ജാതി കുഴച്ചുണ്ടാക്കിയ വടയമ്പാടി അയിത്തമതിലില്‍ നിന്നും ദലിതര്‍ പഠിക്കേണ്ട പാഠങ്ങള്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ppp

എസ് എം രാജ്

വടയമ്പാടി ഭജനമഠത്തിനു ചുറ്റും ഭൂതത്താന്‍ കോട്ടപോലൊരു മതില്‍ NSS കെട്ടുകയും നാളിതുവരെ ആ ഭൂമി ഉപയോഗിച്ചു കൊണ്ടിരുന്ന അമ്പലത്തിനു ചുറ്റും താമസിക്കുന്ന ദലിത് കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും ,ആരാധനാ സ്വാതന്ത്ര്യവും തടസപ്പെടുത്തുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോഴാണ് മതില്‍ പൊളിക്കുകയും ഇപ്പോള്‍ കാണുന്ന സമരങ്ങളിലേക്ക് അവര്‍ക്ക് നീങ്ങേണ്ടിയും വന്നത് .വടയമ്പാടിയില്‍ പണിതത് കേവലമൊരു മതില്‍ മാത്രമായിരുന്നില്ല മറിച്ച് ഇന്ത്യന്‍ ഭരണഘടന നിയമം കൊണ്ടവസാനിപ്പിച്ച അയിത്തവും അസ്പ്രശ്യതയും കൂടി ആയിരുന്നു . ആ അര്‍ത്ഥത്തിലാണ് വടയമ്പാടിയിലെ മതില്‍ ഒരു ”ജാതിയയിത്ത മതില്‍ ” ആണെന്ന് ദലിത് ജനതകളിലെ സാമാന്യബോധമുള്ളവര്‍ പറഞ്ഞത് .ആ ബോധത്തില്‍ നിന്നും ബോധ്യത്തില്‍ നിന്നുമാണ് ആ ജാതിയയിത്ത മതില്‍ അവര്‍ തച്ചു പൊളിച്ചു കളഞ്ഞത് . എന്നാല്‍ മുഖ്യധാരാ സവര്‍ണ്ണ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സവര്‍ണ്ണ മാധ്യമങ്ങള്‍ക്കും ആ മതില്‍ കേവലമൊരു കോണ്‍ക്രീറ്റ് മതില്‍ മാത്രമായിരുന്നു .ഭരണകൂടവും അതിനെ അങ്ങനെ മാത്രമാണ് കണ്ടത്.അതുകൊണ്ടാണ് ”മതില്‍ പൊളിച്ചില്ലേ ,ഇനി ഒരു മതില്‍ അവിടെ കെട്ടാത്തിടത്തോളം ” അവിടെ ഒരു പ്രശ്‌നവുമില്ല എന്ന നിലപാട് അവര്‍ എടുത്തത് .കേരളത്തിലെ ഏറ്റവും വലിയ ദലിത് ജാതി സംഘടനകളും സവര്‍ണ്ണ നിലപാടിനോട് ചേര്‍ന്നാണ് നിന്നത് .എന്നാല്‍ BSP അടക്കമുള്ള ദലിത് രാഷ്ട്രീയ പാര്‍ട്ടികളും ദലിത് സാംസ്‌കാരിക പ്രവര്‍ത്തകരും വടയമ്പാടിയില്‍ ഉണ്ടാക്കിയത് ജാതി മതില്‍ തന്നെയാണ് എന്ന നിലപാടില്‍ ഇന്നും ഉറച്ചു നില്‍ക്കുന്നു .

ആര്‍ക്കോ വേണ്ടി ഒക്കാനിക്കുന്നതു പോലെയാണ് സവര്‍ണ്ണ രാഷ്ട്രീയപാര്‍ട്ടികള്‍ ഈ സമരത്തോട് പ്രതികരിച്ചത് .ഈ സമരത്തോടും സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തോടും കൂറുണ്ടായിരുന്നുവെങ്കില്‍ അവര്‍ ഫെബ്രുവരി നാലിന് ദലിത് പ്രവര്‍ത്തകര്‍ നടത്തിയ സ്വാഭിമാന കണ്‍വെന്‍ഷനില്‍ പങ്കെടുക്കണമായിരുന്നു.അത് ചെയ്യാതെ ഞങ്ങള്‍ അവര്‍ക്കൊപ്പം ആണെന്ന് ഭാവിക്കുന്നത് കാപട്യവും രാഷ്ട്രീയ സത്യസന്ധത ഇല്ലായ്മയും ആണ് .സംഘപരിവാര്‍ ശക്തികള്‍ വടയമ്പാടിയിലെ ജാതിമതിലിലൂടെ ദലിതരോട് കാണിച്ച അയിത്തത്തിനും അസ്പ്രശ്യതയ്ക്കും തുല്യമായ അയിത്തവും അസ്പ്രശ്യതയും തന്നെയാണ് കേരളത്തിലെ സവര്‍ണ്ണ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും സവര്‍ണ്ണ സാംസ്‌കാരിക പ്രഭുക്കന്മാരും അവരുടെ ബോധപൂര്‍വ്വം നിശബ്ദമാക്കി നിര്‍ത്തിയ നാവുകളിലൂടെ പുലര്‍ത്തിയതെന്ന് ദലിത് ജനതകള്‍ തിരിച്ചറിയണം.ആ തിരിച്ചറിവില്‍ നിന്നാകണം ആരാണ് തങ്ങളുടെ മിത്രങ്ങള്‍ ആരാണ് തങ്ങളുടെ ശത്രുക്കള്‍ എന്നവര്‍ മനസിലാക്കേണ്ടത് .ഒപ്പം നില്‍ക്കാതെ തീണ്ടാപ്പാടകലെ നിന്നുകൊണ്ട് ”ഞങ്ങളും നിങ്ങള്‍ക്കൊപ്പം”ഉണ്ടെന്ന് പറയുന്നതിലെ രാഷ്ട്രീയ പാപ്പരത്വത്തെ ദലിതര്‍ തിരിച്ചറിയണം .

ദലിത് രാഷ്ട്രീയം പ്രത്യക്ഷത്തില്‍ തന്നെ ജാതിക്കെതിരായും ,ഭൂമിക്കു വേണ്ടിയും സാമൂഹ്യനീതിക്ക് വേണ്ടിയുമുള്ള സമരമാണ്. അതുകൊണ്ട് തന്നെ സവര്‍ണ്ണരാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അവരെ അതേ ഉള്ളടക്കത്തോടെ സ്വീകരിക്കാന്‍ സാധ്യമല്ല .സവര്‍ണ്ണ ഹിന്ദുത്വത്തെ ,ബ്രാഹ്മണ ശൂദ്ര മേധാവിത്വത്തെ അംഗീകരിക്കുന്ന ചണ്ടാളര്‍ ആയി നിന്നാല്‍ മാത്രമേ ദലിതര്‍ക്ക് സവര്‍ണ്ണര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയൂ. എന്നാല്‍ മാത്രമേ അവരുടെ കൂടാരത്തില്‍ ദലിതരെ കയറ്റൂ . വലിയ ഒരു ദലിത് ജാതി സംഘടന വടയമ്പാടി ജാതിയയിത്ത മതിലിനെതിരേ സമരം ചെയ്യുന്ന ദലിതര്‍ക്കൊപ്പം നില്‍ക്കാതെ ഹിന്ദു ദലിത് ഐക്യം ഉണ്ടാക്കുന്നതിനായി യത്‌നിക്കുന്നു എന്ന് കാണുമ്പോള്‍ മറ്റുള്ളവര്‍ക്ക് തോന്നുന്ന ജാള്യത അവര്‍ക്ക് തോന്നുന്നില്ല എന്നതാണ് കേരളത്തിലെ ദലിത് രാഷ്ട്രീയം നേരിടുന്ന വെല്ലുവിളി. ജാതിയയിത്ത മതിലിനെതിരെ സമരം ചെയ്യുന്നവരെ തീവ്രവാദികളായും മാവോയിസ്റ്റുകളായും ചിത്രീകരിക്കുന്ന പിന്തിരിപ്പന്‍ ദലിതുകള്‍ ആവര്‍ത്തിക്കുന്നത് സവര്‍ണ്ണര്‍ പുലമ്പുന്ന കള്ളങ്ങള്‍ മാത്രമാണെന്ന് അവരും മറ്റുള്ള ദലിതുകളും തിരിച്ചറിയണം .

BSP പ്രവര്‍ത്തകര്‍ എത്ര ആര്‍ജ്ജവത്തോടെയാണ് ഈ ജാതിയയിത്ത സമരത്തോട് ഐക്യപ്പെട്ടതെന്ന് ദലിതര്‍ തിരിച്ചറിയണം. എന്തായിരിക്കണം അവരുടെ രാഷ്ട്രീയ നിലപാടെന്ന് പ്രഖ്യാപിക്കുന്നതില്‍ അവര്‍ക്ക് യാതൊരു ആശയകുഴപ്പവും ഉണ്ടായിരുന്നില്ല .ആര്‍ക്കൊപ്പമായിരിക്കണം തങ്ങളെന്ന് അവര്‍ക്ക് സുനിശ്ചിതമായ ബോധ്യം ഉണ്ടായിരുന്നു. അവര്‍ പാത്തും പതുങ്ങിയോ ,ഇരുട്ടിന്റെ മറപറ്റിയോ, തലയില്‍ മുണ്ടിട്ടോ ആയിരുന്നില്ല ഈ സമരത്തോട് സഹകരിച്ചത് .ആ രാഷ്ട്രീയ ആര്‍ജ്ജവം മറ്റൊരു പാര്‍ട്ടിയില്‍ നിന്നും കേരളത്തിലെ ദലിത് ജനത പ്രതീക്ഷിക്കരുത് .അന്നന്നത്തെ പട്ടിണി മാറ്റാന്‍ വേണ്ടത് മാത്രമാണ് സവര്‍ണ്ണ പാര്‍ട്ടികള്‍ ദലിതര്‍ക്ക് നല്‍കുന്നത് .എന്നാല്‍ അതുകൊണ്ട് മാത്രമവര്‍ക്ക് ജീവിക്കാന്‍ കഴിയില്ല . ആര്‍ക്കൊപ്പമാണ് നില്‍ക്കേണ്ടതെന്ന് ദലിതര്‍ തിരിച്ചറിയണം .ആ തിരിച്ചറിവ് ഒരു വലിയ രാഷ്ട്രീയ ബോധ്യമായി മാറാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും വലിയ ത്യാഗങ്ങള്‍ ദലിതര്‍ സഹിക്കണം .എന്നാല്‍ അവര്‍ സഹിക്കേണ്ട ത്യാഗം അവരുടെ പൂര്‍വ്വികര്‍ സഹിച്ച ത്യാഗങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമല്ലെന്ന് കാണാന്‍ യാതൊരു വിഷമവും ഇല്ല. ഇരുട്ടിയാല്‍ മാത്രം ഐക്യപ്പെടുന്നവരും പണ്ട് ചെറ്റപൊക്കാന്‍ വന്നവരും തമ്മില്‍ വലിയ ഭേദമോന്നും കല്‍പ്പിക്കേണ്ട .

ഫേസ് ബുക്ക് പോസ്റ്റ്

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply