ടിപി വധം : സത്യം പുറത്തുവന്നാല്‍ നന്ന്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

downloadസിബിഐ അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്ന് ഉറപ്പൊന്നുമില്ല. എങ്കിലും ഇന്ത്യയില്‍ നിലവിലുള്ള കുറ്റാന്വേഷണ ഏജന്‍സികളില്‍ ഭേദം എന്ന വിശ്വാസം സിബിഐയെ കുറിച്ചാണല്ലോ നിലനില്‍ക്കുന്നത്. അതിനാല്‍തന്നെ ടിപി വധത്തിലെ ഗൂഢാലോചന സിബിഐ അന്വേഷണത്തിലൂടെ പുറത്തുവന്നാല്‍ നന്ന്.

തീര്‍ച്ചയായും അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നാണ് സിപിഎം ആരോപണം. അതു സ്വാഭാവികം. പാര്‍ട്ടി നേതൃത്വത്തിന് ഗൂഢാലോചനയില്‍ പങ്കില്ലെങ്കില്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്? അതുവഴി നിരപരാധിത്വം തെളിയിക്കാമല്ലോ. എന്നാല്‍ അത്തരമൊരു പ്രതികരണം കേരളത്തിലെ രാഷ്ട്രീയത്തില്‍ പ്രതീക്ഷിക്കുക വയ്യല്ലോ. ഇതിനുപകരം സിപിഎമ്മും കോണ്‍ഗ്രസ്സും മറുവശത്താണെങ്കിലും ഇതുതന്നെ സംഭവിക്കും എന്നതില്‍ സംശയമില്ല.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ സെക്രട്ടേറിയറ്റ് മുന്നില്‍ നടത്തിയ നിരാഹാര സമരത്തിന്റെ വിജയം തന്നെയാണിത്. സമരം അവസാനിപ്പിച്ചത് വമ്പിച്ച ജനപിന്തുണയോടെ തന്നെയായിരുന്നു. സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സിപിഎമ്മിന്റെ സാധാരണക്കാരായ നിരവധി പ്രവര്‍ത്തകരടക്കം കേരളത്തിലെ ബഹുഭൂരിപക്ഷവും മാനസികമായെങ്കിലും ഈ സമരത്തോടൊപ്പമുണ്ടായിരുന്നു. പ്രതിപക്ഷനേതാവ് വിഎസിന്റെ നിലപാടും വ്യത്യസ്ഥമായിരുന്നില്ല. അക്രമങ്ങളും കൊലകളുമില്ലാത്ത ഒരു രാഷ്ട്രീയം വളര്‍ത്തിയെടുക്കാന്‍ ഈ പോരാട്ടവും അന്വേഷണവും വഴികാട്ടിയാകുകയാണ് വേണ്ടത്. ടിപിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ ആ ദിശയില്‍ വലിയൊരു കാല്‍വെപ്പായിരിക്കും.
എന്തായാലും ടിപിവധക്കേസ് ഗൂഢാലോചന സംബന്ധിച്ചു സി.പി.എം. ഉന്നതനേതാക്കളുടെ പങ്ക് അന്വേഷണ പരിധിയില്‍ വരുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ഉന്നതനേതാക്കളുടെ അറിവോടെയാണു ടി.പി. വധമെന്നാണു കെ.കെ. രമ ആഭ്യന്തര വകുപ്പിനു നല്‍കിയ പരാതിയിലെ ആരോപണം. ഇന്ത്യന്‍ ശിക്ഷാ നിയമം 120 (ബി) വകുപ്പു പ്രകാരമാണു പരാതിയില്‍ കേസെടുത്തിരിക്കുന്നത്. ആ അന്വേഷണത്തിന്റെ തുടര്‍ച്ചയായിരിക്കും സിബിഐ അന്വേഷണം.
സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനന്‍ തുടങ്ങിയവര്‍ക്കു ടി.പി. വധഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണു നാലു പേജുള്ള പരാതിയില്‍ രമ ആരോപിച്ചിരിക്കുന്നത്. ഇതിനു തെളിവായി വിവിധ സ്ഥലങ്ങളില്‍ ഈ നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളിലെ പരാമര്‍ശങ്ങള്‍ സ്വന്തം കൈപ്പടയിലെഴുതിയ പരാതിയില്‍ രമ വ്യക്തമാക്കിയിട്ടുണ്ട്. ഒഞ്ചിയത്ത് ആര്‍.എം.പി. രൂപീകരിച്ചതു മുതല്‍ സി.പി.എമ്മില്‍നിന്നു ടി.പി. ചന്ദ്രശേഖരനു നേരെയുണ്ടായ ഭീഷണികള്‍ രമ പരാതിയില്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ നടന്ന സി.പി.എം. പൊതുയോഗങ്ങളില്‍ ഉന്നത നേതാക്കള്‍ നടത്തിയ ഭീഷണിപ്രസംഗങ്ങളുടെ വിശദാംശങ്ങള്‍ പരാതിയിലുണ്ട്. ടി.പി. ചന്ദ്രശേഖരന്റെ തല തെങ്ങിന്‍ പൂക്കുലപോലെ ചിതറിക്കുമെന്ന ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കെ.കെ. കൃഷ്ണന്റെയും വേണ്ടിവന്നാല്‍ ചന്ദ്രശേഖരന്റെ തലയെടുക്കുമെന്ന ഒഞ്ചിയം മുന്‍ ലോക്കല്‍ സെക്രട്ടറി വി.ടി. ഗോപാലകൃഷ്ണന്റെയും പ്രസംഗങ്ങളുടെ വിശദാംശങ്ങള്‍ പരാതിയിലുണ്ട്. പി. മോഹനന്‍, പ്രാദേശിക നേതാക്കളായ കെ.കെ. കൃഷ്ണന്‍, കെ.സി. രാമചന്ദ്രന്‍ എന്നിവരറിയാതെ തനിക്കൊന്നും സംഭവിക്കില്ലെന്നു ടി.പി. തന്നോടു പറഞ്ഞിരുന്നതായും രമ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സ്വര്‍ണക്കടത്തുകേസിലെ പ്രതി ഫയാസിന് കൊലയാളി സംഘവുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അന്വേഷണം മറ്റൊരു ഏജന്‍സിക്ക് വിടാന്‍ ഉത്തരമേഖലാ ഐ.ജി. ശങ്കര്‍ റെഡ്ഡിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേകസംഘം ശുപാര്‍ശ നല്‍കിയത്. ടി.പി. വധക്കേസിലെ ഉന്നത ഗൂഢാലോചനയില്‍ പങ്കുള്ളതായി പരാതിക്കാരി ആരോപിച്ച ചില സി.പി.എം. നേതാക്കളും പ്രതികളും മൊബൈല്‍ഫോണ്‍ വഴി ഫെയ്‌സ്ബുക്കില്‍ രജിസ്റ്റര്‍ചെയ്യുകയും എസ്.എം.എസ്. നോട്ടിഫിക്കേഷന്‍ ഈ നമ്പറില്‍നിന്ന് കിട്ടുകയും ചെയ്തു. കേസിലെ പ്രതികള്‍ ടി.പി. വധത്തിന് തൊട്ടുമുമ്പ് മുതല്‍ 2012 മെയ് മാസംവരെ മൊബൈല്‍ ഫോണ്‍വഴി ഫെയ്‌സ് ബുക്ക് രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്. കൊലപാതകസംഘത്തില്‍പ്പെട്ട ഷാഫി ജയിലില്‍നിന്ന് 2013 ഫിബ്രവരിയില്‍ ഇതേ നമ്പറിലേക്ക് നിരന്തരമായി എസ്.എം.എസ്. അയച്ചിട്ടുമുണ്ട്.
ടി.പി. കേസിലെ പ്രതികളെ പാര്‍പ്പിച്ചിരുന്ന ജയിലിലെ സി.സി.ടി.വി. ദൃശ്യങ്ങളും ഫോണ്‍രേഖകളും പരിശോധിച്ചതില്‍ കൊഫേപോസ കേസില്‍ കരുതല്‍ തടങ്കലില്‍ കഴിയുന്ന ഫയാസും സി.പി.എം. നേതാവ് പി. മോഹനനും കൊലപാതകസംഘവുമായി കൊലപാതകത്തിന് മുമ്പും പിമ്പും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി സൂചിപ്പിക്കുന്നു. കൊലപാതക സംഘവും പാര്‍ട്ടിയുടെ നേതാക്കളും ഫയാസില്‍നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചതായി സംശയിക്കേണ്ടതുണ്ടെന്ന് ശുപാര്‍ശയില്‍ പറയുന്നു.

തീര്‍ച്ചയായും ഉന്നത നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടാകല്ലേ എന്നാഗ്രഹിക്കുന്നവരും കേരളത്തില്‍ നിരവധിയുണ്ട്. നിരപരാധികളാണെങ്കില്‍ അതവര്‍ക്കുമുന്നില്‍ വ്യക്തമാക്കാനുള്ള അവസരമാണ് സിപിഎമ്മിന് സിബിഐ അന്വേഷണം വഴി ലഭിച്ചിരിക്കുന്നത്. അത് ഉപയോഗിക്കുകയാണ് വേണ്ടത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply