വെള്ള വസന്തം പൂത്തുലയുമ്പോള്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

one

എം ബി രാജേഷ്

അറബ് രാഷ്ട്രങ്ങളില്‍ ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടി നടന്ന പ്രക്ഷോഭങ്ങളെ അറബി വസന്തം എന്നു വിശേഷിപ്പിക്കുന്നതിനു സമാനമാണ് കേരളത്തില്‍ ചൂഷണത്തിനും അടിമസമാനമായ അവസ്ഥക്കുമെതിരായി നേഴ്‌സുമാര്‍ നടത്തിയ, ഇപ്പോഴും തുടരുന്ന പോരാട്ടം. അതുകൊണ്ടുതന്നെ ആ മുന്നേറ്റത്തെ വെള്ളവസന്തം എന്നു വിളിക്കാം. കുറച്ചുകാലം മുമ്പ് ആരും തന്നെ ഇത്തരമൊരു മുന്നേറ്റം പ്രതീക്ഷിച്ചിരിക്കില്ല.
സമീപകാലത്ത് ദേശീയപത്രങ്ങള്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുണ്ടായിരുന്നു. പല രാജ്യങ്ങിലും ഇപ്പോഴും അടിമത്തം നിലനില്‍ക്കുന്നു എന്നതാണത്. അത് പഴയ രീതിയിലാകണമെന്നില്ല, ആധുനികമായ രീതിയിലുള്ള അടിമത്തമാണെന്നുമാത്രം. നഴ്‌സുമാരെ സംബന്ധിച്ചിടത്തോളം ഇതൊരു യാഥാര്‍ത്ഥ്യമാണ്. യാതൊരു പരിധിയുമില്ലാത്ത ജോലിസമയം, വളരെ കുറഞ്ഞ വേതനം, ബോണ്ടുപോലുള്ള തൊഴിലാളി വിരുദ്ധ നയങ്ങള്‍ എന്നിങ്ങനെ പോകുന്നു ഈ അടിമ സമാനമായ അവസ്ഥ. ഡോക്ടര്‍മാരും ആശുപത്രി മാനേജ്‌മെന്റും അതുവഴി കൊയ്തിരുന്നത് കൊള്ളലാഭമാണ്. അതിനെതിരെയാണ് അവിശ്വസനീയമായ രീതിയില്‍ നഴ്‌സുമാരുടെ മുന്നേറ്റമുണ്ടായത്. ഡെല്‍ഹി, കല്‍ക്കട്ട, മുംബൈ പോലുള്ള നഗരങ്ങളില്‍ നിന്നാണ് അതാരംഭിച്ചത്. രാജ്യത്തെ 20 ലക്ഷത്തോളം വരുന്ന നഴ്‌സുമാരില്‍ 18 ലക്ഷത്തോളം മലയാളികളാണ്. മുഖ്യമായും തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നുള്ളവര്‍. സ്വാഭാവികമായും നഗരങ്ങളിലെ സമരങ്ങളുടെ നേതൃത്വം മലയാളികള്‍ക്കുതന്നെയായിരുന്നു. ഈ സമരങ്ങളെ ഗുണ്ടകളെ ഉപയോഗിച്ചു നേരിടാനായിരുന്നു മാനേജ്‌മെന്റുകള്‍ ശ്രമിച്ചത്. ഡെല്‍ഹിയിലും മറ്റും എംപി എന്ന രീതിയില്‍ അത്തരം സംഭവങ്ങളില്‍ ഇടപെടേണ്ടിവന്നു.
കേരളത്തില്‍ തൃശൂരിലെ മദര്‍ ആശുപത്രിയില്‍ നിന്നാണല്ലോ നഴ്‌സുമാരുടെ പോരാട്ടം ആരംഭിച്ചത്. ജീവിതത്തില്‍ ഒരിക്കലും സമരം ചെയ്യാത്തവര്‍, മുഷ്ടി ചുരുട്ടാത്തവര്‍, മുദ്രാവാക്യം വിളിക്കാത്തവരാണ് ഈ പോരാട്ടത്തിന്റെ മുന്‍നിരയിലെത്തിയത്. രാഷ്ട്രീയജീവിതത്തില്‍ എത്രയോ പോരാട്ടങ്ങളില്‍ പങ്കെടുത്ത എന്നെ പോലുള്ളവര്‍ ആദ്യമായി നിരത്തിലിറങ്ങിയ നഴ്‌സുമാരുടെ സമരാവേശം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. അതിനു കൃത്യമായ കാരണമുണ്ടായിരുന്നു. ശരാശരി 3000 രൂപക്കായിരുന്നു അവര്‍ രാപ്പകലെന്നോണം തൊഴില്‍ ചെയ്തിരുന്നത് എന്നതുതന്നെയാണത്. അതാണവരെ അരാഷ്ട്രീയതയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിച്ചത്. അതേസമയം കക്ഷിരാഷ്ട്രീയത്തിനതീതമായി മുഴുവന്‍ നഴ്‌സുമാരേയും ഒറ്റക്കുടക്കീഴില്‍ അണിനിരത്താനും കഴിഞ്ഞു. കൂടുതല്‍ സൂക്ഷ്മവും വിശാലവുമായ രാഷ്ട്രീയമാണത്. തങ്ങളും തൊഴിലാളികളാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. അടിമത്തം അധികകാലം നിലനിര്‍ത്താന്‍ ഒരു ശക്തിക്കും കഴിയില്ല എന്നതാണല്ലോ ലോകചരിത്രം. അതു തന്നെയാണ് കേരളത്തിലെ നഴ്‌സുമാരും ഈ പോരാട്ടത്തിലൂടേയും യുണൈറ്റഡ് നേഴ്‌സസ്് അസോസിയേഷനിലൂടേയും തെളിയിച്ചു കൊണ്ടിരിക്കുന്നത്. ഇവിടേയും ചില ആശുപത്രികലില്‍ അവര്‍ക്കെതിരെ അക്രമം നടന്നു. #്തുപക്ഷെ അവരുടെ സമരോര്‍ജ്ജത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. അല്ലെങ്കിലും ഏതു പ്രസ്ഥാനത്തെയാണ് അടിച്ചമര്‍ത്തി ഇല്ലാതാക്കാന്‍ കഴിയുക?

twoനഴ്‌സുമാര്‍ എന്തുകൊണ്ട് ഇത്തരമൊരവസ്ഥയിലെത്തി എന്നു കൂടി പരിശോധിക്കേണ്ടതാണ്. വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിലെ സ്വകാര്യവല്‍ക്കരണണാണ് ഇതിനു മുഖ്യകാരണം. ഇരുമേഖലകളില്‍ നിന്നും സര്‍ക്കാര്‍ ഏറെക്കുറെ പിന്മാറി. വിദ്യാഭ്യാസം പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിക്കപ്പെട്ടു. വലിയ ഫീസ് നല്‍കി പഠിക്കേണ്ട അവസ്ഥ. പാവപ്പെട്ടവര്‍ക്ക് അത് അപ്രാപ്യമായി. ആ അവസരത്തിലാണ് സര്‍ക്കാര്‍ വിദ്യാഭ്യാസ ലോണ്‍ പ്രഖ്യാപിച്ചത്. സ്വാഭാവികമായും എല്ലാവരും ലോണെടുത്ത് പഠനം നടത്തി. പഠനം കഴിഞ്ഞാല്‍ നല്ല ജോലി കിട്ടും, മികച്ച വേതനം കിട്ടും, അപ്പോള്‍ ലോണ്‍ തിരിച്ചടക്കാം എന്നാണല്ലോ എല്ലാവരും ചിന്തിക്കുക. എന്നാല്‍ സംഭവിച്ചത് അതല്ല. ആരോഗ്യമേഖലയും സര്‍ക്കാര്‍ കൈവിട്ടതോടെ പഠിച്ചുവരുന്ന നഴ്‌സുമാര്‍ക്ക് ജോലി ലഭിച്ചത് സ്വകാര്യ ആശുപത്രികളിലായി. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ പോലുള്ള ആശുപത്രികള്‍ രാജ്യത്തെങ്ങും ഉയര്‍ന്നു. പലതും കോടിക്കണക്കിനു രൂപ ലാഭമുള്ളവ. ആ ലാഭത്തിനു കാരണം ഒരു വശത്ത് രോഗികളേയും മറുവശത്ത നഴ്‌സുമാരടക്കം താഴേക്കിടയില്‍ ജോലിചെയ്യുന്നവരേയും പിഴിയുന്നതല്ലാതെ മറ്റെന്താണ്? വന്‍വേതനത്തിനുപുറമെ, ഓരോ ശസ്ത്രക്രിയക്കും ഡോക്ടര്‍മാര്‍ക്ക് വന്‍തുക ലഭിക്കുമ്പോള്‍ നഴ്‌സുമാരുടേത് എത്രയോ തുച്ഛമായ വേതനമാണ്. ഫലത്തിലെന്താ? വിദ്യാഭ്യാസ ലോണ്‍ തിരിച്ചടക്കാന്‍ പോയിട്ട് സ്വന്തം ചിലവിനുള്ള വരുമാനം പോലും നഴ്‌സുമാര്‍ക്കില്ലാതായി. വന്‍നഗരങ്ങളില്‍ ജീവിക്കണമെങ്കില്‍ ശബളം തികയാതെ വീട്ടില്‍ നിന്ന് പണം വരുത്തേണ്ട അവസ്ഥയായി. ഈ അവസ്ഥയാണ് പോരാട്ടത്തിന്റെ പാതയിലേക്ക് നഴ്‌സുമാരെ എത്തിച്ചത്.
തീര്‍ച്ചയായും വെറും രണ്ടുവര്‍ഷത്തെ പോരാട്ടങ്ങള്‍ കൊണ്ട് തങ്ങളുടെ അവസ്ഥ ഏറെ മെച്ചപ്പെടുത്താന്‍ നഴ്‌സുമാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. രണ്ടുവര്‍ഷം എന്നത് ഒരു സംഘടനയുടെ ശൈശവാവസ്ഥയാണ്. മികച്ച നേതൃപാടവവും പ്രവര്‍ത്തകരുടെ സമരോത്സുകതയും പെണ്‍കുട്ടികളുടെ പോരാട്ട വീര്യവുമാണ് അതിനു കാരണമായത്. എന്നാല്‍ ഇനിയും ഏറെ ദൂരം മുന്നോട്ടുപോകേണ്ടതുണ്ട്. അതിനായുള്ള ഊര്‍ജ്ജമാകട്ടെ ഈ സംസ്ഥാന സമ്മേളനം എന്നാശംസിക്കുന്നു.

(തൃശൂരില്‍ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ രണ്ടാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply