
ആപ്പ് ജനാധിപത്യത്തിന്റെ ട്രോജന്‍ കുതിര
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ഡെല്‍ഹിയില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ വിജയം ബിജെപിയുടെ അടിത്തറയിളക്കി, നരേന്ദ്രമോദിയുടെ പ്രഭാവത്തിന് മങ്ങലേല്‍പ്പിച്ചു എന്നീ രീതികളിലുള്ള വിലയിരുത്തല്‍ വെറും മാധ്യമപ്രചരണം മാത്രമാണ്. സത്യത്തില്‍ ബിജെപിക്ക് ഒന്നര ശതമാനം വോട്ടു കൂടിയിരിക്കുകയാണ്. കോണ്‍ഗ്രസ്സിന്റെ ഏറെ വോട്ടുകള്‍ ആപ്പിനു കിട്ടി. എന്നാല്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് മറ്റൊന്നാണ്. ഡെല്‍ഹിയില്‍ 9-10 ശതമാനം വരെ വോട്ടുകളുണ്ടായിരുന്ന പാര്‍ട്ടിയാണ് ബിഎസ്‌പി. അവരിപ്പോള്‍ നാമമാത്രമായി. ഇടതുപക്ഷവും ഒന്നുമല്ലാതായി. അതായത് കീഴാള രാഷ്ട്രീയത്തേയും ഇടതുരാഷ്ട്രീയത്തേയുമാണ് ആം ആദ്‌മി തുടച്ചുനീക്കിയത്. മുഖ്യധാരാമാധ്യമങ്ങളും ലിബറല്‍ ബുദ്ധിജീവികളും ആപ്പിനെ പുകഴ്‌ത്തുന്നതിനു പുറകിലെ യഥാര്‍ത്ഥ രാഷ്ട്രീയമിതാണ്. ഇന്ത്യയിലെ കീഴാള രാഷ്ട്രീയവും ഇടതുരാഷ്ട്രീയവുമെല്ലാം അതേപടി തുടരണമെന്ന അഭിപ്രായമല്ല പറയുന്നത്. പക്ഷെ അവയെ തകര്‍ത്ത് ആം ആദ്‌മി എന്ന ട്രോജന്‍ കുതിര ഉയര്‍ന്നു വരുമ്പോള്‍ ആശങ്കയുണ്ട്.
രണ്ടാം മണ്ഡല്‍ വിരുദ്ധ സമരത്തിന്റെ പ്രതിതരംഗത്തിലാണ് ഇന്ത്യ ഇപ്പോള്‍ നില്‍ക്കുന്നത്. അതിന്റെ ഏറ്റവും സമൂര്‍ത്തമായ രൂപമാണ് ഈ വിജയം. കീഴാളരാഷ്ട്രീയം, പ്രാദേശിക പ്രസ്ഥാനങ്ങള്‍, വൈവിധ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന നേതൃത്വങ്ങള്‍… ഇവയായിരുന്നു ഇന്ത്യന്‍ ജനാധിപത്യം അടിത്തട്ടില്‍ നിര്‍മ്മിച്ചത്. അതിനെ പാടെ കടപുഴക്കി, വരേണ്യനേതൃത്വം, ലോകബാങ്ക് പ്രചാരണപരിപാടികളുടേയും എന്‍ജിഒ ഇടപാടുകളുടേയും രീതിശാസ്‌ത്രം, ബ്യൂറോക്രാറ്റിക് രീതിയിലുള്ള ആജ്ഞാസ്വരം എന്നിവയിലേക്ക് രാഷ്ട്രീയത്തെ മാറ്റുകയാണ് ആം ആദ്‌മി ചെയ്യുന്നത്.
കെജ്രിവാളിന്റെ മാധ്യമ ഇമേജ് ഈ രാഷ്ട്രീയത്തെ സ്ഥാപിക്കുന്നതില്‍ നിര്‍ണ്ണായകമാണ്. എന്നാല്‍ യോഗീന്ദ്ര യാദവിന്റെ സൈദ്ധാന്തിക സാന്നിധ്യമാണ് അതിനേക്കാള്‍ പ്രധാനം. കന്‍ഷിറാമുമായി വ്യക്തിപരമായ അടുപ്പം മാത്രമല്ല, അദ്ദേഹത്തിന്റെ ബഹുജന പ്രവര്‍ത്തനശൈലി നന്നായി മനസ്സിലാക്കിയിട്ടുള്ള വ്യക്തിയുമാണ് യോഗീന്ദ്ര യാദവ്. അടിത്തട്ടില്‍ എത്തുന്നതും ഇളക്കി മറിക്കുന്നതുമായ ചൂലടക്കമുള്ള പ്രതീകങ്ങള്‍ വിജയകരമായി ഉപയോഗിച്ചതും ജനകീയവും പുതുമയാര്‍ന്നതുമായ പ്രചരണശൈലി നടപ്പാക്കിയതും കന്‍ഷിറാമിന്റെ രീതികള്‍ സമര്‍ത്ഥമായി പകര്‍ത്തിയതിലൂടെയാണ്. പക്ഷെ ഇപ്പോഴത് ഉപയോഗിക്കപ്പെട്ടത് കന്‍ഷിറാം വിഭാവനം ചെയ്‌ത കീഴാള രാഷ്ട്രീയത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനാണ്. അദ്ദേഹത്തേയോ വിപി സിംഗിനേയോ സ്‌മരിക്കാന്‍ പോലും ആപ്പ് തയ്യാറാകുന്നില്ലല്ലോ. പകരം സനാതന ഹിന്ദുത്വവും വന്ദേമാതരവും കീ ജയ് വിളികളുമാണ് ഉയരുന്നത്. ഡെല്‍ഹിയില്‍ കൃസ്‌ത്യന്‍ പള്ളി തകര്‍ത്തപ്പോള്‍ ആം ആദ്‌മി പ്രതികരിച്ചില്ല. ഡെല്‍ഹി ഇമാമിനോട് വോട്ടു വേണ്ട എന്നു പറഞ്ഞു. ഹിന്ദുമധ്യവര്‍ഗ്ഗത്തെ മാത്രമല്ല, ഹിന്ദുത്വദേശീയതയുടെ മുഴുവന്‍ ചിഹ്നങ്ങളേയും ശരീരഭാഷകളേയും മുന്നില്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനമാണ് കെജ്രിവാള്‍ നടത്തിയത്.
ഡെല്‍ഹിയെ തങ്ങളുടെ പോക്കറ്റില്‍ നിലനിര്‍ത്താനായി ഭരണപരമായി ചില പൊടിക്കൈകളൊക്കെ ആം ആദ്‌മി തുടക്കത്തില്‍ ചെയ്യുമായിരിക്കും. എന്നാല്‍ രാജ്യത്തെ വലിയ സംസ്ഥാനങ്ങളായ യുപിയില്‍ മായാവതിയും ബംഗാളില്‍ മമതയും തമിഴ്‌നാട്ടില്‍ ജയലളിതയും ബീഹാറില്‍ ലാലുപ്രസാദ് യാദവുമൊക്കെ നടത്തിയ ദൂരവ്യാപകമായ നടപടികളുമായ താരതമ്യം ചെയ്യുമ്പോള്‍ കെജ്രിവാളിന്റെ നടപടികള്‍ ജനങ്ങളെ താല്‍ക്കാലികമായി മയക്കുന്നവ മാത്രമേ ആകാനിടയുള്ളു.
ബിജെപിയുടെ കേന്ദ്രഭരണം സവര്‍ണ്ണ – അവര്‍ണ്ണ സംഘര്‍ഷത്തിന്റെ നിഴലിലാണ്. ലിബറലുകളോ ഇടതുപക്ഷമോ നടത്തുന്ന സമരങ്ങളേക്കാള്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുക ഈ സംഘര്‍ഷമായിരിക്കും. ഇതേ കാര്യംതന്നെയാണ് കെജ്രിവാളും അഭിമുഖീകരിക്കാന്‍ പോകുന്നത്. അദ്ദേഹത്തെ പിന്തുണച്ച മുസ്ലിം വിഭാഗങ്ങള്‍ പെട്ടെന്നുതന്നെ വഴി മാറി നടക്കും. കെജ്രിവാളിന്റെ പ്രതിസന്ധി അവിടെ നില്‍ക്കില്ല. കാരണം കോര്‍പ്പറേറ്റ് മീഡിയയിലും സോഷ്യല്‍ മീഡിയയിലുമുള്ള സവര്‍ണ്ണ കൗണ്ടര്‍ ഇമേജാണ് അദ്ദേഹത്തിന്റെ അടിത്തറ. ജനാധിപ്‌ത്യത്തെ പറ്റി പറയുമ്പോഴും വ്യക്തിവാദികളും വരേണ്യവാദികളുമാണ് ആപ്പിലുള്ളത്. അവരുടെ ഭാവനക്കനുസരിച്ചുള്ള ഭരണസംവിധാനത്തിന് രാഷ്ട്രീയത്തില്‍ മുന്നോട്ടുപോകാനാവില്ല. അഴിമതിയെ വ്യവസ്ഥയുടെ പ്രശ്‌നമെന്നു കാണുന്നതിനുപകരം കീഴാളവ്യക്തികളെ പുറന്തള്ളാനുള്ള ഉപാധിയായാണ് ഇവര്‍ കാണുന്നത്. ഈ രാഷ്ട്രീയം പെട്ടെന്നുതന്നെ വഞ്ചനാത്മകമുഖം പുറത്തെടുക്കും. മറുവശത്ത് കെജ്രിവാളിന്റെ രാഷ്ട്രീയത്തെ, മാധ്യമ ഇമേജിനെ അപനിര്‍മ്മിച്ചുകൊണ്ടുള്ള കീഴാള കൗണ്ടര്‍ കള്‍ച്ചര്‍ അതിശക്തമായിട്ടുണ്ട്. താല്‍ക്കാലികമായി കീഴാള രാഷ്ട്രീയ പ്രതിനിധാനം അപ്രത്യക്ഷമായെങ്കിലും ഈ കൗണ്ടര്‍ കള്‍ച്ചറിനെപോലും അഭിമുഖീകരിക്കാന്‍ ആപ്പിനാകില്ല.
കേരളത്തെ സംബന്ധിച്ചിടത്തോളം മാര്‍ക്‌സിസം നമ്മുടെ ചിന്താശക്തിയെ തകര്‍ക്കുന്ന വിഴുപ്പായി മാറിയിട്ടുണ്ട്. അതിനാലാണ് പഴയതും പുതിയതുമായ എല്ലാ മാര്‍ക്‌സിസ്റ്റുകളും ആം ആദ്‌മിയോട് ആഭിമുഖ്യമുള്ളവരായത്. ഏറ്റവും രസകരം ചുംബനസമരം, ആപ്പിന്റെ വിജയം, ഗ്രീസിലെ ഭരണമാറ്റം എന്നിവ ഒരു നെക്‌സസാണെന്ന് ചിത്രീകരിച്ചുള്ള വിലയിരുത്തലുകള്‍തന്നെ പ്രതീക്ഷിക്കാമെന്നതാണ്.
K M Venugopalan
February 12, 2015 at 5:03 pm
“ഡെൽഹി തെരഞ്ഞെടുപ്പ് ഫലങ്ങളെ പ്രാഥമികമായും നമ്മൾവീക്ഷിക്കുന്നത് AAP യുടെ നേത്രുത്വത്തില്‍ വെറും 49 ദിവസം കേജരീവാളിന്റെ നേത്രുത്വ ത്തില്‍ അധികാരത്തില്‍ ഇരുന്ന ഒരു സർക്കാർജനഭാവനകളുമായി ചെറിയതോതിലെങ്കിലും ബന്ധം പുലര്ത്താൻ ശ്രമിച്ചപ്പോഴുണ്ടായ പ്രത്യാഘാതങ്ങളെത്തുടർന്ന് ജനാധിപത്യ പരമായ ശൈലിയില്‍, നാടകീയമായി അധികാരമൊഴിഞ്ഞ ഒരു പശ്ചാത്തലത്തില്‍ ആണ്. ഇത്തവണയാകട്ടെ, AAP മുന്നോട്ടു വെച്ച തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യ മാക്കാന്‍ സ്പഷ്ടവും സുനിശ്ചിതവും ഏതാണ്ട് പൂര്ണ്ണവും ആയ പിൻതുണനല്കുന്ന വിധിയെഴുത്ത് ആണ് ഡെൽഹിയിലെ വോട്ടർമാരില്‍ നിന്ന് ഉണ്ടായിരിക്കുന്നത് .നഗരത്തിലെ ദരിദ്ര ജനവിഭാഗങ്ങളും ചേരിനിവാസികളായി ജീവിതം ഒതുക്കപ്പെട്ടവരും മാത്രമല്ല ,മദ്ധ്യ വര്‍ഗ്ഗങ്ങളില്‍പ്പെട്ട വോട്ടര്‍മാര്‍ പോലും കൂട്ടത്തോടെ AAP യെ പിന്തുണച്ചത് ഈ തെരഞ്ഞെടുപ്പിലെ അഭൂതപൂര്‍വ്വമാക്കിയ ഒരു സവിശേഷതയാണ് .
ബി ജെ പി യ്ക്ക് ഇത് നല്ല പോലെ മനസ്സിലായിരുന്നു. അത് മൂലം, ബി ജെ പി കയ്യിലുണ്ടായിരുന്ന എല്ലാ വിദ്യകളും അങ്ങേയറ്റം വരെ പയറ്റി നോക്കി .
കേന്ദ്ര ഭരണത്തിന്റെ എല്ലാ അധികാരവും സൌകര്യങ്ങളും ഉപയോഗിച്ച് മോഡി സ്വയം നേതൃത്വം വഹിക്കുകയും, സാമുദായികമായ ധ്രുവീകരണം സൃഷിട്ടിച്ചു അനുകൂല വോട്ടുകൾസമ്പാദിക്കാൻപ്രത്യേക സാമര്ഥ്യമുണ്ടെന്നു വിശ്വസിച്ച അമിത് ഷായേയും , അത്ഭുത കഥകളിലേത് പോലുള്ള ആര്‍ എസ് എസ് സംഘടനാ വൈഭവത്തെയും ഉപയോഗപ്പെടുത്തുകയും ചെയ്തു. പക്ഷെ, ബി ജെ പി യുടെ ഓരോ നീക്കത്തിനും ഉചിതമായ തിരിച്ചടി നല്കി ആ പാര്ട്ടിയെ ഫലത്തില്‍ സമ്പൂര്‍ണ്ണമായി തൂത്തെറിഞ്ഞ ഒന്നായി ഡെൽഹി നിയമ സഭയിലേക്കുള്ള ജനവിധി. മോഡില്‍ സങ്കല്‍പ്പിക്കപ്പെട്ട നേതൃ വൈഭവത്തിന്റെയും കേന്ദ്ര സര്ക്കാരിന്റെയും വക്താക്കൾതന്നെ ഫെബ്രുവരി ഡല്ഹി തെരഞ്ഞെടുപ്പിനെ ഒരു അഭിമാന പ്രശ് നമായിചിത്രീകരിച്ച നിലയ്ക്ക് ,ഇപ്പോഴുണ്ടായ ദയനീയമായ തോല്‍വിയുടെ കാരണം പ്രാദേശിക വിഷയങ്ങളോ മറ്റെന്തോ ആണെന്ന് വരുത്താനുള്ള അവരുടെ ശ്രമം വിജയിക്കാൻ പോകുന്നില്ല “.
http://cpimlmalayalam.blogspot.com/2015/02/2015.html?spref=fb