മഹാരാഷ്ട്ര : മുഖ്യവിഷയമായി വിദര്‍ഭ

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

vvvബുധനാഴ്ച നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലെ പ്രധാന പ്രചാരണവിഷയമായി വിദര്‍ഭ മാറിയിരിക്കുന്നു. തങ്ങള്‍ വിജയിച്ചാല്‍ വിദര്‍ഭ സംസ്ഥാനം രൂപീകരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. തീര്‍ച്ചയായും ആ മേഖലയില്‍ ഇതവര്‍ക്ക് മുന്‍്തൂക്കം  നല്കുമെന്നുറപ്പ്. കോണ്‍ഗ്രസ്സും ഈ നിലപാടില്‍ തന്നെ. എന്നാല്‍ മഹാരാഷ്ട്രയുടെ ദേശീയവികാരത്തില്‍ ഊന്നുന്ന ശിവസേന ഇതിനെതിരാണ്.
സഖ്യങ്ങളെല്ലാം തകര്‍ന്നതോടെ  പ്രബലരായ അഞ്ച് പാര്‍ട്ടികള്‍ മുഖാമുഖം ഏറ്റുമുട്ടുന്ന അഭൂതപൂര്‍വ്വമായ മത്സരമാണ് മഹാരാഷ്ട്രയില്‍ നടക്കുന്നത്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാനിടയില്ല എന്നും ബിജെപി ഒന്നാം പാര്‍ട്ടിയാകുമെന്നുമാണ് പൊതുവിലയിരുത്തല്‍. തുടര്‍ന്നായിരിക്കും സഖ്യങ്ങള്‍ രൂപപ്പെടുക. ബിജെപിയും ശിവസേനയും പഴയപോലെ ഐക്യപ്പെടാനുള്ള സാധ്യതയെ വിദര്‍ഭ പ്രശ്‌നം തകര്‍ക്കാനാണിടയുണ്ട്. അതോടെ ഏതുരീതിയിലായിരിക്കും കാര്യങ്ങള്‍ നീങ്ങുക എന്നു പറയാനാകില്ല.
കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന, ബി.ജെ.പി, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന എന്നീ പാര്‍ട്ടികള്‍ തമ്മിലാണ് മത്സരം. ബി.ജെ.പി. 261 സീറ്റിലും സഖ്യകക്ഷികള്‍ 27 സീറ്റിലും മത്സരിക്കുന്നു. രണ്ട് മണ്ഡലത്തിലൊഴികെ എല്ലായിടത്തും ശിവസേനയ്ക്ക് സ്ഥാനാര്‍ഥികളുണ്ട്. കോണ്‍ഗ്രസ് മുഴുവന്‍ സീറ്റിലും എന്‍.സി.പി. 284 സീറ്റിലും മത്സരിക്കുന്നു. വിശാല ഇടതുപക്ഷവും സ്വതന്ത്രന്മാരും മത്സരരംഗത്തുണ്ട്.
26 വര്‍ഷം നീണ്ടുനിന്ന ബിജെപിയുമായുള്ള സഖ്യം തകര്‍ന്നതോടെ ശിവസേന  മറാത്താ ദേശീയ വാദമാണ് വീണ്ടുമുയര്‍ത്തുന്നത്. മോദി ഗുജറാത്തിയായതിനാല്‍ അതു ഗുജറാത്തിനെതിരായി മാറുമോ എന്ന ആശങ്ക ശക്തമാണ്. കോണ്‍ഗ്രസ്സിനും ഇടതുപാര്‍ട്ടികള്‍ക്കും കാര്യമായ സ്വാധീനമുണ്ടായിരുന്ന മഹാരാഷ്ട്രയുടെ രാഷ്ട്രീയം മാറ്റിയെടുത്തത് മുഖ്യമായും ശിവസേന തന്നെയായിരുന്നു. അതാകട്ടെ പ്രാദേശികവാദം ഉയര്‍ത്തിയായിരുന്നു. ശരവേഗത്തില്‍ വളര്‍ന്നു കൊണ്ടിരുന്ന മുബൈയില്‍ തന്നെയായിരുന്നു മറാത്താവാദം ശക്തമാക്കിയത്. മുഖ്യമായ പ്രതിഷേധം മുംബൈയിലെ മികച്ച തൊഴില്‍ മേഖലകളില്‍ നിറഞ്ഞുനിന്നിരുന്ന ദക്ഷിണേന്ത്യക്കാരോടു തന്നെയായിരുന്നു. ബാല്‍താക്കറെയുടെ പ്രാദേശികവാദത്തില്‍ മറ്റു പ്രസ്ഥാനങ്ങള്‍ തളരുകയായിരുന്നു. കോണ്‍ഗ്രസ്സിന്റെ വേരുകള്‍ നഷ്ട്‌പ്പെടാന്‍ ആരംഭിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേയും അവസ്ഥ വ്യത്യസ്ഥമല്ല. കമ്യൂണിസ്റ്റുകാരെ മറികടന്ന് തൊഴിലാളി മേഖലയില്‍ ശക്തമായിരുന്ന ദത്താസാമന്തിന്റെ മുന്നേറ്റങ്ങളും തകര്‍ന്നു. മഹാത്മാഫൂലേയുടേയും അംബേദ്കറുടേയും പിന്‍ഗാമികളായ ദളിത് പ്രസ്ഥാനങ്ങള്‍ക്കും കാര്യമായൊന്നും ചെയ്യാനായില്ല. അങ്ങനെ മഹാരാഷ്ട്രയിലെ കിരീടം വെക്കാത്ത രാജാവായി താക്കറെ മാറുകയായിരുന്നു..
ബാബറി മസ്ജിദോടു കൂടിയാണ് ഈ ചരിത്രഗതിക്കൊരു മാറ്റം വന്നത്. രാജ്യത്തെങ്ങും ശക്തമായ ഹൈന്ദവവാദത്തോടും സംഘപരിവാറിനോടും ശിവസേന ഐക്യപ്പെട്ടു. സ്വാഭാവികമായും പ്രാദേശികവാദം കൈവിട്ട് അവരും ഹൈന്ദവവാദികളായി. പലപ്പോഴും ബിജെപിയും ശിവസേനയും ഇക്കാര്യത്തില്‍ മത്സരത്തിലേര്‍പ്പെടുകയും ചെയ്തു. കുപ്രസിദ്ധമായ മുംബൈകൂട്ടക്കൊലയും അതിനുള്ള പ്രതികരണമായി ബോംബ് സ്‌ഫോടനങ്ങളും നടന്നു. താക്കറെയുടെ വീടിനുമുന്നില്‍പോലും അന്നു ബോംബുപൊട്ടി. അതോടെ അക്രമാധിഷ്ഠിത ഹിന്ദുവര്‍ഗ്ഗീയവാദത്തിനു കുറവുവന്നു. പക്ഷെ വര്ഗ്ഗീയവികാരം ശക്തമായി. മറുവശത്ത് മുസ്ലിം തീവ്രവാദ അക്രമങ്ങള്‍ പലതും നടന്നു.
എന്തായാലും ഈ ബന്ധമാണ് വഴിതിരിഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ശിവസേന മറാത്താവാദത്തിലേക്കേ് തിരിച്ചുപോകുന്നത്. ബിജെപിയാകട്ടെ ഒരുവശത്ത് ഹൈന്ദവദേശീയവാദമുയര്‍ത്തുമ്പോള്‍ മറുവശത്ത് വിദര്‍ഭാ സംസ്ഥാനത്തിനായി നിലകൊള്ളുകയുമാണ് ചെയുന്നത്. ഇത് പ്രധാനവിഷയമായതോടെ കോണ്ഗ്രസ്സും എന്‍സിപിയും മറ്റും ആശങ്കയിലാണ്.
അപ്പോഴും ബി.ജെ.പിക്ക് എതിരെ ശിവസേന ശക്തമായ വിമര്‍ശം നടത്തിയിട്ടും പ്രതികരിക്കാതെയാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. എത്ര പ്രകോപനമുണ്ടായാലും ശിവസേനക്കെതിരെ പ്രതികരിക്കരുതെന്നാണ് അവരുടെ തീരുമാനം.  ശിവസേനക്കെതിരെ വിമര്‍ശമുന്നയിച്ചാല്‍ മറാത്തികള്‍ എതിരാകുമോ എന്ന ഭയമാണ് ഇതിന് കാരണം.
അതിനിടെ ശിവസേന, എം.എന്‍.എസ്, എന്‍.സി.പി എന്നിവ തമ്മില്‍ പരസ്പര സഹകരണ ധാരണയുണ്ടാകാനുമിടയുണ്ട്. ബി.ജെ.പിയെയും കോണ്‍ഗ്രസ്സിനേയും തടയുകയാണ് അവരുടെ ലക്ഷ്യം. അതാകട്ടെ വിദര്‍ഭക്ക് തിരിച്ചടിയാകും.
കര്‍ഷക ആത്മഹത്യയിലൂടെയാണ് അടുത്തകാലത്ത് വിദര്‍ഭ പ്രശസ്തമായത്. അതോടെ പ്രത്യേക സംസ്ഥാനമെന്ന പഴയ വാദം വീണ്ടും ശക്തമാണ്. ഈ മേഖലയില്‍ ശക്തരായ ദളിതുകളും പൊതുവില്‍ ആ നിലപാടില്‍ തന്നെ.
വിദര്‍ഭയിലെ 33 നിയമസഭാ മണ്ഡലങ്ങളിലും മറാത്ത്വാഡയിലെ 11ലും ദലിതുകളാണ് വിജയികളെ തീരുമാനിക്കുകയെന്നാണ് വിലയിരുത്തല്‍.
തീര്‍ച്ചയായും വിദര്‍ഭ സംസ്ഥാനം എന്ന നിലപാട് ന്യായമാണ്. ഒരു സംശയവുമില്ല. ചെറുതുതന്നെ സുന്ദരം. വിദര്‍ഭയുടെ പുരോഗതിക്ക് അതനിവാര്യമാണ്. ആന്ധ്രയെ വിഭജിക്കാമെങ്കില്‍ മഹാരാഷ്ട്രയേയും വിഭജിക്കുന്നതില്‍ തെറ്റൊന്നുമില്ല. ബീഹാറും യുപിയുമൊക്കെ എന്നേ വിഭജിച്ചു.  ചെറിയ സംസ്ഥാനങ്ങളുടെ ഒരു സമുച്ചയമായി ഇന്ത്യ മാറുകയാണ് വേണ്ടത്. സ്വാഭാവികമായും വൈകാരിക  പ്രതിഷേധം ഉണ്ടാകും. അത് കെട്ടടങ്ങും. അപ്പോഴും ഹിന്ദുത്വദേശീയവാദികളാണ് ഇതുന്നയിക്കുന്നത് എന്നതാണ് കൗതുകകരം.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply