
ടീസ്റ്റ സെതെല്‍വാദിനെ പിന്തുണച്ച് സാമൂഹികപ്രവര്‍ത്തകര്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതെല്‍വാദിനെയും ഭര്‍ത്താവ് ജാവേദ് ആനന്ദിനെയും കേസില്‍ കുടുക്കി പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതായി ആരോപിച്ച് നോം ചോംസ്‌കി അടക്കമുള്ള സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തി. നോം ചോംസ്‌കിയും അമേരിക്കയിലെ പ്രമുഖ ബുദ്ധിജീവികളില്‍ ഒരാളായ ഷെല്‍ഡന്‍ പൊള്ളോക്കും ഇരുവര്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇരുവരെയും നിശബ്ദരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സഫ്ദര്‍ ഹാഷ്മി ട്രസ്റ്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഇവര്‍ പറയുന്നു.
ഗുജറാത്ത് കലാപബാധിതരുമായി ബന്ധപ്പെട്ട ഫണ്ട് തിരിമറി ആരോപിച്ച് ഗുജറാത്ത് പൊലീസ് വേട്ടയാടുന്ന ടീസ്റ്റ സെറ്റല്‍വാദിനും ജാവേദ് ആനന്ദിനും പിന്തുണ പ്രഖ്യാപിച്ച് നിരവധി സാമൂഹിക പ്രവര്‍ത്തകരും അക്കാദമിക വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. റൊമീലാ ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ്, കെ. സച്ചിദാനന്ദന്‍, സോയാ ഹസന്‍, പ്രഭാത് പട്‌നായിക്, മുശിറുല്‍ ഹസന്‍, ഐജസ് അഹ്മദ്, സുകുമാര്‍ മുരളീധരന്‍, അര്‍ജുന്‍ദേവ്, സി.പി. ചന്ദ്രശേഖര്‍, ഹസന്‍ സുരൂര്‍, സീമാ മുസ്തഫ തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചത്. ഫണ്ട് തിരിമറി സംബന്ധിച്ച പരാതിയുടെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
ഗുജറാത്ത് കലാപബാധിതര്‍ക്ക് നീതികിട്ടുന്നതിന് ചരിത്രപരമായ പോരാട്ടം നടത്തുന്നവരാണ് ടീസ്റ്റയും ജാവേദും. അവര്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന് പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ പ്രതികാരമാണ്. കേന്ദ്രവും സംസ്ഥാനവും ബി.ജെ.പി ഭരിക്കുന്ന സൗകര്യം പ്രയോജനപ്പെടുത്തി ഗുജറാത്ത് കലാപത്തിന് വെള്ളപൂശാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. കോടിക്കണക്കിനു രൂപയുടെ തിരിമറി നടന്നുവെന്ന വിധത്തില്‍ പ്രോസിക്യൂഷന്‍ കേസ് പെരുപ്പിച്ചു കാണിച്ചതാണ്. കലാപബാധിതര്‍ക്ക് വേണ്ടിയുള്ള സ്മാരകം നിര്‍മിക്കാന്‍ 4.6 ലക്ഷം രൂപ മാത്രമാണ് ചെലവു കണക്കാക്കുന്നത്.
ടീസ്റ്റയുടെയും ഭര്‍ത്താവിന്റെയും പ്രവര്‍ത്തനങ്ങളില്‍ അങ്ങേയറ്റം വിശ്വാസ്യത തങ്ങള്‍ക്കുണ്ട്. ഈ കേസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന രീതിയില്‍ ആശങ്കയുണ്ട്. നീതിപൂര്‍വകമായ വിധത്തിലല്ല മാധ്യമങ്ങള്‍ കേസിനെ സമീപിക്കുന്നത്. ’84ലെ സിഖ്വിരുദ്ധ കലാപത്തെക്കുറിച്ച് പുനരന്വേഷണം നടത്താന്‍ മോദിസര്‍ക്കാര്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണെങ്കിലും അതിലെ രാഷ്ട്രീയ പക്ഷപാതം പ്രകടമാണ്. ഗുജറാത്തിലെ നടുക്കുന്ന കൂട്ടക്കൊലകളുടെ വശം മറക്കുകയും ഇരകള്‍ക്കുവേണ്ടിയുള്ള ശബ്ദങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രതികാരവും ഇതിനൊപ്പം നടക്കുന്നു.
ടീസ്റ്റയേയും ഭര്‍ത്താവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള ഗുജറാത്ത് പൊലീസിന്റെ വ്യഗ്രത എത്രത്തോളമെന്ന്, കോടതിവിധി
ക്കു തൊട്ടുപിന്നാലെ അവര്‍ മുംബൈയിലെ വസതിയില്‍ എത്തിയതില്‍ പ്രകടമാണ്. ടീസ്റ്റയെ വേട്ടയാടാന്‍ ശ്രമിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ നിന്നുതന്നെ നേരത്തെ രണ്ടുവട്ടം പരാമര്‍ശം ഉണ്ടായിട്ടുണ്ടെന്നും സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കേസ് പ്രതികാര ബുദ്ധിയോടെയുള്ളതാണെന്ന് മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിര ജയ്‌സിങ് ആരോപിച്ചു. സാങ്കേതിക ന്യായങ്ങള്‍ പറഞ്ഞ് അറസ്റ്റുചെയ്ത് പീഡിപ്പിക്കാനാണ് ശ്രമം. ഇത് ടീസ്റ്റയ്ക്കു മാത്രമല്ല കലാപവുമായി ബന്ധപ്പെട്ട കേസ് നടത്തുന്ന മറ്റുള്ളവര്‍ക്കും ഉള്ള മുന്നറിയിപ്പാണ്. നീതിന്യായ വ്യവസ്ഥയെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്ന് ദേശീയോദ്ഗ്രഥന സമിതി മുന്‍ അംഗം ജോണ്‍ ദയാല്‍ പറഞ്ഞു.
ഈ മാസം 19നാണ് ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്നത്.
