
മംഗള്‍യാന്‍ ചൊവ്വയില്‍ : ഇവിടെ മുഖ്യമന്ത്രിക്കു ജാതിഭ്രഷ്ട്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ചൊവ്വയിലേക്കു യാത്രചെയ്യുമ്പോഴും ഇന്ത്യയുടെ മനസ്സിലെ അന്ധകാരം കൂടുതല്‍ കൂടുതല്‍ പുറത്തുവരുന്നു. ജാതിപിശാചില്‍ നിന്ന് ഇനിയും നമുക്ക് മോചനമില്ലേ? തൊട്ടുകൂടായ്‌മയെന്ന ഭയാനകമായ ദുരാചാരത്തില്‍ നിന്ന് മുഖ്യമന്ത്രിക്കുപോലും മോചനമില്ലാത്ത അവസ്ഥയാണ് ഇപ്പോഴും ഇവിടെ നിലനില്‍്‌ക്കുന്നതെന്ന യാഥാര്‍ത്ഥ്യമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ബിഹാര്‍ മുഖ്യമന്ത്രി ജിതന്റാം മഞ്‌ജിക്കാണ് ഇത്തരത്തില്‍ വേദനാകരമായ അനുഭവമുണ്ടായത്. പട്ടികജാതിക്കാരനായ മുഖ്യമന്ത്രി മധുബാണിജില്ലയിലെ ഒരു ക്ഷേത്രത്തില്‍ ദര്‍ശനംനടത്തി മടങ്ങിയതിനുശേഷം സവര്‍ണ്ണര്‍ അവിടെ ശുദ്ധികലശം നടത്തുകയായിരുന്നു. ഞായറാഴ്‌ച പട്‌നയില്‍ മുന്‍ മുഖ്യമന്ത്രിയും ദളിതനുമായ ഭോലാ പാസ്വാന്‍ ശാസ്‌ത്രിയുടെ ജന്മശതാബ്ദിയാഘോഷച്ചടങ്ങിലാണ് തങ്ങള്‍ ഇന്നും നേരിടുന്ന വിവേചനം വ്യക്തമാക്കാന്‍ മുഖ്യമന്ത്രി ഈ അനുഭവം വിവരിച്ചത്. പിന്നാക്കവിഭാഗക്കാരായ സ്‌ത്രീകള്‍ വരയ്‌ക്കുന്ന ചിത്രങ്ങള്‍കൊണ്ട് പ്രസിദ്ധമായ മധുബാണിയിലെ പരമേശ്വരീസ്‌താന്‍ എന്ന സ്ഥലത്തെ ക്ഷേത്രത്തിലാണ് ജനസംഖ്യയില്‍ പതിനഞ്ചുശതമാനത്തോളം ദളിതരുള്ള സംസ്ഥാനമാണ് ബിഹാര്‍. അവിടത്തെ ഇരുപത്തിരണ്ട് ദളിത് ഉപജാതികളില്‍ പതിനെട്ടും മഹാദളിതരെന്നറിയപ്പെടുന്ന അതിദളിതരാണ്. അതില്‍പ്പെടുന്ന മഞ്‌ജി, ഋഷിദേവ്, രജ്വാഡ് തുടങ്ങിയ പേരുകളിലറിയപ്പെടുന്ന മുസാഹര്‍ വിഭാഗത്തില്‍നിന്ന് ഉയര്‍ന്നുവന്ന നേതാവാണ് ജിതന്റാം മഞ്‌ജി. കോണ്‍ഗ്രസ്സില്‍നിന്ന് രാഷ്ട്രീയജനതാദളിലേക്കും അവിടെനിന്ന് ജനതാദള്‍ യുണൈറ്റഡിലേക്കുമെത്തിയ മഞ്‌ജി നിതീഷ്‌കുമാറിന്റെ പിന്‍ഗാമിയായിട്ടാണ് മുഖ്യമന്ത്രിസ്ഥാനമേറ്റത്. ബിഹാറിലെ മഹാദളിതര്‍ നേരിടുന്ന വിവേചനങ്ങളെപ്പറ്റി മുഖ്യമന്ത്രിയായശേഷവും ഉച്ചത്തില്‍ പറഞ്ഞിട്ടുള്ളയാളാണ് മഞ്‌ജി. കര്‍ണാടകത്തിലെ മഡെസ്‌നാനം എന്ന അനാചാരം നോക്കുക. ബ്രാഹ്മണര്‍ സദ്യകഴിച്ച ഇലയില്‍ക്കിടന്നുരുണ്ടാല്‍ സര്‍വരോഗങ്ങളും ശമിക്കുമെന്ന വിശ്വാസംകൊണ്ട് നൂറുകണക്കിന് ദളിതര്‍ അതിലേര്‍പ്പെടുന്ന ചടങ്ങാണിത്.
എന്തിന് ബീഹാറിലും കര്‍ണ്ണാടകത്തിലും പോകുന്നു. പ്രബുദ്ധ കേരളത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം. ജാതിയുടെ പേരില്‍ വാദ്യകലാകാരന് ചോറ്റാനിക്കര ദേവീ ക്ഷേത്രത്തില്‍ ഭ്രഷ്ട്. പ്രശസ്‌ത തിമില കലാകാരന്‍ പെരിങ്ങോട് ചന്ദ്രനാണ് ദളിത് സമുദായത്തില്‍ പിറന്നതുകൊണ്ട് മേളത്തിന് അവസരം നിഷേധിക്കപ്പെട്ടത്. സവര്‍ണ്ണ വിഭാഗത്തില്‍ പെട്ട ചില കലാകാരന്മാര്‍ ചന്ദ്രനൊപ്പം വാദ്യം അവതരിപ്പിക്കാന്‍ തയ്യാറാകാത്തതിനാലാണ് ് അദ്ദേഹത്തിന് ഭ്രഷ്ട് കല്‍പ്പിച്ചത്. അങ്ങനെ എത്ര എത്ര ദുരാചാരങ്ങള്‍…
വാല്‍ക്കഷ്‌ണം.
കുറ്റം പറയരുതല്ലോ. ഇതനിടയിലും ആശ്വാകരമായ ഒരു വാര്‍ത്ത മംഗലാപുരത്തുനിന്നു വന്നിരിക്കുന്നു. കുദ്രോളി ഗോകര്‍ണ്ണനാഥേശ്വര ക്ഷേത്രത്തില്‍ പൂജാരിണികളായി പട്ടിക ജാതി – വര്‍ഗ്ഗ വിഭാഗങ്ങളില്‍ പെട്ട രണ്ടു വിധവകളെ നിയമിച്ചു എന്നതാണത്. അതാകട്ടെ ദസറ, നവരാത്രി ആഘോഷങ്ങളുട ഭാഗമായും. പൂജാവിധികളേയും വേദമന്ത്രങ്ങളേയും കുറിച്ച് 4 മാസം ഇവര്‍ക്ക് പരിശീലനം നല്‍കി. കര്‍ണ്ണാടകയില്‍ ദളിതര്‍ക്ക് ആദ്യമായി പ്രവേശനമനുവദിച്ചത് ഈ ക്ഷേത്രത്തിലായിരുന്നു. ക്ഷേത്രം സ്ഥാപിച്ചത് മറ്റാരുമല്ല, നമ്മുടെ ഗുരുദേവന്‍ തന്നെ.
