അലക്‌സാണ്ടര്‍ ജേക്കബ്ബ് പറഞ്ഞതിലും കാര്യമുണ്ട്

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

vbk-19-Alexander_J_1657578f

ടി.പി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതികള്‍ ജയിലില്‍ ജയിലില്‍ മൊബൈല്‍ ഫോണും ഫേസ് ബുക്കും ഉപയോഗിച്ച വിവാദം കൊഴുക്കുന്നതിനിടെ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്ബ് പത്രസമ്മേളനത്തിലൂടെ തന്റെ നിലപാട് അറിയിച്ചു. സംഭവങ്ങളെ ന്യായീകരിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെങ്കിലും അക്കാര്യങ്ങളില്‍ അടിസ്ഥനപരമായ ചില ന്യായങ്ങള്‍ ഉണ്ടെന്നത് വിസ്മരിക്കാനാവില്ല.

ടി.പി കേസിലെ വിധി വരുന്നതിന് തൊട്ടുമുമ്പ് ഈ വിവാദമുണ്ടായത് സംശയാസ്പദമാണ്. പ്രതികള്‍ക്കെതിരെ ജഡ്ജിയെ സ്വാധീനിക്കാനുള്ള ശ്രമമായി ഇതിനെ വിലിയിരുത്താം. ടി.പി കേസില്‍ പ്രതികള്‍ രക്ഷപ്പെടുകയാണെങ്കില്‍ ഈ കേസിലെങ്കിലും ആറു മാസം അകത്തു കിടക്കട്ടെയെന്ന് കരുതി ചിലപ്പോള്‍ ആരെങ്കിലും ചെയ്തതാവാം. ഒരു പോലീസുകാരന്‍ എന്ന നിലയില്‍ എല്ലാ വശങ്ങളും ചിന്തിക്കേണ്ടേതുണ്ട്. പ്രതികളുടെ ഫെയ്‌സ്ബുക്ക് ഉപയോഗം സംബന്ധിച്ച വിവാദം പ്രതികളെ കുടുക്കാന്‍ ആരെങ്കിലും കരുതിക്കൂട്ടി ചെയ്തതാകാം. അതു കൊണ്ട് ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. തീര്‍ച്ചയായും ഈ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നവ തന്നെയാണ്. പ്രതികളുടെ വക്കീലാകുകയാണ് അദ്ദേഹമിവിടെ ചെയ്തത്.
ജയിലില്‍ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നു. അതിന് കീഴുദ്യോഗസ്ഥരേയും ആഭ്യന്തര മന്ത്രിയെയും കുറ്റപ്പെടുത്തേണ്ടതില്ല. പക്ഷെ പ്രതികള്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിച്ചുവെന്ന് ശാസ്ത്രീയമായി തെളിയിക്കേണ്ടതുണ്ട്. വിചാരണ തടവുകാരനായ ഷാഫി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നെങ്കിലും കേട്ടത് ഷാഫിയുടെ തന്നെ ശബ്ദമാണോ എന്നതും ശാസ്ത്രീയമായി തെളിയിക്കേണ്ട വിഷയമാണ്. ശാസ്ത്രീയമായ തെളിവ് ലഭിക്കുന്നത് വരെ പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചുവെന്നത് തനിക്ക് വിശ്വസിക്കാന്‍ കഴിയില്ലെന്നും ഡി.ജി.പി വ്യക്തമാക്കി. ആരും ഏതു പശ്ചാത്തലത്തിലും നില്‍ക്കുന്ന ഫോട്ടോകള്‍ കൃത്രിമമായി നിര്‍മിക്കാന്‍ ഇപ്പോള്‍ യാതൊരു ബുദ്ധുമുട്ടുമില്ല. അതുകൊണ്ട് പ്രതികള്‍ ജയിലില്‍ നില്‍ക്കുന്ന ഫോട്ടോകള്‍ കൃത്രിമമായി നിര്‍മിച്ചതാണോ എന്ന കാര്യം ശാസ്ത്രീയമായി പരിശോധിക്കണം. ജയിലുകളില്‍ മൊബൈല്‍ ജാമറുകളുടെ പ്രവര്‍ത്തനം ഫലപ്രദമല്ല. ജയിലുകളില്‍ നിന്ന് മൊബൈല്‍ഫോണുകള്‍ മുമ്പും കണ്ടെത്തിയിട്ടുണ്ട്. അടുത്ത കാലത്തായി നടത്തിയ പരിശോധനയില്‍ 200 മൊബൈല്‍ഫോണുകള്‍ കണ്ടെത്തിയിരുന്നു. പക്ഷെ നടപടിയുണ്ടായില്ല. ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ ഐ.ബിക്കും പോലീസിനും കൈമാറിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല എന്നും അദ്ദേഹം ചൂണ്ടികാട്ടി.
കേരളത്തിലെ ജയിലുകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ്. കോഴിക്കോട് ജയിലില്‍ 324 അന്തേവാസികളെ നിയന്ത്രിക്കുന്നതിനായി 46 ജീവനക്കാര്‍ മാത്രമാണുള്ളത്. ജീവനക്കാരുടെ കുറവ് പലതവണ പി.എസ്.സിയെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഇതുവരെയെടുത്തിട്ടില്ല. ജയിലിലെ ജീവനക്കാരും മനുഷ്യരാണ്. പോലീസ് നിഷ്‌ക്രിയമായ സാഹചര്യത്തില്‍ പ്രതികളുടെ ഭാഗത്ത് നിന്ന് ഇവര്‍ക്ക് പലപ്പോഴും ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പലരുടെ വീടുകള്‍ പ്രതികളുടെ ആള്‍ക്കാര്‍ വളഞ്ഞ് ഭീഷണിപ്പെടുത്തിയ സാഹചര്യവും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തീര്‍ച്ചയായും ടിപി വധകേസിലെ പ്രതികള്‍ രക്ഷപ്പെടാന്‍ ആഭ്യന്തരവകുപ്പ് കൂട്ടുനില്‍ക്കുന്നു എന്ന വിമര്‍ശനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡിജിപിയുടെ ഈ കുറ്റസമ്മതങ്ങളുടെ ഉദ്ദേശശുദ്ധി സംശയത്തിലാണ്. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങികൊടുക്കുന്ന ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുനില്‍ക്കുകയാണെന്ന വിമര്‍ശനം ശക്തമാണ്. എന്തായാലും സിപിഎം നേതാക്കള്‍ കയ്യോടെ ഡിജിപിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. അതവരുടെ കച്ചിത്തുരുമ്പ്. അതേസമയത്തുതന്നെയാണ് ടിപി വധത്തിന്റെ ഗൂഢാലോചനക്ക് ഉപയോഗിച്ച അതേ ഫോണ്‍ നമ്പര്‍ പ്രതികള്‍ ജയിലിനകത്തും ഉപയോഗിച്ചതായി റിപ്പോര്‍ട്ടും പുറത്തുവന്നത്. പ്രത്യകിച്ച് മുഖ്യപ്രതിയായ കിര്‍മാനി മനോജ്. കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്ന നിലപാടാണ് ശരി.
സംഗതികള്‍ ഇതൊക്കെയാണെങ്കിലും ഡിജിപി പറഞ്ഞ ചില കാര്യങ്ങളുടെ പ്രാധാന്യം ഇല്ലാതാകുന്നില്ല. ജയില്‍ നരകമാക്കാനാകില്ലെന്നും അത് തടവുകാരുടെ ശുദ്ധീകരണ സ്ഥലമാണെന്നുമുള്ള അടിസ്ഥാന പ്രശ്‌നമാണത്. തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കാനാകില്ല. ടി.പി കേസിലെ പ്രതികള്‍ക്ക് ടീഷര്‍ട്ടും ബര്‍മൂഡയുമണിയാന്‍ സമ്മതിച്ചുവെന്ന ആരോപണം അദ്ദേഹം ചൂണ്ടികാട്ടി. വിചാരണ തടവുകാര്‍ക്ക് വസ്ത്രധാരണത്തില്‍ നിയന്ത്രണമില്ലാത്തതിനാല്‍ ഈ ആരോപണത്തില്‍ കഴമ്പില്ല. ജയിലില്‍ പല ഭാഗത്തുമുള്ള കാമറ നീക്കം ചെയ്തത് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്. തടവുപുള്ളിയാണെന്നുവെച്ച് അവരുടെ സ്വകാര്യതയില്‍ കടന്നു കയറാന്‍ അവകാശമില്ല എന്ന കമ്മീഷന്റേയും ഡിജിപിയുടേയും നിലപാട് ശരി തന്നെയാണ്.
റിമാന്‍ഡ് പ്രതി പി. മോഹനന്‍ ഹോട്ടലില്‍ ഭാര്യയും എം.എല്‍. എ.യുമായ കെ.കെ. ലതികയെ കണ്ട സംഭവത്തിലും തെറ്റില്ല എന്ന് ഡിജിപി പറഞ്ഞു.. ഭാര്യ, തടവുകാരനായ ഭര്‍ത്താവിനെ സന്ദര്‍ശിക്കുന്നത് തെറ്റാണന്ന് ഒരു നിയമവും പറയുന്നില്ലെന്നും എം.എല്‍.എ എന്ന നിലയില്‍ കെ.കെ ലതികയ്ക്ക് ഏതു തടവുകാരനെ വേണമെങ്കിലും കാണാവുന്നതാണെന്നും ഡിജിപി വ്യക്തമാക്കി. ജയില്‍ പുള്ളികള്‍ ചപ്പാത്തിയും കറിയുമുണ്ടാക്കി വില്‍ക്കുകയാണെന്നുള്ള ആരോപണവും ബാലിശമാണ്. ജയിലുകളെ ശുദ്ധീകരണ കേന്ദ്രങ്ങളായി കാണുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്ക് സമൂഹത്തിനായി എന്തെങ്കിലും സേവനം നല്‍കാനുള്ള അവസരമാണ് ഇത് നല്‍കുന്നത്. തടവുപുള്ളികളെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചു വിടുന്നതുവഴി അവരെ അക്രമവാസനകളില്‍ നിന്ന് അകറ്റി നിര്‍ത്താനാണ് ഇത് ആരംഭിച്ചത്. ഇതുവഴി ചപ്പാത്തിയും കറിയും കുറഞ്ഞ വിലക്ക് ജനങ്ങള്‍ക്ക് നല്‍കുവാനും സാധിക്കുന്നു. ഇതിനെതിരെ പോലും മാധ്യമങ്ങള്‍ ആരോപണമുയര്‍ത്തുമ്പോള്‍ ഇത് ഹോട്ടല്‍ മുതലാളിമാരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചാണെന്ന് വേണമെങ്കില്‍ തനിക്കും ആരോപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
എന്തായാലും ടിപി വധകേസിലെ പ്രതിഖകളുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പും സിപിഎമ്മും തമ്മില്‍ രഹസ്യ ധാരണ ഉണ്ടെന്ന വിമര്‍ശനം നിലനില്‍ക്കുമ്പോഴും തടവുകാരുടെ മനുഷ്യാകാശങ്ങള്‍ ലംഘിക്കുന്നതില്‍ കൂട്ടുനില്‍ക്കാനാവില്ല. കാരണം ആ കീഴ്‌വഴക്കമംഗീകരിച്ചാല്‍ ഭാവിയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ പ്രതിരോധിക്കാന്‍ കഴിയാതെയാകും.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply