ആന്റണി കണ്ണടച്ചിരുട്ടാക്കുന്നു

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

akലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത് പ്രധാനമായും ന്യൂനപക്ഷ പ്രീണനമാണെന്ന എ.കെ. ആന്റണി സമിതിയുടെ റിപ്പോര്‍ട്ട് കണ്ണടച്ചിരുട്ടാക്കലാണെന്നു പറയാതെവയ്യ. കോണ്‍ഗ്രസ്സ് പ്രസിഡന്റ് സോണിയാഗാന്ധിയേയും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയേയും തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ തയ്യാറാക്കിയതാണ് ഈ റിപ്പോര്‍ട്ടെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും ബോധ്യപ്പെടും. ഒപ്പം മുന്‍സര്‍ക്കാരിനേയും.
സ്വാഭാവികമായും തെരഞ്ഞെടുപ്പുകളിലെ പരാജയങ്ങള്‍ക്ക്് പല കാരണങ്ങളുമുണ്ടാകും. ആന്റണി കമ്മിറ്റി കണ്ടെത്തിയ കാരണങ്ങള്‍ക്കും അതില്‍ പങ്കുണ്ടാകും. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണനം ഭൂരിപക്ഷ വോട്ട് ഏകീകരണത്തിന് വഴിവെച്ചെന്നും അത് ബി.ജെ.പി.ക്ക് ഗുണകരമായെന്നുമാണ് റിപ്പോര്‍ട്ടിന്റെ കാതലായ ഭാഗം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ പൂര്‍ണമായും കോണ്‍ഗ്രസിനെ വിശ്വസിച്ചില്ല. മറുഭാഗത്ത് ബി.ജെ.പി.ക്ക് അനുകൂലമായി ഭൂരിപക്ഷ വോട്ട് ഏകീകരണം ഉണ്ടാവുകയും ചെയ്തു. ഫലപ്രദമായ ഒരു തിരഞ്ഞെടുപ്പ് തന്ത്രം ആവിഷ്‌കരിക്കുന്നതില്‍ പാര്‍ട്ടി നേൃത്വം പരാജയപ്പെട്ടു. അതാണ് തോല്‍വിയുടെ പ്രധാനകാരണമായി റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. കേള്‍ക്കുമ്പോള്‍ തന്നെ ആര്‍ക്കും കല്ലുകടി തോന്നുന്നതില്‍ അത്ഭുതമില്ല.
പോരാത്തതിന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിയുടെ കേന്ദ്രസംസ്ഥാന നേതൃത്വങ്ങള്‍ തമ്മില്‍ ഏകോപനമുണ്ടായതുമില്ല. സംഘടനാതലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം സജീവമായിരുന്നില്ല. കീഴ്ഘടകങ്ങള്‍ പലതും നിര്‍ജീവമായിരുന്നു. അതേസമയം ബി.ജെ.പി.ക്കുവേണ്ടി ബൂത്ത്തലം മുതല്‍ ആര്‍.എസ്.എസ് സജീവമായി രംഗത്തുവന്നിരുന്നു. മോദിയെ ഒരു മാന്ത്രികനായി ചിത്രീകരിക്കുന്നതില്‍ ആര്‍.എസ്.എസ്. വിജയിക്കുകയും ചെയ്തു. ഇത് ബി.ജെ.പിക്ക് വലിയ തോതില്‍ ഗുണം ചെയ്തു.
പല കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കുമെതിരെ ഭരണവിരുദ്ധ വികാരവുമുണ്ടായിരുന്നു എന്നു പറയുന്ന റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തത്തെ കുറിച്ച് മിണ്ടുന്നില്ല. കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളും തമ്മിലും ഏകോപനമുണ്ടായില്ല എന്നാണത് പറയുന്നത്. പരാജയഭീതിയോടെയാണ് പല മുതിര്‍ന്ന നേതാക്കളും മത്സരിക്കാന്‍ തയ്യാറായത്. ഇതെല്ലാമാണ് തിരിച്ചടിയുടെ പ്രധാന കാരണമെന്ന്‌സമിതി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയത്.
നേതാക്കളുടെ ചേരിപ്പോര്, തെറ്റായ ടിക്കറ്റ് വിതരണം, മാധ്യമങ്ങളുടെ പക്ഷപാതപരമായ ഇടപെടല്‍, വര്‍ഗീയവും വിഘടിതവും പ്രകോപനപരവും പ്രസിഡന്‍ഷ്യല്‍ ശൈലിയില്‍ ഉള്ളതുമായ മോഡിയുടെ പ്രചാരണം എന്നിങ്ങനെ നീളുന്നു തെരഞ്ഞെടുപ്പുതോല്‍വിക്ക് നിരത്തുന്ന കാരണങ്ങള്‍.
സത്യത്തില്‍ ഇക്കാരണങ്ങളെല്ലാം കോണ്‍ഗ്രസ്സിന്റെ തോല്‍വിയില്‍ പങ്കുവഹിക്കുമ്പോഴും നേതൃത്വത്തിന്റെ പൂര്‍ണമായ പരാജയത്തെക്കുറിച്ചും പ്രചാരണത്തിന് നേതൃത്വം നല്‍കിയ സോണിയയുടേയും ഉപാധ്യക്ഷന്‍ രാഹുലിന്റേയും പിഴവുകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ ഒരക്ഷരം പോലുമില്ല. സോണിയയും രാഹുലും ‘കഠിനമായി’ അധ്വാനിച്ചെങ്കിലും മറ്റുള്ളവര്‍ വേണ്ടത്ര ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാഹുലിനെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടോയെന്ന ചോദ്യത്തിന് ആന്റണിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു:’സോണിയയും രാഹുലും രാജ്യമൊട്ടാകെ വിപുലമായി സഞ്ചരിച്ചു. ദുഷ്‌കരമായ ഭൂപ്രദേശങ്ങള്‍, മോശപ്പെട്ട കാലാവസ്ഥ എന്നിവയെല്ലാം അവഗണിച്ച് വ്യാപകപ്രചാരണം നടത്തി. ഇരുവരും ഞങ്ങളുടെ നേതാക്കളാണ്. അവര്‍ ഏറെ അധ്വാനിച്ചു. പാര്‍ടി നേതൃത്വത്തിനെതിരെ ഒരു വിമര്‍ശവുമില്ല’.
കഴിഞ്ഞില്ല, മറ്റൊരു സുപ്രധാനകാരണത്തിനുനേരേയും റിപ്പോര്‍ട്ട് മുഖം തിരിക്കുന്നു. മുന്‍സര്‍ക്കാരിന്റെ ഭരണപരാജയങ്ങളാണത്. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളും വിലകയറ്റവുമാണ് ജനരോഷത്തിനു പ്രധാനകാരണമായത്. തൊഴിലുറപ്പ്, വിവരാവകാശം, വിദ്യാഭ്യാസാവകാശം, സേവനാവകാശം തുടങ്ങി ജനാധിപത്യവ്യവസ്ഥയില്‍ നിരവധി സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടും ജനം അംഗീകരിക്കാത്തതിനു കാരണം കണ്ടെത്താന്‍ ആന്റണിക്കുമാത്രമേ കഴിയാത്തതുള്ളു. മറ്റെല്ലാവര്‍ക്കും അതറിയാം.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply