വിദ്യാര്‍ഥിനിയോട് തഹസില്‍ദാരുടെ കല്‍പന: ‘തോറ്റം പാടി റാന്‍ മൂളിയാല്‍’ ജാതി സര്‍ട്ടിഫിക്കറ്റ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

imagesകെ സുജിത് – മംഗളം

തഹസില്‍ദാര്‍ തമ്പ്രാനായി! അപേക്ഷയുമായെത്തിയ പെണ്‍കുട്ടിയോടു തോറ്റം പാട്ടുപാടി റാന്‍ മൂളാന്‍ കല്‍പിച്ചെന്നു പരാതി. ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ തനിക്കുമുന്നില്‍ തെയ്യം തോറ്റം പാടി സമുദായാചാരം പ്രദര്‍ശിപ്പിക്കണമെന്ന് തഹസില്‍ദാര്‍ ആവശ്യപ്പെട്ടതായി പേരാവൂര്‍ മണത്തണയിലെ ഐശ്വര്യ പ്രകാശന്‍ പരാതി നല്‍കി. കോളജ് പ്രവേശനത്തിനായാണ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്.
കുലത്തൊഴില്‍ വൈദഗ്ധ്യം പ്രകടമാക്കിയാലേ സര്‍ട്ടിഫിക്കറ്റ് നല്‍കൂ എന്ന നിലപാടില്‍ കണ്ണൂര്‍ ഇരിട്ടി തഹസില്‍ദാര്‍ ഉറച്ചു നില്‍ക്കുകയാണെന്നും കിര്‍ത്താഡ്‌സിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് തോറ്റം പാട്ട് പാടാന്‍ ആവശ്യപ്പെട്ടതെന്നും ഉദ്യോഗസ്ഥന്‍ വച്ചുപുലര്‍ത്തുന്ന ജാതിവംശ ചിന്തയുടെ ഇരയായി സര്‍ക്കാര്‍ ഓഫീസില്‍ താന്‍ അപമാനിക്കപ്പെട്ടുവെന്നും ഐശ്വര്യ മംഗളത്തോട് പറഞ്ഞു. പട്ടികജാതിയിലുള്‍പ്പെടുന്ന വണ്ണാന്‍ സമുദായാംഗമാണ് ഐശ്വര്യ. സമുദായാചാരവും കലയുമായ തെയ്യം തോറ്റം പാട്ടും നാട്യം പഠിക്കലും ശാസ്ത്രീയമായി വേണം അഭ്യസിക്കാന്‍. പ്രധാനമായും ഇതു കേട്ടും കണ്ടുമാണ് പഠിേക്കണ്ടത്. ഈ കലയില്‍ മികവു പ്രകടിപ്പിക്കുന്ന സമുദായാംഗങ്ങള്‍ക്കു ക്ഷേത്രാധികാരികള്‍ പട്ടും വളയും നല്‍കുന്ന കീഴ്‌വഴക്കമുണ്ട്.
മൂന്നുവട്ടം റാന്‍ മൂളിയാണ് സമുദായാംഗങ്ങള്‍ തമ്പ്രാനില്‍ നിന്ന് അംഗീകാരമേറ്റുവാങ്ങുക. അര്‍ഹതപ്പെട്ട സര്‍ട്ടിഫിക്കറ്റു ലഭിക്കുന്നതിന് ഇതേ രീതിയിലുള്ള കീഴ്‌വഴക്കം അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് ഐശ്വര്യയുടെ നിലപാട്. ഒന്നാംക്ലാസ് മുതല്‍ ഡിഗ്രി വരെ എസ്.സി. സംവരണ ആനുകൂല്യത്തിലാണു പഠിച്ചത്. ഐശ്വര്യയുടെ പിതാവ് വി.കെ. പ്രകാശന്‍ വണ്ണാന്‍(എസ്.സി) സമുദായത്തില്‍ പെട്ട ആളും മാതാവ് ശാലിയ (ഒ.ബി.സി)യില്‍ പെട്ട ആളുമാണ്. വണ്ണാന്‍ സമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചും ആ സമുദായത്തിന്റെ സാമൂഹ്യാവസ്ഥയിലുമാണ് ഐശ്വര്യയുടെ ജീവിതവും. അതുകൊണ്ടാണു ഡിഗ്രിതലം വരെയും എസ്.സി. ജാതിസര്‍ട്ടിഫിക്കറ്റു തന്നെ ലഭിച്ചത്. ഐശ്വര്യയുടെ അനുജത്തി അമൃത പ്രകാശനും രണ്ടാഴ്ച മുമ്പ് ഇരിട്ടി താലൂക്കില്‍ നിന്നു തന്നെ എസ്.സി. ജാതി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.
ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷ പരിശോധിച്ച് വണ്ണാന്‍ സമുദായത്തില്‍ പെട്ട ആളാണെന്നു വ്യക്തമാക്കി വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷമാണ് തഹസില്‍ദാര്‍ കുലത്തൊഴില്‍ വൈദഗ്ധ്യം പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞവര്‍ഷം ഐശ്വര്യയുടെ കുടുംബത്തിലെ മറ്റൊരു പെണ്‍കുട്ടിക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് മാസങ്ങള്‍ നീണ്ട അലച്ചിലിനൊടുവില്‍ മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെയായിരുന്നു.
ഇതിന്റെ ഭാഗമായാണ് താലൂക്ക് ഓഫീസ് അധികൃതര്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നതെന്ന് മാധ്യമപഠന വിദ്യാര്‍ഥികൂടിയായ ഐശ്വര്യ പറഞ്ഞു. എന്നാല്‍, പട്ടികജാതിക്കാരുടെ സാമൂഹിക പശ്ചാത്തലമില്ലാത്ത മിശ്ര വിവാഹിതരുടെ മക്കള്‍ക്ക് ജാതി ആനുകൂല്യം നല്‍കാനാവില്ലെന്ന സുപ്രീം കോടതിഹൈക്കോടതി ഉത്തരവും കിര്‍ത്താഡ്‌സ് റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ ജാതിസര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവു പ്രകാരം മിശ്രവിവാഹിതരുടെ മക്കള്‍ക്ക് അച്ചന്റെയോ അമ്മയുടെയോ ജാതി ചേര്‍ക്കാമെന്നു വ്യവസ്ഥയുണ്ട്.
പ്രഫഷണല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട ഒരു കേസില്‍ മിശ്രവിവാഹിതരിലെ ഒരു പങ്കാളി പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്നതുകൊണ്ട് മാത്രം അവരുടെ മക്കള്‍ ആനുകൂല്യത്തിന് അര്‍ഹരാകില്ലെന്നും സാമുഹ്യ സ്ഥിതി പരിഗണിക്കണമെന്നുമായിരുന്നു കോടതി നിര്‍ദേശം. ഈ കേസിലെ വിധി മറ്റു കേസുകള്‍ക്കു ബാധകമാകില്ലെന്നു സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നതുമാണ്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “വിദ്യാര്‍ഥിനിയോട് തഹസില്‍ദാരുടെ കല്‍പന: ‘തോറ്റം പാടി റാന്‍ മൂളിയാല്‍’ ജാതി സര്‍ട്ടിഫിക്കറ്റ്

  1. കേരളത്തിലെ അനവധി നിരവധി ദളിതു സംഘടനകള്‍ക്ക് നല്ല നമസ്കാരം

Responses to mohan peecee

Click here to cancel reply.