
വിനായകന്‍ കേസ് : DSM പ്രക്ഷോഭത്തിലേക്ക്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ വിനായകന്‍ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ പോലീസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കുവാന്‍ തൃശൂര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ തടയല്‍ കോടതിയുടെ ഉത്തരവ് വന്നിരിക്കുകയാണ്. ദലിത് സമുദായ മുന്നണിയുടെയും (ഡി.എസ്.എം.) വിനായകന്റെ അച്ഛന്‍ സി.കെ. കൃഷ്ണന്റെയും മുന്‍കൈയില്‍ നടത്തിയ നിയമപോരാട്ടത്തെ തുടര്‍ന്നാണ് 2024 ഡിസംബര്‍ 12ന് കോടതി വിധി വന്നത്. 2017 ജൂലൈ 17 ന് പാവര്‍ട്ടി പോലീസ് വിനായകനെ അന്യായമായി കസ്റ്റഡിയിലെടുക്കുകയും സ്റ്റേഷനിലെത്തിച്ച് അതിക്രൂരമായ മര്‍ദ്ദനത്തിനും മാനസിക പീഡനത്തിനും ജാതീയ അവഹേളനത്തിനും വിധേയമാക്കിയത് കെ. സാജന്‍, പി.ടി. ശ്രീജിത്ത് എന്നീ പോലീസുകാരാണ്. ഇവരുടെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നാണ് 2017 ജൂലൈ 18-ന് ദലിത് യുവാവായ വിനായകന്‍ വീട്ടില്‍ ആത്മഹത്യ ചെയ്യുന്നത്.
വിനായകന്‍ തന്റെ സുഹൃത്തായ പെണ്‍കുട്ടിയ്ക്കൊപ്പം പാവറട്ടി മധുക്കരയില്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ അതുവഴിവന്ന പോലീസ് പിടികൂടുകയും പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. തൊട്ടുമുന്‍പ് അവിടെയൊരു മാലമോഷണം നടന്നിരുന്നു. മോഷ്ടിച്ചത് വിനായകന്‍ ആണെന്ന് ആരോപിച്ചാണ് പോലീസുകാര്‍ പിടികൂടുന്നതും അതിക്രൂരമായി മര്‍ദ്ദിക്കുന്നതും. വിനായകന്റെ കറുപ്പ് നിറവും നീട്ടിവളര്‍ത്തിയ മുടിയും മാത്രായിരുന്നു ക്രൂരവും മനുഷ്യത്വരഹിതവുമായി പെരുമാറാന്‍ പൊലീസുകാരെ പ്രേരിപ്പിച്ചത്. വിനായകന്റെ അച്ഛനെ പോലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് നിര്‍ബന്ധമായി മകനെ മര്‍ദ്ദിക്കുവാന്‍ പോലീസ് ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ച സി.കെ. കൃഷ്ണനെ പോലീസ് ഭീക്ഷണിപ്പെടുത്തി. വിനായകന്‍ ഇഷ്ടപ്രകാരം നീട്ടിവളര്‍ത്തിയ മുടി മുറിച്ചു കളയുവാന്‍ കര്‍ശനമായി ഭീഷണി മുഴക്കിയ പോലീസ് മുടി മുറിപ്പിക്കുന്നതിന് പിതാവ് കൃഷ്ണന് കര്‍ശനതാക്കീതും നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ വിനായകന്റെ മുടി മുറിപ്പിക്കുകയും ചെയ്തിരുന്നു. തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശാരീരിക പ്രയാസങ്ങള്‍ അന്വേഷിച്ചവരോട് വിനായകന്‍ പറഞ്ഞിരുന്നു. എന്നാല്‍ 18 വയസ് മാത്രം വരുന്ന വിനായകന്‍, അതികഠിനമായ ശാരീരിക പ്രയാസങ്ങളും മാനസികവിഷമവും സമ്മര്‍ദ്ദവും സഹിക്കവയ്യാതെ മണിക്കൂറുകള്‍ക്കകം ആത്മഹത്യ ചെയ്യുകയായിരുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
കേസ് അനേഷിച്ച പോലീസും ക്രൈംബ്രാഞ്ചും കേസ് അട്ടിമറിക്കുന്നതിനും പൊലീസുകാരെ രക്ഷിക്കുന്നതിനും എഫ്.ഐ.ആറില്‍ ആത്മഹത്യ പ്രേരണാക്കുറ്റം വകുപ്പ് 306 കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വിനായകനെതിരെയുള്ള മര്‍ദ്ദനവും ആക്ഷേപങ്ങളും പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെങ്കിലും പ്രതികളെ രക്ഷിക്കാന്‍ നിയമത്തിലെ ഏറ്റവും ദുര്‍ബല വകുപ്പുകളാണ് കുറ്റപത്രത്തില്‍ പോലീസ് ചുമത്തിയത്. കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് നീതിപൂര്‍വ്വം അന്വേഷണം നടത്താതെ ഇരിക്കുകയും ദൃക്സാക്ഷി മൊഴിയുണ്ടായിട്ടും പോലീസിന്റെ ക്രൂരമായ ഈ ചെയ്തികള്‍ അന്വേഷിക്കാതിരിക്കുകയും ചെയ്തു. ഈ നടപടിയെയാണ് വിനായകന്റെ അച്ഛന്‍ സി.കെ. കൃഷ്ണനും ദലിത് സമുദായ മുന്നണിയും കോടതിയില്‍ ചോദ്യം ചെയ്തത്. തുടര്‍ന്നാണ് പോലീസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി നിയമനടപടികള്‍ സ്വീകരിക്കാന്‍ 2024 ഡിസംബര്‍ 12 ന് തൃശൂര്‍ എസ്.സി.എസ്.ടി. സ്‌പെഷ്യല്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.
വിനായകന്റെ അമ്മ ഓമന മകന്റെ മരണത്തില്‍ മനംനൊന്ത് ഹൃദയാഘാതം മൂലം മരിച്ചു. വീട് അനാഥമായതോടെ വിനായകന്റെ സഹോദരന് വിദേശത്തെ ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ഈ ദുരന്തങ്ങള്‍ക്കിടയിലും നീതി തേടി പിതാവും സഹോദരനുമടങ്ങുന്ന വിനായകന്റെ കുടുംബം മരണത്തില്‍ പോലീസുകാര്‍ക്ക് പങ്കുണ്ടെന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും പോലീസ് അധികാരികള്‍ക്കും പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നല്‍കി. ഇവയെല്ലാം നിഷ്‌കരുണം തള്ളിക്കളഞ്ഞ അധികൃതര്‍ പ്രതികളായ പൊലീസുകാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. ഭാഗികമായി ലഭിച്ച സമാശ്വാസ തുക തിരിച്ചടക്കണമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദലിത് സമുദായ മുന്നണി വിനായകന്റെ കുടുംബത്തോടൊപ്പം ചേര്‍ന്ന് നീതിക്ക് വേണ്ടി നടത്തിയ നിയമ പോരാട്ടത്തിന്റെ നാള്‍വഴികള്‍ രാഷ്ട്രീയ ഇച്ഛാശക്തിയുടേതാണ്. സര്‍ക്കാരും പോലീസും ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് പരിപൂര്‍ണ്ണമായും ബോധ്യപ്പെട്ട ഘട്ടത്തിലാണ് കേരള ഹൈക്കോടതിയില്‍ ആത്മഹത്യ പ്രേരണകുറ്റം, എസ്.സി./എസ്.ടി. അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ എന്നിവ ചുമത്തി കേസില്‍ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിനായകന്റെ അച്ഛന്‍ സി.കെ. കൃഷ്ണനും ദലിത് സമുദായ മുന്നണിയും ഹര്‍ജി നല്‍കുന്നത്. കേസ് പരിഗണിച്ച . ഹൈക്കോടതി വിനായകന്‍ കേസിലെ മുഴുവന്‍ നടപടികളും ഒരുമാസം നിര്‍ത്തിവെക്കാനും വിചാരണ കോടതിയെ കോടതിയെ സമീപിക്കാനും ഉത്തരവിടുന്നത്. തുടര്‍ന്ന് വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കുകയും കോടതി വിശദമായി വാദം കേള്‍ക്കുകയും ചെയ്തു. വിനായകന്‍ കേസില്‍ നീതിപൂര്‍വ്വമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും പരാതിക്കാരന്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന പ്രേരണക്കുറ്റം അന്വേഷിക്കപ്പെടേണ്ടതുണ്ട് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേണത്തിന് എസ്.സി./എസ്.ടി. അതിക്രമം തടയല്‍ പ്രത്യേക കോടതി 2024 ജനുവരി 20 ന് ഉത്തരവിടുന്നത്. എന്നാല്‍ തുടരന്വേഷണം നടത്തി കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലും അന്വേഷണ ഉദ്യോഗസ്ഥര്‍ പോലീസുകാര്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയിരുന്നില്ല. തുടര്‍ന്ന് കോടതിയില്‍ നടന്ന വാദങ്ങള്‍ക്ക് ഒടുവിലാണ് പ്രതികളായ പോലീസുകാര്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കാന്‍ കോടതി 2024 ഡിസംബര്‍ 12 ന് ഉത്തരവിടുന്നത്.
ക്രിമിനല്‍ പശ്ചാത്തലവും ജാതിവെറിയുമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഒരു ജനാധിപത്യ സംവിധാനത്തിന് ഒട്ടും ഭൂഷണമല്ല. ആയതിനാലാണ് പ്രതികളായ കെ.സാജന്‍, പി.ടി.ശ്രീജിത്ത് എന്നീ പൊലീസുകാരെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കുക, വിനായകന്റെ കുടുംബത്തിന് അര്‍ഹമായ സമാശ്വാസതുക അടിയന്തിരമായി അനുവദിക്കുക, വിനായകന്റെ സഹോദരന് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കുക, സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുക എന്നീ അടിയന്തിര ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് തൃശൂര്‍ കളക്ടറേറ്റിന് മുമ്പില്‍ 2025 ജനുവരി 29 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് പ്രതിഷേധ ധര്‍ണ നടത്തുന്നതെന്ന് ദലിത് സമുദായ മുന്നണി തൃശൂര്‍ ജില്ലാ കമ്മിറ്റി അറിയിക്കുന്നു. ധര്‍ണ്ണ സമിതി ചെയര്‍മാന്‍ സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്യും.