പുറകോട്ടോടുന്ന കേരളം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്ഥമായി കേരളത്തിലുണ്ടായ നവോത്ഥാനത്തിന്റെ പ്രതേകത അത് അടിത്തട്ടില്‍ നിന്നായിരുന്നു എന്നും അതിനാല്‍ തന്നെ ഗുണപരമായി വളരെ ഉയര്‍ന്നതാണെന്നുമായിരുന്നു. അതേസമയം അവ മിക്കവാറും ജാതിയുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങുന്നതാണെന്നും ജാതിയുടെ മതില്‍കെട്ടുകളെ തകര്‍ക്കാന്‍ തയ്യാറായിരുന്നില്ല എന്ന വിമര്‍ശനവും ശക്തമാണ്. എന്തായാലും ഒന്നുറപ്പാണ്. ഏറെ കൊട്ടിഘോഷിച്ച് കേരളത്തില്‍ നടന്നുവെന്നവകാശപ്പെടുന്ന നവോത്ഥാന മുന്നേറ്റങ്ങളുടെ ഉള്ള് പൊള്ളയായിരുന്നു. അതിന്റെ പ്രത്യാഘാതങ്ങളാണ് ഇപ്പോള്‍ പ്രകടമായിരിക്കുന്നത്. കേരളം പുറകോട്ടു നടക്കുകയാണെന്നു പലരും പറയാറുണ്ട്. എന്നാല്‍ നടക്കുകയല്ല, അതിവേഗം പിന്നോട്ട് ഓടുകയാണെന്നതാണ് വാസ്തവം.
രണ്ടുദിവസം മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിനു മുന്നില്‍ നടന്ന സംഭവങ്ങള്‍ ലോകം ഒന്നടങ്കം കണ്ടല്ലോ. ശബരിമലയില്‍ മാത്രമല്ല, കൊച്ചി നഗരത്തില്‍ പോലും ഒരു യുവതിക്ക് സഞ്ചാരസ്വാതന്ത്ര്യവും താമസസൗകര്യം നിഷേധിച്ചതു പോലൊരു സംഭവം നമ്മെ ഏതു കാലത്തേക്കാണ് കൊണ്ടുപോകുന്നത്? ആരാധനാലയങ്ങളിലെ ലിംഗനീതിക്കായി ഒരു ദശകത്തില്‍പരമായി പോരാടുന്ന തൃപ്തി ദേശായി നാലിടങ്ങളില്‍ വിജയിച്ച ശേഷമാണ് കേരളത്തിലെത്തിയത്. പ്രബുദ്ധ കേരളത്തില്‍ ഇതുപോലൊരു അനുഭവം അവരൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നിര്‍ഭാഗ്യവശാല്‍ ആരാധനാലയങ്ങളിലെ ലിംഗനീതിയെ എതിര്‍ക്കുന്നവര്‍ മാത്രമല്ല, അനുകൂലിക്കുന്നു എന്നു പറയുന്നവരും അവരോടെടത്ത നിലപാട് എത്രയോ സ്ത്രീവിരുദ്ധവും മനുഷ്യാവകാശ ലംഘനത്തിന്റേതുമായിരുന്നു. 12 വര്‍ഷത്തോളമായി ഈ വിഷയത്തില്‍ പോരാടുകയും സുപ്രിംകോടതി വിധിക്കുശേഷം മാത്രം ദര്‍ശനത്തിനായി വരുകയും ചെയ്ത വിശ്വാസിയായ അവരെ കലാപമുണ്ടാക്കാന്‍ വന്നതായാണ് നവോത്ഥാന പ്രാസംഗികര്‍ പോലും വിശേഷിപ്പിച്ചത്. എന്തിനേയും കക്ഷിരാഷ്ട്രീയ കണ്ണോടെ മാത്രം കാണുന്ന ഇവര്‍ അതിനായി അവര്‍ക്കു മുമ്പുണ്ടായിരുന്ന കോണ്‍ഗ്രസ്സ് ബന്ധവും ബിജെപി ബന്ധവുമാണ് ചൂണ്ടികാട്ടുന്നത്. സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കിയ ടി എം കൃഷ്ണയുടെ കച്ചേരി നടത്താന്‍ ഡെല്‍ഹി സര്‍ക്കാര്‍ മുന്നോട്ടുവന്നപ്പോളാണ് അതേ ഭീഷണിക്കുമുന്നില്‍ മുട്ടുകുത്തി കേരള സര്‍ക്കാര്‍ തൃപ്തി ദേശായിയെ തിരിച്ചയച്ചത്. തൃപ്തിയെ മാത്രമല്ലല്ലോ, മുസ്ലിമാണ്, ആക്ടിവിസ്റ്റാണ്, ജേര്‍ണ്ണലിസ്റ്റാണ്, ദളിതാണ്, സ്വഭാവം മോശമാണ് എന്നൊക്കെ പറഞ്ഞും ഉപദേശിച്ചും ഇതിനുമുമ്പും നിരവധി പേരെ തിരിച്ചയച്ചിരുന്നല്ലോ. അതിനാല്‍ തന്നെ വിധി നടപ്പാക്കാന്‍ സര്‍ക്കാരും ഉദ്ദേശിക്കുന്നില്ല എന്നു വ്യക്തം.
ആചാരത്തിന്റേയും വിശ്വാസത്തിന്റേയുമൊക്കെ പേരിലാണ് സുപ്രിംകോടതിക്കെതിരായ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചതെങ്കിലും ഇന്നത് കൃത്യമായും കക്ഷിരാഷ്ട്രീയമായി മാറിയിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തിയാകാന്‍ സംഘപരിവാര്‍ ശക്തികള്‍ എങ്ങനെ അയോദ്ധ്യയെ ഉപയോഗിച്ചോ, സമാനമായ രീതിയിലാണ് കേരളത്തില്‍ ശക്തിയാകാന്‍ അവര്‍ ശബരിമലയെ ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തില്‍ അവര്‍ കുറച്ചൊക്കെ വിജയിച്ചിട്ടുണ്ട്. അതേസമയം സംഘപരിവാര്‍ ശക്തികള്‍ക്ക് രാഷ്ട്രീയമായ മറുപടി നല്‍കാന്‍ ആരും തയ്യാറാകുന്നില്ല എന്നതാണ് വസ്തുത. ശബരിമലക്കു പോകുന്നവരില്‍ വലിയൊരു വിഭാഗം വിശ്വാസികള്‍ തങ്ങളുടെ പ്രവര്‍ത്തകരും അനുഭാവികളുമാണെന്നു അവകാശപ്പെടുന്ന ഇടതുപക്ഷം അതേ വിശ്വാസികളിലൂടെ സംഘപരിവാറിനു മറുപടി നല്‍കുന്നില്ല. ഹൈന്ദവവോട്ടുകള്‍ നഷ്ടപ്പെടുമോ എന്ന ഭയം തന്നെയാണ് അവരെ നയിക്കുന്നത്. എല്‍ കെ അദ്വാനിയുടെ രഥയാത്ര തടഞ്ഞ ലല്ലു പ്രസാദ് യാദവിന്റെ രാഷ്ട്രീയം പോലും പിണറായിക്കില്ല എന്നു പറയാതിരിക്കാനാവില്ല. കയ്യടിക്കായുള്ള പ്രസംഗങ്ങളിലൂടെ സ്വന്തം ഇമേജ് വര്‍ദ്ധിപ്പിക്കുകയാണ് അദ്ദേഹം. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തില്‍ നിന്നു ഒരു സ്ത്രീപോലും സുപ്രിംകോടതി വിധി നടപ്പാക്കാനായി രംഗത്തിറങ്ങുന്നില്ല. മറുവശത്ത് രംഗത്തിറങ്ങിയ മറ്റു യുവതികളെ ആക്ടിവിസ്റ്റുകളെന്നാക്ഷേപിച്ച് തിരിച്ചയക്കുന്നു. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരാണ് ആക്ടിവിസ്റ്റുകള്‍ക്ക് അയിത്തം കല്‍പ്പിക്കുന്നത്. സ്വന്തം ചരിത്രത്തിനുനേരെ പോലും ഇവര്‍ കാര്‍ക്കിച്ചു തുപ്പുകയാണ്. ഗുരുവായൂരില്‍ കയറി മണിയടിച്ച് ക്രൂരമര്‍ദ്ദനം ഏറ്റുവാങ്ങിയ പി കൃഷ്ണപിള്ളയെ പോലുമിവര്‍ തള്ളിക്കളയുന്നു.
അതേസമയം ഇന്നോളം കാണാത്ത രീതിയില്‍ നവോത്ഥാന പ്രക്രിയയകളെ കുറിച്ച് സംസാരിക്കാന്‍ ഇടതുപക്ഷം തയ്യാറായത് സ്വാഗതാര്‍ഹമാണ. 82 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം ആഘോഷിക്കുന്നത്. 1956നുശേഷം നവോത്ഥാനത്തെ കുറിച്ച് പാര്‍ട്ടി കാര്യമായി മിണ്ടിയിട്ടില്ല. ആ ഘട്ടമൊക്കെ അവസാനിച്ചു എന്നാണ് അവരുടെ നിലപാട്. ആധുനിക കേരളത്തിന്റ സൃഷ്ടികര്‍ത്താവ് അവര്‍ക്ക് ഇ എം എസ് നമ്പൂതിരിപ്പാടിയിരുന്നു. എന്നാലിതാ ഇപ്പോള്‍ സര്‍ക്കാരിറക്കിയ നവോത്ഥാന ലഘുലേഖയില്‍ ഇ എം എസില്ല. മന്നത്തു പത്മനാഭന്‍ പോലുമുണ്ട്. കേരളം മലയാളികളുടെ മാതൃഭൂമി എന്ന പ്രശസ്ത പുസ്തകം രചിച്ചപ്പോള്‍ അയ്യങ്കാളിയെ മറന്ന ഇ എം എസിനു കാലം നല്‍കിയ മറുപടി.
ഇതൊരു സുവര്‍ണ്ണാവസരമെന്നു പറഞ്ഞ് നാടെങ്ങും കലാപമുണ്ടാക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ ചെകുത്താനും കടലിനുമിടക്കായ കോണ്‍ഗ്രസ്സ് ഉരുണ്ടു കളിക്കുകയാണ്. നവോത്ഥാന മുന്നേറ്റങ്ങളുടെ പൈതൃകം അവകാശപ്പെടുന്ന കോണ്‍ഗ്രസ്സ് ഇപ്പോള്‍ കാലത്തിനു പുറകിലേക്കാണ് സഞ്ചരിക്കുന്നത്. അനുകൂലിച്ചാലാണോ പ്രതികൂലിച്ചാലാണോ വോട്ടു നഷ്ടപ്പെടുക എന്ന ഭീതിതന്നെയാണ് അവരേയും നയിക്കുന്നത്. ഒരു കാര്യം അവര്‍ പറയുന്നത് ശരിയാണ്. കേരളരാഷ്ട്രീയത്തില്‍ നിന്ന് കോണ്‍ഗ്രസ്സിനെ അപ്രസക്തമാക്കാനുള്ള നീക്കം ശക്തമാണ്. കോണ്‍ഗ്രസ്സിനെ ഇല്ലാതാക്കി പരസ്പരം ഏറ്റുമുട്ടാനാണ് കമ്യൂണിസ്റ്റുകാരും സംഘപരിവാര്‍കാരും ആഗ്രഹിക്കുന്നത്. അത്തരമൊരു ധ്രുവീകരണം നടക്കുന്നതായി കോണ്‍ഗ്രസ്സ് ഭയപ്പെടുന്നു. അതേസമയം ന്യൂനപക്ഷവിഭാഗങ്ങളില്‍ അവരിപ്പോളും പ്രതീക്ഷ അര്‍പ്പിക്കുന്നു. ബിജെപി പരമാവധി ഹിന്ദുവോട്ടുകള്‍ക്കായി ശ്രമിക്കുമ്പോള്‍ ഹിന്ദുവോട്ടുകള്‍ക്കുപുറമെ ന്യൂനപക്ഷ വോട്ടുകളും കൈക്കലാക്കാമെന്നു സിപിഎം കരുതുന്നു. ചുരുക്കത്തില്‍ ഈ വോട്ടുരാഷ്ട്രീയമാണ് പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കിയിരിക്കുന്നത്.
ഈ വോട്ടുരാഷ്ട്രീയം മാത്രമല്ല, മോശപ്പെട്ട മറ്റൊരു പ്രവണതയും ജനാധിപത്യത്തിനെതിരെ ഉയരുന്നതും കാണാതിരുന്നുകൂട. രാഷ്ട്രീയപ്രസ്ഥാനങ്ങളേക്കാള്‍ പ്രാധാന്യം രാജകുടുംബവും തന്ത്രികുടുംബവും നേടുന്നതാണ്. മുഖ്യമന്ത്രിപോലും ഇക്കാരയത്തില്‍ പ്രതികൂട്ടിലാണ്. സാവകാശഹര്‍ജി എന്ന ആവശ്യത്തെ സര്‍വ്വകക്ഷിയോഗത്തില്‍ തള്ളിയ അദ്ദേഹം തന്ത്രിക്കും രാജാവിനും മുമ്പില്‍ അതേ ആവശ്യം അംഗീകരിച്ചത് അതിന്റെ സൂചനയല്ലാതെ എന്താണ്? ജനാധിപത്യത്തില്‍ നിന്നും ഭരണഘടനയില്‍ നിന്നും നമ്മള്‍ രാജഭരണത്തിലേക്കും മനുസ്മൃതിയിലേക്കുമാണോ നീങ്ങുന്നത്? എങ്കില്‍ കേരളം പുറകോട്ടോടുകയാണ് എന്നല്ലാതെ മറ്റെന്താണ് പറയുക..??

