
എഴുത്തുകാര്‍ കരുത്തു നേടണം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എസ് ഹരീഷ് ഒരു നല്ല കഥാകൃത്താണ്. അയാള്‍ തന്റെ സാഹിത്യ ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങള്‍ പിന്നിട്ടതേയുള്ളൂ. നമ്മുടെ ഭാഷയ്ക്കും സാഹിത്യത്തിനും മികച്ച സംഭാവനകള്‍ അദ്ദേഹത്തില്‍ നിന്നും ലഭിക്കുമെന്ന് ഉറപ്പാണ്. അദ്ദേഹം തന്റെ നോവല്‍പിന്‍വലിക്കേണ്ടി വന്ന സാഹചര്യം സൃഷ്ടിച്ചവര്‍ ആത്മവിമര്‍ശന പരമായി ഒരു വിലയിരുത്തല്‍ നടത്തണമെന്നഭ്യര്‍ത്ഥിക്കുന്നു.
കഥയില്‍ പറയുന്നതെല്ലാം ജീവിതത്തില്‍ ഉള്ളതാവണമെന്നില്ല. ജീവിതത്തില്‍ ഉള്ള തെല്ലാം കഥയില്‍ കടന്നു വരണമെന്നുമില്ല. കഥയെ കഥയായിത്തന്നെ വേണം വായിക്കാന്‍. ഹരീഷിന്റെ നോവലില്‍ വന്ന ഒരു പരാമര്‍ശം സ്വന്തം അമ്മയെയും പെങ്ങളെയും പറ്റിയാണെന്ന്, അതല്ലെങ്കില്‍ എല്ലാ ഹിന്ദു സ്ത്രീകളെയും പറ്റിയാണെന്ന് ഒരു ധാരണ പരത്തുകയും അത് ആളിക്കത്തിക്കുകയുമാണ്, ഇപ്പോഴുണ്ടായത്. ഞാനറിയുന്ന ഹരീഷ് വളരെ ഒതുങ്ങിയ പ്രകൃതമുള്ള മാന്യനായ ഒരു യുവാവാണ്. മികച്ച ഒരു കഥയുമായി രംഗ പ്രവേശം ചെയ്ത ആ എഴുത്തുകാരനെ വളരെ പ്രതീക്ഷയോടെയാണ് ഞങ്ങള്‍ കണ്ടിരുന്നതും രചനകള്‍ക്ക് കാത്തിരുന്നതും. അദ്ദേഹം ഹിന്ദു വിഭാഗത്തില്‍ പെട്ടയാളാണെന്ന് അദ്ദേഹത്തിന്റെ പേരില്‍ നിന്ന് മനസ്സിലാക്കിയിട്ടുണ്ട്.
കഥയിലെ ഒരു ചെറിയ പരാമര്‍ശത്തില്‍ കലിതുള്ളുന്ന ആളുകള്‍ ഒരു നിമിഷം ചിന്തിച്ചു നോക്കൂ. എല്ലാ മതവിഭാഗങ്ങളില്‍ പെട്ട പുരോഹിതരും സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതിന് നിരവധി തെളിവുകള്‍ നമ്മുടെ മുന്നിലില്ലേ? സന്യാസിമാര്‍, മദ്രസക്കാര്‍, പള്ളീലച്ചന്മാര്‍ എന്നിങ്ങനെ? ഇവരൊക്കെ സ്ത്രീകളെ അപമാനിക്കയായിരുന്നില്ലേ? പുസ്തകം പിന്‍വലിപ്പിക്കുക, പുസ്തകം നിരോധിക്കുക, എഴുത്തുകാരെ കൊല്ലുക, നാടുകടത്തുക, കാരാഗൃഹത്തിലടക്കുക, ലൈബ്രറികള്‍ക്ക് തീവെയ്ക്കുക, പുസ്തകം കത്തിക്കുക തുടങ്ങിയ ഒരു പാട് അക്രമങ്ങള്‍ ചെയ്തിട്ടുള്ള ഭരണാധികാരികള്‍ ലോകത്ത് ഉണ്ടായിട്ടുണ്ടു്. അവര്‍ പിന്നീടു ചരിത്രത്തില്‍ വെറുക്കപ്പെട്ടവരായിത്തീര്‍ന്നു എന്നല്ലാതെ എഴുത്ത് ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. എഴുത്തുകാര്‍ ഇല്ലാതായുമില്ല. ജീവിതത്തിലെ ഏറ്റവും സത്യസന്ധവും അനിവാര്യവുമായ ആവിഷ്‌ക്കാരമായി ഭാഷയുണ്ടായ കാലം മുതല്‍ വാമൊഴിയും വരമൊഴിയും തുടരുന്നു.
എഴുത്തുകാര്‍ ദുര്‍ബ്ബലമനസ്‌കരാവാം. ചുറ്റുമുള്ളവരുടെ ആക്രമണം ഭയന്ന് രാജലക്ഷ്മി ആത്മഹത്യ ചെയ്തു. ‘ജീവിച്ചിരുന്നാല്‍ എഴുതിപ്പോവും. എഴുതാതെ ജീവിക്കാന്‍ കഴിയില്ല.’ അതായിരുന്നു, രാജലക്ഷ്മിയുടെ ആത്മഹത്യക്ക് കാരണം. അക്ഷരത്തെ കൊല്ലുന്ന രാഷ്ടീയ പ്രവര്‍ത്തനം വിനാശകരമാണ്. അതിനു വേണ്ടി സൈബര്‍ ഗുണ്ടകളെ നിയമിയ്ക്കുന്ന മ്ലേച്ഛമായ പ്രവര്‍ത്തനം ബാധിക്കുക നമ്മുടെ മക്കളെയാണെന്നറിയുക.
അക്ഷരം വെളിച്ചമാണ്. സ്വാതന്ത്ര്യമാണ്. സ്വതന്ത്രമായും നിര്‍ഭയമായും എഴുതാന്‍ കഴിയുന്നില്ലെങ്കില്‍ എഴുത്തുകാര്‍ ഒന്നുകില്‍ എഴുത്തു നിര്‍ത്തേണ്ടി വരും. അല്ലെങ്കില്‍ അസത്യം എഴുതേണ്ടി വരും. എസ്. ഹരീഷ് നോവല്‍പിന്‍വലിക്കേണ്ടി വന്ന സാഹചര്യം ഒരു വിപല്‍ സൂചനയാണെന്ന് ഞാന്‍ കരുതുന്നു. കേരളവും അതിന്റെ പിടിയിലാവുന്നത് ഭയാനകമാണ്. എഴുത്തുകാര്‍, ന്യൂനപക്ഷമെങ്കിലും മത ഫാസിസത്തിനോടെതിരിടാന്‍ എഴുത്തുകാര്‍ കരുത്തു നേടുകയല്ലാതെ വേറെന്തു വഴി?
