നിറ്റാ ജലാറ്റിന്‍ അടച്ചുപൂട്ടണം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

nittaചാലക്കുടി പുഴ മലിനമാക്കുന്നുവെന്ന്‌ ആരോപണമുയര്‍ന്ന നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ കൊച്ചിയിലെ കോര്‍പ്പറേറ്റ്‌ ഓഫീസ്‌ ഒരുസംഘം ആളുകള്‍ അടിച്ചു തകര്‍ത്തിരിക്കുകയാണല്ലോ. അക്രമസമരം തീര്‍ച്ചയായും അംഗീകരിക്കാനാവുന്നതല്ല. അപ്പോഴും പുഴനശീകരണത്തിനും അന്തരീക്ഷമലിനീകരണത്തിനുമെതിരായി എത്രയോ കാലമായി ജനം സമരം നടത്തുന്നു എന്നു മറക്കരുത്‌. അധികാരികളുടെ ഒത്താശയോടെ, നിയമത്തിന്റെ നൂലാമാലകളിലൂടെ ജനങ്ങളെ വെല്ലുവിളിച്ച്‌ കമ്പനി പ്രവര്‍ത്തിക്കുകയാണ്‌. അതിനെതിരായ രോക്ഷമാണ്‌ ചിലപ്പോള്‍ അക്രമത്തിലേക്കു മാറുന്നത്‌. പതിവുപോലെ സംഭവത്തിനുപുറകില്‍ മാവോയിസറ്റുകളാണെന്നാണ്‌ വിശദീകരണം. അവരുടെ ലഘുലേഖകള്‍ കണ്ടെത്തിയിട്ടുണ്ടത്രെ. കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോള്‍ ലക്ഷക്കണക്കിന്‌ ലിറ്റര്‍ ജലമാണ്‌ കാതിക്കുടത്തുള്ള കമ്പനി ഉപയോഗിക്കുന്നത്‌. തദ്ദേശീയര്‍ക്ക്‌ തൊഴില്‍ കൊടുക്കാത്ത കമ്പനിക്കെതിരെ സായുധശക്തികൊണ്ട്‌ മറുപടി നല്‍കും തുടങ്ങിയവയാണ്‌ ലഘുലേഖയിലെ ഉള്ളടക്കം.
രാവിലെ എട്ടുമണിയോടെയാണ്‌ സംഘം പനമ്പിള്ളി നഗറിലെ ഓഫീസില്‍ കയറി ആക്രമണം നടത്തിയത്‌. ഓഫീസിനു മുമ്പിലുണ്ടായിരുന്ന വാഹനങ്ങളും തകര്‍ത്തു. ഓഫീസിനകത്തെ ചില്ലുകളും കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും അടിച്ചു തകര്‍ത്തു. തകര്‍ത്ത ചില്ലിനു മുകളില്‍ ചുവന്ന നിറത്തിലുള്ള ദ്രാവകം ഒഴിച്ചിട്ടുണ്ട്‌. സംഘത്തില്‍ ഒമ്പതുപേരുണ്ടായിരുന്നുവത്രെ. സിറ്റിപോലീസ്‌ കമ്മീഷണറുടെ നേതൃത്വത്തില്‍ നഗരത്തില്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്‌. സി.സി.ടി.വി ദൃശ്യങ്ങളും പോലീസ്‌ പരിശോധിച്ചുവരികയാണ്‌. മുഖം മറച്ച സംഘമാണ്‌ ആക്രമണം നടത്തിയതെന്ന്‌ കമ്പനിയുടെ സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു.
നിറ്റാജലാറ്റിന്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട്‌ ഒരു പ്രസ്ഥാനത്തിന്റേയും പിന്തുണയില്ലാതെ ആരംഭിച്ച സമരം പതുക്കെ പതുക്കെ ജനകീയമായി മാറുകയായിരുന്നു. കേരളത്തിലെ നിരവധി സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളും പരിസ്ഥിതി സംഘടനകളും സമരത്തില്‍ പലപ്പോഴായി അണിനിരന്നു. സമരം ശക്തിയാര്‍ജ്ജിച്ചതോടെ ഒഴിഞ്ഞു നില്‍ക്കാനോ എതിര്‍ക്കാനോ കഴിയാത്ത അവസ്ഥയിലാവുകയായിരുന്നു രാഷ്ട്രീയ പാര്‍ട്ടികളടക്കമുള്ള പ്രസ്ഥാനങ്ങള്‍. മനമില്ലാ മനസ്സോടെയാണെങ്കിലും അവരും സമരത്തെ എതിര്‍ക്കുന്ന നിലപാട്‌ കയ്യൊഴിയുകയും ഓരോ പാര്‍ട്ടിയിലും ചില വിഭാഗങ്ങളെങ്കിലും പിറന്ന മണ്ണില്‍ ജീവിക്കാനുള്ള നാട്ടുകാരുടെ ഈ സമരത്തില്‍ അണിചേരുകയും ചെയ്‌തും. വിവിധ പ്രസ്ഥാനങ്ങളുടെ പല നേതാക്കളും സമരത്തിനു പിന്തുണയുമായി എത്തി. കമ്പനി പൂട്ടിയാല്‍ തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികള്‍ മാത്രമാണ്‌ സത്യത്തില്‍ സമരത്തിന്‌ എതിരു നില്‍ക്കുന്നത്‌. അത്‌ സ്വാഭാവികമാണുതാനും. അവര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം സമരക്കാര്‍ ഉന്നയിക്കുന്നുമുണ്ട്‌. സമാനമായ രീതിയില്‍ മാവൂരിലുണ്ടായത്‌ ആവര്‍ത്തിക്കാതെ മാനേജ്‌മെന്റില്‍ നിന്ന്‌ നഷ്ടപരിഹാരം വാങ്ങി കമ്പനി പൂട്ടാനാവശ്യപ്പെടുകയാണ്‌ സാമൂഹ്യപ്രതിബദ്ധതയുള്ള തൊഴിലാളികളും അവരുടെ നേതാക്കളും ചെയ്യേണ്ടത്‌.
അധികാരവികേന്ദ്രീകരണത്തെ കുറിച്ച്‌ ഘോരഘോരം പ്രസംഗിക്കുമ്പോഴും മറക്കാനാത്ത ഒരു വസ്‌തുത കാതിക്കുടത്തുണ്ട്‌. കാടുകുറ്റി പഞ്ചായത്ത്‌ കഴിഞ്ഞ വര്‍ഷങ്ങളായി കമ്പനിക്ക്‌ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ്‌ നല്‍കിയിട്ടില്ല. കോടതികളുടെ ഇടപെടലുകളിലൂടെയാണ്‌ കമ്പനിയുടെ ജനദ്രോഹം നിര്‍ബാധം തുടരുന്നത്‌.
സര്‍ക്കാര്‍ ഭൂമിയിലൂടെയും സ്വകാര്യഭൂമിയിലൂടെയും ഒന്നര കി.മീ. നീളത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഭീമാകാരമായ കോണ്‍ക്രീറ്റ്‌ കുഴലിലൂടെയാണ്‌ കമ്പനി രാസവിഷ മാലിന്യങ്ങള്‍ ചാലക്കുടി പുഴയിലേക്ക്‌ തള്ളുന്നത്‌. ഈ വിഷം കലക്കിയ വെള്ളമാണ്‌ ഏഴു പുഴയോര പഞ്ചായത്തുകളിലെ ജനങ്ങള്‍ കുടിച്ചു കൊണ്ടിരിക്കുന്നത്‌. ഈ വെള്ളം ശുദ്ധമാണെന്ന അവകാശവാദങ്ങളെല്ലാം തെറ്റാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. മത്സ്യങ്ങല്‍ ചത്തുപൊങ്ങുന്നത്‌ ഇവിടെ നിത്യ സംഭവമാണ്‌. വെള്ളം എന്നത്‌ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്ന കാലത്താണ്‌ ഒരു പുഴയെ ഇങ്ങനെ നശിപ്പിക്കുന്നത്‌. പ്രകൃതി വിഭവങ്ങളുടെ അവകാശം ആര്‍ക്കാണ്‌ എന്ന ചോദ്യം ഇവിടെ വീണ്ടും ഉയരുന്നു. കമ്പനി പൂര്‍ണ്ണനിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കാതിക്കുടത്തിന്റെ ആകാശം ശ്വാസം മുട്ടിപ്പിക്കുന്നതും ദുര്‍ഗന്ധം നിറഞ്ഞതുമാകുന്നു ഒപ്പം അതിരൂക്ഷമായ മണവും. ഇവിടെ ക്യാന്‍സര്‍ രോഗികളുടേയും ആസ്‌മ രോഗികളുടേയും എണ്ണം വളരെ കൂടുതലാണ്‌.
പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കമ്പനി ഒരു ദിവസം, ഒരലക്ഷത്തി നാല്‌പ്പതിനായിരം ലിറ്റര്‍ ഹൈഡ്രോക്ലോറിക്ക്‌ ആസിഡ്‌, 150 ടണ്‍ മൃഗ എല്ലുകള്‍, 2 കോടിലിറ്റര്‍ ജലം അസംസ്‌കൃത വസ്‌തുക്കളായി ഉപയോഗിക്കുന്നു. ഏതാണ്ട്‌ 160 പേരാണ്‌ വിടെ ജോലി ചെയ്യുന്നത്‌. കെ.എസ്‌.ഐ.ഡി.സിക്ക്‌ ചെറിയ ഓഹരിയുണ്ടെങ്കിലും ജപ്പാനീസ്‌ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്‌ നിറ്റാ ജലാറ്റിന്‍. മൃഗങ്ങളുടെ അസ്ഥിയില്‍നിന്ന്‌ ഉല്‌പാദിപ്പിക്കുന്ന ഒസീനാണ്‌ കമ്പനിയുടെ ഉല്‌പന്നം. ആയിരകണക്കിന്‌ ടണ്‍ എല്ലാണ്‌ അതിനുവേണ്ടി ദിവസവും ഉപയോഗിക്കുന്നത്‌. ജലാറ്റിന്‍ ഉണ്ടാക്കാന്‍ വേണ്ടി ഒസീന്‍ ജപ്പാനിലേക്ക്‌ കൊണ്ടുപോകുന്നു. ഇവിടെ നിന്നുള്ള ഒസീന്‍ ഉപയോഗിച്ച്‌ കാക്കനാട്ടും ജലാറ്റിന്‍ നിര്‍മ്മാണം നടക്കുന്നുണ്ട്‌. എല്ലിലെ പ്രോട്ടീന്റെ അംശമാണ്‌ വാസ്‌തവത്തില്‍ ഒസീന്‍. എല്ലില്‍ നിന്ന്‌ മജ്ജയും മറ്റും നീക്കം ചെയ്‌താണ്‌ ഒസീന്‍ ഉണ്ടാക്കുന്നത്‌. അതിനുവേണ്ടി മുഖ്യമായും ഉപയോഗിക്കുന്നത്‌ ഹൈഡ്രോക്ലോറിക്‌ ആസിഡ്‌. പിന്നെ വെള്ളവും. ഈ പ്രക്രിയയിലെ അവശിഷ്ടങ്ങളായ മജ്ജയും ആസിഡിന്റെ അംശങ്ങളും മറ്റു രാസവസ്‌തുക്കളും ചാലക്കുടി പുഴയിലേക്ക്‌ തന്നെ തള്ളുകയാണ്‌. പുഴയിലെ വെള്ളത്തില്‍ ആസിഡിന്റേയും മെര്‍ക്കുറിയുടെയും അംശം വ്യാപകമാണ്‌. ഇതുമൂലം പുഴയിലെ ഓക്‌സിജന്റെ അളവു കുറയുന്നു.പുഴയിലെ മാത്രമല്ല, സമീപത്തെ കിണറുകളിലെയും വെള്ളം മലിനമാണെന്ന്‌ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്‌.
ഈ സാഹചര്യത്തില്‍ കമ്പനി അടച്ചുപൂട്ടുക മാത്രമാണ്‌ അഭികാമ്യം


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply