സോളാറും ലാവ്‌ലിനും കേരള രാഷ്ട്രീയവും

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

Untitled-1
കേരള രാഷ്ട്രീയം രണ്ടു അഴിമതികേസുകളില്‍ കുടുങ്ങിക്കിടങ്ങുന്നു. രണ്ടുകേസുകളും ഇരുമുന്നണികള്‍ക്കും ഉണ്ടാക്കിയിരിക്കുന്ന മുറിവുകള്‍ നിസ്സാരമല്ല. പരസ്പരം ശക്തമായി വിരല്‍ ചൂണ്ടാന്‍ കഴിയാത്ത അവസ്ഥയിലാണ് നേതാക്കള്‍. അതുതന്നെയാണ് ഇരു വിഭാഗങ്ങല്‍ക്കും ആശ്വാസമായിട്ടുള്ളത്.
ഒന്നേ കാല്‍ ദിവസം മാത്രം നീണ്ടുനിന്ന ഇടതുപക്ഷത്തിന്റെ സെക്രട്ടറിയേറ്റ് ഉപരോധ സമരം വിജയമായിരുന്നെന്നാണ് ഇടതുമുന്നണി പ്രത്യേകിച്ച് സിപിഎം ഔദ്യോഗിക പക്ഷം നേതാക്കള്‍ നേടുമുഴുവന്‍ ഓടിനടന്ന് വിശദീകരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് കിട്ടുക, സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടാക്കുക, പിണറായി വിജയന്റെ നേതൃപാടവം കാണിക്കുക, ഇടത് കെട്ടുറപ്പ് വര്‍ദ്ധിപ്പിക്കുക, അണികളെ ഊര്‍ജ്ജസ്വലരാക്കുക എന്നിങ്ങനെ പോകുന്നു അണികള്‍ എണ്ണിയെണ്ണിപ്പറയുന്നു നേട്ടങ്ങള്‍. ഇതെല്ലാം കക്ഷിരാഷ്ട്രീയമായ നേട്ടങ്ങള്‍. എന്നാല്‍ അവര്‍ മറച്ചുവെക്കുന്ന നിരവധി വസ്തുതകളുണ്ട്. അതിലേറ്റവും പ്രധാനം ആദ്യഘട്ടത്തില്‍ നേടിയ, കക്ഷിരാഷ്ട്രീയ താല്‍പ്പര്യമില്ലാത്ത സാധാരണക്കാരുടെ പിന്തുണ നഷ്ടപ്പെടുത്തി എന്നതാണ്. കഴിഞ്ഞതവണ യു.ഡി.എഫിന് വോട്ടു ചെയ്ത സാധാരണക്കാരില്‍ വലിയൊരു വിഭാഗം മുഖ്യമന്ത്രിയുടെ രാജി എന്ന പ്രതിപക്ഷത്തിന്റെ മുദ്രാവാക്യത്തെ മാനസികമായി പിന്തുണച്ചിരുന്നു. തന്റെ സ്ഥിരതയില്ലാത്ത നിലപാടുകള്‍ മൂലം മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിലായതാണ് അതിനു കാരണം. ഇടതു അനുഭാവികള്‍ അല്ലാത്തവര്‍ കൂടി പ്രതിപക്ഷം ഉയര്‍ത്തിയ രാഷ്ട്രീയ മുദ്രാവാക്യം ഉയര്‍ത്തി. ബി.ജെ.പി തുടങ്ങിയ പ്രത്യക്ഷ വോട്ടുബാങ്കുകളും ഭരണകക്ഷിയിലെ തന്നെ ചിലരും ഈ മുദ്രാവാക്യത്തെ പരസ്യമായി പിന്തുണച്ചു. ഇവരെ വഞ്ചിക്കുന്ന നിലപാടാണ് ഇടതുപക്ഷം സമരം ഒത്തുതീര്‍പ്പ് നടത്തുകവഴി ചെയ്തത്.
എങ്ങനെ ന്യായീകരിച്ചാലും സമരം പിന്‍വലിച്ച രീതി ശരിയാണെന്ന് ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ബോധ്യപ്പെട്ടിട്ടില്ല. എന്തൊക്കെയോ ഗൂഢാലോചന നടന്നു എന്ന പ്രതീതിതന്നെയാണ് ബാക്കി. ഒരു ചര്‍ച്ചയും നടന്നിട്ടില്ല എന്ന ഇരുമുന്നണി നേതാക്കളും പറയുന്നതിനെ അവര്‍ക്കിടയിലെ തന്നെ പലരും പരോക്ഷമായി നിഷേധിക്കുന്നുണ്ട്. ലാവ്‌ലിന്‍, ടിപി വധം, ഷുക്കൂര്‍ വധം എന്നിവയില്‍ സര്‍ക്കാര്‍ നിലപാടുകള്‍ മയപ്പെടുത്തുന്നതിനു പ്രതിഫലമായാണ് ഉപരോധസമരം നിര്‍ത്തിയതെന്ന വിശ്വാസം തന്നെയാണ് വ്യാപകമായിട്ടുള്ളത്.
എന്തായാലും സമരം പിന്‍വലിച്ചത് ഇടതുമുന്നണിയിലും സിപിഎമ്മിലും ഉണ്ടാക്കിയ അസ്സസ്ഥത തുടരുക തന്നെയാണ്. സിപിഐയും സിപിഎമ്മിലെ വിഎസ് വിഭാഗവും സംതൃപ്തരല്ല. സമരം പിന്‍വലിച്ചതിനു പകരമം മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി പോലുള്ളവ തടയുന്നതില്‍ പലര്‍ക്കും എതിര്‍പ്പുണ്ട്താനും. ഈ അസ്വസ്ഥതകള്‍ പുകയുന്നതിനിടയിലാണ് ലാവ്‌ലിനുമായി ബന്ധപ്പെട്ട് പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായിരിക്കുന്നത്. അതോടെ സിപിഎമ്മിലെ ഗ്രൂപ്പിസവും ശക്തമായി. സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗമായിരുന്ന ഇ ബാലാനന്ദന്‍ റിപ്പോര്‍ട്ടിനെതിരായ പിണറായിയുടെ അഭിഭാഷകന്റെ പരമാര്‍ശങ്ങളെ അല്‍പ്പത്വം എന്നാണ് വിഎസ് വിശേഷിപ്പിച്ചത്. ലാവ്‌ലിന്‍ പ്രശ്‌നം ഉയര്‍ന്നു വരുമ്പോഴൊക്കെ പിണറായിക്കെതിരെ ആഞ്ഞടിക്കുക എന്ന നയം തന്നെയാണ് വിഎസ് തുടരുന്നത്. അഴിമതി വിഷയമായതിനാല്‍ കാര്യമായി പ്രതിരോധിക്കാന്‍ പിബിക്കാവില്ല എന്ന് വിഎസിനറിയാം. പ്രതീക്ഷിക്കാത്ത രീതിയില്‍ ലാവ്‌ലിന്‍ സജീവമായതോടെ സോളാര്‍ സമരത്തിലൂടെ നേടിയെന്നവകാശപ്പെടുന്ന നേട്ടങ്ങള്‍ പോലും നഷ്ടപ്പെടുന്ന അവസ്ഥയിലാണ് സിപിഎമ്മും ഇടതുമുന്നണിയും. ഒറ്റക്കെട്ടായി പാര്‍ട്ടിയേയും മുന്നണിയേയും അണിനിരത്താന്‍ സമരത്തിലൂടെ കഴിഞ്ഞു എന്ന പിബിയുടെ വിലയിരുത്തലും പൊളിയുകയാണ്. ഇനിയിതാ കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പിബി കമ്മീഷന്‍ വരുന്നു. വെളുക്കാന്‍ തേക്കുന്നത് പാണ്ടാകുമോ എന്ന ഭയത്തിലാണ് ഒരു വലിയവിഭാഗം പാര്‍ട്ടി നേതാക്കള്‍.
മറുവശത്ത് കോണ്‍ഗ്രസ്സിലേയും യുഡിഎഫിലേയും പ്രശ്‌നങ്ങളും രൂക്ഷമാകുകയാണ്. പി സി ജോര്‍ജ്ജാണ് ഏറ്റവുമധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ജോര്‍ജ്ജിനോട് താന്‍ പ്രതികരിക്കില്ല എന്ന നിലപാടില്‍ ഉമ്മന്‍ ചാണ്ടി ഉറച്ചുനില്‍ക്കുകയാണ്. ചെന്നിത്തലയും തന്ത്രപൂര്‍വ്വമായ മൗനത്തിലാണ്. എന്നാല്‍ ഹസ്സനടക്കമുള്ള സീനിയര്‍ നേതാക്കളൊക്കെ ജോര്‍ജ്ജിനെതിരെ രംഗത്തു വന്നു. ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് ജോര്‍ജ്ജിനെ മാറ്റണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. എന്നാല്‍ കെ എം മാണി ഇനിയും ജോര്‍ജ്ജിനെതിരെ ഒരക്ഷരം പോലും ഉരിയാടിയിട്ടില്ല. അടുത്തുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ സന്തുഷ്ടനല്ലാത്ത അദ്ദേഹം ജോര്‍ജ്ജ് കുറെക്കൂടി പറയട്ടെ എന്ന നിലപാടിലാണ്. പ്രതിപക്ഷത്തിന്റെ ഉപരോധ സമരത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍ ഐക്യമുണ്ടായി എന്ന ധാരണ ഉണഅടായി എങ്കിലും പുകയുന്ന അഗ്നി പര്‍വ്വതത്തിനു മുകളിലാണ് പാര്‍ട്ടി എന്നതാണ് വസ്തുത. ലോകസഭാ തിരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിയാകാനുള്ള നീക്കത്തില്‍ തന്നയാണ് ചെന്നിത്തല. അതിനായുള്ള കരുക്കളാണ് ഐ പക്ഷം നീക്കുന്നത്. ലോകസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കാര്യമായ പ്രകടനം കാണിക്കാനാവില്ല എന്ന് ഏകദേശം ഉറപ്പായ സ്ഥിതിയാണുള്ളത്. അതിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഉമ്മന്‍ ചാണ്ടിക്കു മേല്‍ കെട്ടിവെച്ചാല്‍ സംഗതി നടക്കുമെന്ന് അവര്‍ക്കറിയാം. അതിനാല്‍തന്നെ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തുക മാത്രമാണ് ഉമ്മന്‍ ചാണ്ടിക്കുമുന്നിലുള്ള മാര്‍ഗ്ഗം. അതിനായി ജനസമ്പര്‍ക്ക പരിപാടിയും മറ്റും ഊര്‍ജ്ജിതമാക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. അത് തിരിച്ചറിയുന്നതിനാലാണ് പരിപാടി തടയാന്‍ എല്‍ഡിഎഫ് നീങ്ങുന്നതും.
അതിനിടെ കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഡെല്‍ഹിയില്‍ ചര്‍ച്ച നടക്കുകയാണ്. രാഹുല്‍ ഗാന്ധിയാണ് വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായും അദ്ദേഹം ചര്‍ച്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും ശമനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടിയില്‍ ഗ്രൂപ്പിനതീതമായി ചിന്തിക്കുന്ന നേതാക്കള്‍.

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply