
എഴുത്തുകാരെ ഹാ കഷ്ടം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഏറ്റവും പ്രധാന നേട്ടം സമൂഹത്തിലും രാഷ്ട്രീയത്തിലും എഴുത്തുകാരുടേയും സാംസ്‌കാരിക പ്രവര്‍ത്തകരുടേയും സ്ഥാനം എന്താണ്, എന്തായിരിക്കണം എന്ന വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു എന്നതാണ്. സത്യത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് എം സ്വരാജ് എന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മാത്രമായിരുന്നില്ല മറിച്ച് കേരളത്തിലെ സാംസ്‌കാരിക നായകര്‍ എന്ന് അവകാശപ്പെടുന്ന ഈ വിഭാഗം കൂടിയാണ് . എന്ത് കാരണത്താലാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സംഭവിച്ചത് എന്ന ചോദ്യത്തിന് ഉത്തരം അന്വേഷിച്ചിരുന്നുവെങ്കില്‍ ഈ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഇത്തരത്തിലുള്ള ഒരു നടപടിക്ക് മുതിരില്ലായിരുന്നു. നിലമ്പൂരിലെ എംഎല്‍എയായിരുന്ന പി.വി അന്‍വര്‍ ഉയര്‍ത്തിയ മുഖ്യമായ പ്രശ്‌നം ആഭ്യന്തരവകുപ്പ് പൂര്‍ണമായി സംഘപരിവാര്‍ നിയന്ത്രണത്തിലാണ് എന്നും അതിനാല്‍ സംഘപരിവാര്‍ അപരസ്ഥാനത്ത് നിര്‍ത്തുന്ന മുസ്ലിം സമുദായത്തെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് മലപ്പുറത്തെ ഒരു ക്രിമിനല്‍ ജില്ലയാക്കി മാറ്റി തീര്‍ക്കുന്നു എന്ന വിമര്‍ശനം ആയിരുന്നു. ഈ വിമര്‍ശനത്തിന് ഉത്തരം പറയാന്‍ കഴിയാത്ത ഒരു സര്‍ക്കാരിനെ പിന്തുണക്കാന്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുന്നോട്ടുവന്നത് അവരുടെ കാപട്യത്തെ ബോധ്യപ്പെടുത്തുന്നതാണ് . ഈ വിധേയത്വം നിലമ്പൂരിലെ ജനത തിരിച്ചറിയുകയും അവര്‍ ഭംഗിയായി ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുകയും ചെയ്തു. ഇടതുപക്ഷം ഹിന്ദുത്വത്തിന് കീഴ്‌പ്പെടുന്നു എന്ന വിമര്‍ശനത്തെ മുഖവിലക്കെടുക്കാതെ പാര്‍ട്ടി വിധേയത്വം പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പിനെ ഉപയോഗിച്ചത് എഴുത്തുകാരുടെ ഫാസിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനത്തെ സംശയത്തില്‍ നിര്‍ത്തുകയും ചെയ്തിരിക്കുന്നു. എന്ന് മാത്രമല്ല മാസങ്ങളായി ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തെ അവഗണിച്ചുകൊണ്ട് അവരുടെ ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കാതെ ഒരു സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്തേണ്ടുന്ന എഴുത്തുകാര്‍ പാര്‍ട്ടി അടിമത്തം പ്രഖ്യാപിക്കുന്ന തിരക്കിലായിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഭരണ നേട്ടങ്ങള്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യാന്‍ മുതിരാതെ ജമാഅത്തെ ഇസ്ലാമി എന്ന ഒരു മത സംഘടനയെ നാട്ടക്കുറിയാക്കി നിര്‍ത്തി മുസ്ലിം സമുദായത്തെ ഭീകരവല്‍ക്കരിക്കാനുള്ള ശ്രമമാണ് പാര്‍ട്ടി നടത്തിയത് . അഥവാ ഹിന്ദുത്വ വര്‍ഗീയതക്കെതിരെ ഒന്നും പറയാതെ ഇല്ലാത്ത മുസ്ലിം തീവ്രവാദത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന ഒരു പാര്‍ട്ടി സെക്രട്ടറിയെയാണ് നാം നിലമ്പൂരില്‍ കണ്ടത്. സിപിഎം ഇപ്പോള്‍ സ്വീകരിച്ച ഭൂരിപക്ഷ വര്‍ഗ്ഗീയതയെ താലോലിക്കുന്ന സമീപനത്തിനെതിര നിലകൊള്ളേണ്ട സാംസ്‌കാരിക പ്രവര്‍ത്തകര്‍ പക്ഷേ പാര്‍ട്ടി വിധേയത്വം ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കാനുളള ശ്രമമാണ് നിലമ്പൂരില്‍ നടത്തിയത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
അഖില കേരളാ വായനാ മത്സരമാണ് നിലമ്പൂരില്‍ നടക്കുന്നത് എന്ന പ്രതീതിയിലാണ് ഈ സംസ്‌കാരപ്രവര്‍ത്തകര്‍ ഉപതെരഞ്ഞെടുപ്പിനെ കണ്ടത്’ മൂര്‍ത്തമായ രാഷ്ട്രീയ പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരുന്നതിന് പകരം സ്ഥാനാര്‍ഥി നല്ല വായനക്കാരനാണ് എന്ന് വിളിച്ചു പറയുകയാണ് അവര്‍ ചെയ്തത്. .ഇത്തരത്തില്‍ മുന്‍ എം.എല്‍.എ രാജിവെച്ച് കൊണ്ട് ഉയര്‍ത്തി കൊണ്ടു വന്ന രാഷ്ട്രീയ പ്രശ്‌നത്തെ മാറ്റി നിര്‍ത്തി സ്ഥാനാര്‍ഥിയുടെ കവിതാലാപനത്തെ മുന്നോട്ടുവച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ടത് സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നിലവാരത്തിലാണ്. നിലമ്പൂര്‍ തിരഞ്ഞെടുപ്പിനെ ഇത്തരത്തില്‍ കാമ്പസ് ഇലക്ഷന്‍ നിലവാരത്തിലേക്ക് മാറ്റാനാണ് എഴുത്തുകാര്‍ ശ്രമിച്ചത്. പക്ഷേ പ്രബുദ്ധരായ നിലമ്പൂര്‍ ജനത തികഞ്ഞ രാഷ്ട്രീയ ബോധത്തോടെ അവരുടെ സമ്മതിതാനാവകാശം രേഖപ്പെടുത്തി സാംസ്‌കാരിക പ്രവര്‍ത്തകരുടെ പാര്‍ട്ടി വിധേയത്വം തുറന്ന് കാട്ടി. രാഷ്ട്രീയ പാര്‍ട്ടിയുടെ ഉപകരണമായി തീരുന്ന എഴുത്തുകാര്‍ സത്യത്തില്‍ കളഞ്ഞു വിളിക്കുന്നത് സ്വന്തം അന്തസ്സിനെയാണ് എന്ന് മനസ്സിലാക്കുന്നില്ല. കക്ഷിരാഷ്ട്രീയത്തിന്റെ കൂലി പട്ടാളമായി തരംതാഴുന്നത് അവര്‍ക്ക് ഗുണം ചെയ്യില്ല. പാര്‍ട്ടി, എഴുത്തുകാര്‍ക്ക് മേല്‍ നടത്തുന്ന സര്‍വ്വാധിപത്യത്തില്‍ നിന്ന് കുതറി മാറുകയും നിവര്‍ന്നു നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്യുമ്പോഴാണ് എഴുത്തുകാരന്റെ നിലപാട് അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. പാര്‍ട്ടി തരുന്ന സ്വാതന്ത്ര്യം ഭക്ഷിക്കാന്‍ വിധിക്കപ്പെടുന്ന എഴുത്തുകാര്‍, സത്യത്തചില്‍ തരം താഴ്ന്ന ജീവിതമാണ് നയിക്കുന്നത്. അത്തരത്തില്‍ തരംതാണ് നില്‍ക്കുന്നവരെ കൂവി തോല്‍പ്പിക്കാന്‍ ജനം തെരുവില്‍ ഉണ്ടാകും എന്ന് എഴുത്തുകാരര്‍ ഇനിയെങ്കിലും മനസ്സിലാക്കുന്നത് നന്നായിരിക്കും. അതുകൊണ്ടാണ് കെ ആര്‍ മീരക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷവും താന്‍ അപഹസിക്കപ്പെടുന്നതായി പരിഭവിക്കേണ്ടി വന്നത്.
ഫാസിസവും ജനാധിപത്യവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ എഴുത്തുകാര്‍ ജനാധിപത്യപാര്‍ട്ടികളെ പരസ്യമായി പിന്തുണച്ച് അവരുടെ രാഷ്ടീയം പ്രഖ്യാപിക്കേണ്ടതാണ്. എന്നാല്‍ ജനാധിപത്യവാദികള്‍ തമ്മിലുള്ള മല്‍സരത്തില്‍ ജനപക്ഷത്ത് നിന്ന് അഭിപ്രായം പറയാന്‍ എഴുത്തകാരന് സാധിക്കണം. ഇത്തരത്തില്‍ കക്ഷി രാഷ്ട്രീയത്തിന് വിധേയപ്പെടാതെ ജനപക്ഷത്ത് നില്‍ക്കുന്നതിനെ അരാഷ്ട്രീയതയാണ് എന്ന് വിളിക്കുന്നുവെങ്കില്‍ ഈ അരാഷ്ട്രീയത കക്ഷി രാഷ്ട്രീയത്തിന്റെ മൃഗീയ കാമനയേക്കാള്‍ അന്തസ്സുള്ളതെന്ന് മനസ്സിലാക്കണം . രാഷ്ട്രീയ നേതാക്കന്മാരുടെ വാക്കില്‍ വീണുപോയവരാണ് എഴുത്തുകാര്‍. അതിനാല്‍ ഏത് അക്കാദമി സ്ഥാനങ്ങളെയാണ് അവര്‍ കാത്തിരിക്കുന്നത് എന്ന് ജനത്തിന് നന്നായി അറിയാം. അഥവാ നിങ്ങളുടെ രാഷ്ട്രീയ നിലപാട് പറച്ചില്‍ സ്വാതന്ത്ര്യമല്ല ഒരുതരത്തിലുള്ള ഭീരുത്വമാണ് പ്രദാനം ചെയ്യുന്നത്. നഷ്ടപ്പെടാനുള്ള സ്ഥാനമാനങ്ങള്‍ മാത്രമാണ് നിങ്ങളെ അലട്ടുന്ന ഭയം. ഈ ഭയം പിടികൂടിയിട്ടുള്ളതിനാല്‍ സ്വതന്ത്രചിന്ത നിങ്ങള്‍ക്ക് പ്രാപ്യമല്ല എന്ന് മനസ്സിലാക്കുക.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിലവിലുള്ള രാഷ്ട്രീയത്തെ ശുദ്ധീകരിക്കാന്‍ പേനയെടുക്കുന്നതിനു പകരം അവര്‍ക്ക് വിധേയപ്പെടുന്നത് സ്വയം നിരാസനമാണെന്ന് എഴുത്തുകാര്‍ തിരിച്ചറിയുന്നിടത്താണ് അവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനം എന്ന് മനസ്സിലാക്കുക. ആകാശത്തേക്ക് തുറന്ന് വെച്ച കണ്ണൂകളുമായി നില്‍ക്കുന്ന ചിന്തിക്കുന്ന മനുഷ്യന്‍ രാഷ്ട്രീയത്തിലെ ദല്ലാള്‍ പണിക്ക് മുതിരില്ലായിരുന്നു. രാഷ്ട്രീയക്കാരന്റെ ആജ്ഞാനുവര്‍ത്തികളായ വിനീത വിധേയരായ എഴുത്തുകാര്‍ സ്വാതന്ത്യം സ്വപ്നം കാണാനുള്ള ഒരു ജനതയുടെ ഇഛയെയാണ് തകിടം മറിക്കുന്നത്.