പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടിനെതിരെ അപവാദപ്രചരണം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

16TVMADHAV_GADGIL_1429082f

മാധവ് ഗാഡ്ഗില്‍

ഗാഡ്ഗില്‍ – കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ഇടുക്കി രൂപത പുറത്തിറക്കിയ ഇടയലേഖനത്തില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നവരെ കൂട്ടത്തോടെ നേരിടണമെന്നാവശ്യപ്പെടുന്നു. പട്ടയ പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ ജനപ്രതിനിധികളെ തെരുവില്‍ കാണേണ്ടിവരുമെന്ന ഭീഷണിയും ലേഖനത്തിലുണ്ട്. പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ കര്‍ഷകരെ കുടിയിറക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ചെറുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല എന്നും ലേഖനം കുറ്റപ്പെടുത്തുന്നു. സിപിഎമ്മും കോണ്‍ഗ്രസ്സും ഇടയലേഖനത്തെ പിന്തുണച്ചു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന പശ്ചിമഘട്ട സംരക്ഷണ സദസ്സില്‍ മാധവ് ഗാഡ്ഗില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന് പ്രസക്തഭാഗങ്ങള്‍.

പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടിനെതിരെ അതിശക്തമായ അപവാദപ്രചരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ജനങ്ങളെ കുറിച്ച് ആശങ്കയില്ല, പരിസ്ഥിതിയെ കുറിച്ചുമാത്രമേ ആശങ്കയുള്ളു എന്നാണ് പ്രധാന പ്രചരണം. അടിസ്ഥാനരഹിതമായ ആരോപണമാണിത്. റിപ്പോര്‍ട്ട് പ്രാദേശിക ഭാഷകളില്‍ ജനങ്ങളിലെത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്. അതു ചെയ്യുന്നില്ല. റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാനുള്ള നീക്കമായിരുന്നല്ലോ ആദ്യം നടന്നത്. അതിനായി വിവരാവകാശ നിയമം വേണ്ടിവന്നു.

