
നിലമ്പൂരില്‍ എന്തുകൊണ്ട് യുഡിഎഫ് വിജയിക്കണം?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
നിലമ്പൂരില്‍ തമ്മില്‍ ഭേദമെന്ന നിലയില്‍ യുഡിഎഫ് എന്തുകൊണ്ട് വിജയിക്കണം? ഒന്നാമതായി ഭരണതുടര്‍ച്ച മുന്നില്‍ കണ്ടാണ് എല്‍ഡിഎഫ് ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഭരണതുടര്‍ച്ചതന്നെ ജനാധിപത്യ സംവിധാനത്തിന് ദോഷകരമാണ്. അത് കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും.. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ തുടര്‍ഭരണം ഇന്ത്യന്‍ ജനാധിപത്യത്തെ ക്ഷീണിപ്പിച്ചിരുന്നല്ലോ. അതവസാനം അടിയന്തരാവസ്ഥയിലുമെത്തി. ഈ മാസം 25ന് അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികമാണ്. ബംഗാളില്‍ ഇടതുപക്ഷത്തിന്റെ തുടര്‍ഭരണത്തിന്റെ അനന്തരഫലങ്ങള്‍ പ്രത്യേകിച്ച് പറയേണ്ടതില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ബംഗാളിനെ കുട്ടിച്ചോറാക്കി. ഇനി ആഗോലതലത്തില്‍ നോക്കൂ. കമ്യൂണിസ്റ്റ് എന്ന പേരില്‍ തുടര്‍ഭരണം നടക്കുന്ന ചൈനയിലായാലും റഷ്യയിലായാലും ഉത്തരകൊറിയയിലായാലും ജനാധിപത്യമോ ബഹുകക്ഷി സമ്പ്രദായമോ ഇല്ല. പലയിടത്തും മരണം വരെ ഒരാളാണ് ഭരണതലവന്‍. കേന്ദ്രത്തിലെ തുടര്‍ഭരണം ജനാധിപത്യത്തിനും ഫെഡറലിസത്തിനും മതേതരത്വത്തിനും ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല എന്ന് ഇടതുപക്ഷവും അംഗീകരിക്കുന്നുണ്ടല്ലോ. കേരളം ഇന്നു ചില വിഷയങ്ങളിലെങ്കിലും മുന്നിലാണെങ്കില്‍ അതിനുള്ള ഒരു കാരണം മാറി മാറി വന്ന മുന്നണി ഭരണങ്ങളാണ്. നുണ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞാല്‍ സത്യമാക്കാം എന്ന ഗീബല്‍സിയന്‍ തന്ത്രമാണ് കേരളത്തിന്റെ ഗുണങ്ങള്‍ക്കെല്ലാം തങ്ങളാണ് കാരണമെന്നും ദോഷങ്ങള്‍ക്കെല്ലാം യുഡിഎഫാണെന്നുമുള്ള എല്‍ഡിഎഫുകാര്‍ നിരന്തരമുപയോഗിക്കുന്നത്. അതു തുറന്നു കാട്ടാന്‍ യുഡിഎഫിനാകുന്നില്ലതാനും. ഇക്കാരണങ്ങളാല്‍ തുടര്‍ഭരണത്തിന് വോട്ട് എന്ന രീതിയില്‍ നിലമ്പൂര്‍ തെരഞ്ഞെടുപ്പിനെ ചിത്രീകരിക്കുമ്പോള്‍ സ്വാഭാവികമായും ജനാധിപത്യവാദികള്‍ക്ക് അതു ചെയ്യാനാകില്ല.
നിലമ്പൂരില്‍ പ്രതിപക്ഷമായ യുഡിഎഫ് വിജയിക്കണമെന്നു പറയാന്‍ മറ്റൊരു കാരണം സിപിഎം ഇപ്പോഴും താത്വികമായി ജനാധിപത്യത്തെ അംഗീകരിക്കുന്നില്ല എന്നതാണ്. ഇപ്പോഴും തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെ പേരില്‍ അവരുടെ മുന്നണിപോരാളിയാണ് തങ്ങളെന്നു അവകാശപ്പെട്ട് സ്വന്തം സര്‍വ്വാധിപത്യ ഭരണമാണ് ലക്ഷ്യം വെക്കുന്നത്. പാര്‍ട്ടിപരിപാടിയില്‍ നിന്നുതന്നെ അതു വ്യക്തമാണ്. ഇന്ത്യയില്‍ നിരവധി ദൗര്‍ബ്ബല്യങ്ങളോടെയൊണെങ്കിലും ജനാധിപത്യം നിലനില്‍ക്കുന്നതിനാലും കേരളം ഒരു സംസ്ഥാനം മാത്രമായതിനാലും അടവും തന്ത്രവും എന്ന നിലയിലാണ് അവര്‍ ജനാധിപത്യപ്രക്രിയയിലും തെരഞ്ഞെടുപ്പിലുമൊക്കെ പങ്കെടുക്കുന്നത്. പ്രതിപക്ഷ ബഹുമാനത്തിന് അവിടെ സ്ഥാനമില്ല. അതിന്റെയൊക്കെ തുടര്‍ച്ചയാണ് കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളെ പോലെ അധികാരം അവസാനം ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നതും മൂന്നാം വട്ടവും 80 കഴിഞ്ഞ ഒരാളെയല്ലാതെ മറ്റാരേയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടാനില്ലാത്തതും. ജനങ്ങളെ വഞ്ചിക്കുന്ന ഈ നിലപാട് അവസാനിപ്പിക്കണം. ജനാധിപത്യത്തെ സൈദ്ധാന്തികമായി തന്നെ അംഗീകരിക്കാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തങ്ങളോടും ജനങ്ങളോടും ചെയ്യുന്ന വഞ്ചന തന്നെയാണ്..
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ദളിത് – പിന്നോക്ക വിഭാഗങ്ങളോടും ന്യൂനപക്ഷങ്ങളോടുമുള്ള സിപിഎം നിലപാട് കോണ്‍ഗ്രസിനേക്കാള്‍ പുറകിലാണ്. സംവരണത്തിന്റെ അന്തസത്ത ചോര്‍ത്തിയ EWS ആദ്യം തന്നെ നടപ്പാക്കിയതും ജാതി സെന്‍സസ് നടത്താത്തതുമൊക്കെ ഉദാഹരണം. സാമ്പത്തിക സംവരണമെന്ന വാദം ആദ്യം ഉന്നയിച്ചത് ഇഎംഎസ് നമ്പൂതിരിപ്പാടായിരുന്നല്ലോ. ഈ മന്ത്രിസഭയിലെ തന്നെ സാമുദായിക പ്രാതിനിധ്യം നോക്കിയാല്‍ ാകര്യങ്ങള്‍ വളരെ വ്യക്തമാകും. പാര്‍ട്ടിയും സര്‍ക്കാരും പലപ്പോഴും ന്യൂനപക്ഷ വിരുദ്ധ നിലപാടെടുക്കുന്നതിനും ഒരുപാട് ഉദാഹരണങ്ങള്‍ ചൂണ്ടികാട്ടാം. എത്രയോ തവണ ജമായത്തിന്റെ പിന്തുണ നേടിയവര്‍ ഇപ്പോള്‍ അവരെ മതരാഷ്ട്രവാദികളും ആര്‍എസ്എസിനു സമന്മാരാക്കുന്നതും അവസാന ഉദാഹരണം. തങ്ങള്‍ ഭരണഘടന എന്നേ തിരുത്തിയെന്നും ജനാധിപത്യത്തേയും മതേതരത്വത്തേയും അംഗീകരിക്കുന്നു എന്നും എത്രയോതവണ അവരുടെ അമീര്‍ തന്നെ പറഞ്ഞിരിക്കുന്നു. എന്നാല്‍ ലക്ഷ്യം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമെന്നെഴുതിയ ഭരണഘടന തിരുത്താന്‍ സിപിഎം ഇനിയും തയ്യാറായിട്ടില്ല. സിപിഐ അതു ചെയ്തിട്ടുണ്ട്. നിലമ്പൂര്‍ തെരഞ്ഞെടുപ്പുതന്നെ ജമാഅത്തിനെ എന്ന പേരില്‍ മുസ്ലിം ന്യൂനപക്ഷത്തിനെതിരായ പ്രചാരണമാക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത്. അതിലൂടെ സര്‍ക്കാരിന്റെ വീഴ്ചകളുള്‍പ്പെടെ മറ്റെല്ലാ വിഷയങ്ങളും മറച്ചുവെക്കുന്നു. മറുവശത്ത് ഫാസിസ്റ്റായി ട്ടില്ല എന്നു ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.അഖില ഭാരത ഹിന്ദുമഹാസഭയാകട്ടെ എല്‍ഡിഎഫിനൊപ്പമുണ്ട്താനും. മദനിയെ കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ പ്രതിയാക്കാന്‍ തമിഴ് നാടിനു പിടിച്ചു കൊടുത്ത് ഭരണനേട്ടമായി ആഘോഷിച്ചവര്‍ ഇപ്പോള്‍ അവരുടെ പിന്തുണയും വാങ്ങിയിട്ടുണ്ട്. (ഇങ്ങോട്ടുവന്നപ്പോള്‍ അന്‍വര്‍ പോരാളിയും പോയപ്പോള്‍ വഞ്ചകനുമായത് മറ്റൊരു തമാശ..) അവസാനം ആര്‍ എസ് എസുമായി തങ്ങള്‍ മുമ്പ് ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ സമ്മതിച്ചിരിക്കുന്നു.
ജനാധിപത്യസംവിധാനത്തിന്റെ അവിഭാജ്യഭാഗമായ ജനകീയ സമരങ്ങളോട് തുടര്‍ച്ചയായെടുക്കുന്ന നിഷേധാത്മക നിലപാടിനും സമരം നടത്തുന്നവരെ അധിക്ഷേപിക്കുന്നതിനും ആശാസമരം അവസാന ഉദാഹരണമാകാന്‍ ഇടയില്ല. ഇപ്പോള്‍ സജീവമായ ആശാസമരത്തോടും നിലമ്പൂരിലെ ആദിവാസി സമരത്തോടും എല്‍ഡിഎഫിന്റെ നിലപാട് നിഷേധാത്മകവും യുഡിഎഫിന്റെത് തമ്മില്‍ ഭേദവുമാണ്. തുച്ഛം വേതനം പോലും കൂട്ടികൊടുക്കാതെ ആശമാരെ അരാജകവാദികളെന്നും പാട്ടക്കുലുക്കികളെന്നും ആക്ഷേപിക്കുന്നവരാണ് പിഎസ്‌സി അംഗങ്ങളെ പോലുള്ളവരുടെ വേതനവും പെന്‍ഷനും ആകാശത്തോളം ഉയര്‍ത്തുന്നത്. മറുവശത്ത് നരിവേട്ട എന്ന സിനിമയുടെ പ്രദര്‍ശനം നടക്കുന്ന വേളയില്‍ മുത്തങ്ങ വെടിവെപ്പിനെ ഓര്‍മ്മിപ്പിക്കുന്ന ഇവര്‍തന്നെ, വാക്കു പാലിക്കുന്നത് ജനാധിപത്യ മര്യാദയാണ് എന്ന മുത്തങ്ങയിലുയര്‍ന്ന അതേമുദ്രാവാക്യമുയര്‍ത്തി സമരം ചെയ്യുന്ന നിലമ്പൂര്‍ ആദിവാസികളോട് സംസാരിക്കുന്നതുപോലുമില്ല. നിയമസഭയില്‍ പൂക്കള്‍ വിരിയിക്കുമെന്നു പറയുന്ന സ്ഥാനാര്‍ത്ഥി സ്വരാജും ഈ രണ്ടു സമരങ്ങളെ കുറിച്ച് നിശബ്ദനാണ്. മറുവശത്ത് വയോജനങ്ങള്‍ക്കും ദുര്‍ബലര്‍ക്കും നല്‍കുന്ന തുച്ഛം പെന്‍ഷന്‍ അവരുടെ അവകാശമല്ല, തങ്ങളുടെ ഔദാര്യമാണ് എന്ന മട്ടില്‍ അവതരിപ്പിക്കുന്നു.
ഈ സര്‍ക്കാരിലെ പല വകുപ്പുകളും വളരെ മോശം പ്രകടനമാണ് കാഴ്ച വെക്കുന്നത്. വനം വകുപ്പാണ് ഏറ്റവും പ്രകടമായ ഉദാഹരണം. മുഖ്യമന്ത്രിതന്നെ വഹിക്കുന്ന ആഭ്യന്തരവകുപ്പിന്റെ അവസ്ഥ അതിലും കഷ്ടമാണ്. അടുത്തകാലത്തെ ഒരു സര്‍ക്കാരിലും ഇത്രയും മോശമായ ആഭ്യന്തരവകുപ്പ് കാണില്ല. വകുപ്പിനായി ഒരു മന്ത്രിവേണമെന്നാവശ്യം അംഗീകരിക്കാതെ ഈ സര്‍ക്കാരിലും മുന്‍സര്‍ക്കാരിലും ്ത് മുഖ്യമന്ത്രി തന്നെ നിയന്ത്രിക്കുകയാണ്. എത്രയോ പോലീസതിക്രമങ്ങള്‍ക്ക് ഇ്ക്കാലഘട്ടം സാക്ഷ്യം വഹിച്ചു. 50 വര്‍ഷത്തിനുശേഷം സംസ്ഥാനത്ത് വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നു. 9 പേര്‍ കൊല്ലപ്പെട്ടു. അവരില്‍ കീഴടങ്ങാന്‍ തയ്യാറായി വന്ന മാവോയിസ്റ്റുകളുമുണ്ടായിരുന്നു എന്നാണ് വാര്‍ത്ത. ഏത് അതിക്രമം നടന്നാലും നമ്മുടെ പോലീസ് ലോകനിലവാരത്തിലുള്ളതാണ്, അവരുടെ മനോവീര്യം തകര്‍ക്കരുതെന്നു പറയുന്ന മന്ത്രിയെയാണ് കേരളം കണ്ടത്.
സ്വരാജിനായി കുറെ എഴുത്തുകാരും സാംസ്‌കാരിക നായകരും രംഗത്തെത്തിയിട്ടുണ്ട്. സ്വരാജ് നല്ല വായനക്കാരനാണത്രെ. ഷൗക്കത്ത് എഴുത്തുകാരനാണെന്നത് അവിടെ നില്‍ക്കട്ടെ. അടിസ്ഥാന ജനവിഭാഗങ്ങളുടെ പോരാട്ടങ്ങളോട് അനുഭാവപൂര്‍വ്വ സമീപനം സ്വീകരിക്കാത്തവര്‍ എഴുതിയാലും വായിച്ചാലും സമൂഹത്തിനു എന്തു ഗുണം? എഴുത്തുകാര്‍ സൗവര്‍ണ പ്രതിപക്ഷമാണെന്നു പറഞ്ഞ ഒരു മഹാകവി നമുക്കുണ്ടായിരുന്നു. എന്നാല്‍ കേരളത്തിലെ വലിയൊരു വിഭാഗവും ആ കവിയോടൊപ്പമല്ല. മറിച്ച് മന്നേവേന്ദ്ര തിളങ്ങുന്നു ചന്ദ്രനെപോലെ നിനന്‍മുഖം എന്നുപാടി പട്ടും വളയും വാങ്ങിയവരുടെ പിന്‍ഗാമികളാണ്. പിന്നെ അവരുടെ വാക്കുകള്‍ ജനങ്ങള്‍ കണക്കിലെടുക്കാറില്ല എന്നു മാത്രം. സ്വരാജ് നിയമസഭയില്‍ വന്നാല്‍ വലിയ വിപ്ലവമുണ്ടാകുമെന്ന് ഇവര്‍ പറയുമ്പോള്‍ 2016 മുതല്‍ 2021വരെ എന്തു വിപ്ലവമാണ് നടന്നത് എന്നുകൂടി പറഞ്ഞെങ്കില്‍ നന്നായിരിക്കും.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വികസനത്തിലാകട്ടെ ജനപക്ഷമെന്നൊക്കെ പറയുമ്പോഴും കുറെകാലമായി ഇടതുപക്ഷം കോര്‍പ്പറേറ്റ് പക്ഷമാണ്. മോദിയെപോലെ അദാനിയെ തന്നെയാണ് അവരും വികസനനായകനായി കാണുന്നത്. അദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ വേളയില്‍ തങ്ങളുടെ ഉത്ക്കണ്ഠകള്‍ പറഞ്ഞ് സമരം ചെയ്ത മത്സ്യത്തൊഴിലാളികളോടെടുത്ത സമീപനവും അദാനിക്കായി നേരത്തെ പറഞ്ഞ സാംസ്‌കാരിക നായകര്‍ രംഗത്തിറങ്ങിയതും നമ്മള്‍ കണ്ടതാണല്ലോ.
ഇത്തരമൊരു സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കര്‍ട്ടന്‍ റൈസര്‍ എന്നു മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ച നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ താരതമ്യേന ഭേദം എന്ന നിലയില്‍ പ്രതിപക്ഷം വിജയിക്കുന്നതാണ് ജനാധിപത്യ സംവിധാനത്തിന് ഗുണകരമാകുക. മാത്രമല്ല, ശക്തമായ പ്രതിപക്ഷമാണ് ജനാധിപത്യത്തിന്റെ കരുത്ത് എന്നതും ഓര്‍ത്താവണം വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കേണ്ടത്. മറ്റൊന്നുകൂടി. ഭീതിതമായ സമകാലീന ഇന്ത്യന്‍ പരിസ്ഥിതിയില്‍ ഇന്ത്യാസഖ്യത്തെ ശക്തിപ്പെടുത്താന്‍ കഴിയുന്നതെല്ലാം ചെയ്യുക എന്നതാണ് ജനാധിപത്യത്തിലും മേതതരത്വത്തിലും ഫെഡറലിസത്തിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന ആരുടേയും രാഷ്ട്രീയ ഉത്തരവാദിത്തം (മേല്‍പറഞ്ഞ മിക്ക വിഷയങ്ങളിലും മുന്നണിയിലെ രണ്ടാം സ്ഥാനക്കാരായ സിപിഐയുടെ നിലപാട് വ്യത്യസ്ഥമാണ് എന്നറിയാം. എന്നാല്‍ തങ്ങളുടെ നിലപാടിനായി മുന്നണിക്കകത്ത് ശക്തമായി പോരാടാന്‍ അവര്‍ അശക്തരാണ്)