സവര്‍ണ്ണ പുരുഷന്മാര്‍ അധികാരത്തില്‍ നിന്ന് മാറിനില്‍ക്കണം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

jj

പെരുമ്പാവൂര്‍ സംഭവവുമായി ബന്ധപ്പെട്ട് ചാനലുകളിലും മറ്റും നിരവധി ചര്‍ച്ചകളും അഭിപ്രായങ്ങളും ശ്രദ്ധിക്കുകയുണ്ടായി. മിക്കവാറും പേര്‍ പറയുന്നത് ഒരേകാര്യങ്ങള്‍ തന്നെ. വ്യത്യസ്ഥമായ ഒരഭിപ്രായം കേട്ടത് സാറാജോസഫില്‍ നിന്നായിരുന്നു. സ്ത്രീകള്‍ക്ക് ആരും സംരക്ഷണം നല്‍കണ്ട, ഞങ്ങള്‍ക്കാരേയും വിശ്വാസമില്ല, ഞങ്ങള്‍ക്കാവശ്യം ഭരണമാണ്. ഞങ്ങളുടെ ഭരണത്തില്‍ മാത്രമേ ഞങ്ങള്‍ക്ക് സുരക്ഷിതത്വം ലഭിക്കു എന്നതായിരുന്നു ടീച്ചറുടെ നിലപാടിന്റെ രത്‌നചുരുക്കം. തീര്‍ച്ചയായും വളരെ ശരിയായ നിലപാടാണത്. ഇത്രയും കാലം നാടുഭരിച്ച് ഈയവസ്ഥയിലെത്തിച്ച, ജനസംഖ്യയില്‍ പകുതി വരുന്നവര്‍ക്ക് വഴി നടക്കാനുള്ള അവകാശം പോലും അനുവദിക്കാത്ത പുരുഷന്മാര്‍ ഭരണത്തില്‍ നിന്നു മാറിനില്‍ക്കുക തന്നെ വേണം. അധികാരത്തെ സ്ത്രീവല്‍ക്കരിക്കണം.
ടീച്ചര്‍ പറഞ്ഞില്ലെങ്കിലും അതുപോലെ പ്രധാനമാണ് ദളിതുകളുടെ കാര്യവും. നൂറ്റാണ്ടുകളായി സമൂഹത്തിന്റെ പൊതുധാരയില്‍ നിന്നും അധികാരത്തിന്റെ കോട്ടക്കൊത്തളങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടവര്‍. മനുസ്മൃതിയുടെ ക്രൂരനിയമങ്ങളാല്‍ പീഡിപ്പിക്കപ്പെട്ടവര്‍. ഇ്ന്നും പല പല രൂപങ്ങളില്‍ പീഡനങ്ങള്‍ ആവര്‍ത്തിക്കുന്നു. രോഹിത് വെമുല ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മറ്റൊന്നുമല്ല, അധാകാരത്തെ ദളിത്വല്‍ക്കരിക്കുക എന്നതാണത്. ജന്മംകൊണ്ടുലഭിച്ച ആനുകൂല്യങ്ങളാല്‍ ഇന്നോളം ഭരിച്ച് ദളിതുകള്‍ക്കും ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ നിഷേധിച്ചവര്‍ക്ക് ഇനിയും അധികാരത്തില്‍ തുടരാന്‍ എന്തവകാശം. അവര്‍ മാറി നില്‍ക്കുകതന്നെ വേണം.
പെരുമ്പാവൂരില്‍ ക്രൂരമായ പീഡനത്തിനുശേഷം കൊലചെയ്യപ്പെട്ട ജിഷയാകട്ടെ ഈ രണ്ടുവിഭാഗങ്ങളുടേയും പ്രതിനിധിയാണ്. ഒരു ദളിത് പെണ്‍കുട്ടിയായിരുന്നു അവര്‍. അവരുടെ ദുരന്തം നല്‍കുന്ന സന്ദേശം ഒന്നുമാത്രമാണ്. അധികാരത്തെ ദളിത്‌വല്‍ക്കരിക്കുക, സ്ത്രീവല്‍ക്കരിക്കുക. സവര്‍ണ്ണരും പുരുഷരുമായവര്‍, അവരില്‍ നല്ലവരും മനുഷ്യസ്‌നേഹികളുമുണ്ടാകാം, പക്ഷെ അധികാരത്തില്‍ നിന്നവര്‍ സ്വയം മാറണം, അല്ലെങ്കില്‍ മാറ്റണം. ആ ദിശയിലുള്ള ഒരു പോരാട്ടമാണ് കാലം ആവശ്യപ്പെടുന്നത്.
തീര്‍ച്ചയായും തീവ്രവാദപരമായ നിലപാടല്ല ഇത്. ആസുരമായ വര്‍ത്തമാനം ആവശ്യപ്പെടുന്ന സ്വാഭാവിക നീതിയാണത്. എത്രയോ ശതാബ്ദങ്ങളായി എല്ലാ മേഖലകിലും അധികാരം സ്ഥാപിച്ച് സമൂഹത്തെ മുന്നോട്ടു നയിച്ചു എന്നവകാശപ്പെടുന്നവര്‍ ആരാണ്? ഏതെല്ലാം സാമൂഹ്യവ്യവസ്ഥകള്‍ മാറിവന്നിട്ടും അതിനു മാറ്റമുണ്ടായോ? ഏതു മാറ്റത്തിലും അധികാരത്തിന്റെ തലപ്പത്ത് സവര്‍ണ്ണ പുരുഷന്മാര്‍ ഉണ്ടായിരുന്നു. പലപ്പോഴും സവര്‍ണ്ണജാതി പേര് വ്യക്തമാക്കാന്‍ വാലായിവെച്ചുതന്നെ. രാജഭരണമായാലും ഫ്യൂഡലിസമായാലും വിദേശാധിപത്യമായാലും ജനാധിപത്യമായാലും അതുതന്നെ സംഭവിക്കുന്നു. സോഷ്യലിസം വന്നാലും അതുതന്നെ അവസ്ഥയെന്ന് അതിന്റെ വക്താക്കളുടെ നടപടികളും വ്യക്തമാക്കുന്നു. ഏതു മാറ്റത്തിനേയും അതിജീവിച്ച് അധികാരത്തിന്റെ ഉന്നതഗോപുരത്തിലെത്താനുള്ള ഈ മെയ്‌വഴക്കം അപാരം തന്നെ.
എന്നാലതിനിയും അനുവദിക്കാനാവില്ല എന്നുതന്നെയാണ് ജിഷയുടെ അനുഭവം വ്യക്തമാക്കുന്നത്. സ്ത്രീള്‍ക്കും ദളിതുകള്‍ക്കെുമെതിരെയുള്ള കടന്നാക്രമണങ്ങള്‍ തടയാനുള്ള ആര്‍ജ്ജവം സവര്‍ണ്ണ – പുരുഷാധികാര ഘടനക്കില്ല എന്നതുതന്നെയാണ് അതിനു കാരണം. അധികാരഘടന എന്നതിനെ വളരെ വിശാലമായ അര്‍ത്ഥത്തില്‍ തന്നെ കാണണം. നാട്ടിന്‍ പുറത്തെ വായനശാലകള്‍ മുതല്‍ സാമുദായിക സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വരെ നിയന്ത്രിക്കുന്നതാ ആരാണ്? അതിന്റെ തുടര്‍ച്ചയാണല്ലോ ജനപ്രതിനിധികളും. എല്ലാ ജനപ്രതിനിധിസഭകളിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം പോലും ഇനിയും അനുവദിച്ചിട്ടില്ലല്ലോ. ഇനിയും ജനാധിപത്യാനുപാതികമായ പങ്കാളിത്തമല്ല ആവശ്യപ്പെടേണ്ടത്, എല്ലാ സാമൂഹ്യാധികാര സ്ഥാപനങ്ങളുടേയും നിയന്ത്രണമാണ്, ഭരണമാണ്. അതില്ലാതെ ദളിതുകള്‍ക്കും ആദിവാസികള്‍ക്കും ഭൂമി കുടില്‍ വെക്കാനുള്ള ഭൂമി പോലും ലഭിക്കാന്‍ പോകുന്നില്ല. (ഈ വിഷയത്തില്‍ ഏറെ പ്രക്ഷോഭം നടത്തുന്ന ഇടതുപക്ഷക്കാരാണ് ആ മേഖലയിലെ പഞ്ചായത്ത്, അസംബ്ലി, ലോകസഭാ പ്രതിനിധികള്‍ എന്നത് പലരും ചൂണ്ടികാട്ടുന്നുണ്ടല്ലോ. എന്നിട്ടും അടച്ചുറപ്പുള്ള ഒരു കൂരക്കുവേണ്ടിയുള്ള ഇവരുടെ ന്യായമായ ആവശ്യം ഇതുവരേയും സഫലമായില്ലല്ലോ. ഉമ്മന്‍ ചാണ്ടിസര്‍ക്കാരാകട്ടെ കുത്തകകള്‍ക്ക് തീറെഴുതാന്‍ ഭൂമി കണ്ടെത്തുന്നു. എല്ലാവരും ഒരേത്തൂവല്‍ പക്ഷികള്‍ എന്ന് പറയാതിരിക്കുന്നതെങ്ങിനെ?) അതുപോലെ സ്ത്രീകള്‍ക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും തുല്ല്യമായ അവകാശം ലഭിക്കാന്‍ പോകുന്നില്ല. ഒരേ കാര്യം പുരുഷന്‍ ചെയ്താല്‍ ശറിയും സ്ത്രീ ചെയ്താല്‍ തെറ്റുമാകുന്ന നീതി ജനാധിപത്യത്തിനു ഭൂഷണമല്ല. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷമായിട്ടും ജനസംഖ്യയില്‍ പകുതിപേര്‍ക്ക് വഴി നടക്കാന്‍ പോലും സ്വാതന്ത്ര്യമില്ലെങ്കില്‍ അതെന്തു സ്വാതന്ത്ര്യമാണ്. പൊതുനിരത്തിലും കാര്യാലയങ്ങളിലും വിദ്യാലയങ്ങളിലും വാഹനങ്ങളിലും എന്നു വേണ്ട സ്വന്തം വസതിയില്‍ പോലും അവര്‍ അക്രമിക്കപ്പെടുന്നു എങ്കില്‍ ഈ വ്യവസ്ഥയെ എന്തുപേരിട്ടു വിളിക്കണം? അക്രമണം മാത്രമല്ല, അവസാനം ഇരയെ കുറ്റവാളിയുമാക്കുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ പറയാന്‍ കഴിയുന്നതൊന്നുമാത്രം. സവര്‍ണ്ണപുരുഷന്മാര്‍ മാറിനില്‍ക്കുക, അധികാരത്തെ ദളിത്‌വല്‍ക്കരിക്കുക, സ്‌ത്രൈണവല്‍ക്കരിക്കുക… ഈ മുദ്രാവാക്യം മുന്നോട്ടുവെച്ചാകണം സമൂഹത്തിന്റെ യഥാര്‍ത്ഥ ജനാധിപത്യവല്‍ക്കരണത്തിനായുള്ള വരുംകാല പോരാട്ടങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply