അമ്മയുടെ സ്‌നേഹം ആണ്‍മക്കളോടുമാത്രം !!!

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

amma

ആണ്‍മക്കളെ കൂടുതല്‍ സ്‌നേഹിക്കുന്ന മാതാപിതാക്കളുടെ നാടാണ് ഇന്ത്യ. പെണ്‍മക്കളെ കെട്ടിച്ചുവിടേണ്ടതാണെന്നും അതിന് വന്‍തോതില്‍ ചിലവുവരുമെന്നും ആണ്‍മക്കള്‍ ഭാര്യക്കൊപ്പം വന്‍തുക സ്ത്രീധനവും കൊണ്ടുവരുമെന്നും വയസ്സുകാലത്തു നോക്കാന്‍ അവരെ ഉണ്ടാകൂ എന്നൊക്കെയുള്ള ധാരണകളാണ് അതിനു പുറകില്‍. ഭക്ഷണം മുതല്‍ വിദ്യാഭ്യാസം വരെയുള്ള എല്ലാ വിഷയങ്ങളിലും ഈ വിവേചനം കാണാം. അതിന്റെ ചുവടുപിടിച്ചാണോ താരസംഘടനയായ അമ്മയും പ്രവര്‍ത്തിക്കുന്നത് എന്ന സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാത്ത സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.
തീര്‍ച്ചയായും ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന തത്വത്തില്‍ വി്ടടുവീഴ്ചയരുത്. നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് കുറ്റക്കാരനാണെന്നതിനു തെളിവൊന്നും കിട്ടിയതായി ഇതുവരേയും വിവരമൊന്നുമില്ല. പ്രസ്തുതസംഭവത്തില്‍ അദ്ദേഹം കുറ്റവാളിയാണെന്നാക്ഷേപിക്കുന്നവര്‍ ചെയ്യുന്നത് തെറ്റുതന്നെ. എന്നാല്‍ കഴിഞ്ഞ ദിവസം അമ്മയുമായി ബന്ധപ്പെട്ട വിഷയം അതായിരുന്നില്ല. അക്രമിക്കപ്പെട്ട നടിയെ വീണ്ടും വാക്കുകളിലൂടെ അക്രമിച്ച ദിലീപും സലിംകുമാറുമടക്കമുള്ളവരോട് വിശദീകരണം പോലും സംഘടന ചോദിച്ചില്ല എന്നതാണ്. പൊതുസമൂഹം പ്രതികരിച്ചപ്പോള്‍ ഖേദപ്രകടനം നടത്തിയതായി അവര്‍ പറയുന്നുണ്ടെങ്കിലും സംഘടനക്ക് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നു. സംഘടനയിലെ അംഗമായ നടി അക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്തതുമില്ല. ഒരു പ്രമേയം പോലുമുണ്ടായില്ല. മാത്രമല്ല ഇരയേയും പോലീസ് 12 മണിക്കൂറിലേറെ ചോദ്യം ചെയ്ത വ്യക്തിയേയും ഒരേപോലെയാണ്, മക്കളായാണ് കാണുന്നതെന്നു പ്രഖ്യാപിച്ചു. ഇവര്‍ തന്നെ വിളച്ചുചേര്‍ത്ത പത്രമ്മേളനത്തില്‍ ആരായാലും സ്വാഭാവികമായും ചോദിക്കുന്ന ചോദ്യങ്ങളുയര്‍ന്നപ്പോള്‍ പൊട്ടിത്തെറിച്ചു. കൂടുതലായും പൊട്ടിത്തെറിച്ചത് ജനപ്രതിനിധികളായ നടന്മാര്‍ തന്നെ. മറ്റൊരു ജനപ്രതിനിധിയായ പ്രസിഡന്റും അതിനെ പിന്തുണച്ചു.
അമ്മയുടെ 23-ാമത് ജനറല്‍ ബോഡി യോഗത്തില്‍ നടന്‍ ദിലീപിന് എല്ലാവിധ പിന്തുണയും നല്‍കുവാനാണ് തീരുമാനം. ദിലീപിനെ ചോദ്യം ചെയ്തതില്‍ പത്രക്കാരെന്തിന് വേവലാതി കാട്ടുന്നുവെന്നായിരുന്നു ഒരു നടന്റെ ചോദ്യം. സൂപ്പര്‍താരങ്ങളായ മമ്മുട്ടിയും മോഹന്‍ലാലും വിവാദ വിഷയത്തെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാതെയാണ് വേദി വിട്ടത്. ചാനലില്‍ നടിയെകുറിച്ച് ദിലീപ് നടത്തിയ മോശം പരാമര്‍ശങ്ങളെ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ശ്രദ്ധയില്‍പെട്ടില്ലെന്ന് പറഞ്ഞ് ഭാരവാഹികള്‍ ഒഴിഞ്ഞുമാറി. നടിക്കെതിരെ സലിം കുമാറിന്റെ നിലപാടുകള്‍ സ്വന്തം ഇഷ്ടപ്രകാരമാണെന്നും അതില്‍ സംഘടനയ്ക്ക് ഉത്തരവാദിത്വമില്ലെന്നും ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. നടിയും ആരോപണങ്ങള്‍ നേരിടുന്നവരുമെല്ലാം അമ്മയുടെ മക്കളാണ്. അവരുടെ വേദനകള്‍ കണ്ടുനില്‍ക്കുകയില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ഏറ്റവും രോഷാകുലനായി പ്രതികരിച്ചത് മുകേഷാണ്. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെ ഒറ്റപ്പെടുത്താനുള്ള ശ്രമം ഉണ്ടായോ എന്ന ചോദ്യമാണ് നടനും കൊല്ലം എംഎല്‍എയുമായ മുകേഷ് പ്രതികരിക്കാന്‍ കാരണമായത്. ദിലീപ് ഇവടെ ഞങ്ങളുടെ കൂടെ ഇരിക്കുകയയല്ലേ പിന്നെ എങ്ങനെയാണ് ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് ചോദിച്ചാണ് മുകേഷ് കോപാകുലനായത്. പോലീസുകാരുടെ ജോലി ചാനലുകാര്‍ ചെയ്യണ്ട കാര്യമില്ലെന്നും അനാവശ്യ ചോദ്യങ്ങള്‍ വേണ്ടെന്നും മുകേഷ് പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകര്‍ എത്്ര തലകുത്തി മറിഞ്ഞാലും രണ്ട് അംഗങ്ങളേയും തള്ളിപ്പറയില്ലെന്നും രണ്ട് പേരും അമ്മയുടെ മക്കളാണെന്നും മറ്റൊരു എംഎല്‍എ ആയ ഗണേഷ്‌കുമാര്‍ പറഞ്ഞു. ഈ സംഘടന പൊളിയില്ലെന്നും എന്നും ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരവാഹികളുടെ ഈ നിലപാടുകള്‍ അമ്മയിലെ നടികള്‍ അംഗീകിച്ചിരുന്നു എങ്കില്‍ എന്തെങ്കിലും ന്യായീകരണമുണ്ടാകുമായിരുന്നു. എന്നാല്‍ അമ്മയുടെ നിലപാടില്‍ നടിമാരുടെ സംഘടന പരസ്യമായി തന്നെ അതൃപ്തി രേഖപ്പെടു്ത്തിയിരിക്കുകയാണ്. മീറ്റിങ് തീരും മുന്‍പേ റിമയും രമ്യ നമ്പീശനും യോഗത്തില്‍ നിന്ന് മടങ്ങിയിരുന്നു. ഇത് കേസില്‍ അമ്മയും നടിമാരുടെ സംഘടനയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്നതായി. കൂടാതെ തങ്ങളുടെ കടുത്ത അസംതൃപ്തി നിഴലിക്കുന്നതായിരുന്നു ഡബ്ല്യു.സി.സി സമൂഹമാധ്യമത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പ്. തങ്ങളുടെ സഹപ്രവര്‍ത്തകയും വിമന്‍ ഇന്‍ സിനിമ സംഘടനാംഗവുമായ നടി ഉള്‍പ്പെട്ട കേസ് അമ്മയുടെ യോഗത്തില്‍ ചര്‍ച്ചക്കെടുത്തില്ലെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു. കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാടാണ് എടുത്തതെങ്കിലും വിമന്‍ ഇന്‍ കലക്ടീവ് ഉന്നയിച്ചാല്‍ മാത്രം ചര്‍ച്ച ചെയ്യേണ്ട കേസാണിതെന്ന് സംഘടന കരുതുന്നില്ല. തീര്‍ച്ചയായും ഭാരവാഹികള്‍ ഉന്നയിക്കേണ്ട വിഷയമായിരുന്നു ഇത്. ഇര വീണ്ടും ഇരയാക്കപ്പെടുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. വനിതാകമ്മീഷനടക്കമുള്ളവരെ സമീപിക്കുമെന്നും. എന്നാല്‍ ഇന്ന് സംഘടന നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്. ‘അമ്മയോഗത്തില്‍ സംബന്ധിച്ച ഭൂരിപക്ഷം പേരും പ്രസ്തുത സംഭവത്തെ അപലപിച്ചിരുന്നു. അതിക്രമത്തെ അതിജീവിച്ച തങ്ങളുടെ സഹപ്രവര്‍ത്തകയെ ചേര്‍ത്തു പിടിച്ചു കൊണ്ട് അവരുടെ പോരാട്ടത്തില്‍ ഒപ്പം നില്ക്കുന്ന സമീപനമാണ് ഈ വിഷയം ഔദ്യോഗികമായും അനൗദ്യോഗികമായും സംസാരിച്ചവര്‍ മുന്നോട്ട് വച്ചത്. ആക്രമിക്കപ്പെട്ട വ്യക്തിയെ വീണ്ടും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയ നടന്‍ പരസ്യമായി യോഗത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തത് നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ. തുടര്‍ന്ന് നടന്ന മാധ്യമ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അമ്മ ഭാരവാഹികള്‍ പറഞ്ഞതെന്ത് എന്നതിനെ കുറിച്ച് ഞങ്ങള്‍ വേവലാതിപ്പെടുന്നില്ല.’
ചലച്ചിത്ര മേഖലയില്‍ അമ്മയടക്കമുള്ള ഇതര സംഘടനകളോടൊപ്പം ഒരു തിരുത്തല്‍ ശക്തിയായി നിലകൊളളുമെന്നും അവരവകാശപ്പെടുന്നു.
തീര്‍ച്ചയായും സമൂഹത്തിലെ എല്ലാമേഖലയിലുമെന്നപോലെ സിനിമാ മേഖലയിലും നിലനില്‍ക്കുന്ന കടുത്ത പുരുഷാധിപത്യം തന്നെയാണ് അമ്മ എന്നു പേരിട്ടിരിക്കുന്ന സംഘടനയിലും നിലനില്‍ക്കുന്നതെന്ന് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. അതിനു നേതൃത്വം നല്‍കുന്നവരാകട്ടെ നടനെന്ന ഗ്ലാമറുപയോഗിച്ച് ജനപ്രതിനിധികളായവരും. പോലീസ് കര്‍ക്കശമായി അന്വേഷിക്കുകയും ക്ലീന്‍ ചീറ്റ് നല്‍കിയിട്ടില്ലെന്ന് പ്രഖ്യപിക്കുകയും ചെയ്ത കേസില്‍ സഹപ്രവര്‍ത്തകനെ വെള്ളപൂശാനുള്ള ഈ അമിതമായ ശ്രമം നന്നല്ല. സംഭവത്തില്‍ ദിലീപിനെയും നാദിര്‍ഷയെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ചു ദിവസത്തേക്ക് ഇരുവരും ജില്ല വിട്ടുപോകാന്‍ പാടില്ലെന്നും പൊലീസ് ഇരുവരെയും അറിയിച്ചതായും വിവരമുണ്ട്. തന്റെ കരിയര്‍ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ഇവരാണ് ഇതിനൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നുമുള്ള ദിലീപിന്റെ വാദം ശരിയാണെങ്കില്‍ അത്രയും നന്ന്.
അതേസമയം യുവനടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലില്‍ നിന്നും പോലീസിന് ക്വട്ടേഷന്‍ നല്‍കിയ ആളിലേക്ക് നീളുന്ന അനേകം തെളിവുകള്‍ കിട്ടിയെന്നും കേസില്‍ ഉടന്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കേസില്‍ ഗൂഡാലോചന വ്യക്തമാകുന്ന തെളിവുകളിലേക്ക് പോലീസ് എത്തിയത് 6000 ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചായിരുന്നു. ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന വ്യക്തി ക്വട്ടേഷന്‍ സംഘവുമായി നേരിട്ടും മറ്റുള്ളവര്‍ വഴിയും ബന്ധപ്പെട്ടെന്ന് പോലീസിന് തെളിവു കിട്ടിയിട്ടുണ്ടത്രെ. ഈ തെളിവുകള്‍ കൃത്യമായി വേര്‍തിരിച്ച് ബന്ധിപ്പിക്കാനായാല്‍ കേസില്‍ ഉടന്‍ അറസ്റ്റ് നടക്കുമെന്നാണ് കരുതുന്നത്. തൃശൂരിലെ ഒരു സ്ഥാപനത്തിന് സമീപം നടിയെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ നടത്തിയ നീക്കം പരാജയപ്പെട്ടതിന് കാരണം പോലീസ് തിരയുന്ന വ്യക്തി പ്രതികളെ നേരിട്ടു വിളിച്ചു തിരക്കിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. നടിയെ തട്ടിക്കൊണ്ടു പോകാന്‍ പ്രതികള്‍ മുന്നൊരുക്കം നടത്തുകയും വാഹനത്തിന്റെ അകത്ത് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു എങ്കിലും വാഹനം കേടായതോടെ നടിയുടെ വാഹനത്തിലേക്ക് അതിക്രമിച്ചു കയറി കൃത്യം നടത്തുകയായിരുന്നുവത്രെ. എന്തായാലും സംഭവം തെളിയാന്‍ ഇനി അധികതാമസം ഉണ്ടാകില്ല എന്നു കരുതാം.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply