കടുവ : വേണ്ടത്‌ ദീര്‍ഘകാല നടപടികള്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

kkകേരളത്തില്‍ ആദ്യമായി കടുവയുടെ ആക്രമണത്തില്‍ രണ്ടാള്‍ മരിച്ചിരിക്കുകയാണല്ലോ. ഒരാള്‍ക്ക്‌ പരിക്കും. സംഭവം വയനാടുതന്നെ. വയനാടന്‍ വനഗ്രാമങ്ങളില്‍ ഭീതി വിതച്ചിരിക്കുകയാണ്‌ ഈ സംഭവം. കടുവയെ കൊല്ലാനാണ്‌ തീരുമാനം. അതിനുള്ള ശ്രമത്തിലാണ്‌ കേരളത്തിലേയും തമിഴ്‌നാട്ടിലേയും വനം വകുപ്പ്‌. ഭീതിയിലായ ജനം വനം വകുപ്പ്‌ ഓഫീസ്‌ ആരംഭിക്കുന്നു. മനുഷ്യനു വില 10 ലക്ഷവും കടുവക്ക നാലുകോടിയും എന്നതെന്ത്‌ നീതി എന്നാണ്‌ ജനങ്ങളുടെ ചോദ്യ. ഈ സാഹചര്യത്തില്‍ ഈ കടുവയെ കൊല്ലരുതെന്ന്‌ കടുത്ത പരിസ്ഥിതിവാദികള്‍ക്കുപോലും പറയാനാകാത്ത അവസ്ഥയാണ്‌. പറഞ്ഞാല്‍ തല്ലുറപ്പ്‌.
സ്‌പെഷല്‍ ടാസ്‌ക്‌ഫോഴ്‌സ്‌, പോലീസ്‌, വനംവകുപ്പ്‌ ഉദ്യോഗസ്‌ഥരടക്കം നാനൂറോളംപേരാണു കടുവയ്‌ക്കു പിന്നാലെയുള്ളത്‌. ഗൂഡല്ലൂര്‍ വനത്തില്‍ കടുവയെ കണ്ടെത്തിയെങ്കിലും വെടിവയ്‌ക്കാനായില്ല. ബെണ്ണ വനമേഖലയിലാണ്‌ ഇന്നലെ തമിഴ്‌നാട്‌ സംഘം കടുവയെ കണ്ടത്‌. എന്നാലിതു നരഭോജി കടുവയാണോ എന്നു സ്‌ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കടുവയുടെ ശരീരത്തില്‍ മുറിവുകളുണ്ടെന്നും ഏറെദൂരം സഞ്ചരിക്കാന്‍ കഴിയില്ലെന്നുമാണു തമിഴ്‌നാട്‌ വനംവകുപ്പിന്റെ നിഗമനം. വെടിവച്ചു കൊല്ലുന്നതിനു പകരം മയക്കുവെടിവച്ചു ജീവനോടെ പിടിക്കാനും ഇവര്‍ ലക്ഷ്യമിടുന്നു. എന്നാല്‍, ജനരോക്ഷം ഭയന്ന്‌ ഇക്കാര്യം പരസ്യമാക്കിയിട്ടില്ല.
കേരളത്തിലെ വനപ്രദേശങ്ങള്‍ നേരിടുന്ന പ്രതിസന്ധിയുടെയും പരിമിതിയുടെയും പ്രതിഫലനമാണ്‌ കടുവ ജനവാസകേന്ദ്രങ്ങളിലെത്തി മനുഷ്യനെ ആക്രമിച്ച്‌ തുടങ്ങി എന്നത്‌. ഒരേ സമയം വന്യമൃഗങ്ങളുടെ എണ്ണം വര്‍ധിക്കുകയും, കാട്‌ കൂടുതല്‍ ശോഷിക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കാവുന്ന സ്വാഭാവിക പ്രത്യാഘാതം തന്നെയാണ്‌ ഇത്‌. ഒപ്പം കാട്ടിനരികിലെ മനുഷ്യ ജനസംഖ്യയും വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണല്ലോ.
കാടും നാടും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന സംതുലിതാവസ്ഥ തകിടംമറിഞ്ഞതാണ്‌ പ്രശ്‌നം. കടുവ മാത്രമല്ല, ആനയും കുരങ്ങുകളുമെല്ലം കാട്ടില്‍നിന്നെത്തി വയനാട്ടുകാരെ ആക്രമിക്കുന്നുണ്ട്‌. ആനകള്‍ കേരളത്തിലെ എല്ലാ ഭാഗത്തും കാടിറങ്ങിവരാനാരംഭിച്ചിട്ടുണ്ട്‌. വയനാട്ടില്‍ മാത്രം തിരുനെല്ലി മുതല്‍ നൂല്‍പ്പുഴ വരെ നീളുന്ന വനാതിര്‍ത്തിയില്‍ പത്തുവര്‍ഷത്തിനിടെ 41 പേര്‍ കാട്ടാനയുടെ അക്രമണത്തില്‍ മരിച്ചു. കൃഷിക്ക്‌ വന്‍നാശവും വരുത്തിയിട്ടുണ്ട്‌. പുലികളാകട്ടെ കേരളത്തിലെമ്പാടും ഭയം വിതച്ചുതുടങ്ങി കാലമേറെയായി. വല്‍പ്പാറയും മലക്കപ്പാറയും മറ്റും പുലിപ്പേടിയിലാണ്‌.
അതിന്‌ പിന്നാലെയാണ്‌ കടുവകളും വയനാട്ടില്‍ ഭീതിയാകുന്നത്‌. വിശപ്പടക്കാന്‍ കടുവ മനുഷ്യനെ ഭക്ഷണമാക്കുന്നതുവരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍.
വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗമാണ്‌ നമ്മുടെ ദേശീയമൃഗമായ കടുവ. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സംഘടന അതിന്റെ ചുവപ്പുപട്ടികയിലാണ്‌ കടുവകള്‍ക്ക്‌ ഇടംനല്‍കിയിരിക്കുന്നത്‌. അവയുടെ സംരക്ഷണത്തിന്‌ അത്രമാത്രം പ്രാധാന്യമാണ്‌ നല്‍കുന്നത്‌. ഈ പശ്ചാത്തലത്തില്‍ ഒരു സാധാരണ വനമേഖലയായ വയനാടന്‍ പ്രദേശത്ത്‌ കടുവകളുടെ എണ്ണം വര്‍ധിക്കുന്നത്‌.
2015 ജനവരി 21 ന്‌ ദേശീയ വനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കേരളത്തില്‍ ആകെയുള്ള 136 കടുവകളില്‍ 76 എണ്ണം വയനാടന്‍ കാടുകളിലാണുള്ളത്‌. ഇതുപ്രകാരം ഇന്ത്യയിലാകെയുള്ള കടുവകളുടെ എണ്ണം 2226 ആണ്‌.
കടുവ മനുഷ്യനെ കൊന്നുതിന്നുന്ന സംഭവം ഇപ്പോള്‍ ആദ്യമായിട്ടാണെങ്കിലും, നാടിന്റെ കാടിന്റെയും നിയന്ത്രണരേഖകള്‍ തെറ്റിച്ച്‌ കടുവകള്‍ നാട്ടിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ വയനാട്ടില്‍ എത്രയോ തവണ ഉണ്ടായി. മറ്റുഭാഗങ്ങളിലേക്കും ഇതു വ്യാപിക്കുമെന്നുറപ്പ്‌.
പതിറ്റാണ്ടുകള്‍ക്കുമുമ്പ്‌ കേരളത്തിലെ കാട്ടിലേക്ക്‌ നടന്ന മനുഷ്യന്റെ വ്യാപകമായ കുടിയേറ്റം ഏറെ പ്രസിദ്ധമാണല്ലോ. അതുമായി ബന്ധപ്പെട്ട്‌ എത്രയോ സാഹിത്യകൃതികള്‍ പോലും ഇറങ്ങി. കേരളചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട അധ്യായമായിരുന്നു ആ കുടിയേറ്റം. പിന്നീടാണ്‌ ഗള്‍ഫ്‌ രാജ്യങ്ങലിലേക്കുള്ള നമ്മുടെ കുടിയേറ്റവും പിന്നീട്‌ ഉത്തരേന്ത്യയില്‍ നിന്ന്‌ ഇങ്ങോട്ടുള്ള കുടിയേറ്റവും ശക്തമായത്‌. പക്ഷെ കാട്ടുമൃഗങ്ങള്‍ക്ക്‌ ആ പഴയ കുടിയേറ്റം ദുരന്തങ്ങളുടെ കാലമായിരുന്നു. അവ വ്യാപകമായി വേട്ടയാടപ്പെട്ടു. വനം വകുപ്പ്‌ നോക്കുകുത്തിയായിരുന്നു. മൃഗങ്ങളുടെ എണ്ണം ഏറെ വളരെ കുറഞ്ഞു. ഒപ്പം മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ വനത്തിനകത്തേക്ക്‌ കുടിയേറി. ഒപ്പം എങ്ങും കുരിശുകളുമുയര്‍ന്നു. കുടിയേറ്റം ഏറെ ആഘോഷിക്കപ്പെട്ടു. ദശകങ്ങള്‍ക്കുശേഷമാണ്‌ അത്‌ കാടിനും ആദിവാസികള്‍ക്കും മൃഗങ്ങള്‍ക്കുമുണ്ടാക്കിയ ദുരന്തങ്ങള്‍ ബോധ്യപ്പട്ടത്‌. സൈലന്റ്‌ വാലിയെ തുടര്‍ന്ന്‌ പാരിസ്ഥിതിക അവബോധം ശക്തമായി. ഒപ്പം പാരിസ്ഥിതിക സമരങ്ങളും. തുടര്‍ന്നുണ്ടായ ചില കര്‍ശന നടപടികളാണ്‌ മൃഗങ്ങളുടെ എണ്ണം അല്‍പ്പം മെച്ചപ്പെടുത്തിയത്‌. അപ്പോഴേക്കും അവയുടെ ആവാസ കേന്ദ്രങ്ങളൊക്കെ മനുഷ്യന്‍ കയ്യടക്കി കഴിഞ്ഞു. പിന്നെയവ എന്തുചെയ്യും? ഇതല്ലാതെ?
കാടുവെളുക്കപ്പെട്ടതോടെ അവ ഭക്ഷണം തേടി നാട്ടിലേക്ക്‌ വന്നുതുടങ്ങി. വനവത്‌ക്കരണത്തിന്റെ പേരില്‍ വനംവകുപ്പ്‌ വനത്തില്‍ തേക്കുതോട്ടങ്ങളുണ്ടാക്കുന്നതും ഇപ്പോഴത്തെ പ്രതിസന്ധിക്ക്‌ ആക്കംകൂട്ടിയ സംഗതിയാണ്‌. വേനലില്‍ വരള്‍ച്ചക്ക്‌ ഇത്‌ ശക്തി വര്‍ധിപ്പിച്ചു. ആനത്താരകളും കടുവത്താരകളുമൊക്കെ അപ്രത്യക്ഷമായി. അടിക്കാടും പുല്ലുമെല്ലാം കരിഞ്ഞുണങ്ങാന്‍ തുടങ്ങുന്നതോടെ തീറ്റ തേടി മാന്‍കൂട്ടങ്ങള്‍ നാടിറങ്ങി.. കാട്ടില്‍ ഇര നഷ്ടപ്പെടുന്ന മാംസഭോജികളായ കടുവ പോലുള്ള മൃഗങ്ങള്‍ അവയ്‌ക്ക്‌ പിന്നാലെ നാട്ടിലേക്കെത്തി. ആനകളും കാടിനരികെയുള്ള കൃഷിയിടങ്ങളിലേക്കെത്താന്‍ തുടങ്ങി. സൗരോര്‍ജ വൈദ്യുത കമ്പിവേലി, കിടങ്ങുകള്‍, ജൈവപ്രതിരോധവേലി എന്നിവയൊക്കെയെത്തി. ഇവയെല്ലാം തകര്‍ത്ത്‌ വനൃമൃഗങ്ങള്‍ നാട്ടിലിറങ്ങുകയാണ്‌. ഇതിന്‌ എളുപ്പത്തിലുള്ള പരിഹാരം സാധ്യമല്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവയുടെ ആവാസകേന്ദ്രങ്ങള്‍ വിട്ടുകൊടുക്കുകയേ മാര്‍ഗ്ഗമുള്ളു. വെച്ചതേക്കെല്ലാം വെട്ടി സ്വാഭാവികവനം വളരാനവസരം ഉണ്ടാക്കണം. നാടും കാടും വേര്‍തിരിക്കപ്പെടുകവേണം. അല്ലെങ്കില്‍ ഭീകരമായ ദുരന്തങ്ങളായിരിക്കും അഭിമുഖീകരിക്കാന്‍ പോകുകന്നത്‌. എല്ലാ മൃഗങ്ങളേയും വെടിവച്ചുകൊല്ലാന്‍ ഭൂമി നമുക്ക്‌ സ്‌ത്രീധനമോ പുരുഷധനമോ കിട്ടിയല്ലല്ലോ.

വാല്‍ക്കഷ്‌ണം.
വയനാട്ടില്‍ മനുഷ്യനെ കൊന്ന കടുവയെ കൊല്ലാന്‍ രണ്ടു സംസ്ഥാനങ്ങള്‍ പാടുപെടുന്നു. മറുവശത്ത്‌ മുഹമ്മദ്‌ നിസാം, പാലക്കാട്ടെ സദാചാരകൊല, നദാപുരം, ടിപി വധം, സൗമ്യ, ഡെല്‍ഹി പെണ്‍കുട്ടി, ഗുജറാത്ത്‌, ഐ എസ്‌, പാലസ്‌തീന്‍ …….. കടുവയെ കൊല്ലാന്‍ എന്തവകാശമാണ്‌ മനുഷ്യനുള്ളത്‌?


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply