ഒരിക്കല്‍ കൂടി മനുഷ്യാവകാശദിനം….
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ലോകം ഒരിക്കല്‍ കൂടി മനുഷ്യാവകാശദിനം ആചരിക്കുകയാണ്. നിരവധി മനുഷ്യാവകാശധ്വംസനങ്ങളുടെ വാര്‍ത്തകളാണ് ഇക്കുറി മനുഷ്യാവകാശദിനത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. സഹസ്രാബ്ദങ്ങളുടെ പോരാട്ടങ്ങളുടെ ഫലമായി ആധുനിക സമൂഹം നേടിയെടുത്ത മനുഷ്യാവകാശങ്ങളെല്ലാം നിഷേധിക്കപ്പെടുന്ന ചരിത്രമുഹൂര്‍ത്തത്തിലൂടെയാണ് കേരളവും രാജ്യവും ലോകവും കടന്നുപോകുന്നത്.
ഭൂമിയില്‍ ജനിക്കുന്ന ഏതൊരു മനുഷ്യനും ജന്മസിദ്ധമായിതന്നെ ലഭിക്കുന്ന മൗലീകാവകാശമാണു മനുഷ്യാവകാശം. മനുഷ്യാവകാശങ്ങളെല്ലാം സംരക്ഷിക്കപ്പെടണമെന്ന ലോകസമൂഹത്തിന്റെ താല്പര്യപ്രകാരമാണ് 1948 ഡിസംബര്‍ 10ന് സാര്‍വ്വലൗകീക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ കരടുരേഖ ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്. അന്നുമുതല്‍ ദിനാചരണം നടന്നുവരുന്നു. ‘എല്ലാ മനുഷ്യരും തുല്യാവകാശങ്ങളോടും മാന്യതയോടും കൂടി ജനിക്കുന്ന സ്വതന്ത്ര വ്യക്തികളാണ്്’ യു.എന്‍.ഒ.പ്രഖ്യാപനത്തിലെ ഈ വാക്യം വളരെ ശ്രദ്ധേയമാണ്. എന്നാല്‍ അതാണോ ചുറ്റുപാടും കാണുന്നത് എന്നതാണ് പ്രസക്തമായ ചോദ്യം.
അടിസ്ഥാനപരമായി ഒരു മനുഷ്യന് അന്തസ്സായി ജീവിക്കാനുള്ള അവകാശങ്ങള്‍ എന്ന നിലയിലാണ് മനുഷ്യാവകാശങ്ങള്‍ സാര്‍വലൌകികമാകുന്നത്. പല കാരണങ്ങളാലും ചില ജനവിഭാഗങ്ങള്‍ക്ക് ഈ അവകാശങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാറില്ല. അതുകൊണ്ടാണ് മനുഷ്യാവകാശ സംഘടനകള്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അനിവാര്യമാകുന്നത്. എന്നാല്‍ മിക്കപ്പോഴും ഈ സംഘടനകള്‍ പോലും അതിനു തയ്യാറാകാറില്ല. തയ്യാറായാല്‍ തന്നെ ഭരണകൂടങ്ങള്‍ അനുവദിക്കാറുമില്ല. മനുഷ്യാവകാശങ്ങളുടെ സാര്‍വലൌകിക സ്വഭാവത്തെക്കുറിച്ചുള്ള വ്യാപകമായ അജ്ഞതയും നിലനില്‍ക്കുന്നു. ഭരണകൂടങ്ങള്‍ മാത്രമല്ല, സാധാരണ ജനങ്ങള്‍ പോലും പലപ്പോഴും മനുഷ്യാവകാശങ്ങളെ കാണുന്നത് തങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കാവുന്നതും ഇഷ്ടമില്ലാത്തവര്‍ക്ക് നിഷേധിക്കാവുന്നതുമായ ആനുകൂല്യങ്ങളായാണ്. അതുപോലെ ഭരണകൂടത്തിന്റേയും പട്ടാളത്തിന്റേയും പോലീസിന്റേയമൊക്കെ മനുഷ്യാവകാശങ്ങളെ കുറിച്ചാണ് പലരും വാചാലരാകുന്നത്. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അതിശക്തായ ഭരണകൂടം നിലവിലുണ്ടെന്നും ആ ഭരണകൂടത്താന്‍ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നവരുടെ മനുഷ്യാവകാശങ്ങളുടെ സംരക്ഷണമാണ് തങ്ങളുടെ പ്രാഥമികകടമ എന്നതും വിസ്മരിക്കപ്പെടുന്നു. അവസാനം നിലമ്പൂരില്‍ പോലും പോലീസിന്റെ മനുഷ്യാവകാശത്തെ കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങള്‍ ഇതിനുദാഹരണം.
നിലമ്പൂര്‍ തന്നെയാണ് മനുഷ്യാവകാശദിനത്തില്‍ കേരളത്തിലുയരുന്ന ഏറ്റവും പ്രസക്തമായ വിഷയം. അവിടെ നടന്നത് ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവും സുപ്രിംകോടതി നിര്‍ദ്ദേശങ്ങള്‍ അട്ടിമറിക്കുന്നതുമായ വ്യാജ ഏറ്റുമുട്ടല്‍ കൊലകളാണെന്നത് ഏറെക്കുറെ സ്ഥിരീകരിച്ചു കഴിഞ്ഞിരിക്കുന്നു. ലോകം മുഴുവന്‍ അംഗീകരിക്കപ്പെടുന്ന മനുഷ്യാവകാശങ്ങളുടെ പച്ചയായ ലംഘനമാണ് അവിടെ നടന്നത്. മരിച്ച അജിതക്കെതിരെ ഒരു കേസുപോലും നിലവിലുള്ളതായി അറിയില്ല. മാവോയിസത്തില്‍ വിശ്വസിക്കുന്നത് തെറ്റല്ല എന്നും ഒരാള്‍ കുറ്റകൃത്യത്തില്‍ നേരിട്ടുപങ്കെടുത്തിട്ടുണ്ടെങ്കില്‍ മാത്രമേ നിയമനടപടി പാടൂ എന്നു നിര്‍ദ്ദേശിച്ചിട്ടുള്ള സുപ്രിം കോടതി അതിനായി തന്നെ നിരവധി നിബന്ധനകളും മുന്നോട്ടുവെച്ചിട്ടുണ്ട്. അവയൊന്നും പാലിക്കാതെയാണ് പോലീസ് നടപടിയുണ്ടായിട്ടുള്ളത്. നടന്നത് ശരിയായ ഏറ്റുമുട്ടലാണെന്ന് സ്ഥാപിക്കാനുള്ള പോലീസ് ഭാഷ്യങ്ങളൊന്നും തന്നെ വിശ്വസനീയവുമല്ല. പൊതുജനമധ്യത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പോലീസിന്റെ മനോവീര്യം തകര്‍ക്കുരുതെന്ന വാദം മനുഷ്യാവകാശധ്വംസനങ്ങള്‍ക്ക് കുട പിടിക്കലാണ്. ഇത് രാജ്യഭരണമല്ല, ജനാധിപത്യമാണെന്നും ജനങ്ങളില്‍ നിന്ന് ഒന്നും ഒളിക്കാനുള്ള അവകാശം പോലീസിനോ രാഷ്ട്രീയനേതൃത്വങ്ങള്‍ക്കോ ഇല്ല എന്ന അടിസ്ഥാനതത്വമാണ് ഈ നിലപാടുവഴി തള്ളിക്കളയുന്നത്. ഇന്ത്യക്കാരെ ഭയപ്പെടുത്തി ഭരിക്കാനായി ബ്രിട്ടീഷുകാര്‍ രൂപം കൊടുത്ത പോലീസ് സംവിധാനത്തില്‍ ഇപ്പോഴും കാര്യമായ മാറ്റമൊന്നുമില്ലല്ലോ. സ്വാഭാവികമായും മനുഷ്യാവകാശധ്വംസനങ്ങള്‍ ഈ സംവിധാനത്തിന്റെ ഭാഗമാണ്.
സ്ത്രീയേയും പുരുഷനേയും തുല്ല്യരായി കാണാതിരിക്കുക, എല്ലാ വിഭാഗങ്ങള്‍ക്കും തുല്ല്യപരിഗണന ലഭിക്കാതിരിക്കുക, നിയമനടപടികളിലൂടെ കടന്നുപോകാതെ ശിക്ഷിക്കുക, സ്വകാര്യജീവിതത്തിലേക്ക് ഭരണകൂടം കടന്നുകയറുക, സംഘടനാ സ്വാതന്ത്ര്യംനിഷേധിക്കുക, അഭിപ്രായസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും നിഷേധിക്കുക എന്നിങ്ങനെ പോകുന്നു മനുഷ്യാവകാശ ധ്വംസനങ്ങളുടെ നിര്‍വ്വചനങ്ങള്‍. ഇതനുസരിച്ചുതന്നെ കേരളം മനുഷ്യാവകാശങ്ങളുടെ പറുദീസയാണെന്നു പറയാന്‍ കഴിയുമോ? അബ്ദുള്‍ നാസര്‍ മദനി മുഴുവന്‍ മനുഷ്യാവകാശങ്ങളും ധ്വംസിച്ച് ജയിലില്‍ കിടക്കാന്‍ തുടങ്ങി കാലമെത്രയായി? സൗമ്യയടക്കം ആയിരകണക്കിനു സ്ത്രീകള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം മുതല്‍ ജീവിക്കാനുള്ള അവകാശം വരെ നിഷേധിക്കുന്നു. അതില്‍ ആരാധനാ സ്വതന്ത്ര്യവും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യവുമെല്ലാം ഉള്‍പ്പെടുന്നു. ജിഷയെപോലുള്ളവര്‍ക്ക് ഒരു തുണ്ട് ഭൂമിയും നിഷേധിക്കപ്പെട്ടു. കേരളത്തിലെ ദളിതരും ആദിവാസികളും ഏറ്റവും പ്രധാന മനുഷ്യാവകാശമായ ഭൂമിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ ആരംഭിച്ച് കാലമെത്രയായി? എന്നാലിനിയും അവര്‍ക്ക് നീതി ലഭിച്ചോ? എത്രയോ പേര്‍ മുസ്ലിം തീവ്രവാദികളും മാവോയിസ്റ്റുകളുമായി ആരോപിക്കപ്പെട്ട് യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്നു. അതില്‍ എം എന്‍ രാവുണ്ണിയും മുരള കണ്ണമ്പിള്ളിയും ഉള്‍പ്പെടുന്നു. എന്തിനേറെ, അടുത്തയിടെ മതം മാറിയതിന്റെ പേരില്‍ പോലും കൊല്ലപ്പെടുന്ന അവസ്ഥ ഇവിടെ സംജാതമായിരിക്കുന്നു. ഈ മന്ത്രിസഭ അധികാരമേറ്റശേഷം നമ്മുടെ ലോക്കപ്പുകളില്‍ മൂന്നുപേര്‍ ഇതിനകം കൊലപ്പെട്ടുകഴിഞ്ഞു. ഭരണകൂടം സ്വകാര്യജീവിതത്തിലേക്കു കടന്നു കയറുന്ന സംഭവങ്ങളും അനുദിനം വര്‍ദ്ധിക്കുന്നു.
തീര്‍ച്ചയായും കേരളത്തിലെ അവസ്ഥയുടെ ഭീമാകരമായ അവസ്ഥയാണ് അഖിലേന്ത്യാ തലത്തില്‍ കാണുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളും ആദിവാസി – ദളിത് വിഭാഗങ്ങള്‍ക്കെതിരായ പീഡനങ്ങളും തീവ്രവാദ – മാവോയിസ്റ്റ വേട്ടയുടെ പേരില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലകളും ആവര്‍ത്തിക്കപ്പെടുന്നു. കാശ്മീരിലും വടക്കുകിഴക്കന്‍ മേഖലകളിലും ബസ്തര്‍ മേഖലയിലും നടക്കുന്ന മനുഷ്യാവകാശധ്വംസനങ്ങളുടെ വാര്‍ത്തകള്‍ പുറത്തുവരുന്നതേയില്ല. അവിടേക്ക് ഐക്യരാഷ്ട്രസഭയുടേയും ആംനസ്റ്റിയുടേയും പ്രതിവിധി സംഘത്തെപോലും തടയുന്നു. ഭീകരവാദത്തിന്റേയും രാജ്യസ്‌നേഹത്തിന്റേയും പട്ടാളക്കാരുടേയും മറ്റും പേരില്‍ ഭരണകൂടം സൃഷ്ടിക്കുന്ന പൊതുബോധത്തിനു വലിയൊരു വിഭാഗം തല വെച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവകാശനിഷേധങ്ങള്‍ക്കു പുറകെ ഭീകരവാദത്തിന്റേയും രാജ്യസ്‌നേഹത്തിന്റേയും പേരില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അധ്വാനിച്ചുണ്ടാക്കിയ സ്വന്തം പണം പോലും ഉപയോഗിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് ഇത്തവണ മനുഷ്യാവകാശദിനം ആചരിക്കുന്നത്.
തീര്‍ച്ചയായും ആഗോളതലത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. കൂട്ടക്കൊലകളുടേയും അഭയാര്‍ത്ഥികളുടെയും പ്രവാഹമാണെങ്ങും. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ സാധാരണജനങ്ങളുടെ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെടുന്ന വാര്‍ത്തകളാണ് ലോകമെങ്ങും പുറത്തുവരുന്നത്. ഇന്ത്യയില്‍ മോദിക്കു പുറകെ അമേരിക്കയില്‍ ട്രമ്പിന്റെ സ്ഥാനാരോഹണം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാനാണ് സാധ്യത. അത്തരത്തില്‍ തീര്‍ത്തും ഭീതിദമായ സാഹചര്യത്തിലാണ് ഇക്കുറി മനുഷ്യാവകാശദിനം ആചരിക്കപ്പെടുന്നത്. മനുഷ്യാവകാശങ്ങള്‍ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കുക എന്നതുതന്നയാണ് അതു നല്‍കുന്ന സന്ദേശം.

