ഇന്ദു മല്‍ഹോത്ര : നൈതിക സ്ഥലികളെ ഹിന്ദുത്വവല്‍ക്കരിക്കാനുള്ള മേലൊപ്പ്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണനിര്‍വഹണവും സ്വത്തുക്കളുടെ അവകാശവും രാജകുടുംബത്തിനു കൂടി അവകാശപ്പെട്ടതാണെന്ന് വിധി പറഞ്ഞത് ജസ്റ്റിസ് യു യു ലളിതും ഇന്ദു മല്‍ഹോത്രയും ചേര്‍ന്ന ബെഞ്ചാണ്. അനന്തപുരിയുടെ നിധി സാമ്രാജ്യം വൈകുണ്ഡത്തില്‍ നിന്ന് പൊട്ടി വീണതല്ല, രാജവാഴ്ചാ കാലത്തെ ജനങ്ങള്‍ക്കവകാശപ്പെട്ട അവരുടെ അധ്വാനത്തിന്റെ ശേഷിപ്പുകളാണ്. എന്നാല്‍ സ്വേച്ഛാധിപത്യ നാടുവാഴിത്ത സവര്‍ണ്ണ മൂല്യങ്ങളെ ജനാധിപത്യത്തിലും ഒളിച്ചു കടത്താന്‍ ശ്രമിക്കുകയാണ് ഇന്ദു മല്‍ഹോത്ര. തെരുവില്‍ നിന്ന് അവര്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ വാരിവിതറുമ്പോള്‍ ജനാധിപത്യ കേരളത്തിലാണ് ചവിട്ടി നില്‍ക്കുന്നതെന്ന് തിരിച്ചറിയുന്നില്ല.

ഹിന്ദു ക്ഷേത്രങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കയ്യടക്കിയെന്ന സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ പരസ്യപ്രസ്താവന സവര്‍ണ്ണ ഫ്യൂഡല്‍ ബോധത്തിന്റെ വിളംബരവും ജനാധിപത്യത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും ആത്മാവ് കെടുത്തുന്നതുമാണ്. താനും ചീഫ് ജസ്റ്റിസ് യു യു ലളിതും ചേര്‍ന്ന് ക്ഷേത്രസ്വത്ത് കയ്യടക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം അവസാനിപ്പിച്ചെന്നും അവര്‍ പ്രസ്താവിക്കുന്നുണ്ട്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണനിര്‍വഹണവും സ്വത്തുക്കളുടെ അവകാശവും രാജകുടുംബത്തിനു കൂടി അവകാശപ്പെട്ടതാണെന്ന് വിധി പറഞ്ഞത് ജസ്റ്റിസ് യു യു ലളിതും ഇന്ദു മല്‍ഹോത്രയും ചേര്‍ന്ന ബെഞ്ചാണ്. അനന്തപുരിയുടെ നിധി സാമ്രാജ്യം വൈകുണ്ഡത്തില്‍ നിന്ന് പൊട്ടി വീണതല്ല, രാജവാഴ്ചാ കാലത്തെ ജനങ്ങള്‍ക്കവകാശപ്പെട്ട അവരുടെ അധ്വാനത്തിന്റെ ശേഷിപ്പുകളാണ്. എന്നാല്‍ സ്വേച്ഛാധിപത്യ നാടുവാഴിത്ത സവര്‍ണ്ണ മൂല്യങ്ങളെ ജനാധിപത്യത്തിലും ഒളിച്ചു കടത്താന്‍ ശ്രമിക്കുകയാണ് ഇന്ദു മല്‍ഹോത്ര. തെരുവില്‍ നിന്ന് അവര്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ വാരിവിതറുമ്പോള്‍ ജനാധിപത്യ കേരളത്തിലാണ് ചവിട്ടി നില്‍ക്കുന്നതെന്ന് തിരിച്ചറിയുന്നില്ല.

