
കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ അംഗീകരിക്കുമ്പോള്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അവസാനം കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ മലയാളം അംഗീകരിക്കുന്നു. തമ്പുരാന്റെ 150-ാം ജന്മദിനത്തിലാണ് ജന്മനാട്ടില്‍ വെച്ച് ആദരിക്കല്‍ ചടങ്ങ് നടന്നത്. സാഹിത്യത്തിന്റെ പാതയില്‍ ഒറ്റപ്പെട്ടുകണ്ട വലിയൊരു ദീപസ്‌തംഭമായിരുന്നു കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനെന്ന് ചടങ്ങില്‍ സംസാരിച്ച എം.ടി. വാസുദേവന്‍നായര്‍ പറഞ്ഞു. മലയാളകാവ്യലോകത്തിലെ അത്ഭുതപ്രതിഭാസമായിരുന്നു കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍. 48 വയസ്സുവരെമാത്രം ജീവിച്ച ഒരാളാണോ മലയാളഭാഷയ്‌ക്കുവേണ്ടി ഇത്രയധികം കൃതികള്‍ സംഭാവന ചെയ്‌തത് എന്നത് അത്ഭുതമാണ്. മഹാഭാരതത്തിന് തെലുങ്കുഭാഷയില്‍ വിവര്‍ത്തനം ഉണ്ടാകാന്‍ മൂന്ന് തലമുറ വേണ്ടിവന്നു. കിസരി മോഹന്‍ ഗാംഗുലി എന്ന മഹാപണ്ഡിതന്‍ 13 വര്‍ഷംകൊണ്ടാണ് മഹാഭാരതം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. അതിനെയാണ് രണ്ടരവര്‍ഷംകൊണ്ട് തമ്പുരാന്‍ മലയാളത്തിലേക്ക് പദാനുപദ തര്‍ജ്ജമ നടത്തിയത് സംസ്‌കൃതത്തിലല്ലാതെ കവിതയെഴുതാന്‍ പറ്റില്ല എന്നു പറഞ്ഞവരുടെ മുന്നിലാണ് പച്ചമലയാളത്തില്‍ തമ്പുരാന്‍ കവിതയെഴുതിക്കാണിച്ചതെന്ന് എംടി പറഞ്ഞു. ചടങ്ങില്‍ പ്രതിമ അനാച്ഛാദനവും നടന്നു. ശില്‍പ്പി രാജനാണ് പ്രതിമക്ക് രൂപം കൊടുത്തത്.
തമ്പുരാന്‍ മലയാളത്തിനു നല്‍കിയ വലിയ സംഭാവന കൊടുങ്ങല്ലൂര്‍ ശൈലി എന്ന ഭാഷാ ശൈലിയാണ്. ‘നകൃതം സുകൃതം കിഞ്ചിദ് ബഹുധാ ദുഷ്‌കൃതം കൃതം’ എന്ന സംസ്‌കൃതവരികള്‍ ‘ഒട്ടു ചെയ്‌തില്ല സുകൃതം ഒട്ടേറെ ചെയ്‌തു ദുഷ്‌കൃതം’ എന്നാണ് തമ്പുരാന്‍ തര്‍ജ്ജമ ചെയ്‌തത്. ദക്ഷയാഗത്തില്‍ പങ്കെടുക്കാന്‍ പോകാതിരുന്ന ശിവനോട് സതി ചോദിക്കുന്ന ചോദ്യം തമ്പുരാന്‍ ഇങ്ങനെ പകര്‍ത്തുന്നു. ‘എന്നാലും താതനല്ലേ? പുനരവിടെ നടക്കുന്നതും യാഗമല്ലേ? ചെന്നാലും നിങ്ങളല്ലേ? പരമവിടെ വിശേഷിച്ചു ചെല്ലേണ്ടതല്ലേ?’ ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ,, സമവേതാ യുയുത്സവാ,, മാമകാ പാണ്ഡവശ്ചൈവ, കിമകുര്‍വ്വത സഞ്‌ജയ” എന്ന് സംസ്‌കൃതം വായിച്ചു ഭഗവത്‌ഗീത പഠിച്ച മലയാളിയുടെ മുന്നിലേക്ക് ”ധര്‍മ്മക്ഷേത്രം കുരുക്ഷേത്രം,, പുക്കു പോരിനൊരുങ്ങിയോര്‍,, എന്‍ കൂട്ടരും പാണ്ഡവരും, എന്തേ ചെയ്‌തിതു സഞ്‌ജയ” എന്നിങ്ങനെ ലളിതമായി തമ്പുരാന്‍ തര്‍ജ്ജമ ചെയ്‌തു.
48-ാം വയസ്സുവരെമാത്രം ജീവിച്ച തമ്പുരാന്‍ നൂറിലധികം കൃതികള്‍ എഴുതിയിരുന്നു. സംസ്‌കൃത കൃതികള്‍, മലയാളകാവ്യങ്ങള്‍, രൂപകങ്ങള്‍, ഗാഥകള്‍, ഖണ്ഡകൃതികള്‍, ശാസ്‌ത്രഗ്രന്ഥങ്ങള്‍, വിവര്‍ത്തനങ്ങള്‍, സമസ്യപൂരണങ്ങള്‍, കവിതക്കത്തുകള്‍, ഉപന്യാസങ്ങള്‍ തുടങ്ങിയവയാണവ. ജരാസന്ധവധം, കിരാതാര്‍ജ്ജുനീയം, സുഭദ്രാഹരണം, ശ്രീശങ്കരഗുരുചരിതം തുടങ്ങിയവയാണ് സംസ്‌കൃതകൃതികള്‍. ഭാഷാകൃതികളില്‍ വിവാദത്തിന് തിരികൊളുത്തിയ കവിഭാരതം, പാലുള്ളി ചരിതം, തുപ്പല്‍ക്കോളാമ്പി എന്നിവ ഉള്‍പ്പെടുന്നു.
ഹംസസന്ദേശമെന്ന സന്ദേശകാവ്യം, ഖണ്ഡകാവ്യമായ കംസന്‍, എരുവയില്‍ അച്യുതവാര്യര്‍, കുലുക്കമില്ലാവൂര്‍, കൂടല്‍മാണിക്യം, ഉദയസിംഹന്‍ തുടങ്ങി ഒരുഡസനോളം കഥാകാവ്യങ്ങള്‍, മലയാളത്തിലെ ആദ്യത്തെ പച്ചമലയാളകൃതിയായ നല്ലഭാഷ എന്ന മഹാകാവ്യം, സ്യമന്തകം, സന്താനഗോപാലം, സീതാസ്വയംവരം തുടങ്ങിയ നാടകങ്ങള്‍, നാട്ടുപുരാണങ്ങളെ കോര്‍ത്തിണക്കിയ കേരളം എന്ന ചരിത്രകാവ്യം എന്നിവയും പ്രസിദ്ധങ്ങളാണ്. ഇംഗ്ലീഷ് അറിയാവുന്ന സുഹൃത്തിന്റെ സഹായത്തോടെ ഹാംലെറ്റ് എന്ന നാടകം പൂര്‍ണ്ണമായും ഒഥല്ലോ ഭാഗികമായും വിവര്‍ത്തനം ചെയ്‌തു.
