പ്രക്ഷോഭകര്‍ അറിയാന്‍, പാപ്പ ഫ്രാന്‍സിസാണ്

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

Argentina_s_Jorge__2509005bടോമി മാത്യു

‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ നാടക കാലത്തെ വിവാദങ്ങള്‍ക്ക് സമാനമായ സാഹചര്യങ്ങള്‍ കാണണമോ? കേരളത്തിന്റെ മലയോര പ്രദേശങ്ങളിലൂടെ തുറസ്സായൊരു ഓട്ടപ്രദക്ഷിണം നടത്തിയാല്‍ മതി. പി.എം. ആന്റണിയുടെ നാടകം കാണുകയോ വായിക്കുകയോ ചെയ്തിട്ടല്ല അന്ന് വിശ്വാസി സമൂഹം തെരുവിലിറങ്ങിയത്. പുരോഹിതര്‍ പറഞ്ഞു. വിശ്വാസികള്‍ വെള്ളം തൊടാതത് വിഴുങ്ങി. കോഴിക്കോട് പ്രകൃതി സംരക്ഷണ സമിതി സംക്ഷിപ്തമായും ശാസ്ത്രസാഹിത്യ പരിഷത്ത് ഇപ്പോള്‍ പൂര്‍ണ്ണ രൂപത്തിലും ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍ മലയാളത്തിലാക്കി അച്ചടിച്ചു വിതരണം ചെയ്യുന്നുണ്ട്. മലയോര കര്‍ഷകരുടെ ഏതേത് താല്‍പ്പര്യങ്ങളാണ് ഈ റിപ്പോര്‍ട്ട് ഹനിക്കുന്നതെന്ന് ഒരൊറ്റ വാചകം പള്ളികളായ പള്ളികളിലെല്ലാം വായിച്ച ഇടയ ലേഖനത്തിലില്ല. ഇത്തരം വിവാദ കാലത്തുമാത്രം പത്ര പ്രസ്താവനകള്‍ നടത്താനായി പൊടിതട്ടിയെടുക്കുന്ന കേരള കത്തോലിക്കാ കോണ്‍ഗ്രസ്സ് പോലുള്ള ലെറ്റര്‍ പാഡ് സംഘടനകളുടെ പ്രസ്താവനകളിലില്ല. പശ്ചിമഘട്ടം മുടിഞ്ഞിട്ടാണെങ്കില്‍ അങ്ങനെ, പത്തു ക്രിസ്ത്യാനികളുടെ വോട്ടു കിട്ടാനിതൊരു തഞ്ചം എന്ന് കരുതി ഇടുക്കിയിലും വയനാട്ടിലും ഹര്‍ത്താല്‍ നടത്തിയ ഇടതുപക്ഷത്തിന്റെ പ്രസ്താവനകളിലില്ല.
അതെങ്ങനെ? ഗാഡ്ഗില്‍ റിപ്പോര്‍ട്ട്, കോലാഹലമുയര്‍ത്തി ഞങ്ങള്‍ അട്ടത്തുവെച്ചുകഴിഞ്ഞു; അതിന്റെ സത്തയും സാരാംശവും ചോര്‍ത്തിക്കളഞ്ഞ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പോലും സഹിക്കാനാവില്ലെന്നാണല്ലോ ഇക്കൂട്ടരുടെ വാശി? ക്വാറി ഉടമകള്‍ നിര്‍ലോഭമായി പണമൊഴുക്കുന്നതിനാല്‍ സമര കോലാഹലങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തിപ്പെടും. കാട്, വന്യമൃഗങ്ങള്‍, പരിസ്ഥിതി ഒക്കെ അശ്ലീലപദങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് കുടിയേറ്റ കര്‍ഷക മേഖലകളില്‍.
കാര്യങ്ങളൊക്കെ എങ്ങനെ ഇവ്വിധമായി? ഏതാണ്ടൊരു പ്രായശ്ചിത്ത സമാനമായ ഉത്സുകതയോടെ കഴിഞ്ഞ ഒന്നര ദശകംകൊണ്ട് പതിനായിരക്കണക്കിനേക്കര്‍ ഭൂമി ജൈവകൃഷിയിടങ്ങളായി മാറ്റിയതില്‍ മുന്‍പന്തിയില്‍ നിന്ന സമുദായമാണിത്. ജൈവ കൃഷിയും വിള വൈവിധ്യവും ലഭ്യമാക്കുന്ന പാരിസ്ഥിതിക സേവനങ്ങളുടെ പേരില്‍ അവയനുവര്‍ത്തിക്കുന്ന മലയോര കര്‍ഷകര്‍ക്ക് പ്രതിഫലം ലഭ്യമാക്കണമെന്നതാണ് മലയോര കര്‍ഷകരെ സംബന്ധിച്ച ഗാഡ്ഗില്‍ കമ്മിറ്റിയുടെ നിര്‍ണ്ണായകവും ചരിത്രപ്രാധാന്യവുമുള്ള ശുപാര്‍ശ. മുപ്പതു ശതമാനത്തില്‍ കൂടുതല്‍ ചെരിവുള്ള പ്രദേശങ്ങളില്‍ തന്നാണ്ടു വിളകള്‍ക്കു പകരം ദീര്‍ഘകാല വിളകള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്ന നിര്‍ദ്ദേശത്തിലൂടെ നാണ്യവിള കൃഷിക്കൊരു പാരിസ്ഥിതിക ന്യായീകരണം നല്‍കുക കൂടി ചെയ്തിരിക്കുന്നു ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍. ഒന്നും പക്ഷേ ഏശുന്നില്ല. അസംബന്ധങ്ങളുടെ ഘോഷയാത്രയായി മറുവാദങ്ങള്‍ വരുന്നത് മെത്രാന്‍ തിരുവെടുത്തുകളായല്ലേ!
ബോധപൂര്‍വ്വമായ വശീകരിക്കലിനും വഴിതെറ്റിക്കലിനും ബൈബിളിലുപയോഗിക്കുന്ന പ്രയോഗം ഇടര്‍ച്ചയുണ്ടാക്കുക എന്നാണ്. എളിയവര്‍ക്ക്, ശൈശവ നിഷ്‌ക്കളങ്കതയുള്ള വിശ്വാസികള്‍ക്ക് ബോധപൂര്‍വ്വം ഇടര്‍ച്ചയുണ്ടാക്കുന്നവര്‍ക്കെതിരെയാണ് ക്രിസ്തുവിന്റേതായി രേഖപ്പെടുത്തപ്പെട്ട ഏറ്റവും രൂക്ഷമായ വാക്കുകള്‍: അവന്റെ കഴുത്തില്‍ തിരികല്ല് കെട്ടി കയത്തില്‍ താഴ്ത്തുന്നതാണുത്തമം! 35 കോടിയോളം വരുന്ന ജനങ്ങളുടെ അതിജീവനത്തിന് അത്യന്താപേക്ഷിതമായ, മനുഷ്യരാശിയുടെ പാരിസ്ഥിതിക നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ പശ്ചിമഘട്ട മലനിരകള്‍ സംരക്ഷിക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ബോധപൂര്‍വ്വം വിശ്വാസ സമൂഹത്തില്‍ ഇടര്‍ച്ച പരത്തുന്ന (അഞ്ചുവര്‍ഷത്തിനുളളില്‍ കുടിയിറക്കപ്പെടുമെന്നാണ് കൊട്ടിയൂരില്‍, അതെ കുടിയിറക്കലിനെതിരെ എ.കെ.ജിയും ഫാദര്‍വടക്കനും ഐതിഹാസിക സമരം നയിച്ച കൊട്ടിയൂരില്‍ പാതിരി വേഷങ്ങള്‍ ഉറഞ്ഞു തുള്ളിയത്) പുരോഹിതരെ ഈ ക്രിസ്തുവചനം കേള്‍പ്പിച്ചേ മതിയാവൂ.
അതും ഏതുകാലത്ത്? ഫ്രാന്‍സിസ്, പരിസ്ഥിതിയുടെ പുണ്യവാളനായ അസീസ്സിയിലെ കിഴക്കന്‍ ഫ്രാന്‍സിസിന്റെ പേരു സ്വീകരിച്ച മാര്‍പാപ്പ കത്തോലിക്കാ സഭയെ നയിക്കുന്ന കാലത്ത്!


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply