
കോടിയേരിയെ അറസ്റ്റ് ചെയ്തു വിചാരണ നടത്തണം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഞങ്ങളെ അടിച്ചാല്‍ തിരിച്ചടിക്കും എന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രഖ്യാപനത്തെ നാം പല രീതിയില്‍ വായിച്ചെടുക്കാം. സംഘപരിവാറുമായി നിരന്തരം കായിക സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന അണികള്‍ക്ക് ആവേശം പകരാന്‍ ഒരു നേതാവ് നടത്തുന്ന ഒന്നായിക്കണ്ടാല്‍ അത്ര കുഴപ്പമില്ല. പക്ഷെ ഇന്ന് കേരളം ഭരിക്കുന്നത് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയാണ്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ചു ഭരിക്കുമെന്ന് പ്രതിജ്ഞ ചെയ്തു അധികാരമേറ്റ അദ്ദേഹത്തിന് നിയമങ്ങള്‍ ലംഘിക്കണമെന്നു പരസ്യമായി ആഹ്വാനം ചെയ്യുന്നവരെ നിലവിലുള്ള നിയമമനുസരിച്ചു വിചാരണ നടത്തി ശിക്ഷിക്കാനുള്ള ബാധ്യതയില്ല? ഇത് പോലെ മറ്റു നേതാക്കളും ആഹ്വാനം നടത്തിയാല്‍ നാട്ടില്‍ സാധാരണ പൗരന്റെ ഗതി എന്താകും? നിയമ വാഴ്ചയില്‍ സമൂഹത്തിനു വിശ്വാസം നഷ്ടപ്പെട്ടാല്‍ പിന്നെ ഒരു സാമൂഹ്യജീവിതം സാധ്യമാകില്ല. ഓരോരുത്തരും ആയുധം കയ്യിലെടുക്കാന്‍ തുടങ്ങിയാല്‍ എന്താകും സ്ഥിതി? ഒപ്പം പോലിസിനെ വിരട്ടുകയും ചെയ്യുന്നു. ആഭ്യന്തര വകുപ്പിന്റെ പ്രവര്ത്ത നങ്ങളില്‍ സ്വന്തം കക്ഷിക്ക് തന്നെ വിശ്വാസമില്ലെന്ന് വന്നാല്‍ ജനങ്ങളുടെ അവസ്ഥ എന്താകും?
സ്വയരക്ഷക്കാണ് പരസ്പരം ഈ കൊലപാതകങ്ങള്‍ നടത്തുന്നതെന്ന വാദം ശുദ്ധ ഭോഷ്‌കാണ്. ഒരു കൊല നടക്കുന്നതിന്റെ അനേക കിലോമീറ്റര്‍ ദുരെ മറ്റൊരാളെ തിരിച്ചു കൊള്ളുന്നത് എന്ത് സ്വയരക്ഷയാണ്? പലപ്പോഴും പിറ്റേന്നായിരിക്കും കൊല നടക്കുന്നത്. ഇതിനെ പ്രതികാരം എന്നാണു പറയുക. നിയമമനുസരിച്ചു പ്രതികാരത്തിന് ഒരു ന്യായീകരണവുമില്ല. അതിനെ സ്വയരക്ഷയായി കാണാനും കഴിയില്ല.
സംഘപരിവാര്‍ എന്നാല്‍ ഒരു ഫാസിസ്റ്റു സംവിധാനമാണ്. ഹിംസ അവരുടെ രീതിയാണ്.. എല്ലാം സമ്മതിക്കാം. പക്ഷെ അവരെ നേരിടുന്നവരും ഫാസിസ്റ്റു ഹിംസാ രീതികള്‍ തന്നെ സ്വീകരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഫാസിസ്റ്റു വിരുദ്ധതക്ക് മറ്റു വഴികള്‍ തേടേണ്ടിവരുന്നു. സാധാരണ ജനങ്ങള്‍ ഹിംസ ആഗ്രഹിക്കുന്നില്ല. അവര്‍ക്കു സ്വസ്ഥജീവിതം നഷ്ടമാകുന്നു.
തന്നെയുമല്ല ഇത്തരം അക്രമത്തിന്റെ അന്തരീക്ഷത്തില്‍ ശരിയായ ഒരു രാഷ്ട്രീയ സംവാദത്തിന്റെ സാധ്യതകള്‍ അടയുകയും ചെയ്യുന്നു. എം എം മണിയെപ്പോലുള്ള നേതാക്കളുടെ ആക്രോശങ്ങളും യാതൊരു പ്രകോപനവുമില്ലാതെ ടി പിയെപ്പോലുള്ളവരെ നിഷ്ടുരമായ കൊല ചെയ്തതും സ്വന്തം തട്ടകത്ത് എതിരാളികളെ പൊതുവേദികളില്‍ സംസാരിക്കാന്‍ പോലും അനുവദിക്കാതിരിക്കുന്നതും ( ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ധര്‍മ്മടം മണ്ഡലത്തിലെ പിണറായിയില്‍ പ്രചാരണത്തിനെത്തിയ ഈയുള്ളവന് പ്രസംഗിക്കാന്‍ അനുമതി നിഷേധിച്ചതും) പലവട്ടം ഒരു പ്രകോപനവുമില്ലാതെ ഞാനടക്കം പലരെയും ശാരീരികമായി ആക്രമിച്ചതുമെല്ലാം സി പി എം എന്ന പാര്‍ട്ടിയുടെ നിലപാടുകളെ സംശയാസ്പദമാക്കുന്നു. ഒരു പരിധി വരെ തുറന്നു കാട്ടുന്നു. അക്രമത്തെ അക്രമം എന്ന രീതിയില്‍ ഫാസിസത്തെ നേരിടുന്നു എന്ന അവരുടെ അവകാശവാദം പൊളിയുന്നു. ആശയപരമായി നേരിടാനുള്ള അവരുടെ ശേഷി നഷ്ടമായെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു.
മോദിയും സംഘവും ഇന്ന് ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളി നേരിടുന്നത് ദില്ലിയിലെ ആം ആദ്മി സര്‍ക്കാരില്‍ നിന്നാണെന്ന വസ്തുത ആരും അംഗീകരിക്കും. മോഡി ഇന്ത്യയാകെ കീ ഴടക്കി നില്‍ക്കുമ്പോഴാണല്ലോ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദില്ലി ജനത മുഖമടിച്ചു മറുപടി നല്‍കിയത്. അതും കേന്ദ്രം നേരിട്ട് ദില്ലി ഭരിക്കുന്ന സമയത്തും. ആ ചതിക്ക് മാപ്പു നല്‍കാന്‍ മോഡി ഇതുവരെ തയാറായിട്ടില്ല. അതിനു ആ ജനതയെ നിരന്തരം ദ്രോഹിച്ചുകൊണ്ടിരിക്കുന്നു. എല്ലാ ജനാധിപത്യ മര്യാദകളും കാറ്റില്‍ പറത്തി ദില്ലി സര്‍ക്കാരിനെ ശ്വാസം മുട്ടിക്കുന്നു. എന്നിട്ടും ആ സര്‍ക്കാര്‍ ജനോപകാരപ്രദമായി പ്രവര്‍ത്തിച്ചു മുന്നേറുന്നു. ഇത്രയും സംഘര്‍ഷം നിലനില്‍ക്കുമ്പോഴും ഒരു തരത്തിലുള്ള ഹിംസക്കും തങ്ങള്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് രാഷ്ട്രീയമായി പ്രതിരോധിക്കുമ്പോള്‍ ജനങ്ങളെ കൂടെ നിര്‍ത്താന്‍ കഴിയുന്നു. സി പി എമ്മിന് അതിനു കഴിയാതെ വരുന്നതിനാല്‍ സംഘപരിവാര്‍ ശക്തികളെ പ്പോലെ തന്നെയുള്ള ഒരു ഫാസിസ്റ്റു സംഘടനയായി സി പി എമ്മിനെയും കാണേണ്ടിവരുന്നു. ഇതിന്റെ നേട്ടം കേരളത്തില്‍ സ്വാഭാവികമായും സംഘപരിവാര്‍ ശക്തികള്‍ക്കാകുന്നു. ഫാസിസ്റ്റു വിരുദ്ധപ്പോരാട്ടം ദുര്‍ബലമാകുന്നു.
അതുകൊണ്ട് തന്നെ നാട്ടില്‍ നിയമവാഴ്ച ഉണ്ടാകുമെന്നു ഉറപ്പു നല്‍കാന്‍ സി പി എമ്മും അതിന്റെ സര്‍ക്കാരും തയാറാകണം. അക്രമത്തിനു ആഹ്വാനം നല്കിഅയ കോടിയേരി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു വിചാരണ നടത്തി കുറ്റക്കാരെന്നു കണ്ടാല്‍ ശിക്ഷിക്കാന്‍ മുഖ്യമന്ത്രി തയാറാകണം.
