മുല്ലിെപ്പരിയാറില്‍ ശരി.. അതിരപ്പിള്ളിയില്‍ തെറ്റ്..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

aaaമുല്ലിെപ്പരിയാറും അതിരപ്പിള്ളിയും വീണ്ടും വിവാദമാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ തുടക്കം. മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയമില്ലെന്ന വാദം ഏറെക്കുറെ അംഗീകരിക്കുകയും തമിഴ്‌നാടുമായി സമവായത്തിന്റെ പാത സ്വീകരിക്കുകയും വേണമെന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തിന്റെ വൈദ്യുതാവശ്യങഅങള്‍ക്കായി അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന സിപിഎമ്മിന്റെ പൊതുനിലപാടും അദ്ദേഹം ആവര്‍ത്തിക്കുന്നു.
വാസ്തവത്തില്‍ കേരളമാണ് ആധികാരികമല്ലാത്ത റിപ്പര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം സങ്കീര്‍ണ്ണമാക്കിയതെന്ന് പറയാതെ വയ്യ. ഡാമിന്റെ ബലം കൂട്ടണമെന്നും ജലനിരപ്പിന്റെ ഉയരം കുറക്കണമെന്നും വാദിക്കാം. തെറ്റില്ല. എന്നാല്‍ പുതിയ ഡാം എന്ന തെറ്റായ ആവശ്യമുന്നയിച്ചായിരുന്നു കേരളം രംഗത്തിറങ്ങിയത്. രാഷ്ട്രീയക്കാരും മാധ്യമങ്ങളും പ്രശ്‌നം ഏറ്റെടുത്തു. ലോകം മുഴുവന്‍ വന്‍കിട ഡാമുകള്‍ക്കെതിരെ രംഗത്തിറങ്ങുമ്പോഴാണ് പുതിയ ഡാമിനായി നാം സമരമാരംഭിച്ചത്. ഭൂകമ്പമുണ്ടെങ്കില്‍ അതു പുതിയ ഡാമിനേയും ബാധിക്കുമെന്ന കാര്യം പോലും നാം മറന്നു. ആ നിലപാടിലുള്ള മാറ്റം സ്വാഗതാര്‍ഹമാണ്.
എന്നാല്‍ ഇക്കാര്യത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപടികള്‍ ആവശ്യമാണ്. അതേകുറിച്ച് പക്ഷഎ മുഖ്യമന്ത്രി പറയുന്നില്ല. തമിഴ് നാടിനു കൊടുക്കുന്ന വെള്ളം അവിടെ ചെറുസംഭരണികള്‍ ഉണ്ടാക്കി സംരക്ഷിക്കാനാവശ്യമായ നടപടികള്‍ വേണം. അത്തരത്തിലുള്ള സംഭരണികളിലെ ശേഖരം വഴി ഡാമിലെ ജലനിരപ്പ് താഴ്ത്തി എതെങ്കിലും അപകടസംധ്യതയുണ്ടെങ്കില്‍ തന്നെ തടയണം. പുതിയ ഡാമിനുള്ള അവകാശം മാറ്റിവെച്ച് ഇത്തരമൊരാവശ്യത്തിനായി തമിഴ്‌നാടിനുമേല്‍ സൗഹാര്‍ദ്ദപൂര്‍ണ്ണമായ സമ്മര്‍ദ്ദമാണ് കേരളം ചെലുത്തേണ്ടത്. അതിനുള്ള ആര്‍ജ്ജവം സര്‍ക്കാരിനുണ്ടോ എന്നു കാത്തിരുന്നു കാണാം.
അതേസമയം അതിരപ്പിള്ളി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ജനവിരുദ്ധവും വികസനമൗലിക വാദത്തിന്റേതുമാണെന്ന് പറയാതെ വയ്യ. 160 മെഗാവാട്ട് ശേഷിയാണ് അതിരപ്പിള്ളി പദ്ധതിയ്ക്കുള്ളത് (ശേഷിയുടെ 70% പോലും ഉല്പാദിപ്പിക്കാന്‍ കഴിയില്ല എന്നത് വസ്തുതയാണ്) കേരളത്തിന്റെ നിലവിലെ ട്രാന്‍സ്മിറ്റിംഗ് ലോസ് കണക്കാക്കിയാല്‍ 90 MW നും 102 MWനും ഇടയിലുള്ള വൈദ്യുതിയെ ഉപയോഗിക്കാന്‍ ലഭിക്കു. ആ കണക്ക് നോക്കിയാല്‍ സോളാറിലൂടെ 102 MW ഉത്പാദിപ്പിക്കുവാന്‍ 527 കോടി രൂപ മതിയാകുമെന്നതിന് കൊച്ചി വിമാനത്താവളം സാക്ഷി. എന്നാല്‍ അതിരപ്പിള്ളി പാദ്ധതിയ്ക്കായ് ചിലവാക്കുന്നത് 1500 കോടി രൂപയാണു. പദ്ധതിയ്ക്കായ് നശിപ്പിക്കേണ്ടി വരുന്നത് വിലമതികാനാവാത്ത ഹെക്ടര്‍ കണക്കിന് വനഭൂമിയും പ്രകൃതി സമ്പത്തും (ഡാം നിര്‍മ്മാണത്തിന് മാത്രം അത്യാപൂര്‍വ്വമായ 104 ഹെക്ടര്‍ പുഴയോരക്കാടുകള്‍ നശിപ്പിക്കേണ്ടി വരും. കാലാവസ്ഥാവ്യതിയാനത്തിന് വനമാണ് മറുപടി എന്ന് പറയുന്ന കാലഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്.) തദ്ദേശിയരായ കാടര്‍ ആദിവാസി ജനതയുടെ അതിജീവനവും ചാലക്കുടിപ്പുഴയും ആയിരിക്കും.വാഴച്ചാല്‍, പൊകലപ്പാറ,പുളിയിലപ്പാറ,വാച്ച്മരം,തളക്കുഴിപ്പാറ തുടങ്ങിയ ആദിവാസി ഊരുകള്‍ പദ്ധതിയ്ക്കായ് കുടിയോഴിപ്പിക്കേണ്ടിവരും. ഇത്രയധികം പാരിസ്ഥിതിക  സാമൂഹിക നാശം ഉണ്ടാക്കിക്കൊണ്ട്, മൂന്നിരട്ടി തുക ചിലവാക്കിക്കൊണ്ട് സര്‍ക്കാര്‍ അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകുന്നത് വെറും വൈദ്യുത ‘പ്രതിസന്ധി’ പരിഹരിക്കാന്‍ മാത്രമോ? അല്ല. . വൈദ്യുതബോര്‍ഡിലെ ഡാം നിര്‍മ്മാണ എക്‌സ്പീരിയന്‍സ് ഉള്ള ഉദ്യോഗസ്ഥരൊക്കെ പെന്‍ഷനാവാറായി.KSEB യുടെ ഡാം നിര്‍മ്മാണ ഡൊമൈന്‍ എക്‌സ്പര്‍ട്ടൈസ് നിലനിര്‍ത്താന്‍ പുതിയ ഒരു പദ്ധതി വേണം എന്ന ചിന്ത വൈദ്യുതവകുപ്പിന്റെ ടോപ്പ് മാനേജ്‌മെന്റില്‍ (സര്‍വ്വീസ് സംഘടനകളുള്‍പ്പെടെ) സജീവമാണ്. പണിപഠിയ്ക്കാന്‍ ഒരു പദ്ധതി വേണം. അത്രമാത്രം. അതു മുന്നോട്ടു തള്ളുന്നതിനുള്ള എല്ലാ അവസരങ്ങളും അവരുപയോഗിയ്ക്കുന്നു. എല്ലാ വൈദ്യുതമന്ത്രിമാരും ഒരേ ഭാഷതന്നെ സംസാരിക്കുന്നതിന്റെ കാരണവും ഇതുതന്നെ.
2007 ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്താണ് 570 കോടി രൂപ ചിലവില്‍ 163 മെഗാവാട്ട് ശേഷിയുള്ള അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്കുവേണ്ടിയുള്ള നീക്കമാരംഭിച്ചത്. അന്ന് ഈ പദ്ധതിക്കെതിരെ ഉയര്‍ന്നുവന്ന ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ വനംപരിസ്ഥിതി മന്ത്രി ജയറാം രമേശ് അനുമതി നിഷേധിക്കുകയായിരുന്നു.  പശ്ചിമഘട്ടമേഖലയിലെ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമെന്ന് ഗാഡ്ഗില്‍ കമ്മിറ്റി വിലയിരുത്തിയ അതിരപ്പിള്ളിയുടെ പ്രാധാന്യം പ്രകൃതിസംരക്ഷണത്തിനായുള്ള അന്താരാഷ്ട്രസംഘടന (ഐയുസിഎന്‍) യും രേഖപ്പെടുത്തിയിട്ടുണ്ട്. അതിരപ്പിള്ളി വെള്ളച്ചാട്ടവും അതു സ്ഥിതിചെയ്യുന്ന ചാലക്കുടിപ്പുഴയും അവിടുത്തെ ആവാസ വ്യവസ്ഥയും ഇന്ത്യയില്‍ ആറു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘ്ട്ടത്തിലെ ഒട്ടേറെ സവിശേഷതകളുള്ള ജൈവവൈവിദ്ധ്യ കലവറയാണ്. ഈ പ്രദേശത്തെ 155 സസ്യവര്‍ഗങ്ങളില്‍ 33 എണ്ണം വംശനാശം നേരിടുന്ന അപൂര്‍വ ഇനങ്ങളില്‍പ്പെട്ടവയാണ്. കേരളത്തിലെ 486 പക്ഷിവര്‍ഗ്ഗങ്ങളില്‍ 234 എണ്ണവും അതിരപ്പിള്ളിയില്‍ കുവരുന്നു. കേരളത്തിലെ 210 ഇനങ്ങളില്‍പ്പെട്ട ശുദ്ധജല മത്സ്യങ്ങളില്‍ 104 എണ്ണവും ചാലക്കുടിപുഴയില്‍ കാണുന്നു. ഇപ്രകാരം സസ്യപക്ഷിമത്സ്യ ജീവജാലങ്ങളുടെ അപൂര്‍വ്വശേഖരമെന്നതിനൊപ്പം കേരളത്തിലെ കാടര്‍ ഗോത്ര ജനതയുടെ ആവാസവ്യവസ്ഥകൂടിയാണ് അതിരപ്പിള്ളി. ഈ പദ്ധതി നടപ്പിലാക്കിയാല്‍ 13 ഊരുകളിലെ 250 വീടുകളിലെ ആയിരത്തോളം ആദിവാസികളുടെ നിലനില്‍പ്പ് അപകടത്തിലാകും. ഇപ്പോഴാകട്ടെ ഈ പ്രദേശമാകെ വനാവകാശനിയമപ്രകാരം അവരുടെ നിയന്ത്രണത്തിലാണ്. ആദിവാസികളുടെ അനുമതിയില്ലാതെ ഒരു പദ്ധതിയും അസാധ്യമാണ. അവരാകട്ടെ പദ്ധതിക്ക് എതിരുമാണ്. ഇതിനുപുറമെ ചാലക്കുടിപുഴയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് കര്‍ഷകരുടെയും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെയും ജീവിതം വഴിമുട്ടും.
ഒരു ദശാബ്ദം മുമ്പ് 163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ 570 കോടി കണക്കാക്കിയെങ്കില്‍ ഇന്നത് ആയിരമോ ആയിരത്തി അഞ്ഞൂറോ കോടിയായി വര്‍ദ്ധിക്കുന്നത് സ്വാഭാവികം മാത്രമാണല്ലോ? ഈ കണക്കുകള്‍ നോക്കൂ. 60 വാട്ട് ഫിലമെന്റ് ബള്‍ബിനു പകരം തുല്യപ്രകാശമുള്ള 14 വാട്ട് സിഎഫ്എല്‍ ബള്‍ബ് ഉപയോഗിച്ചാല്‍ 36 വാട്ട് വൈദുതി ലാഭം. സര്‍ക്കാര്‍ 1കോടി ബള്‍ബ് വിതരണം ചെയ്താല്‍ 360 മെഗാവാട്ട് വൈദുതി ലഭിക്കാം. ഒന്നിന് 80 രൂപ വെച്ച് ആകെ ചെലവ് 80 കോടി രൂപ മാത്രം. 360 മെഗാവാട്ട് ജലവൈദ്യുതി നിലയം സ്ഥാപിക്കാന്‍ 3600 കോടി വേണം. 2 കോടി സിഎഫ്എല്‍ ലാമ്പുകള്‍ വിതരണം ചെയ്താല്‍ ഇടുക്കി പദ്ധതിയില്‍ ഉണ്ടാക്കുന്നത്ര വൈദ്യുതി ലഭിക്കാം. വാട്ടര്‍ ഹീറ്ററുകള്‍ സോളാറാക്കി മാറ്റിയാല്‍ 400 മെഗാവാട്ട് ലാഭിക്കാം. ലാഭിക്കുന്ന ഓരോ യൂണിറ്റ് വൈദ്യുതിയും പുതുതായി ഉത്പാദിപ്പിക്കുന്ന ഒരു യൂണിറ്റ് വൈദ്യുതിക്ക് തുല്യമാണെന്ന് ഓര്‍ക്കുക.’
സോളാര്‍, കാറ്റ്, തിരമാല തുടങ്ങിയ സാദ്ധ്യതകള്‍ ഉപയോഗിക്കാനും സര്‍ക്കാരിന് താല്‍പര്യമില്ല. നിലവിലുള്ള ഡാമുകളില്‍ മണ്ണടിഞ്ഞു പകുതിവെള്ളംപോലും നിര്‍ത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ഈ മണ്ണ് മാറിയാല്‍ കേരളത്തില്‍ നിരവധി വര്‍ഷത്തേക്ക് മണ്ണിന്റേയും മണലിന്റേയും പ്രശ്‌നം പരിഹരിക്കാനും ഡാമുകളില്‍ കൂടുതല്‍ വെള്ളം ശേഖരിച്ച് വൈദ്യുതി ഉല്‍പാദനം വര്‍്ധിപ്പിക്കാനും കഴിയും.  ഇപ്പോള്‍ത്തന്നെ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന ചാലക്കുടി പുഴയില്‍ നീരൊഴുക്ക് പകുതിയാകുമ്പോള്‍ ഓരുകയറ്റ ഭീഷണിയും കുടിവെള്ളക്ഷാമവും രൂക്ഷമാകും. ഈ സാഹചര്യത്തില്‍ പാരിസ്ഥിതികാഘാതങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കിയുള്ള പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്. അതിരപ്പിള്ളി എന്ന സ്ഥിരം പല്ലവി അവസാനിപ്പിക്കുക.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply