അത്ര പരാജിതനാണോ ശശികുമാര്‍, താങ്കള്‍?

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

sss

കരുണാകരന്‍

സോവിയറ്റ് യൂണിയന്റെ ‘പിരിച്ചുവിടലി’ന്റെ ഇരുപത്തിയഞ്ച് വര്‍ഷം ഓര്‍ക്കുന്ന, മാധ്യമ പ്രവര്‍ത്തകനായ ശശികുമാറിന്റെ ഒരു കുറിപ്പുണ്ടായിരുന്നു, ഗോര്‍ബച്ചേവ് നിങ്ങള്‍ എന്തൊരു പരിഹാസ്യന്‍ എന്ന തലക്കെട്ടില്‍ മാതൃഭൂമി (21/8/2016) പത്രത്തില്‍. ഒട്ടും രാഷ്ട്രീയ അശിക്ഷിതനല്ല ശശികുമാര്‍ എന്ന് അദ്ദേഹത്തിന്റെ എഴുത്ത് പിന്തുടരുന്ന ആരും മനസ്സിലാക്കും. എന്നാല്‍ ഈ ലേഖനം മറ്റു ചിലതാണ് ഓര്‍മ്മയില്‍ കൊണ്ടുവരുക. കഴിഞ്ഞ ഏഴുപതു വര്‍ഷമായി ഇന്ത്യയില്‍, ഒരു ബഹുദേശീയ സമൂഹത്തില്‍, പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ ജീവിക്കുന്ന, അതിന്റെ ‘സൗഭാഗ്യ’ങ്ങള്‍ പരമമായി അനുഭവിക്കുന്ന ഒരാളുടെതല്ല, പകരം പരോക്ഷമായി ‘മലയാളി കമ്മ്യുണിസ്റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്) യുടെ സഹയാത്രക്ക് നന്ദി കുറിക്കുന്നപോലെയാണ് ആ കുറിപ്പ്. സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ടതില്‍, തകര്‍ന്നതില്‍ ഖേദിക്കുന്ന ശശികുമാര്‍ അതിന്റെ കാരണക്കാരനായ ഗോര്‍ബച്ചേവിനെ പരിഹസിക്കുന്നു. എന്നാല്‍, മാതൃഭൂമിയുടെ അതേ പേജില്‍ ഇതേ കുറിപ്പിനു മുകളില്‍ ഈ എഴുത്തിന്റെ ഐറണി വായിക്കാം: സോവിയറ്റ് നാടിന്റെ ചരിത്രമാണ് അത്. 1917-1924 ഒക്ടോബര്‍ വിപ്ലവം ലെനിന്റെ കാലം സോവിയറ്റ് യൂണിയന്റെ പിറവികാലം, 1924-1953 (ഇരുമ്പുമറ), സ്റ്റാലിന്റെ കാലം, (തൊഴിലാളി വര്‍ഗ്ഗ) (പാര്‍ട്ടി) സര്‍വാധിപത്യത്തിലേക്ക്.. 1937- 38 കാലത്ത് മാത്രം 35 ലക്ഷത്തോളം പേര്‍ തടവറയില്‍. ആയിരങ്ങള്‍ കൊല്ലപ്പെട്ടു. പക്ഷെ അടിസ്ഥാന സൗകര്യങ്ങളില്‍ മുന്നേറ്റം, കൂട്ട്കൃഷി സമ്പ്രദായം, ലോകശക്തി. 1953 – 1985 ശീതയുദ്ധകാലം. 19851986 പെരിസ്‌ട്രോയിക്ക, 1989 ആദ്യത്തെ സ്വതന്ത്ര തിരഞ്ഞെടുപ്പ്,1991 ആഗസ്റ്റ് വിപ്ലവം പിന്നെ അംഗ ദേശീയതകള്‍ ഒന്നൊന്നായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന മാസങ്ങള്‍.. ഈ കാലമാണ് ശശികുമാറിന്റെ സങ്കടകാലം.
എന്നാല്‍, മനുഷ്യരാശിയും ലോകരാഷ്ട്രീയവും ഈ കാലം കൊണ്ട് മനസ്സിലാക്കുന്ന ഒരു കാര്യം തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യം (ഫലത്തിലത് പാര്‍ട്ടി സര്‍വാധിപത്യമായിരുന്നു) എന്ന കമ്മ്യുണിസ്റ്റ് ഭരണകൂട സങ്കല്‍പ്പം അപരിഷ്‌കൃതവും മനുഷ്യത്വരഹിതവും ജനാധിപത്യ സമൂഹങ്ങളെ സംബന്ധിച്ച് പിന്‍തിരിപ്പനുമായിരുന്നു എന്നായിരുന്നു. എന്നല്ല, അത്തരമൊരു ഭരണകൂട സങ്കല്പ്പത്തിന് സാമൂഹ്യജീവിതത്തിലെ സങ്കീര്‍ണ്ണതകളെ, ജനാധിപത്യകാംക്ഷകളെയും ഉള്‍കൊള്ളാന്‍ പറ്റില്ല എന്നുമായിരുന്നു. അഥവാ, സോവിയറ്റ് യൂണിയനിലെ, കിഴക്കന്‍ യൂറോപ്പിലെ ഒക്കെ ഓരോ തലമുറയിലെ മനുഷ്യരും, അവരില്‍ സാധാരണക്കാരും ബുദ്ധിജീവികളും ശാസ്ത്രജ്ഞരും ഒക്കെ പെടുന്നു, ഇങ്ങനെയൊരു വ്യവസ്ഥിതിയോട് വിസമ്മതിച്ചു എന്നാണ് ആ ചരിത്രം പറയുക. സാമ്പത്തിക സമത്വം മാത്രമല്ല, അതിനേക്കാള്‍ തങ്ങളുടെ സ്വച്ഛവും സ്വതന്ത്രവുമായ ജീവിതാവിഷ്‌ക്കാരമാണ് പ്രധാനം എന്ന് ആ തലമുറകള്‍ ഈ കാലമൊക്കെയും പറഞ്ഞു. തന്റെ സമൂഹത്തിലെ, താന്‍ ജീവിക്കുന്ന കാലത്തിലെ, തന്റെ രാഷ്ട്രീയത്തിലെ ഈ പ്രശ്‌നമാണ് ഗോര്‍ബച്ചേവ് വാസ്തവത്തില്‍ അഭിമുഖീകരിച്ചത്, അങ്ങനെ ഒന്നിനെ അഭിസംബോധന ചെയ്യാനാണ് തന്റെ സമൂഹത്തെ പ്രാപ്തമാക്കിയത്. ഇത് ശശികുമാറിന് മനസ്സിലാവാഞ്ഞിട്ടല്ല, പക്ഷെ ‘കണ്ണൂര്‍ മട്ട് സി പി എം സ്വേച്ഛാധിപത്യ’ വാസന പുരോഗമനപരം എന്ന് പറയാതെ പറയുന്ന അസംഖ്യം മലയാളി എഴുത്തുകാരില്‍ അദ്ദേഹവും പെടുന്നതുകൊണ്ടാണ്. അതൊരു ‘പാര്‍ട്ടിക്കൂറാണ്. അല്ലെങ്കില്‍, ‘സോവിയറ്റ് എന്നൊരു നാടുണ്ടല്ലോ’ എന്ന പാട്ടാണ് തന്റെ ലൌഡ് സ്പീക്കറില്‍ ഇപ്പോഴും ശശികുമാര്‍ കേള്‍പ്പിക്കുന്നത്.
ഇനി ‘സോവിയറ്റ് എന്നൊരു നാടിന്റെ’ തകര്‍ച്ചയാണ് അദ്ദേഹം ഇപ്പോഴും അതേ ലൗഡില്‍ കേള്‍പ്പിക്കുന്നത് എങ്കില്‍ ലെനിന്‍ തന്നെ വന്നു ചെവിക്ക് പിടിക്കും: കുട്ടാ, നിര്‍ത്ത് എന്ന് പറയും. കാരണം, ദേശീയതകളുടെ സ്വയംനിര്‍ണായവകാശത്തെപ്പറ്റിയും വേറിട്ട് പോകാനുള്ള സ്വാതന്ത്ര്യത്തെപ്പറ്റിയും അങ്ങോര്‍, ആ രാഷ്ട്രീയക്കാരന്‍, ആ കാലത്തേ പറഞ്ഞതാണ്, അത് തട്ടിപ്പറിക്കപ്പെട്ടുവെങ്കിലും.
എനിക്ക്, ആദ്യം അത്ഭുതമായിരുന്നു, തങ്ങളുടെ ആയുസ്സിന്റെ മുക്കാലും കേരളത്തിലും ഇന്ത്യയിലും ജീവിച്ച നമ്മുടെ ബുദ്ധിജീവികളുടെ ‘സാമൂഹ്യ ശാസ്ത്ര’ത്തില്‍, നമ്മുടെ ഭരണനിര്‍വഹണത്തിന്റെ പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ ആശയങ്ങള്‍, അതിലെ സാധ്യതകള്‍ എന്തേ വന്നില്ല എന്ന്. ഇപ്പോള്‍ ഇല്ല, കാരണം, അവര്‍ക്ക് അതൊന്നും അവരുടെ ആകാംക്ഷയേ അല്ല. പകരം അവര്‍ ഇങ്ങനെ പരിഹാസക്കുറിപ്പുകള്‍ എഴുതി ‘പാര്‍ട്ടി’ക്ക് വാലാട്ടും, അവര്‍ക്ക് ഉറപ്പുണ്ട് ‘ജനാധിപത്യം’, ‘കമ്മ്യുണിസ’മല്ല, അത് അനുവദിച്ചിരിക്കുന്നു എന്ന്.

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply