
ലോകപരിസ്ഥിതിദിനവും കാതിക്കുടത്തെ അന്തിമപോരാട്ടവും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ലോകം ഒരിക്കല്‍ കൂടി പരിസ്ഥിതി ദിനമാഘോഷിക്കുമ്പോള്‍ തൃശൂര്‍ ജില്ലയിലെ കാതിക്കുടം നിവാസികള്‍ അന്തിമസമരത്തിനു തയ്യാറാകുകയാണ്. മൂന്നു പതിറ്റാണ്ടിയി തങ്ങളുടെ ജീവിതത്തെ മലിനമയമാക്കുന്ന നിറ്റാജലാറ്റിന്‍ കമ്പനി അടച്ചുപൂട്ടുക, ആദ്യപടിയായി കമ്പനിയില്‍ നിന്ന് ചാലക്കുടി പുഴയിലേക്കുതുറന്നുവെച്ചിരിക്കുന്ന മാലിന്യ പൈപ്പ് അടച്ചുപൂട്ടുക എന്നീ ആവശ്യങ്ങളാണ് അവരുന്നയിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കണ്‍വെന്‍ഷന്‍ തങ്ങളുടെ അവസാനത്തെ സമരപ്രഖ്യാപന ണ്‍വെന്‍ഷനാണെന്ന് സമരത്തിനു നേതൃത്വം നല്‍കുന്ന ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു. ജൂലായ് 21 ന് കമ്പനിയിലേക്കു നടക്കുന്ന ബഹുജനമാര്‍ച്ചോടെ അന്തിമപോരാട്ടമാരംഭിക്കാനാണ് ആക്ഷന്‍ കൗണ്‍സില്‍ തീരുമാനം.
വികസനത്തിന്റെ പേരു പറഞ്ഞ് നെല്‍വയലുകളും നീര്‍ത്തടങ്ങളും പുഴകളും കടലും മലകളും കടലും കാടുമെല്ലാം നശിപ്പിക്കുകയും അതിനെതിരെ സംസാരിക്കുന്നവരെയെല്ലാം തീവ്രവാദികളായി മുദ്രയടിച്ചുമാണ് നമ്മള്‍ ഈ വര്‍ഷവും പരിസ്ഥിതി ദിനമാചരിക്കുന്നത്. വികസനത്തിനായി നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമമടക്കം അട്ടിമറിച്ചാണ് കേരളം ജൂണ്‍ 5നെ സ്വീകരിക്കുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന പരിസ്ഥിതി സംരക്ഷണ സമരങ്ങളെല്ലാം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം, കാതിക്കുടത്തും അതുതന്നെയാണവസ്ഥ. ഒരു ഗ്രാമത്തിന്റെ വായുവും വെള്ളവും മാത്രമല്ല നീറ്റാ ജലാറ്റിന്‍ നശിപ്പിക്കുന്നത്. പതിനായിരകണക്കിനുപേരുടെ ആശ്രയമായ ചാലക്കുടി പുഴയെ കൂടിയാണ്. അതിനെതിരെ ശബ്ദിക്കുന്നവരേയും മുദ്രയടിക്കുന്നത് തീവ്രവാദികളായിട്ടുതന്നെ. അഞ്ചുവര്‍ഷം മുമ്പ് ജൂലായ് 21നായിരുന്നു പൈപ്പ് എടുത്തു മാറ്റുമെന്നു പ്രഖ്യാപിച്ചു നടന്ന ബഹുജനമാര്‍ച്ചിനുനേരെ പോലീസ് നരനായാട്ട് നടത്തിയത്. ആ ഒാര്‍മ്മയിലാണ് മലിനീകരണത്തില്‍ നിന്നു നാടിനെ രക്ഷിക്കാന്‍ വേണ്ടിവന്നാല്‍ മരിക്കാനും തയ്യാറാണെന്ന് കാതിക്കുടത്തുകാര്‍ രക്തസാക്ഷി പ്രതിജ്ഞയെടുത്തത്. വാസ്തവത്തില്‍ നിരവധി പേര്‍ രക്തസാക്ഷികളായ തൂത്തുക്കുടിയിലെ വേദാന്തവിരുദ്ധ സമരത്തിന്റെ ചെറിയ മാതൃക തന്നെയാണ് കാതിക്കുടത്തെ പോരാട്ടവും.
കേരള സര്‍ക്കാരിന് 51 ശതമാനം ഓഹരിപങ്കാളിത്തത്തോടെ തുടങ്ങിയതായിരുന്നു കാതിക്കുടത്തെ ഫാക്ടറി. സ്വകാര്യവത്കരണനയം വന്നതോടെ സംസ്ഥാനസര്‍ക്കാരിന്റെ ഓഹരി 34 ശതമാനമായി. ജപ്പാന്‍ കമ്പനികളായ നിറ്റാജലാറ്റിന്റേയും മിറ്റ്‌സു ബുഷി കോര്‍പ്പറേഷന്റേയും നിയന്ത്രണത്തിലാണ് ഇന്ന് കമ്പനി. മൃഗങ്ങളുടെ എല്ലില്‍ നിന്നും ഹൈഡ്രോക്ലോറിക്ക് ആസിഡിന്റെയും മറ്റ് രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായി ഒസ്സീന്‍ ഉണ്ടാക്കുന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. ആസിഡ് കലര്‍ന്ന വെള്ളവും മാംസത്തിന്റേയും മജ്ജയുടേയും അവശിഷ്ടങ്ങളും രാസവസ്തുക്കളും നേരിട്ട് പുഴയിലേക്കും വായുവിലേക്കും തള്ളുന്നു. കാതിക്കപടത്തുകാര്‍ ശ്വസിക്കുന്നതും കുടിക്കുന്നതും വിഷമാണ്. കേരളത്തില്‍ ഏറ്റവുംനല്ല വെള്ളമൊഴുകുന്ന ചാലക്കുടിപ്പുഴയില്‍ കുളിക്കാന്‍ വയ്യാതായി. കുളിക്കാനിറങ്ങുന്നവര്‍ ത്വഗ്രോഗത്തിനിരയായി. മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു. പ്രതിദിനം രണ്ടുകോടി ലിറ്ററോളം വെള്ളം ഒരു പൈസപോലും നല്‍കാതെ പുഴയില്‍നിന്ന് എടുക്കുന്നു. അതേ പുഴയിലേക്ക് ഓരോ ദിവസവും 100 ടണ്ണോളം ഖര, രാസ മാലിന്യങ്ങള്‍ ഒഴുക്കുന്നു. പുഴയില്‍ മാത്രമല്ല, സമീപത്തെ കിണറുകളിലും വെള്ളത്തില്‍ അമ്ലാംശം കൂടി. സമീപപ്രദേശങ്ങളില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം കൂടി. ഈ സാഹചര്യത്തിലായിരുന്നു കമ്പനിക്കെതിരെ നാട്ടുകാര്‍ പ്രക്ഷോഭം ആരംഭിച്ചത്. പഞ്ചായത്തടക്കം കമ്പനി പൂട്ടാന്‍ പ്രമേയം പാസ്സാക്കിയിട്ടും ഫലമുണ്ടായിട്ടില്ല. അടുത്തയിടെ സര്‍ക്കാര്‍ നിയമിച്ച അന്വേഷണസംഘത്തിന് മുന്നില്‍ നാട്ടുകാര്‍ കുടിവെള്ളത്തിന്റെ പരിശോധനാഫലം മുന്നോട്ടുവെക്കുകയായിരുന്നു. സംഘത്തിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയിലെത്തി. നിറ്റാ ജലാറ്റിന്‍ കമ്പനിയിലെ മാലിന്യം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ തീരുമാനം ഔദ്യോഗിക ഉത്തരവായി ഇറങ്ങാത്തതിനാല്‍ ഫാക്ടറിയില്‍നിന്ന് ഇപ്പോഴും മാലിന്യം ചാലക്കുടിപ്പുഴയിലേക്ക് തള്ളിക്കൊണ്ടിരിക്കുന്നു. നദിയിലേക്കോ നദീതീരങ്ങളിലേക്കോ മാലിന്യം തള്ളുന്നത് നിരോധിച്ച് 2017 ഡിസംബര്‍ എട്ടിന് കേരള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതുമാണ്. എന്നിട്ടും ഗുണമുണഅടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ അന്തിമപോരാട്ടത്തിനു തയ്യാറെടുക്കുന്നത്. പതിവുചടങ്ങായി ചെടികള്‍ നട്ടും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തുമല്ല നാം പരിസ്ഥിതിദിനമാചരിക്കേണ്ടത്. വരുംതലമുറക്കുവേണഅടി ഭൂമിയെ സംരക്ഷിക്കാനുള്ള ഇത്തരം പോരാട്ടങ്ങളോട് ഐക്യപ്പെട്ടാണ്.

