തൃശൂരില്‍ വരുന്നു റോഡ് വിപ്ലവം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

250px-Swaraj_Round
തൃശൂര്‍ നഗരം ഇന്ന് കേരളത്തിലെ വളരെ പ്രധാനപ്പെട്ട കോര്‍പ്പറേഷനാണ്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങലില്‍ നഗരം വളരെ പുറകിലാണ്. നഗരം വളരുന്നതനുസരിച്ച് അടിസ്ഥാനസൗകര്യങ്ങള്‍ വികസിക്കുന്നില്ല. പ്രത്യേകിച്ച് ഗതാഗത സൗകര്യങ്ങള്‍. ഇക്കാര്‌യ്തതില്‍ ഒരു കുതിച്ചു ചാട്ടത്തിനുള്ള ശ്രമമാണ് കോര്‍പ്പറേഷനും നഗരവികസന അതോറിട്ടിയും. സംസ്ഥാന സര്‍ക്കാരില്‍ കനത്ത സമ്മര്‍ദ്ദമാണ് ഈ സ്ഥാപനങ്ങള്‍ ഇപ്പോള്‍ നടത്തുന്നത്.
സമ്മര്‍ദ്ദങ്ങളുടെ ഫലമായി സംസ്ഥാന സര്‍ക്കര്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് വഴി തൃശൂര്‍ നഗരത്തില്‍ വന്‍ റോഡ് വികസനപദ്ധതി തയ്യാറാക്കുന്നതായാണ് വിവരം. 50 കിലോമീറ്റര്‍ റോഡ് നവീകരണവും വികസനവുമാണ് റോഡ് ഫണ്ട് ബോര്‍ഡ് ലക്ഷ്യമാക്കുന്നത്. ഇതിനായി സര്‍ക്കാര്‍ നിയോഗിച്ചതനുസരിച്ച് ഹൈദ്രാബാദിലെ ഏജീസ് കണ്‍സള്‍ട്ടന്‍സി തയ്യാറാക്കി നല്‍കിയ പദ്ധതി ബോര്‍ഡിന്റെ പരിഗണനയിലാണ്. സ്ഥലമെടുപ്പ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കി മൂന്നുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരത്ത് നടപ്പാക്കിവരുന്ന മാതൃകയില്‍ കൊച്ചിയിലും തൃശൂരിലും പ്രത്യേക റോഡ് വികസനപാക്കേജ് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമാണ് പദ്ധതി.
ഇതനുസരിച്ച് മാസ്റ്റര്‍ പ്ലാനില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള റിങ്ങ് റോഡും ഔട്ടര്‍റിങ്ങ്‌റോഡും റൗണ്ടില്‍നിന്നും തുടങ്ങുന്ന അഞ്ച് റേഡിയല്‍ റോഡുകള്‍ നഗരാതിര്‍ത്തിവരേയും വികസിപ്പിക്കാനാണ് നിര്‍ദ്ദേശം.
പാട്ടുരായ്ക്കല്‍-കിഴക്കേകോട്ട-കണ്ണംകുളങ്ങര-പടിഞ്ഞാറെകോട്ട ബന്ധിപ്പിക്കുന്ന റിങ്ങ് റോഡ്, പുഴയ്ക്കല്‍-വിയ്യൂര്‍-രാമവര്‍മ്മപുരം-ചേറൂര്‍-കുറ്റമുക്ക്-നല്ലെങ്കര-പറവട്ടാനി- അഞ്ചേരി-ചിയ്യാരം-കൂര്‍ക്കഞ്ചേരി-വടൂക്കര-അരണാട്ടുകര-സിവില്‍സ്റ്റേഷന്‍-പുഴക്കല്‍ എന്നീ സ്ഥലങ്ങള്‍ ബന്ധിപ്പിക്കുന്ന ഔട്ടര്‍റിങ്ങ് റോഡ്, എം.ജി.റോഡ്, കുറുപ്പം റോഡ്, ഹൈ റോഡ്, കോളേജ് റോഡ്, കുട്ടനെല്ലൂര്‍ റോഡ് എന്നീ റേഡിയല്‍ റോഡുകള്‍ എന്നിവ ആണ് വികസിപ്പിക്കാന്‍ നിര്‍ദ്ദേശം.
കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ച പുതിയ മാസ്റ്റര്‍ പ്ലാനില്‍ റിങ്ങ് റോഡിന് 32 മീറ്ററും ഔട്ടര്‍ റിങ്ങ് റോഡിന് 36 മീറ്ററുമാണ് വീതി നിശ്ചയിച്ചിട്ടുള്ളത്. അതേസമയം 72-ലെ പഴയ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കിയാല്‍ പുതിയ മാസ്റ്റര്‍ പ്ലാനിനെതിരെ ഉയര്‍ന്നിട്ടുള്ള ജനരോഷം ഇല്ലാതാക്കി മാസ്റ്റര്‍പ്ലാന്‍ സാധ്യമാക്കാന്‍ സാഹചര്യമൊരുങ്ങുമെന്ന അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
പഴയ മാസ്റ്റര്‍പ്ലാന്‍ 72-ല്‍ നഗരസഭ പ്രഖ്യാപിച്ചതാണ്. റിങ്ങ്‌റോഡിലും ഔട്ടര്‍ റിങ്ങ് റോഡിലും റേഡിയല്‍ റോഡുകളിലും കഴിഞ്ഞ 40 വര്‍ഷമായി മാസ്റ്റര്‍ പ്ലാനിന് വിധേയമായി മാത്രമാണ് കെട്ടിടനിര്‍മ്മാണ അനുമതി നല്കിയിട്ടുള്ളതെന്നതിനാല്‍ ജനങ്ങളുടെ പരാതിക്ക് കാരണമാകില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. റോഡ് വികസനത്തിന് ഭൂമി സൗജന്യമായി വിട്ടുനല്കുന്നവര്‍ക്ക് ആകര്‍ഷകമായ ഇളവുകളുടെ പാക്കേജ് തയ്യാറാക്കാന്‍ നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമെടുത്തിരിക്കേ വളരെയേറെ ഭൂമി സൗജന്യമായി ലഭ്യമാക്കാനാകുമെന്നും അവശേഷിക്കുന്ന ഭൂമി മാത്രം അക്വയര്‍ ചെയ്താല്‍ മതിയാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
റോഡ് വികസനത്തോടൊപ്പം എം.ജി.റോഡ്, ദിവാന്‍ജിമൂല, മെട്രോ ജംഗ്ഷന്‍, വടൂക്കര, കുറ്റൂര്‍, ചെമ്പിശ്ശേരി, പൂങ്കുന്നം എന്നീ റെയില്‍വേ മേല്പാലങ്ങളും നിലവിലുള്ള നിരവധി പാലങ്ങളുടെ നാലുവരി ഗതാഗതത്തിനുള്ള വീതികൂട്ടലും റോഡ് ഫണ്ട് ബോര്‍ഡ് നടപ്പാക്കുന്നതാണ്. നഗരത്തിലെ മുഴുവന്‍ ഗതാഗതപ്രശ്‌നത്തിനും പരിഹാരമാകുന്ന കര്‍മ്മപദ്ധതിയാണ് ബോര്‍ഡ് ആവിഷ്‌കരിച്ചിട്ടുള്ളത്.
അതേസമയം നഗരപ്രാന്തങ്ങളിലെ റോഡുവികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സജീവമാണ്. ഒല്ലൂക്കര, വില്‍വട്ടം മേഖലകളിലാണ് ഇതിനകം ചര്‍ച്ച നടന്നത്. എന്നാല്‍ കോര്‍പ്പറേഷനിലുള്ള ഏക വിദഗ്ദനായ സീനിയര്‍ ടൗണ്‍പ്ലാനര്‍ ഇ.എസ്.സുഭാഷിനെ യോഗത്തില്‍ പങ്കെടുപ്പിക്കുന്നില്ല എന്ന പരാതിയുണ്ട്.. കോര്‍പ്പറേഷനുവേണ്ടി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയ ടൗണ്‍പ്ലാനറും, ജില്ല ടൗണ്‍പ്ലാനറോ യോഗത്തില്‍ സംബന്ധിക്കുന്നില്ല. മേയറും ആസൂത്രണസമിതി അദ്ധ്യക്ഷന്‍ ഉള്‍പ്പടെ കൗണ്‍സിലര്‍മാരും മാസ്റ്റര്‍ പ്ലാന്‍ വേണ്ടവിധം പഠിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ചര്‍ച്ച പ്രഹസനമാകുമെന്ന ആശങ്കയുണ്ട്.. അറുന്നൂറോളം പരാതികളാണ് മാസ്റ്റര്‍പ്ലാനിനെതിരെ ലഭിച്ചിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ ഈ പരാതിക്കാര്‍ക്ക് ഹിയറിങ്ങ് നല്‍കേണ്ടത് കോര്‍പ്പറേഷന്റെ ബാധ്യതയാണ്. അതേസമയം, ഡിവിഷന്‍തലത്തിലും മേഖലാതലത്തിലും കോര്‍പ്പറേഷന്‍തലത്തിലും, കൗണ്‍സിലര്‍മാര്‍ പലഘട്ടത്തില്‍ ചര്‍ച്ചചെയ്തു അംഗീകരിച്ച് വിജ്ഞാപനം ചെയ്ത മാസ്റ്റര്‍പ്ലാനില്‍ ഇനി ജനങ്ങളുടെ പരാതികേട്ടശേഷം ഫൈനല്‍ മാസ്റ്റര്‍പ്ലാന്‍ അംഗീകാരത്തിനായി മാത്രമാണ് കൗണ്‍സിലര്‍മാര്‍ ചര്‍ച്ച ചെയ്യേണ്ടത്.
വില്‍വട്ടം മേഖലയില്‍ ചേറൂര്‍-കുറ്റുമുക്ക് റോഡിന് 12 മീറ്റര്‍ മതിയെന്നാണ് നിര്‍ദേശം. 36 വീതിയില്‍ ഔട്ടര്‍റിംഗ് റോഡിന്റെ ഭാഗമാണീ റോഡെങ്കിലും മാസ്റ്റര്‍പ്ലാനില്‍ 18 മിറ്ററാണിതിന് വീതി നിശ്ചയിച്ചിട്ടുള്ളതെന്നാണ് ‘വിദഗ്ദരായ’ ടി.പി.ഒ മാരും യോഗത്തില്‍ വിശദീകരിച്ചത്. മാത്രമല്ല പള്ളിമൂലയില്‍ നിന്നും തുടങ്ങി ചേറൂര്‍ സ്‌കൂള്‍ കോമ്പൗണ്ട് വഴിയാണ് കുറ്റുമുക്ക് റോഡിലേക്ക് റിങ്ങ് റോഡ് നിര്‍ദ്ദേശമെങ്കിലും അതിന് വിരുദ്ധമായി കിണര്‍ ജംഗ്ഷനില്‍നിന്നാണ് റോഡെന്നാണ് തെറ്റായ വിശദീകരണം ഉണ്ടായത്.
ചേറൂരില്‍നിന്നും ഗാന്ധിനഗര്‍ വഴി ചെമ്പൂക്കാവിലേക്കു പുതിയ 8 മീറ്റര്‍ റോഡ് ഉണ്ടാക്കണമെന്നും നിര്‍ദ്ദേശമുണ്ടായി. കോവിലകത്തും പാടത്തുനിന്നും ചേറൂര്‍ റോഡിലേക്ക് പഴയ മാസ്റ്റര്‍പ്ലാനിലുള്ള നിര്‍ദ്ദിഷ്ടറോഡ് വഴിമാറ്റിവിടാനും നിര്‍ദ്ദേശമുണ്ടായി. ചേറൂര്‍ റോഡ് പള്ളിമൂലവരെ 21 മീറ്ററായി വീതി കൂട്ടാനും നിര്‍ദ്ദേശിച്ചു. ഗാന്ധിനഗറിലെ ഐ.ടി.പാര്‍ക്ക് ഉപേക്ഷിക്കാനും നിര്‍ദ്ദേശമുണ്ടായി. മാസ്റ്റര്‍ പ്ലാനില്‍ വില്‍വട്ടം മേഖലയില്‍ അനേകം വികസന നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കിലും അവയൊന്നും അവതരിപ്പിക്കപ്പെടാത്തതിനാല്‍ ചര്‍ച്ചപോലും ഉണ്ടായില്ല.
പി.ഡബ്ല്യു.ഡി തയ്യാറാക്കി വരുന്ന നിര്‍ദ്ദിഷ്ട അമലനഗര്‍-മണ്ണുത്തി റോഡ് ജനവാസം കുറഞ്ഞ മേഖലയിലൂടെ നിര്‍മ്മിക്കണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Thrissur Desk | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply