
കണ്ണൂരില്‍ ഇനി ‘കൊല്ലാക്കൊല’ : എതിരാളികള്‍ക്ക് അല്‍പപ്രാണന്‍ ബാക്കിവക്കും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
രക്തസാക്ഷികളുടെയും ബലിദാനികളുടെയും പേരില്‍ ഊറ്റംകൊള്ളുകയും പരസ്പരം പഴിക്കുകയും ചെയ്യുന്ന കണ്ണൂര്‍ രാഷ്ട്രീയം കൊലപാതകങ്ങള്‍ ഉപേക്ഷിച്ച് കൊല്ലാക്കൊലകളിലേക്ക്! കണ്ണൂരില്‍ ഇനിയുണ്ടാകുന്ന ഏതൊരു കൊലപാതകവും മാധ്യമങ്ങളില്‍ മുമ്പില്ലാത്തവിധം വന്‍വാര്‍ത്തയാകുമെന്ന തിരിച്ചറിവിലാണ് എതിരാളികളെ അല്‍പപ്രാണന്‍ ബാക്കിവച്ച് ആക്രമിക്കുന്ന രീതിയിലേക്കു സി.പി.എമ്മും ബി.ജെ.പിയും തിരിഞ്ഞത്.
രാഷ്ട്രീയകൊലപാതകങ്ങള്‍ നടന്നാല്‍ പത്രങ്ങളില്‍ ഒന്നാം പേജ് വാര്‍ത്തയും വന്‍വിവാദമാവുമാകും. എന്നാല്‍, കൊല്ലുന്നതിലും ക്രൂരമായി എതിരാളിയെ എന്നെന്നേക്കുമായി ശയ്യാവലംബിയാക്കിയാലും അതു രാഷ്ട്രീയ ആക്രമണം മാത്രമായി ഒറ്റക്കോളം വാര്‍ത്തയില്‍ ഒതുങ്ങും. ഇര നരകയാതന അനുഭവിക്കുമെന്നു മാത്രമല്ല, കൊലപാതകം നടക്കാത്തതിനാല്‍ ആക്രമണവാര്‍ത്തയ്ക്കു മാധ്യമങ്ങളില്‍ വലിയ പ്രാധാന്യം ലഭിക്കില്ലെന്ന കുടിലബുദ്ധിയുമാണു പുതിയ തന്ത്രത്തിനു പിന്നില്‍.
സംഘപരിവാറിനു ശക്തമായ സ്വാധീനമുള്ള തലശേരി ഡയമണ്ട് മുക്കിനു സമീപം നാലു സി.പി.എം. പ്രവര്‍ത്തകരെ ആര്‍.എസ്.എസുകാര്‍ മര്‍ദിച്ച് മൃതപ്രായരാക്കിയത് അടുത്തിടെയാണ്. ഇതിന്റെ പ്രതികാരമായി ചുണ്ടങ്ങാപ്പൊയില്‍ മാക്കുനിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ അക്രമിച്ച് ജീവച്ഛവമാക്കി. തലശേരിയില്‍ സി.പി.എം. പ്രവര്‍ത്തകന്‍ ശ്രീജന്‍ ബാബുവിന് അടുത്തിടെ ദേഹമാസകലം വെട്ടേറ്റു. തലയ്ക്കും െകെകാലുകള്‍ക്കും ആഴത്തില്‍ മുറിവേറ്റ ശ്രീജന്‍ മരണത്തില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടെങ്കിലും പൂര്‍ണമായി കിടപ്പിലായി. എതിരാളികള്‍ ലക്ഷ്യമിട്ടതും അതുതന്നെ.
പിണറായി പഞ്ചായത്തിലെ പൂള ബസാറില്‍ രണ്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ െകെകാലുകള്‍ അടിച്ചുതകര്‍ത്തതും ധര്‍മ്മടം സ്വാമികുന്നില്‍ അഞ്ചു സി.പി.എം. പ്രവര്‍ത്തകരെ അതേ നാണയത്തില്‍ തിരിച്ച് അക്രമിച്ചതും കൊല്ലാക്കൊല രാഷ്ട്രീയത്തിന്റെ ഉദാഹരണങ്ങളാണ്. നിട്ടൂരില്‍ അച്ഛനെയും മകനെയും സംഘപരിവാര്‍ അക്രമിച്ചു പരുക്കേല്‍പിച്ചതാണു മറ്റൊരു സംഭവം. ഏറ്റവും ഒടുവില്‍, മുഴപ്പിലങ്ങാട് ബീച്ച് പരിസരത്ത് ആര്‍.എസ്.എസ്. കാര്യവാഹിന്റെ ഇരുകാലുകളും വെട്ടി കൊല്ലാക്കൊല അജന്‍ഡ നടപ്പാക്കി.
രാഷ്ട്രീയകൊലപാതകങ്ങള്‍ സമൂഹമനഃസാക്ഷിയില്‍ ദീര്‍ഘകാലം നിലനില്‍ക്കും. എന്നാല്‍, ഇര ഗുരുതരപരുക്കേറ്റു കിടപ്പിലായാല്‍ അതു കുടുംബാംഗങ്ങളുടെ മാത്രം വേദനയാണ്. ആ സംഭവത്തിന്റെ പേരില്‍ പാര്‍ട്ടിക്കുണ്ടാകുന്ന പക മറുപക്ഷത്തുനിന്ന് ഒരു ഇരയെക്കിട്ടുന്നതോടെ തീരും. കണക്കുപുസ്തകത്തില്‍ കൊലയ്ക്കു കൊല, കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്ന തരത്തില്‍ അക്കം തികയ്ക്കുകയാണു പ്രധാനം! കൊല്ലാക്കൊല പ്രതികാരത്തിലൂടെ നിയമനടപടികള്‍ ലഘൂകരിക്കാമെന്നതാണ് ഇരുപക്ഷവും ലക്ഷ്യമിടുന്ന മറ്റൊരു നേട്ടം. അക്രമികളെയും ഉത്തരവിട്ട നേതാക്കളെയും ഗൂഢാലോചന നടത്തിയവരെയുമെല്ലാം ഗുരുതരവകുപ്പുകള്‍ ചുമത്തപ്പെടാതെ രക്ഷിക്കാം. മറുകണ്ടം ചാടാന്‍ ഒരുങ്ങിനില്‍ക്കുന്ന അണികളെ എതിരാളികളുടെ അനുഭവം ചൂണ്ടിക്കാട്ടി പിന്തിരിപ്പിക്കാനും ഈ രീതിയാണു നല്ലതെന്ന് നേതൃത്വങ്ങള്‍ കരുതുന്നു.
രാഷ്ട്രീയ കൊലപാതകക്കേസുകളിലെ പ്രതികള്‍ക്കു നിയമസഹായം നല്‍കുന്നതും പോലീസിനെ സ്വാധീനിച്ച് റിമാന്‍ഡ് വേളയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമൊക്കെ പാര്‍ട്ടി ഘടകങ്ങളുടെ ചുമതലയാണ്. കൊലപാതകത്തിന്റെ പേരില്‍ പൊതു സമൂഹത്തിനു മുന്നില്‍ തലതാഴ്ത്തി നില്‍ക്കേണ്ടിയും വരും. എന്നാല്‍, എതിരാളികളെ കൊല്ലാക്കൊല ചെയ്താലും അതു നിത്യേനയുള്ള രാഷ്ട്രീയ ഏറ്റുമുട്ടലുകളുടെ കണക്കില്‍ എഴുതപ്പെടുമെന്നതാണു നേതൃത്വങ്ങള്‍ കാണുന്ന മെച്ചം.
ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരകളാകുന്നതു പാവപ്പെട്ടവരും സാധാരണക്കാരുമായ പ്രവര്‍ത്തകരാണ്. ആശ്രയമാകേണ്ടവര്‍ കിടപ്പിലാകുന്നതോടെ ഉറ്റവരുടെ തീരാവേദനയ്ക്കു പുറമേ കുടുംബത്തിന്റെ താളവും തെറ്റുന്നു. അതേസമയം, കൊല്ലാക്കൊല രാഷ്ട്രീയം നേതാക്കളിലേക്ക് എത്താതിരിക്കാന്‍ പോലീസ് ജാഗ്രതയിലുമാണ്. നഷ്ടം ജീവിക്കുന്ന രക്തസാക്ഷി/ബലിദാനികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മാത്രം.
മംഗളം
