ശ്രീലങ്കയിലെ വംശീയ ഉന്മൂലനത്തില്‍ ഇന്ത്യ ഇടപെടണം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

Untitled-1 copy

എസ്.എ.അജിംസ്

(സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം)

ശ്രീലങ്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്. മൂന്നു വര്‍ഷം മുന്‍പ് ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിനിടെ ശ്രീലങ്കന്‍ സൈന്യം നടത്തിയ വംശഹത്യകള്‍ക്കെതിരെ ആഗോള തലത്തില്‍ തന്നെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണിത്. ഒരു അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് യു.എന്‍ മനുഷ്യാവകാശ സംഘടന ശ്രീലങ്കയോട് ആവശ്യപ്പെട്ടിട്ടും ഫലമൊന്നുമുണ്ടായില്ല. അമേരിക്കയുടെ നേതൃത്വത്തില്‍ യു.എന്‍ പൊതുസഭയില്‍ വംശഹത്യക്കെതിരെ പ്രമേയം കൊണ്ടുവന്നിരുന്നു. പ്രമേയത്തെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യാതിരുന്ന ഇന്ത്യയുടെ നിലപാട് അന്ന് ഏറെ വിമര്‍ശിക്കപ്പെട്ടു.
തമിഴ് ഈഴത്തിനായുള്ള പോരാട്ടങ്ങളെ കൂടുതല്‍ വഷളാക്കിയത് ഇക്കാര്യത്തിലെ ഇന്ത്യയുടെ ഇടപെടലാണെന്ന് ഏവര്‍ക്കുമറിയാം. ഈഴം പോരാട്ട സംഘടനകള്‍ക്ക് ആയുധവും സാമ്പത്തിക സഹായവും നല്‍കിയ ഇന്ത്യ പിന്നീട് ഇന്ത്യാ-ശ്രീലങ്ക സമാധനകരാറിനെത്തുടര്‍ന്ന് ഇന്ത്യന്‍ സമാധാന പാലന സേനയെ ശ്രീലങ്കയിലേക്കയച്ചു. ഇന്ത്യ തന്നെ വളര്‍ത്തിയെടുത്ത ഈഴം സംഘടനകള്‍ ആയുധം വെച്ച് കീഴടങ്ങിയെങ്കിലും എല്‍.ടി.ടി.ഇ പിടിച്ചു നിന്നു. ഇവരെ നേരിടലായി പിന്നീട് ഇന്ത്യന്‍ സമാധാനപാലന സേനയുടെ പണി. പതിനായിരക്കണക്കിന് തമിഴരെയാണ് സമാധാനപാലന സേന അവിടെ കൊന്നൊടുക്കിയത്. ആയിരത്തി ഇരുന്നൂറ് ഇന്ത്യന്‍ പട്ടാളക്കാരും കൊല്ലപ്പെട്ടു. സേനയെ പിന്‍വലിക്കാനുളള ആവശ്യം അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി നിരാകരിച്ചു. ഒടുക്കം, അത് അദ്ദേഹത്തിന്റെ ജീവനെടുക്കുന്നതിന് വരെ കാരണമായി. വി.പി സിംഗ് പ്രധാനമന്ത്രിയായിരിക്കെയാണ് സമാധാനപാലന സേനയെ തിരികെ വിളിക്കുന്നത്.
മഹീന്ദ രജപക്‌സെ എന്ന വംശീയവാദിയായ പ്രസിഡന്റ് എല്‍.ടി.ടി.ഇക്കെതിരെ നടത്തിയ അടിച്ചമര്‍ത്തലുകള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. എന്നാല്‍, ഇന്ത്യ വാതുറന്നില്ല. കാരണം, ശ്രീലങ്കയെ പിണക്കുന്ന ഒന്നും ഇന്ത്യ ചെയ്യില്ല. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ശ്രീലങ്ക, മാലദ്വീപ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയെ വല്യേട്ടനായാണ് കാണുന്നത്. ഇവിടെ ഒരു വലിയ സൈനികശക്തസാന്നിധ്യമാവാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു. ശ്രീലങ്കയുടെ സഹകരണമില്ലാതെ ഇന്ത്യക്ക് ഇത് സാധ്യമല്ല. ഇന്ത്യ മാത്രമല്ല, റഷ്യ,ചൈന, അമേരിക്ക എന്നിവര്‍ക്കും ഈ മേഖലയില്‍ നോട്ടമുണ്ട്. അമേരിക്കയുടെ സൈനികത്താവളങ്ങള്‍ നിരവധിയുണ്ട് ഈ മേഖലയില്‍. എല്‍.ടി.ടി.ഇ പ്രഭാകരന്റെ മകന്‍ ബാലചന്ദ്രന്‍ എന്ന പന്ത്രണ്ടു വയസുകാരനെ സൈന്യം പിടികൂടി പോയിന്റ് ബ്ലാങ്കില്‍ വെടവെച്ചു കൊന്നിട്ടും ടിവി അവതാരക ഇസൈപ്രിയയെ ക്രൂരമായി കൊലപ്പെടുത്തിയ ദൃശ്യം ചാനല്‍ ഫോര്‍ ഡോക്യുമെന്ററിയിലൂടെ പുറത്തുവിട്ടിട്ടും ഇന്ത്യ തങ്ങളുടെ ശ്രീലങ്കന്‍ നയത്തില്‍ മാറ്റംവരുത്താത്തത് ഈ സൈനിക താല്‍പര്യം മുന്‍ നിര്ത്തിയാണ്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ കക്ഷികള്‍ക്ക് അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പില്‍ വോട്ട് തട്ടാനുളള വിഷയം മാത്രമാണ് ശ്രീലങ്ക. എന്നാല്‍, ഇന്ത്യന്‍ ഭരണകൂടം തമിഴ് വംശജരോട് കാണിക്കുന്ന വംശീയ മുന്‍വിധിയുടെ ഭാഗമായാണ് ഈ നിസ്സംഗതയെന്നും ആരോപണമുണ്ട്. കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കതീതമായി തമിഴ് ജനത ഈ മനുഷ്യാവകാശ ലംഘനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ശ്രദ്ധേയമായ മറ്റൊരു കാര്യം, ശ്രീലങ്കയിലെ ബുദ്ധ -സിംഹള വംശീയതയാണ്. അഹിംസയുടെ ദര്‍ശനത്തെ അപമാനിക്കുന്ന ബുദ്ധമതാനുയായികളുടെ ചെയ്തികള്‍ മ്യാന്‍മറിലും ശ്രീലങ്കയിലും നാം കണ്ടതാണ്. തമിഴ് വംശജരെയെന്ന പോലെ ശ്രീലങ്കന്‍ മുസ്‌ലിംകളും സിംഹള-ബുദ്ധ വംശീയതകളുടെ ഇരകളാണ്. പക്ഷേ, മ്യാന്മറിലേയും ശ്രീലങ്കയിലേയും ഈ വംശീയ ഭീകരത തടയാന്‍ ഐക്യരാഷ്ട്ര സഭക്കോ ലോകശക്തി രാഷ്ട്രങ്ങള്‍ക്കോ കഴിഞ്ഞിട്ടില്ല. രണ്ടു വിഷയത്തിലും ഇന്ത്യയുടെ നിലപാട് നിര്‍ണായകമായിട്ടും നാണം കെട്ട നിസംഗത ആവര്‍ത്തിക്കുകയാണ് ഇന്ത്യന്‍ ഭരണകൂടം.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply