
ഗുജറാത്ത് – ഭയം ജനങ്ങളെ ഭരിക്കുമ്പോള്‍ സ്വാതന്ത്ര്യം മിഥ്യാബോധം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സ്വാമി അഗ്‌നിവേശ്, വത്സന്‍ തമ്പു
തിരഞ്ഞെടുപ്പിനെക്കുറിച്ച് വിലയിരുത്തുന്ന പണ്ഡിതരെ സംബന്ധിച്ച് ഗുജറാത്ത് തിരഞ്ഞെടുപ്പ് അവസാനിച്ചുകഴിഞ്ഞു. എന്നാല്‍, രാഷ്ട്രീയക്കാര്‍ക്ക് ശരിക്കുള്ള കഥ ഇപ്പോള്‍ ആരംഭിച്ചിട്ടേയുള്ളൂ. പറഞ്ഞുവന്നത് ഇത്രമാത്രം, തിരഞ്ഞെടുപ്പിന്റെ ബാക്കിപത്രങ്ങള്‍ ചുരുളഴിയാന്‍ തുടങ്ങുന്നതേയുള്ളൂ. 2019-ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പിനെ സ്വാധീനിക്കുന്ന ചില ഘടകങ്ങള്‍ ഇതിലുണ്ട്.
നഗര-ഗ്രാമ വിഭജനം പൂര്‍ണമാകുന്നു
ഗുജറാത്തില്‍ ഒന്നാമതായി, ഗ്രാമ-നഗര വിഭജനം ഏറക്കുറെ പൂര്‍ണമായിക്കഴിഞ്ഞു. ബി.ജെ.പി.ക്ക് ഭരണത്തുടര്‍ച്ച നിലനിര്‍ത്താനായതിന്റെ പ്രധാനഘടകം നഗരങ്ങളില്‍നിന്നുള്ള പിന്തുണയാണ്. ഗ്രാമീണമേഖലയിലെ വോട്ടുകള്‍ എങ്ങോട്ടോ മാറിക്കഴിഞ്ഞു. ഗ്രാമ-നഗര വിഭജനത്തെ ശരിക്കും ആവശ്യവും അത്യാര്‍ത്തിയും തമ്മിലുള്ള വിഭജനമായി കാണാം. ഗ്രാമീണരുടെ അടിസ്ഥാനാവശ്യങ്ങള്‍ക്ക് വിലകല്പിക്കാത്തതാണ് ബി.ജെ.പി.ക്കുനേരേയുള്ള ഗ്രാമീണജനങ്ങളുടെ രോഷത്തിന് കാരണം. ഗുജറാത്തിലെ സമ്പന്നര്‍ ഉറ്റുനോക്കുന്നത് ബുള്ളറ്റ് ട്രെയിനിന്റെ വരവിനെയാണെങ്കില്‍ അവിടത്തെ ദരിദ്രര്‍ ഇപ്പോഴും പൂര്‍വാധുനിക കാലത്തെ സാഹചര്യങ്ങളില്‍ത്തന്നെയാണ് ജീവിക്കുന്നത്. ഗ്രാമീണര്‍ക്കും ആദിവാസികള്‍ക്കും നേരേയുള്ള ഈ കടുത്ത വിവേചനത്തെ, ‘ബുള്ളറ്റ് ട്രെയിനിന്റെ വരവ് ഒരു മോശം സംഗതിയാണോ’ എന്ന ചോദ്യംകൊണ്ട് നേരിടാനാവില്ല.
നഗരകേന്ദ്രിത ജനതയുടെ അത്യാര്‍ത്തിയെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വാഗ്ദാനങ്ങളിലാണ് ബി.ജെ.പി. ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. എന്നാല്‍, ഗ്രാമങ്ങളിലോ? അവിടം ആവശ്യങ്ങള്‍ നിറഞ്ഞ മരുഭൂപ്രദേശങ്ങളും. ഇത്തരത്തില്‍ ആവശ്യങ്ങളും അത്യാര്‍ത്തിയും തമ്മിലുള്ള ധ്രുവീകരണം ഇപ്പോള്‍ നിയമപരവും സ്ഥാപിതവുമായിക്കഴിഞ്ഞു.
കരയുന്നവനുമുന്നിലെ പ്രചാരണങ്ങള്‍
ഗുജറാത്ത് തിരഞ്ഞെടുപ്പ് പരിശോധിച്ചാല്‍ രണ്ടാമത്തെ കാര്യം വ്യക്തമാവും. പെട്ടെന്ന് ജനപ്രീതി നേടാനുള്ള യുദ്ധകാലാടിസ്ഥാന വികസനപ്രഹസനങ്ങള്‍ ഗ്രാമപ്രദേശങ്ങളിലേക്കാള്‍ നഗരപ്രദേശങ്ങളില്‍ പ്രതിഫലിക്കുമെന്ന കണ്ടെത്തലിലൂന്നിയുള്ള സംഘടിതമായ പ്രചാരണവേലയാണത്. ആസന്നമായ അത്യാപത്തിലെത്തുന്നതുവരെ ഒരു പാര്‍ട്ടിക്കും പ്രത്യേകിച്ച് ബി.ജെ.പി.ക്ക് ഇതിനെക്കുറിച്ച് പരിശോധിക്കാനാവില്ല.
അടിസ്ഥാനാവശ്യങ്ങള്‍ക്കുവേണ്ടി കരയുന്ന മനുഷ്യനുമുന്നില്‍ എല്ലാ പ്രചാരണതന്ത്രങ്ങളും നിഷ്പ്രഭമാകും എന്നതാണ് സത്യം. അടിസ്ഥാനാവശ്യങ്ങളും അതിലേറെയും നേടിക്കഴിഞ്ഞ നഗരത്തിലെ സമ്പന്നനെ ഒരുപക്ഷേ ബുള്ളറ്റ് ട്രെയിനിന്റെ വരവുകാട്ടി മയക്കാനായേക്കും. എന്നാല്‍, അസുഖം ബാധിച്ച സ്വന്തം കുഞ്ഞിനായി മരുന്നോ ശുദ്ധജലമോ നല്‍കാന്‍ കഴിയാത്ത, പട്ടിണികൊണ്ട് വയറെരിയുന്ന ഒരു പാവപ്പെട്ടവനെ ഈ ബുള്ളറ്റ് ട്രെയിന്‍ വാഗ്ദാനം ചൊടിപ്പിക്കും. ഗുജറാത്തിലെ ഗ്രാമങ്ങളില്‍ കണ്ടത് അതാണ്. വേദനയും ഇല്ലായ്മയും നിറഞ്ഞ ജീവിതസത്യങ്ങള്‍ക്കുമുമ്പില്‍ അലങ്കാരങ്ങള്‍ ചേര്‍ത്ത ഈ വാചാടോപങ്ങള്‍ ജീവനില്ലാത്തതായി മാറും. വാചകമടി ഒരു നേതാവിനെയോ പാര്‍ട്ടിയെയോ ഒരു ചെറിയ ദൂരംവരെയേ ഉയര്‍ത്തുകയുള്ളൂ.
മറവിയുടെ നിഴലിലാകുന്ന ദേശീയത
നിലനില്‍പ്പിനായി മാത്രം പരിഗണന നല്‍കിയുള്ള ദീര്‍ഘദൃഷ്ടിയാണ് മൂന്നാമത്തെ കാര്യം. ദേശീയപ്പാര്‍ട്ടിയെന്ന പ്രതിച്ഛായയുള്ളത് ഓര്‍ക്കാതെ സ്വന്തക്കാരുടെ അത്യാര്‍ത്തിയെ പൂര്‍ത്തി
യാക്കല്‍ മാത്രമായിപ്പോകുന്നു അതിന്റെ ലക്ഷ്യം. യു.പി.എ. സര്‍ക്കാര്‍ അഴിമതി നിറഞ്ഞതും എതിര്‍പ്പ് അര്‍ഹിക്കുന്നതുമായിരുന്നുവെന്ന് നിസ്സംശയം പറയാം. നമ്മളതിനെ പലതവണ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. അങ്ങനെ വേണ്ടിയിരുന്നുതാനും. എന്നാല്‍, അതിലും അശുഭമായ കാര്യങ്ങളാണ് ഇന്ന് ബി.ജെ.പി.ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അവഗണിക്കാന്‍ കഴിയാത്തവിധം അത് ആപത്കരമാണുതാനും. യു.പി.എ. രാജ്യത്തിന്റെ ഖജനാവിനെയാണ് നശിപ്പിച്ചതെങ്കില്‍ എന്‍.ഡി.എ. നശിപ്പിക്കുന്നത് അതിന്റെ ദേശീയ സ്വഭാവത്തെയാണ്.
ഭയപ്പെടുത്തലിലൂന്നിയ തിരഞ്ഞെടുപ്പുതന്ത്രം
ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വെളിപ്പെട്ട നഗര-ഗ്രാമ വിഭജനം പരിശോധിച്ചാല്‍, ജീവിതയാഥാര്‍ഥ്യങ്ങളെക്കുറിച്ച് ദരിദ്രവിഭാഗങ്ങള്‍ക്കുള്ള അത്രയും ബോധം മധ്യസമ്പന്നവര്‍ഗങ്ങള്‍ക്കുണ്ടെന്ന് കരുതാനാവില്ല. അവര്‍ അവരില്‍മാത്രം ജീവിക്കുന്നവരാണ്. അതായത്, ഇപ്പോള്‍ ജി.എസ്.ടി. ശരിയായ രീതിയില്‍ നടപ്പാക്കപ്പെട്ടാല്‍, വ്യാപാരസമൂഹത്തെ കൈയിലെടുക്കാനാകും. എന്നാല്‍, മറ്റ് ജനവിഭാഗങ്ങളുടെ കാര്യത്തിലോ? ഈ ചിന്താഗതി നമ്മളെയെല്ലാവരെയും നമ്മുടെതന്നെ അടിമകളാക്കി മാറ്റും. ഇരുമ്പുചങ്ങലയില്‍ ബന്ധിക്കപ്പെടാന്‍ നമ്മളാരും ആഗ്രഹിക്കുന്നുമില്ല.
ബി.ജെ.പി. പ്രചാരണത്തിനായി ഉപയോഗിച്ച തന്ത്രം ഭയമായിരുന്നുവെന്നാണ് കരുതേണ്ടത്. ‘അഹമ്മദ് പട്ടേലിലൂടെ ഗുജറാത്തിനെ ഭരിക്കാന്‍ പോകുന്നത് പാകിസ്താനായിരിക്കും’ എന്നുതുടങ്ങിയ ഭയപ്പെടുത്തലുകള്‍. ഇത്തരമൊരു ചിന്ത അവരുടെ മനസ്സില്‍ കടന്നുകൂടിയെന്നതുതന്നെ അതിശയമുണ്ടാക്കുന്നു.
ഈ ചരിത്രത്തില്‍നിന്ന് ഇനിയും പാഠം പഠിച്ചില്ലെങ്കില്‍ ഈ ഭയം ജനങ്ങളെ വിഡ്ഢികളായും ഭീരുക്കളായും അടിമകളായും മാറ്റും. നമ്മുടെ ചിന്തകളെ അത് മരവിപ്പിക്കുകയും ബോധത്തെ ഇല്ലാതാക്കുകയും ചെയ്യും. ഭയം ജനങ്ങളെ ഭരിക്കുന്നിടത്തോളം കാലം സ്വാതന്ത്ര്യം എന്നത് മിഥ്യാബോധമായി തുടരും. ഈ ഭയത്തിനടിപ്പെട്ടവരില്‍ ഭൂരിഭാഗവും സമ്പന്നരും മധ്യവര്‍ഗവുമാണെന്നാണ് ഗുജറാത്ത് ഫലം തെളിയിക്കുന്നത്.
വാട്‌സ് ആപ്പ്