കേരളം 1950 ജനുവരി 26ന് പരമാധികാര റിപ്പബ്ലിക്കായ ഇന്ത്യന്‍ യൂണിയനിലെ ഒരു സംസ്ഥാനമായെന്നത് ഇന്ദു മല്‍ഹോത്രയുടെ വൈദിക സവര്‍ണ്ണ കോയ്മയുടെ അധികാരബോധത്തിലേക്ക് കടന്നുചെന്നിട്ടില്ല. രാജാധിപത്യത്തിന്റെ കൊടിയ മര്‍ദ്ദനത്തിരയായതിന്റെ പാടുകള്‍ ശരീരത്തില്‍പേറി നടക്കുന്നവര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട് എന്ന് അവര്‍ക്കറിയില്ല. അഥവാ സവര്‍ണ്ണ ആധിപത്യ മൂല്യങ്ങളോട് അടിമത്തം സ്ഥാപിച്ചെടുക്കാന്‍ വളഞ്ഞ വഴി സ്വീകരിക്കുകയാണ് അവര്‍. ക്ഷേത്രത്തിന്റെ സ്വത്തും അധികാരവും അതിനുള്ളിലെ ദേവനും, ജനങ്ങള്‍ ഐതിഹാസികമായ പോരാട്ടത്തിലൂടെ പുറത്താക്കിയ രാജകുടുംബത്തിന് കൂടി അവകാശപ്പെട്ടതാണ് എന്നു പറയുന്ന ഇന്ദു മല്‍ഹോത്ര അധികാരം ദൈവദത്തമാണ് എന്ന ‘തൃപ്പടിത്താനം’ തന്ത്രം പുനരാവിഷ്‌കരിക്കാനാണ് ശ്രമിക്കുന്നത്. ഈ അപരിഷ്‌കൃതവും അറപ്പുളവാക്കുന്നതുമായ ‘തിരുനാള്‍’ ബോധം കേരള ജനതയ്ക്ക് മേല്‍ കെട്ടിവയ്‌ക്കേണ്ട എന്നാണ് അവരോട് പറയാനുള്ളത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായി, 1950 ജനുവരി 26ന് എല്ലാ നാട്ടുരാജ്യങ്ങളും ലയിച്ച് സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കായി, 1956 നവംബര്‍ ഒന്നോടെ, മൂന്നായി കിടന്ന കേരളം ഐക്യകേരളമാവുകയും തിരുവിതാംകൂര്‍ എന്ന പ്രവിശ്യ ഇല്ലാതാവുകയും ചെയ്തു. 1969ല്‍ പ്രിവിപേഴ്സ് നിര്‍ത്തലാക്കുകയും ചിത്തിരതിരുനാളിന്റെ കുടുംബമുള്‍പ്പടെ അതിനെതിരെ നല്‍കിയ ഹര്‍ജികള്‍ 1993ല്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് തള്ളുകയും ചെയ്തു. ഇതൊന്നും ഇന്ദു മല്‍ഹോത്ര അറിഞ്ഞതായി ജനങ്ങള്‍ക്ക് തോന്നുന്നില്ലെങ്കില്‍ അതില്‍ തെറ്റ് പറയാന്‍ കഴിയില്ല. പഴയ തിരുവിതാകൂര്‍ രാജകുടുംബത്തിലെ ഇപ്പോഴത്തെ അംഗങ്ങള്‍ക്ക് മറ്റ് സാധാരണ പൗരന്മാരുടെ എല്ലാ അധികാരങ്ങളുമുണ്ട്; അതേ ഉള്ളൂ എന്നതാണ് കോടതി വിധിയുടെ താല്‍പര്യം.

പതിനൊന്നാം നൂറ്റാണ്ടില്‍ വേണാട്ടില്‍ ഭരണം നടത്തിയ ‘ആയ് ‘വംശത്തിന്റേത് മുതല്‍ ഒന്‍പത് നൂറ്റാണ്ടിലധികം നീണ്ട രാജഭരണകാലത്തെ എല്ലാ ഭരണ വൈകൃതങ്ങളുടെയും, അടിച്ചമര്‍ത്തലുകളുടെയും, ചൂഷണങ്ങളുടെയും നിഷ്ഠൂര നികുതി നിര്‍ണയങ്ങളുടേയും നീക്കിയിരിപ്പാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഈ നിധി കുംഭം എന്ന് മനസ്സിലാക്കാന്‍ വലിയ ജുഡീഷ്യല്‍ ലിറ്ററേച്ചര്‍ ഒന്നും പഠിക്കേണ്ടതില്ല.

സുപ്രിംകോടതിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തില്‍ നടുക്കമുളവാക്കുന്ന പല പ്രസ്താവനകളും വിധികളും ഇതുപോലെ ഉണ്ടായിട്ടുണ്ട്. ലിംഗനീതിക്കും ഭരണഘടനാ ധാര്‍മികതക്കും നിരക്കാത്ത വിധിപ്രസ്താവനകള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ കുപ്രസിദ്ധമാണല്ലോ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുള്ള ഈ ഇന്ദു മല്‍ഹോത്രയുടെ വിധിയെഴുത്ത്.

ജില്ലാ അഡ്മിനിസ്‌ട്രേഷനും ഹിന്ദുത്വത്തിലേക്കോ?

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭരണം ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഹിന്ദുക്കള്‍ മാത്രം ഉള്‍പ്പെട്ട കമ്മിറ്റി ആയിരിക്കണമെന്നാണ് സുപ്രീംകോടതി വിധിയെ കുറിച്ചുള്ള വാര്‍ത്തകളിലൂടെ അറിയുന്നത്..അങ്ങനെ നടപ്പാക്കപ്പെടുകയാണെങ്കില്‍ തിരുവനന്തപുരം ജില്ലയില്‍ ഇനി ഹിന്ദു ജഡ്ജിയെ മാത്രമേ നിയമിക്കാന്‍ കഴിയൂ എന്ന ഭരണ ഘടനാ നിഷിദ്ധവും സെക്യുലറിസ്റ്റ് വിരുദ്ധവുമായ അവസ്ഥ സംജാതമാകും. ഇതോടെ ഒരു ജില്ല ഭരണഘടനാപരമായ നിര്‍വ്വചനങ്ങള്‍ക്ക് പുറത്താകും. അതായത് മതേതര രാഷ്ട്രീയത്തില്‍നിന്ന് ഭരണകൂട സാരഥ്യത്തില്‍ പ്രത്യക്ഷ വര്‍ഗീയ രാഷ്ട്രീയത്തിലേക്ക്, അധികാരത്തില്‍ നിന്ന് അധികാര നിരാസത്തിലേക്ക് ജനങ്ങളെ കൊണ്ടുപോവുക എന്നുള്ളതാണ് ഇതിന്റെ ദുരൂഹമായ ലക്ഷ്യമെന്ന് വായിക്കേണ്ടി വരുന്നു..

ബ്രിട്ടന്റെ കോളനിവല്‍ക്കരണത്തില്‍ നിന്ന് മാത്രമല്ല, നാടുവാഴിത്ത, ജന്മിത്ത രാജ വാഴ്ചാ വ്യവസ്ഥയില്‍ നിന്നു കൂടിയായിരുന്നു ഇന്ത്യ സ്വാതന്ത്ര്യം നേടിയതെന്ന് പരമോന്നത നീതിപീഠങ്ങള്‍ പോലും മറന്നിരിക്കുന്നു.. ഇന്ത്യയെ നാടുവാഴി, ഫ്യൂഡല്‍ ആവാസത്തിലേക്ക് മടക്കിക്കൊണ്ടു പോകാനും വര്‍ണ വ്യവസ്ഥ പുന:സ്ഥാപിക്കാനുമാണ് പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ രാജകുടുംബത്തെ പ്രസാദിപ്പിച്ചു കൊണ്ടുള്ള പുതിയ വംശീയ സ്പിരിച്വല്‍ വ്യവസായം നടപ്പാക്കല്‍…

ഹിന്ദുത്വ ശക്തികളെ ചേര്‍ത്തുനിര്‍ത്തുന്ന ബി.ജെ.പിയും അവരുടെ നേതൃത്വവും, ഹിന്ദുത്വ ദേശീയതക്ക് കീഴ്പെട്ടുകൊണ്ടിരിക്കുന്ന നിയമ വ്യവസ്ഥയും ബ്രാഹ്മണമത വൈദിക കോയ്മയെ പ്രയോഗവല്‍ക്കരിക്കാന്‍ ഭരണവ്യവസ്ഥയുടെ എല്ലാ ഘടകങ്ങളെയും ഉപയോഗിച്ചു കൊണ്ടിരിക്കുന്നുണ്ട്. കേരളത്തെ വര്‍ഗ്ഗീയ ഫാഷിസ്റ്റ് ഭീകര പ്രവര്‍ത്തനത്തിന്റെ കൊലക്കളമാക്കി മാറ്റുന്നതിനുവേണ്ടിയുള്ള ധനകാര്യ സമ്പുഷ്ടമായ ഗൂഢാലോചനകളെ ഒഴിച്ചു നിര്‍ത്തിക്കൊണ്ട് ഈ വിഷയത്തെ നോക്കിക്കാണാന്‍ കഴിയില്ല. ഒരു ജില്ലാ ജഡ്ജ് സ്ഥാനം ഹിന്ദു മതസ്ഥനല്ലാതെ ഇതര മതക്കാര്‍ക്ക് അവകാശമില്ല എന്നാണെങ്കില്‍ അത് സാമൂഹികവും സാംസ്‌കാരികവുമായ ജീവിതക്രമത്തിന്റെ താളം തെറ്റിക്കും..

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരളത്തെ ഫാഷിസ്റ്റ് ഭീകരതയുടെ യന്ത്ര സമുച്ചയമാക്കി ജനങ്ങളില്‍ മത വര്‍ഗീയതയുടെയും വംശീയതയുടെയും ചിത്തവിഭ്രാന്തി സൃഷ്ടിച്ച് ഹിന്ദു വൈദിക ഫാഷിസവും ധനമൂലധനാധിനിവേശവും ദളിത് ന്യൂനപക്ഷ പീഢനങ്ങളും നടപ്പാക്കാന്‍ ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്.

മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ജുഡീഷ്യറിയില്‍ വലിയ ഇടപെടല്‍ നടത്തുന്നു. ഫെഡറല്‍ സംവിധാനത്തിന് മാറ്റം വരുത്താന്‍ നീക്കങ്ങളുണ്ടാകുന്നു. കേരളത്തില്‍ അധികാരസിംഹാസനത്തിനു വേണ്ടി അങ്കം വെട്ടുന്ന കോര്‍പറേറ്റുകളുടെ കുചേലന്മാരായ ഇടതു – വലതു രാഷ്ട്രീയം തിരുവതാംകൂര്‍ രാജകുടുംബത്തിന്റെ ഫ്രൂഡല്‍ പടിവാതില്‍ക്കല്‍ യാചകരായി ഓച്ഛാനിച്ചു നില്‍ക്കുന്നതില്‍ അഭിമാന പുളകിതരാവുകയാണ്..

ജാതി മേല്‍ക്കോയ്മയും ഫ്യൂഡല്‍ നിയമങ്ങളും രൂഢമൂലമായി സ്വാധീനിച്ചിരുന്ന ഒരു ജനത സ്വാതന്ത്ര്യത്തിന്റേയും ആധുനിക ജനാധിപത്യത്തിന്റേയും വിഹായസ്സിലേക്ക് ഉയരുകയായിരുന്നുവെന്ന് ഇവര്‍ മറന്നുപോകുന്നു. മതേതര, ജനാധിപത്യ സങ്കല്‍പങ്ങളോട് മമതയില്ലാത്ത കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഫാഷിസ്റ്റ് – ഫ്യൂഡല്‍ – ചക്രവര്‍ത്തി സംയുക്തങ്ങളോട് സന്ധിചെയ്ത് കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ കീഴ്മേല്‍ മറിക്കുകയാണ്. സ്വന്തം പ്രജകളുടെ അവയവങ്ങള്‍ക്ക് പോലും നികുതി വാങ്ങിയിരുന്ന, അവര്‍ണ്ണ സമുദായാംഗങ്ങളുടെ തലയും മുലയും വളരുന്നതനുസരിച്ച് തങ്ങളുടെ ഖജനാവും വളരുമെന്ന് കരുതിയിരുന്ന ധര്‍മ്മരാജാക്കന്മാരുടെ പിന്‍തലമുറയെയാണ് ജനാധിപത്യത്തിലും നിധി കൂമ്പാരമുള്ള ഈ ക്ഷേത്രത്തിന്റെ ഭരണത്തില്‍ ഇന്ദുമല്‍ഹോത്രയെ പോലെയുള്ളവര്‍ പങ്കാളികളാക്കിയിരിക്കുന്നത്. പക്ഷെ പോരാട്ടത്തിന്റെ തീച്ചൂളയില്‍ നിന്ന് ജ്വലിച്ചുയര്‍ന്ന രാഷ്ട്രീയ കേരളത്തിന് ഒട്ടും അപ്രതീക്ഷിതമല്ലാത്ത ഈ ദുര്‍ഘട പാതയും മറികടക്കാനാകുമെന്ന് തീര്‍ച്ചയാണ്..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply