
ബാലപീഡനം : സഭ പ്രതികൂട്ടില്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ബാലപീഡനത്തിന്റെ പേരില്‍ 2011, 2012 വര്‍ഷങ്ങളില്‍ നാനൂറുവൈദികരെ പുറത്താക്കിയെന്ന വത്തിക്കാന്റെ റിപ്പോര്‍ട്ടില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അത് സംഭവിച്ചില്ലെങ്കിലാണ് അത്ഭുതപ്പെടേണ്ടിവരുക. തൊട്ടുമുന്‍പുള്ള രണ്ടു വര്‍ഷം ഇതേകദേശം ഇരുനൂറായിരുന്നു. 100 ശതമാനം വര്‍ദ്ധന എന്നര്‍ത്ഥം. ഇത് പുറത്തുവരികയും നടപടി സ്വീകരിക്കുകയും ചെയ്ത കണക്ക്. യഥാര്‍ത്ഥ പീഡനത്തിന്റെ കണക്ക് എത്രയോ മടങ്ങായിരിക്കും.
ഇതിലെ ഏറ്റവും ഗുരുതരമായ സംഭവം മറ്റൊന്നാണ്. ഈ വൈദികരിലാര്‍ക്കുംനേരെ അതാതു രാഷ്ട്രങ്ങളിലെ നിയമങ്ങള്‍ക്കനുസരിച്ച് നടപടികള്‍ എടുക്കുന്നില്ല എന്നതാണത്. ഈ സംഭവങ്ങള്‍ ഒളിച്ചുവെക്കുകവഴി അതീവഗുരുതരമായ കുറ്റകൃത്യമാണ് സഭ ചെയ്യുന്നത്. ളോഹയിട്ടതുകൊണ്ടാരും നിയമത്തിനതീതരല്ലല്ലോ.
വൈദികര്‍ കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ഈയിടെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷന്‍ കത്തോലിക്കാ സഭയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്നാണ് വത്തിക്കാന്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. 2005ലാണ് പരാതികളുടെ അടിസ്ഥാനത്തില്‍ നടപടികള്‍ക്ക് തുടക്കമിട്ടത്. ആ വര്‍ഷം രണ്ടു കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുള്ളൂ. അടുത്ത വര്‍ഷം 362 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 43ല്‍ നടപടി സ്വീകരിച്ചു. 2007ല്‍ 365 കേസുകളില്‍ 23 എണ്ണത്തില്‍ നടപടിയുണ്ടായി. 2008 ആദ്യമായി സഭ വൈദികവൃത്തിയില്‍ നിന്ന് പുറത്താക്കിയവരുടെ എണ്ണം പുറത്തുവിട്ടു. പട്ടികയില്‍ 68 പേരാണുണ്ടായിരുന്നത്. കേസുകള്‍ 191. അടുത്ത വര്‍ഷം 223 കേസുകളുണ്ടായി, 103 പേരെ പുറത്താക്കി. 2010ല്‍ ആയിരക്കണക്കിന് സംഭവങ്ങളാണ് പുറത്തുവന്നത്. പക്ഷേ സഭയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 527 കേസുകള്‍ മാത്രം. അതിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്നത് ഇപ്പോഴും വ്യക്തമല്ല. 2011ല്‍ 404 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 260 പേരെ പുറത്താക്കി. അടുത്തവര്‍ഷം 418 സംഭവങ്ങള്‍ സഭയ്ക്കു മുന്നിലെത്തി. 124 പേരാണ് വൈദികവൃത്തിയില്‍ നിന്ന് പുറത്തായത്. അപ്പോഴും പുറത്താക്കപ്പെട്ടവരുടെ വിവരങ്ങള്‍ രഹസ്യമാക്കി വെച്ച് കുറ്റകൃത്യങ്ങള്‍ക്ക് സഭ കൂട്ടുനില്‍ക്കുകയാണ്.
ലോകത്തെ മിക്കസഭകളും വൈദികര്‍ക്ക് വിവാഹം കഴിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മിക്കവരും വിവാഹം കഴിക്കുന്നുമുണ്ട്. എന്നാല്‍ കത്തോലിക്ക സഭ ഇനിയും അതിനു തയ്യാറാകുന്നില്ല. കത്തോലിക്കാ പുരോഹിതരില്‍ നിന്നാണ് ഇത്തരത്തിലുള്ള പീഡനകഥകള്‍ പുറത്തുവരുന്നതും. കുടുംബജീവിതം സ്വാര്‍ഥതയിലേക്ക് നയിക്കും, സഭയോടുള്ള പ്രതിബദ്ധത കുറയും, അമിതമായ സാമ്പത്തിക ബാധ്യതയുണ്ടാക്കും തുടങ്ങിയവയൊക്കെയാണ് അതിനു കാരണമായി ചൂണ്ടികാട്ടപ്പെടുന്നത്. അല്ലാതെ അത്തരത്തില്‍ കര്‍ശനമായ എന്തെങ്കിലും ക്രൈസ്തവവിശ്വാസങ്ങള്‍ ഉള്ളതായി അറിയില്ല. ബ്രഹ്മചര്യം അനുഷ്ഠിക്കണമെന്നുള്ളതിനാല്‍ പല രാഷ്ട്രങ്ങളലിും പുരോഹിതരാകാന്‍ ആളെ കിട്ടുനനില്ല എന്നതാണ് സഭയുടെ ഇപ്പോഴത്തെ അവസ്ഥ.
അതേ സമയം ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്താനാരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. അദ്ദേഹം അടുത്തിടെ ഇറക്കിയ ഒരു ഇടയലേഖനത്തില്‍ പറയുന്നത് പല കാര്യത്തിലും നമ്മുടെ കാഴ്ചപ്പാടുകള്‍ പുനപരിശോധനയ്ക്കു വിധേയമാക്കണം എന്നാണ്. പ്രധാനമായും സ്ത്രീകളുടെയും, സ്വവര്‍ഗാനുരാഗികളായ പുരോഹിതരുടെയും മറ്റും കാര്യത്തില്‍ വളരെ പുരോഗമനപരമായ നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളില്‍ ബിഷപ്പുമാരോടും മറ്റും അദ്ദേഹം അഭിപ്രായമാരായുന്നുമുണ്ട്. കഴിഞ്ഞ ദിവസം വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലില്‍ നടന്ന വി.യോഹന്നാന്‍ ശ്ലീഹായുടെ ഓര്‍മ്മ തിരുന്നാളിനിടെ അവിവാഹിതക്കു ജനിച്ച കുഞ്ഞിന് ജ്ഞാനസ്‌നാനം നല്‍കി മാര്‍പ്പാപ്പ യാഥാസ്ഥിതികരെ ഞെട്ടിച്ചിരുന്നു.
വാല്‍ക്കഷ്ണം: ഇറ്റലിയിലെ റിയെറ്റി നഗരത്തില്‍ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കന്യാസ്ത്രീ പ്രസവിച്ച സംഭവവും വിവാദമായിരിക്കുകയാണ്. ഗര്‍ഭിണിയാണെന്ന കാര്യം തനിക്ക് അറിയില്ലെന്നാണ് കന്യാസ്ത്രീ പറയുന്നത്. കുഞ്ഞിന് ഫ്രാന്‍സിസ്‌കോ എന്ന് പേരിടുകയും ചെയ്തു.

