
ചാരകേസും പേമെന്റ സീറ്റും : തലയുയര്‍ത്തി നീതിന്യായവ്യവസ്ഥ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
രണ്ടുശ്രദ്ധേയമായ ഉത്തരവുകളിലൂടെ നമ്മുടെ നീതിന്യായവ്യവസ്ഥ തലയുയര്‍ത്തി നിന്ന ദിവസമായിരുന്നു കടന്നുപോയത്. ഒന്ന് ഐ.എസ്.ആര്‍.ഒ ചാരവൃത്തിക്കേസ് അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്ന് സി.ബി.ഐ കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയ വിധി.. രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റില്‍ ബെന്നറ്റ് ഏബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയത് പണം വാങ്ങിയാണെന്ന ആരോപണത്തില്‍ അന്വേഷണം നടത്താനുള്ള ലോകായുക്ത ഉത്തരവ്.
ചാരകേസിന്റെ 20-ാം വാര്‍ഷിക വേളയിലാണ് ശ്രദ്ധേയമായ ഉത്തരവ് വന്നിരിക്കുന്നത്. കേസ് പുനപ്പരിശോധിച്ച് മൂന്നു മാസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് നമ്പി നാരായണന്‍ സമര്‍പ്പിച്ച കേസിലാണ് കോടതി നടപടി.
ചാരവൃത്തിക്കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നേരത്തെ സി.ബി.ഐ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അതു ചെയ്തില്ല. സി.ബി.ഐ റിപ്പോര്‍ട്ടില്‍ എന്തു നടപടിയെടുക്കണമെന്ന് പറഞ്ഞില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ നടപടിയെടുക്കാന്‍ വിസമ്മതിച്ചത്. കേസന്വേഷിച്ച കെകെ ജോഷ്വാ, സിബി മാത്യൂസ്, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്നായിരുന്നു സി.ബി.ഐ നിര്‍ദ്ദേശം. അന്വേഷണത്തില്‍ വീഴ്ചയുണ്ടായി എന്നല്ലാതെ എന്ത് വീഴ്ചയുണ്ടായി എന്ന് സി.ബി.ഐ പറയുന്നില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഹൈകോടതി അതംഗീകരിച്ചില്ല. സി.ബി.ഐ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവമായെടുത്തില്ലെന്ന് കോടതി വിമര്‍ശിച്ചു. ബഹിരാകാശ ദൗത്യങ്ങളില്‍ സ്തുത്യര്‍ഹ സേവനം കാഴ്ചവെച്ച നമ്പിനാരായണന്‍, മംഗള്‍യാന്‍ ചൊവ്വയെ വലവെക്കുമ്പോഴും ഇവിടെ നീതിക്കു വേണ്ടി അലയുകയാണെന്ന് കോടതി ചൂണ്ടികാട്ടി.
നമ്പി നാരായണന്‍ ഉള്‍പടെയുള്ളവര്‍ കേസില്‍ പ്രതികളല്ലെന്ന് നേരത്തെ തെളിയിക്കപ്പെട്ടിരുന്നു. കേസില്‍ പീഡനത്തിനിരയായ നമ്പി നാരായണന് ലഭിച്ച ഇടക്കാല നഷ്ടപരിഹാരത്തുകയില്‍ പകുതി കോര്‍ട്ട് ഫീയായി നല്‍കണമെന്ന കീഴ്‌കോടതി ഉത്തരവും മുമ്പ് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. ദേശീയ മനുഷ്യാവകാശ കമീഷന്റെ ഉത്തരവു പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഇദ്ദേഹത്തിന് 10 ലക്ഷം രൂപയാണ് ഇടക്കാല നഷ്ടപരിഹാരമായി നല്‍കിയത്.
ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ചാരക്കേസ് പരിഗണിച്ച എറണാകുളം സി.ജെ.എം. കോടതിയോ, അന്തിമമായി തീര്‍പ്പുകല്‍പ്പിച്ച സുപ്രീംകോടതിയോ പ്രത്യേകം ഉത്തരവു പുറപ്പെടുവിച്ചിട്ടില്ലെന്നും സി.ബി.ഐ. റിപ്പോര്‍ട്ട് ലഭിച്ച് പതിനഞ്ചുവര്‍ഷം കഴിഞ്ഞതിനാല്‍ നടപടിയെടുക്കുന്നതു നിയമപരമല്ലെന്നുമുള്ള സര്‍ക്കാര്‍ നിലപാട് കോടതി തള്ളുകയായിരുന്നു. സുപ്രീംകോടതിയുടെ അന്തിമ വിധിക്കു വിധേയമായി ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന അന്നത്തെ മുഖ്യമന്ത്രിയുടെ നിര്‍ദേശം 2011 വരെ വെളിച്ചം കണ്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. നിര്‍ദേശം നടപ്പാകാതിരിക്കാന്‍ കാരണമെന്തെന്നു വ്യക്തമല്ലെന്നും സര്‍ക്കാര്‍ നടപടി ദുരുദ്ദേശ്യപരമാണെന്നും പക്ഷാപാതപരമാണെന്നുമുള്ള നമ്പി നാരായണന്റെ വാദത്തില്‍ കഴമ്പുണ്ടെന്നും കോടതി വ്യക്തമാക്കി.
ജുഡീഷ്യല്‍ സംവിധാനത്തെ പ്രഹസനമാക്കുന്നതും കേസില്‍ ഉള്‍പ്പെട്ട ഇരകളോട് നീതി പുലര്‍ത്താത്തതുമാണു സര്‍ക്കാര്‍ തീരുമാനമെന്നു കോടതി പറഞ്ഞു. രാജ്യത്തെ മികച്ച കുറ്റാന്വേഷണ ഏജന്‍സി സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുള്ള ഗുരുതരമായ വീഴ്ചകളും നിയമവിരുദ്ധ നടപടികളുമാണു പരാമര്‍ശിച്ചിട്ടുള്ളത്. സി.ബി.ഐയുടെ ഈ റിപ്പോര്‍ട്ടിനെ സര്‍ക്കാര്‍ ഗൗരവത്തോടെ കണ്ടില്ല.
നിയമവാഴ്ചയോട് നീതിപുലര്‍ത്തിയില്ലെന്നും പോലീസുകാര്‍ ഉള്‍പ്പെട്ട അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഓരോ വര്‍ഷവും കേരള പോലീസ് ഒരുലക്ഷത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ടെന്നും കേസുകളില്‍ അകപ്പെടുന്നവര്‍ക്കു നീതി ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു എന്നതും ശ്രദ്ധേയമാണ്.
അതിനിടെ വിധിക്കെതിരെ അപ്പീല്‍ പോകാന്‍ ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും ആലോചിക്കുന്നുണ്ട്. എന്നാല്‍ ചാരകേസില്‍ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട് കരുണാകന്റെ അനുയായികളായ ഐ ഗ്രൂപ്പും ചെന്നിത്തലയും അതംഗീകിരക്കാനിടയില്ല. പ്രത്യകിച്ച് ഐ ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍. മുഖ്യമന്ത്രിയും അഭ്യന്തരമന്ത്രിയും തമ്മിലുള്ള ഏറ്റുമുട്ടലിനു ഇതു വഴിയൊരുക്കുമെന്നാണ് വിലയിരുത്തില്‍.
മറുവശത്ത് ലോകായുക്തയാണ് സിപിഐയേയും രാഷ്ട്രീയനേതൃത്വങ്ങളെ മൊത്തത്തിലും ഞെട്ടിച്ച വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഐ.ജി സുരേഷ് രാജ് പുരോഹിതിനാണ് പേമെന്റ് സീറ്റ് ആരോപണത്തിലെ അന്വേഷണ ചുമതല.
ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനമെടുത്ത യോഗത്തിന്റെ മിനിട്‌സ് ഹാജരാക്കാനും ലോകായുക്ത നിര്‍ദേശിച്ചു. മിനിട്‌സ് നല്‍കാന്‍ തയാറായില്ലെങ്കില്‍ കണ്ടുകെട്ടാനും ഉത്തരവുണ്ട്. തിരഞ്ഞെടുപ്പ് ചിലവിലേക്കായി ഒരു കോടി 87 ലക്ഷം രൂപ പിരിഞ്ഞുകിട്ടിയെന്ന് പറഞ്ഞെങ്കിലും ഇത് തിരഞ്ഞെടുപ്പ് ചിലവായി കണക്കില്‍ ചേര്‍ത്തിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരുന്നു. ബെന്നറ്റിന്റെ സ്ഥാനാര്‍ഥിത്വം സി.പി.ഐക്കുള്ളില്‍ വന്‍ കോളിളക്കമുണ്ടാക്കിയിരുന്നു. വിവാദമായതിനെ തുടര്‍ന്ന് മുന്‍ മന്ത്രി സി.ദിവാകരന്‍ അടക്കം മൂന്ന് മുതിര്‍ന്ന നേതാക്കള്‍ക്കെതി പാര്‍ട്ടി അച്ചടക്ക നടപടി എടുത്തിരുന്നു. അപ്പോഴും ഇത്തരമൊരു നടപടി ആരും പ്രതീക്ഷിച്ചിരുന്നില്ല.
