എന്തുകൊണ്ട് ജീവിതം സ്വസ്ഥമായി അവസാനിപ്പിക്കാന്‍ അനുവദിച്ചുകൂടാ?

സ്വച്ഛന്ദമൃത്യു അനുവദനീയമായ രാജ്യങ്ങളില്‍, ശാരീരികമായോ മാനസികമായോ ഗുണമേന്മയുള്ള ജീവിതം നയിക്കുവാന്‍ ഒരാള്‍ പ്രാപ്തനല്ലയെന്ന് അംഗീകൃത ഡോക്ടര്‍മാര്‍ വിധിച്ചാല്‍, ആ വ്യക്തിക്ക് പരസഹായത്തോടെയുള്ള മരണം വരിക്കുവാന്‍ അര്‍ഹതയുണ്ടാകുന്നു. മുതിര്‍ന്ന പൗരന്മാരില്‍ കൂടുതല്‍, കൂടുതല്‍ പേര്‍ ആ മാര്‍ഗ്ഗം നിലവില്‍ തെരഞ്ഞെടുക്കുന്നുമുണ്ട്.

മറ്റ് പലരാജ്യങ്ങളിലും നിലവിലുള്ള യുത്തനേഷ്യ ഇന്ത്യയില്‍ അനുവദനീയമല്ല. ഒരു ദരിദ്ര രാജ്യത്ത് അതൊരു ആര്‍ഭാടമായോ ക്രൂരതയായോ കരുതാമായിരിക്കാം. എന്നാല്‍, പ്രായമായവരെ യഥാവിധി സംരക്ഷിക്കുവാന്‍ സര്‍ക്കാരിന്റെ ദുര്‍ബ്ബലമായ ആരോഗ്യ വിഭാഗത്തിന് കഴിയുന്നുമില്ല.

ഒരു കാലത്ത് പ്രബലനായിരുന്ന, പ്രഗത്ഭനായ ഒരു പ്രൊഫസ്സറെ ഞാനീയിടെ കാണുകയുണ്ടായി. ഇന്നദ്ദേഹം മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഒരു സ്ഥാപനത്തില്‍ ഏകാന്ത ജീവിതം നയിക്കുകയാണ്. 90 വയസ്സ് പിന്നിട്ടിരിക്കുന്നു. ഭാര്യയും രണ്ട് മക്കളും നേരത്തേ മരിച്ചു. പരസഹായമില്ലാതെ ഇപ്പോഴും നടക്കാനാകും. സ്വസ്ഥമായി മരിക്കുവാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍, അഹിംസയില്‍ വിശ്വസിക്കുന്ന, ജീവനെ ബഹുമാനിക്കുന്ന ഇന്ത്യയില്‍ അതിന് അനുവാദമില്ലല്ലോ. ഇത് സത്യമല്ല, അദ്ദേഹം കരുതുന്നു – നമുക്ക് ജീവനെ ബഹുമാനമില്ലാത്തതാണ് യഥാര്‍ത്ഥ പ്രശ്‌നം.

യൂത്തനേഷ്യക്ക് ഇന്ത്യയില്‍ നിയമസാധുതയില്ല. എന്നാല്‍ ബെല്‍ജിയം, കാനഡ, കൊളമ്പിയ, ഇക്വഡോര്‍, ലക്‌സo ബര്‍ഗ്, നെതര്‍ലന്‍ഡ്സ്, ന്യൂസിലന്‍ഡ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ആസ്‌ട്രേലിയയുടെ ചില ഭാഗങ്ങള്‍, അമേരിക്കയുടെ ചില പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ അനുവാദമുണ്ട്.

പദോല്പത്തി നോക്കുകയാണെങ്കില്‍, ഗ്രീക്ക് ഭാഷയില്‍ eu എന്നാല്‍ happy എന്നും thanatos എന്നാല്‍ death എന്നുമാണ് അര്‍ത്ഥം. ചില മരുന്നുകള്‍ കുത്തിവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ സമാധാനപരവും സുഖകരവുമായ മരണം സംഭവിക്കുന്നു.