റിപ്പോര്‍ട്ട് പ്രാദേശിക ഭാഷയിലേക്കു മൊഴിമാറ്റി എല്ലാ ഗ്രാമസഭകളിലേക്കും അയയ്ക്കണമെന്നു സംസ്ഥാനങ്ങളോടു സമിതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളം അതു മലയാളത്തിലേക്കു മാറ്റിയിട്ടില്ല. എന്നാല്‍ പല സംഘടനകളും റിപ്പോര്‍ട്ട് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമിതി കണ്ട കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പറയാനാണു റിപ്പോര്‍ട്ടില്‍ ശ്രമിച്ചിട്ടുള്ളത്. റിപ്പോര്‍ട്ട്് ഒന്നിലും അവസാനവാക്കല്ല. നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്. നിര്‍ദ്ദേശങ്ങളില്‍ അവസാന തീരുമാനമെടുക്കേണ്ടത് ഗ്രാമസഭകളായിരിക്കണമെന്ന ഏറ്റവും പ്രധാനപ്പെട്ട നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്. അങ്ങനെ ജനങ്ങളാണ് അന്തിമ തീരുമാനമെടുക്കുക. പ്രാദേശിക ജനങ്ങള്‍ സാമ്പത്തിക തീരുമാനങ്ങളില്‍ പങ്കാളികളാകുന്നത് എതിര്‍ക്കുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വായിച്ച് അദ്ഭുതം തോന്നി.
ലോകത്തെങ്ങും പരിസ്ഥിതി സംരക്ഷണത്തിനായി രംഗത്തിറങ്ങിയിട്ടുള്ളത് ജനങ്ങളാണ്. അതിനായി നടക്കുന്ന പോരാട്ടങ്ങള്‍ക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് എങ്ങും നടക്കുന്നത്. മഹാരാഷ്ട്രയിലെ ഒരു രാസഫാക്ടറിയിലെ ഉദാഹരണം പറായം. കമ്പനിയില്‍ നിന്നുള്ള മാലിന്യം മൂലം തൊഴില്‍ നഷ്ടപ്പെട്ടത് 20000ത്തോളം മുക്കുവര്‍ക്കായിരുന്നു. കമ്പനിമൂലം പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭിച്ചത് അതിന്റെ പകുതി പേര്‍ക്ക്. മലീനീകരണം മൂലമുള്ള അതിരൂക്ഷപ്രശ്‌നങ്ങള്‍ വേറെ. അതിനെതിരെ സമരം ചെയ്തവര്‍ക്കുനേരെ മര്‍ദ്ദനവും മനുഷ്യാവകാശ ലംഘനങ്ങളും. ഈ സാഹചര്യമാണ് എല്ലായിടത്തും നിലനില്‍ക്കുന്നത്.
ഡല്‍ഹിയിലെ ശീതീകരിച്ച രാഷ്ട്രീയ ചുറ്റുവട്ടങ്ങളിലും എസി കാറിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും മാത്രം കഴിയുന്നവര്‍ക്കു താഴെത്തട്ടില്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ അറിയാന്‍ കഴിയില്ല. അത് അനുഭവിക്കുന്നതു പ്ലാച്ചിമടയും ചൊമ്മനംകുടിയും പോലുള്ള സ്ഥലങ്ങളിലെ ജനങ്ങളാണ്. ഡല്‍ഹിയില്‍നിന്ന് അടിച്ചേല്‍പ്പിക്കുന്നതാകണം തീരുമാനങ്ങള്‍ എന്നതു ശരിയല്ല.
പരിസ്ഥിതി സംരക്ഷണത്തിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയും കേന്ദ്രബിന്ദു ജനങ്ങളാകണം. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ ചൊമ്മനംകുടിയില്‍ പോയി. അവിടെ ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്. അതു സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രവൃത്തിയാണ്. പക്ഷേ, അതേസമയം ആ നാട്ടുകാരുടെ ആരോഗ്യത്തെയും ജീവിതത്തെയും അതു ബാധിക്കുന്നു. 11 കുട്ടികള്‍ക്കു കാന്‍സറാണ്. പൊടിമൂലം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമുണ്ട്. ഇവര്‍ ഡോക്ടറെ കാണേണ്ടിവരും, മരുന്നു വാങ്ങേണ്ടിവരും.
അങ്ങനെ മരുന്നു വില്‍പന രംഗത്തും ആരോഗ്യരംഗത്തും സാമ്പത്തിക വളര്‍ച്ചയുണ്ടാകും. പക്ഷേ, ഇത്തരത്തിലുള്ള സാമ്പത്തിക വളര്‍ച്ചയാണോ ലക്ഷ്യമിടേണ്ടത്. ഏതു തരത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനമായാലും അതിന്റെ മറ്റു പരിണിതഫലങ്ങളുമായി തുലനം ചെയ്യണം. എല്ലാ സാമ്പത്തിക-വികസന പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്ന തലത്തിലേക്കു ചില കേന്ദ്രങ്ങളുടെ പരിസ്ഥിതിവാദം തരംതാഴാറുണ്ട്. എന്നാല്‍ പരിസ്ഥിതിയും ശാസ്ത്രവും ജനാധിപത്യവും കൈകോര്‍ക്കുന്ന സാമ്പത്തിക വളര്‍ച്ചയാണ് ഉണ്ടാകേണ്ടത്.
എല്ലാ സാമ്പത്തിക വികസന പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്നതാണ് പരിസ്ഥിതി വാദം എന്ന പ്രചരണം തന്നെ തെറ്റാണ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്കിനെക്കുറിച്ചു (ജിഡിപി) മാത്രം ആശങ്കപ്പെടുന്ന ഭരണകൂടനയം ആശാസ്യമല്ല. സാമ്പത്തിക വളര്‍ച്ചയുടെ ഗുണമേന്മയിലാണു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അത് നാം ചെയ്യുന്നില്ല.
പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടില്‍ സാധാരണ ജനങ്ങളുടെ ജീവനോപാധി യായ കൃഷിയെയോ അവരുടെ നിത്യജീവിതത്തെയോ പരിഗണിച്ചില്ലെന്ന വാദം അടിസ്ഥാന രഹിതമാണ്. പശ്ചിമഘട്ട സംരക്ഷണത്തെ ക്കുറിച്ചുള്ള തന്റെ റിപ്പോര്‍ട്ട് വായിച്ചുനോക്കാതെ തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്കപരത്താനാണ് നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ള പ്രചാരണമാണ് റിപ്പോര്‍ട്ടിനെതിരെ നടക്കുന്നത്. വിഭവ ചൂഷണം നടത്തുന്ന മാഫിയകളുടെ സമ്മര്‍ദ്ദഫലമാണിത്. പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ട് ജനങ്ങള്‍ വിലയിരുത്തുകയും വിധിയെഴുതുകയും വേണം. കേരളത്തിലെ ജനങ്ങള്‍ അതിനുള്ള ആര്‍ജ്ജവം കാണിക്കുമെന്ന് എനിക്കുറപ്പുണ്ട്. എനിക്ക് പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള അവബോധം ലഭിച്ചത് കേരളത്തില്‍ നിന്നാണ്. 1977ല്‍ ഇതേ തേക്കിന്‍ കാട് മൈതാനത്തില്‍ നടന്ന സൈലന്റ് വാലി സംരക്ഷണവുമായി ബന്ധപ്പെട്ട സമ്മേളനമായിരുന്നു എന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. എല്ലാ അപവാദ പ്രചരണങ്ങളേയും തള്ളിക്കളഞ്ഞ് സത്യസന്ധമായി കാര്യങ്ങള്‍ വിലയിരുത്താന്‍ മലയാളികള്‍ തയ്യാറാകുമെന്നു ഞാന്‍ വിശ്വസിക്കുന്നു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply