടെ ഭാഗമായി വരാത്തത്. ഇന്നത്തെ രൂപത്തിലുള്ള ഓണം പോലും കേരളീയതയാണെന്നു പറയാനാകില്ല. തീര്‍ച്ചയായും കേരളീയത എന്ത് എന്ന ചോദ്യത്തിനു മറുപടി പറയല്‍ ദുഷ്‌കരം തന്നെ. മലയാളം തന്നെ മാതൃഭാഷയല്ലാത്ത എത്രയോ വിഭാഗങ്ങള്‍ കേരളത്തിലുണ്ട്. മലയാളത്തിന്റെ ആധിപത്യത്തെ തുടര്‍ന്ന് ഇല്ലാതായി കൊണ്ടിരിക്കുന്ന ദളിത് – ആദിവാസി ഭാഷകളുമുണ്ട്. ഇതൊക്കെയാണെങ്കിലും ആധുനിക കാലത്തെ ഒരു രാഷ്ട്രീയ ഘടകം എന്ന നിലയില്‍ എല്ലാ ന്യൂനപക്ഷ അവകാശങ്ങളും അംഗീകരിച്ചും സാമൂഹ്യനീതിക്കായുള്ള പോരാട്ടങ്ങളെ പിന്തുണച്ചുള്ള കേരളീയതയെ കുറിച്ചു പറയാതെ കഴിയില്ല.
ബീഫിലേക്കു തിരിച്ചുവരാം. മറ്റേതൊരു ഭക്ഷണത്തേക്കാല്‍ കേരളത്തിലെ ബഹുഭൂരിപക്ഷം വിഭാഗങ്ങളുടേയും പൊതുഭക്ഷണമായി മാറിയ ചരിത്രമാണ് ബീഫിന്റേത്. മൈദയെ കുറിച്ചുള്ള ഭീതി പടരുകയും ചിക്കന്‍ വ്യാപകമാകുകയും ചെയ്തതോടെ അല്‍പ്പം കുറവുണ്ടെങ്കിലും അടുത്ത കാലം വരെ മലയാളിയുടെ ദേശീയ ഭക്ഷണം പോലെയായിരുന്നു പൊറോട്ടയും ഇറച്ചിയും. പൊറോട്ട കുറച്ചവരും ബീഫ് ധാരാളം ഭക്ഷിക്കുന്നവരാണ്. അതില്‍ ഹിന്ദു – കൃസ്ത്യന്‍ – മുസ്ലിം വ്യത്യാസമോ ജാതിവൈവിധ്യങ്ങളോ ഇല്ല. വീടുകളില്‍ കഴിക്കാത്ത ചില സവര്‍ണ്ണവിഭാഗങ്ങള്‍ പോലും പുറത്തുനിന്ന് കഴിക്കുന്നവരാണ്. ബി ജെ പി പ്രവര്‍ത്തകരില്‍ പോലും ഭൂരിപക്ഷവും ബീഫ് കഴിക്കുന്ന ഇന്ത്യയിലെ ഏകസ്ഥലം കേരളമായിരിക്കും. അതുകൊണ്ടാണല്ലോ മിക്ക ബിജെപി നേതാക്കളും ഇക്കാര്യത്തില്‍ നിശബ്ദരായിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ബീഫിലൂടെതന്നെ സവര്‍ണ്ണ ഹൈന്ദവ പ്രത്യയ ശാസ്ത്രങ്ങളെ ചെറുക്കാന്‍ മലയാളിക്കു കഴിയും. അതിന്റെ ഉദാഹരണമാണ് ഡെല്‍ഹിയില്‍ കണ്ടത്. ഈ ഐക്യം മുന്നോട്ടുകൊണ്ടുപോകുമെന്ന പ്രതിജ്ഞയാണ് ഈ കേരളപിറവിയില്‍ നമുക്കെടുക്കാവുന്നത്. ബീഫ് കഴിക്കാതെ തന്നെ അതിനു കഴി.യും. ഭക്ഷണത്തില്‍ മാത്രമല്ല, സ്വപ്‌നത്തില്‍ പോലും ഫാസിസം കടന്നു വരുന്ന ഇക്കാലത്ത് അതിനെ പ്രതിരോധിക്കാന്‍ അവരുടെ തന്നെ ആയുധങ്ങള്‍ തിരിച്ചുപയോഗിക്കുക. അങ്ങനെയാണ് ബീഫിന്റെ രാഷ്ട്രീയം ഏറെ പ്രസക്തമാകുന്നത്.