ഇന്ത്യ ചെറുപ്പക്കാരുടെ രാജ്യമാണെന്ന് ശുഭാപ്തി വിശ്വാസക്കാര്‍ മേനി പറയാറുണ്ട്. ‘ഊര്‍ജ്ജസ്വലമായ’ എന്ന ഏതാണ്ട് അര്‍ത്ഥരഹിതമായ പദമാണ്, അത്തരക്കാര്‍ ഇന്ത്യയെ വിശേഷിപ്പിക്കുവാന്‍ ഉപയോഗിക്കുന്നത്. ഏതാണ്ട് 380 ദശലക്ഷം ജനങ്ങള്‍ 10നും 24നുമിടയില്‍ പ്രായമുള്ളവരാണ് എന്നതിനാലാണ്, അവര്‍ ഇത്തരത്തില്‍ കരുതുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്നാല്‍ രാജ്യത്ത് നിലവില്‍ 60ന് മുകളില്‍ പ്രായമുള്ള മുതിര്‍ന്നവരുടെ ജനസംഖ്യ 153 ദശലക്ഷമാണ്. (സ്വാതന്ത്രത്തിന്റെ നൂറാം വര്‍ഷം ആഘോഷിക്കുന്ന 2047ല്‍ ഇത് 350 ദശലക്ഷമായേക്കും). എത്രമാത്രം സൗകര്യങ്ങളോടെയാണ് ഈ മുതിര്‍ന്നവര്‍ ജീവിക്കുന്നതെന്നതിന് യാതൊരു വ്യക്തതയുമില്ല. അവസാന നാളുകളില്‍ നല്ലൊരു ജീവിതം ജീവിക്കുവാന്‍ അവരില്‍ എത്രപേര്‍ക്ക് സാമ്പത്തിക ശേഷിയുണ്ട്? എത്രപേരെ സ്വന്തം കുടുംബം സംരക്ഷിക്കുന്നുണ്ട്? ഗുണമേന്മയുള്ള ജീവിതം ആസ്വദിക്കുവാനുള്ള ആരോഗ്യം എത്ര പേര്‍ക്ക് ബാക്കിയുണ്ട്? ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുവാന്‍ വിമുഖരാകുന്നതിനാലാണ് നമുക്ക് മുതിര്‍ന്നവരോട് കരുണയുണ്ടെന്ന് തോന്നുന്നത്. വികാരഭരിതമായ ഈ ഒഴിവാക്കലാണ് നമ്മുടെ കരുണയായി വേഷം മാറുന്നത്.

സ്വച്ഛന്ദമൃത്യു അനുവദനീയമായ രാജ്യങ്ങളില്‍, ശാരീരികമായോ മാനസികമായോ ഗുണമേന്മയുള്ള ജീവിതം നയിക്കുവാന്‍ ഒരാള്‍ പ്രാപ്തനല്ലയെന്ന് അംഗീകൃത ഡോക്ടര്‍മാര്‍ വിധിച്ചാല്‍, ആ വ്യക്തിക്ക് പരസഹായത്തോടെയുള്ള മരണം വരിക്കുവാന്‍ അര്‍ഹതയുണ്ടാകുന്നു. മുതിര്‍ന്ന പൗരന്മാരില്‍ കൂടുതല്‍, കൂടുതല്‍ പേര്‍ ആ മാര്‍ഗ്ഗം നിലവില്‍ തെരഞ്ഞെടുക്കുന്നുമുണ്ട്.

യുവത്വത്തെ ദൈവികമായി കാണുന്ന ഒരു സമൂഹമാണ് നമ്മുടേത്. മുതിര്‍ന്നവരില്‍ നിന്നും കിട്ടാനുള്ളതെല്ലാം കിട്ടിക്കഴിഞ്ഞാല്‍, പിന്നീട് അവര്‍ എങ്ങനെയാണ് കഴിയുന്നതെന്ന് നമ്മള്‍ ശ്രദ്ധിക്കാറേയില്ല. ഈയൊരു സാഹചര്യത്തില്‍ വേണം, ഒരിക്കല്‍ കറുത്തതും സൂക്ഷ്മവുമായിരുന്ന കണ്ണുകള്‍ ഇപ്പോള്‍ നരച്ചതും നനവാര്‍ന്നതുമായിപ്പോയ പ്രൊഫസ്സറെപ്പോലുള്ളവര്‍ക്ക് ഒരു സാദ്ധ്യതയായി സ്വന്തം മരണം തെരഞ്ഞെടു ക്കാനുള്ള അവകാശത്തെ കാണേണ്ടത്.

എന്തിനാണ് ഇന്ത്യയിലെ പ്രായമായവര്‍ക്ക് ഈ സാദ്ധ്യത നിഷേധിക്കുന്നത്? നമ്മുടെ ദുര്‍ബ്ബലമായ സാമൂഹിക- ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ പരിഗണിക്കുമ്പോള്‍ ഈ ചോദ്യം പ്രസക്തവും അടിയന്തരവുമാണെന്ന് കാണാം. വൃദ്ധരെ സംരക്ഷിക്കുവാന്‍ സര്‍ക്കാരിന് കഴിയുന്നുണ്ടെങ്കില്‍, ഇതിനെതിരെ വാദിക്കുന്നതില്‍ അര്‍ത്ഥമുണ്ട്. എന്നാല്‍, സാമ്പത്തികമായി വളരെ ഉയര്‍ന്ന നിലയിലുള്ള വികസിത സമൂഹങ്ങളില്‍ പോലും ഏകാന്തത, വിഷാദം, ശാരീരിക പരിമിതികള്‍ തുടങ്ങിയവ വൃദ്ധരെ അലട്ടുന്നു.

പല പ്രധാന വിഷയങ്ങളിലും മനുഷ്യര്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവസരങ്ങളില്ല. ജനിച്ചുവീഴുന്ന രാജ്യേത്തേയോ മാതാപിതാക്കളേയോ വംശത്തെയോ, ലിംഗമോ ബുദ്ധിശക്തിയോ രൂപമോ ഒന്നും സ്വയം തെരഞ്ഞെടുക്കുന്നതല്ല. ഇവയെല്ലാം അവിചാരിതമായി രൂപപ്പെടുന്നവയാണ്. പക്ഷെ, എപ്പോള്‍ എങ്ങനെ മരിക്കണമെന്ന് ഒരാള്‍ക്ക് സ്വയം നിശ്ചയിക്കാനാകണം. നിബന്ധനകള്‍ക്ക് വിധേയമായി ഇത് എന്തുകൊണ്ട് ഒരു മൗലീകാവകാശമായിക്കൂടാ?

യൂറോപ്പില്‍ പ്രായമായ വരെ സംരക്ഷിക്കുവാന്‍ സുശക്തമായ സാമൂഹിക സുരക്ഷാ സംവിധാനങ്ങളുണ്ട്. ഇന്ത്യയില്‍, 30 വര്‍ഷത്തോളം നിങ്ങള്‍ വരുമാനത്തിന്റെ 30 ശതമാനത്തോളം നികുതിയായി സര്‍ക്കാരിന് നല്‍കുന്നുണ്ടെങ്കിലും, വിരമിക്കുന്ന ദിവസം മുതല്‍ നിങ്ങള്‍ക്ക് തിരിച്ചൊന്നും ലഭിക്കുന്നില്ല. രാജ്യത്തിന്റെ മോശമായ സാമ്പത്തിക നില, പരിതാപകരമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ക്കും കുറഞ്ഞ ജീവിത നിലവാരത്തിനും കാരണമാകുന്നു. തന്മൂലം ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുന്നു. ഇതിന്റെയെല്ലാം ഫലമായി ജീവിത ഗുണനിലവാരം വല്ലാതെ താഴുന്നു. എന്തുകൊണ്ട് ഒരാളുടെ ജീവിതം സമാധാനപരമായി അവസാനിപ്പിക്കാന്‍ അനുവദിച്ചുകൂടാ?

രോഗപീഢകളാല്‍ ദുരിതം അനുഭവിക്കുന്നവരേയും ഏകാന്തതയില്‍ വീര്‍പ്പുമുട്ടുന്ന വൃദ്ധരേയും മരണം വരിക്കുവാന്‍ ശാക്തീകരിച്ചുകൂടെ?, ദരിദ്ര രാജ്യങ്ങള്‍ക്കും ഇത്രയെങ്കിലും ചെയ്തുകൂടെ? വൃദ്ധരാകുമ്പോള്‍ സമൂഹത്തില്‍നിന്നും സ്വയം അദൃശ്യരാകുന്ന ‘വാനപ്രസ്ഥം’ എന്ന സംവിധാനം വേദഗ്രന്ഥങ്ങള്‍ ഉദ്ഘോഷിക്കുന്ന ഇന്ത്യയില്‍ പ്രത്യേകിച്ചും, സ്വച്ഛന്ദമൃത്യു പ്രസക്തമാണ്.

താരതമ്യേന ദരിദ്രമായ ഒരു രാജ്യത്ത്, ഇതൊരു ആര്‍ഭാടമാണെന്ന് തോന്നിയേക്കാം. എന്നാല്‍, പ്രായമായവരോട് ചോദിക്കുക. മറുപടികള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. നമുക്കിടയില്‍ ആരാണ് മാന്യമായ, സ്വസ്ഥമായ നല്ലൊരു മരണം കാംക്ഷിക്കാത്തത്? നമ്മില്‍ ഭൂരിഭാഗത്തിനും നല്ലൊരു ജീവിതം നയിക്കാനാവാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും…. ക്രൂരമെന്ന് തോന്നിയേക്കാവുന്ന ഈ നടപടി കൈക്കൊള്ളുവാന്‍ ഇന്ത്യ മടി കാണിക്കുന്നതെന്തിന്?.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏതാനും വര്‍ഷം മുമ്പ് വരെ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് കുറ്റകൃത്യമായിരുന്നു. നിരാശനായ ഒരേകാകി തൂങ്ങിമരിക്കുവാന്‍ ശ്രമിക്കുന്നു. നിര്‍ഭാഗ്യവശാല്‍ കയര്‍ പൊട്ടുന്നു. പറയാനുള്ളത് കേള്‍ക്കാനുള്ള ക്ഷമയും സമയവും അല്പം സാന്ത്വനവും നല്‍കുന്നതിന് പകരം അയാളെ ജയിലില്‍ അടയ്ക്കുന്നതാണ് ശരിയെന്നാണ് ഇത്രയും നാള്‍ നാം കരുതിയിരുന്നത്. ജീവനോടുള്ള നമ്മുടെ സ്‌നേഹവും ബഹുമാനവും അതാണ്. നമ്മുടെ സ്‌നേഹം ഒരുതരം യുദ്ധമാണല്ലോ !.

പ്രൊഫസ്സറിലേയ്ക്ക് മടങ്ങിവരാം. മടങ്ങാനുള്ള നേരമായപ്പോള്‍ അദ്ദേഹം ടി എസ്സ് എലിയട്ടിന്റെ ‘The Waste Land’ല്‍ നിന്നും ഉദ്ധരിച്ചു: ‘I have seen with my own eyes, the Sibyl hanging in a jar, and when the boys asked her, ‘What do you want?’, she replied, ‘I want to die.’

ഗ്രീസിലെ പുരാതന നഗരമായ Cumaeയിലെ ഒരു പ്രവാചകയായിരുന്നു സിബില്‍. അവള്‍ അപ്പോളോ ദേവനോട് അനശ്വരവും ശാശ്വതവുമായ ജീവിതം വരമായി ചോദിച്ച് വാങ്ങി. എന്നാല്‍ ശാശ്വതമായ യൗവ്വനം കൂടെ ചോദിക്കുവാന്‍ മറന്നുപോയി. അവളെ ഒരു ചില്ലുപാത്രത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടതാരാണ്? ഒരുകൂട്ടം ആണ്‍കുട്ടികള്‍. ചെറുപ്പക്കാര്‍ക്ക്, മിക്കപ്പോഴും വൃദ്ധര്‍ ഒരു കൗതുകം മാത്രമാണ്. സമയമാകുന്ന ചില്ലുപാത്രത്തില്‍ തൂങ്ങിയാടുന്ന സിബിലിനെപ്പോലെ.

ആ പാത്രം തുറക്കൂ; ആത്മാവ് സ്വാതന്ത്രമാകട്ടെ.

(സെപ്ത. ലക്കം പാഠഭേദത്തില്‍ നിന്ന്)

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply