
പെപ്‌സിക്കെതിരേ സിപിഎമ്മിന്റെ ജനകീയപാര്‍ലമെന്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൊക്കക്കോളക്കെതിരെ ലോകശ്രദ്ധയാകര്‍ഷിച്ച് പാലക്കാട്, ജലചൂഷണം നടത്തുന്ന പെപ്‌സിക്കെതിരെ ജനകീയ പ്രക്ഷോഭത്തിനു വഴിയൊരുങ്ങുന്നു. പെപ്‌സിക്കെതിരായ സമരത്തിന് നേതൃത്വം നല്‍കുന്നത് സിപിഎമ്മാണ്. പ്രാദേശിക സിപിഎമ്മിന്റെ നേതൃത്വത്തില്‍ എംബി രാജേഷ് എംപിഅധ്യക്ഷനായി ജലചൂഷണ വിരുദ്ധ സമിതി രൂപീകരിച്ചാണ് സമരം. സഹകരിക്കാന്‍ തയ്യാറുള്ള മുഴുവന്‍ പേരെയും ഒപ്പം കൂട്ടാനാണ് പ്രത്യേകസംഘടന.വെള്ളിയാഴ്ച പെപ്‌സി പരിസരത്ത് നടക്കുന്ന ജനകീയ പാര്‍ലമെന്റ് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ തന്നെ ഉദ്ഘാടനം ചെയ്യും.
മഴക്കുറവും, അനിയന്ത്രിതമായ ജലചൂഷണവും മൂലം പുതുശ്ശേരി മേഖല അതി ഗുരുതരമായ തരത്തില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് പെപ്‌സിക്കെതിരെ സിപിഎം സമരത്തിനൊരുങ്ങുന്നത്.
ജനങ്ങളുടെ ഒപ്പു ശേഖരണം, പാര്‍ലമെന്റ് മാര്‍ച്ച്,ബോധവല്‍ക്കരണ ജാഥ എന്നിവയാണ് സമിതി തുടര്‍ന്ന് നടത്താനുദ്ദേശിക്കുന്ന സമര പരിപാടികള്‍.അനുമതിയുള്ളതിലും പത്തിരട്ടിയിലേറെ വെള്ളം ഈ കമ്പനികള്‍ ഊറ്റുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍.
പതിനാറു വര്‍ഷത്തിനു ശേഷമാണ് കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന പെപ്‌സിക്കോ കോള കമ്പനിക്കെതിരേ പോരാട്ടം തുടങ്ങുന്നത് . പുതുശേരി ഗ്രാമത്തില്‍ ഇക്കുറി അനുഭവപ്പെട്ട കടുത്ത കുടിവെള്ള പ്രശ്‌നമാണ് രാഷ്ട്രീയ നേതൃത്വങ്ങളെ സമര രംഗത്ത് എത്തിക്കുന്നത്. അനുവദനീയമായതില്‍ കൂടുതല്‍ വെള്ളം പ്ലാന്റ് ഊറ്റുന്നതായി വ്യാപക പരാതി ഉണ്ടായിരുന്നു. എന്നിട്ടും ഇതിനെതിരേ അധികാരകേന്ദ്രങ്ങള്‍ കണ്ണടക്കുകയായിരുന്നു. ഈ വര്‍ഷം മെയ് മാസത്തില്‍ പ്ലാന്റ് മൂന്നുമാസത്തേക്ക് അടച്ചിടണമെന്ന് ആവശ്യപ്പെട്ട് പുതുശേരി പഞ്ചായത്ത് പ്രമേയം പാസാക്കിയിരുന്നു. കമ്പനിക്ക് സ്‌റ്റോപ്പ് മെമ്മേ അയക്കാനും തീരുമാനമെടുത്തിരുന്നു. പിന്നീട് കഴിഞ്ഞ മാസം മാത്രമാണ് കമ്പനിക്ക് വെള്ളം എടുക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. എന്നാല്‍ ഇതിനു കമ്പനി മറുപടി നല്‍കിയില്ല. പ്രതിദിനം 2.5 ലക്ഷം ലിറ്റര്‍ വെള്ളമാണ് കമ്പനിക്ക് ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇതിലും എത്രയോ കൂടുതല്‍ വെള്ളം പ്ലാന്റിനായി ഊറ്റിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് കണക്കുകള്‍ പറയുന്നു.
ഇതിനും മുമ്പെ സംസ്ഥാന നിയമസഭ പ്ലാന്റ് അമിത ജലചൂഷണം നടത്തുന്നതിനെതിരേ നടപടികള്‍ ആലോചിച്ചിരുന്നതാണ്. നിയമസഭാകമ്മിറ്റി 2010 മാര്‍ച്ച് 18ന് നടപടിയെടുക്കാനാവശ്യപ്പെടുകയും ചെയ്തു. സഭയുടെ മേശപ്പുറത്ത് വച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പക്ഷെ, പ്ലാന്റ് അടച്ചുപൂട്ടണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നില്ല. 3500 പേര്‍ക്ക് തൊഴില്‍ നല്‍കുന്നു എന്നതായിരുന്നു കാരണം. അമ്പത്തിമൂന്നേക്കര്‍ പരന്നു കിടക്കുന്ന പ്ലാന്റ് 48.5 ശതമാനം ഭൂഗര്‍ഭജലവും ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്. ജലവിഭവ മന്ത്രി എന്‍ കെ. പ്രേമചന്ദ്രനായിരുന്നു പാനല്‍ ചെയര്‍മാന്‍.
ഇപ്പോള്‍ പ്ലാന്റ് പ്രതിദിനം ഉപയോഗിക്കുന്ന 700,000 ലിറ്റര്‍ വെള്ളം 234,000 ലിറ്ററായി നിജപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നും ചെയര്‍മാന്‍ കൂടിയായ മന്ത്രി പ്രേമചന്ദ്രന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി.
എന്നാല്‍ ഈ നിലപാട് കമ്പനി അധികാരികള്‍ തള്ളിക്കളയുകയായിരുന്നു. 2009 ല്‍ ഒരു സ്വതന്ത്ര ഏജന്‍സി നടത്തിയ പഠനത്തില്‍ കമ്പനി ഭൂഗര്‍ഭജലം ഉപയോഗിക്കുന്നതിന്റെ പാരിസ്ഥിതികാഘാതം തുച്ഛമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നായിരുന്നു അവരുടെ വാദം. അവരുടെ റിപ്പോര്‍ട്ടു പ്രകാരം പ്രതിവര്‍ഷം ആ പ്രദേശത്താകെ ഉപയോഗിക്കുന്ന ജലത്തിന്റെ 0.7 ശതമാനം മാത്രമാണ് പ്ലാന്റ് ഉപയോഗിക്കുന്നതെന്നാണ് പറയുന്നത്.
പ്ലാച്ചിമടയിലുള്ള പെപ്‌സിയുടെ പ്രധാന എതിരാളികളായ കൊക്കകോള കമ്പനിയാണ് പ്രദേശത്തെ ജലസ്രോതസ്സ് ക്ഷയിപ്പിക്കുന്നതെന്ന് 2004ല്‍ കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡ് കണ്ടെത്തിയിരുന്നു. കൊക്കകോളയുടെ വന്‍ തോതിലുള്ള ജലചൂഷണം വന്‍തോതിലുള്ള പാരിസ്ഥിതികാഘാതം ഉണ്ടാക്കുന്നുണ്ടെന്നും അവര്‍ കണ്ടെത്തിയിരുന്നു.
ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയിട്ടും പ്രശ്‌നങ്ങളില്‍ നടപടികളെടുക്കാന്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നും നീക്കമുണ്ടാവാഞ്ഞതാണ് വെള്ളം കിട്ടാക്കനിയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

