യുദ്ധവും ”ഭാവി”യും

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

 

ഇപ്പോഴും ഭൂഗോളത്തില്‍ എവിടെയും കാണുമല്ലോ യുദ്ധം. ഇതിനൊക്കെ ആരാണുത്തര വാദികള്‍?

ആരാണെന്നാ നിങ്ങളുടെ വിചാരം?

ചക്രവര്‍ത്തികള്‍, രാജാക്കന്മാര്‍, പ്രസിഡന്റന്മാര്‍, ഏകാധിപതികള്‍ –ഇവരെല്ലാം ഘാതകന്മാരല്ലേ?

അതെയോ?

അതേ. അവരുടെ സിംഹാസനങ്ങളെല്ലാം മനുഷ്യ രക്തത്തില്‍ മുങ്ങിയതാണ്. അവര്‍ കുടിക്കുന്നത് ജനങ്ങളുടെ ചോരയാണ്. അവര്‍–

(ശബ്ദങ്ങള്‍ – വൈക്കം മുഹമ്മദ് ബഷീര്‍).

ലോകത്തിലെ ഏറ്റവും മനോഹരമായ ഭൂപ്രദേശങ്ങള്‍, മലമേടുകള്‍, ഹരിതകങ്ങള്‍, നദികള്‍. ദേവതാരുക്കളും പൈനുകളും നിറഞ്ഞ സുഖശീതളഭൂമി.. ഏറ്റവും സുന്ദരരും അലിവുള്ളവരുമായ മനുഷ്യര്‍ പാര്‍ക്കുന്ന പര്‍വ്വതപ്രാന്തങ്ങള്‍. അതിര്‍ത്തി പ്രവിശ്യകള്‍ .ശ്രീനഗറും ജമ്മുവും.. ഷെല്ലുകളും ഡ്രോണുകളും തീമഴകളായി പെയ്യുന്ന, ധൂമപടലങ്ങളും അഗ്‌നിനാളങ്ങളും വിഴുങ്ങുന്ന ഒരു യുദ്ധക്കളമായി അവ മാറുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടു. അതിര്‍ത്തികളും യുദ്ധങ്ങളും ഭരണകൂടങ്ങളുടെ ഭരണകൂടമനുഷ്യരുടെ സൃഷ്ടിയാണ്. ഭൂമിയ്‌ക്കോ, അവിടെ ജീവിക്കുന്ന മനുഷ്യര്‍ക്കോ, മനുഷ്യബന്ധങ്ങള്‍ക്കോ, ഹരിത ജൈവ നൈരന്തര്യങ്ങള്‍ക്കോ അതിര്‍ത്തികളില്ല, യുദ്ധമില്ല. മിസ്സൈലുകളും ഡ്രോണുകളും ഷെല്ലുകളും പതിക്കുന്ന മനുഷ്യശരീരത്തില്‍ മാത്രമല്ല, വളര്‍ത്തുമൃഗങ്ങളിലും നാനാവിധ ജന്തു പക്ഷി ജൈവവൈവിദ്ധ്യങ്ങളിലും സുന്ദരമായ മലമേടുകളിലും ഹരിതകങ്ങളിലും നദികളിലും പതിച്ച് അവ ജീവനാശം വിതയ്ക്കുന്നു. ഭൂമിയില്‍ അഗാധഗര്‍ത്തങ്ങളുണ്ടാക്കുന്നു. അതിര്‍ത്തിയില്‍ വസിക്കുന്ന ഇരുരാജ്യങ്ങളിലെയും നിരപരാധികളായ ജനങ്ങളും ജീവജാലങ്ങളും, അവരുടെ ആവാസവ്യവസ്ഥയുമാണ് മുഖ്യമായും യുദ്ധങ്ങളുടെ വിനാശഫലങ്ങള്‍ ഏറ്റുവാങ്ങുന്നത്.

പഹല്‍ഗാമിലെ ഭീകരാക്രമണത്തിനു മറുപടി പറയാന്‍ ഇന്ത്യന്‍ ഭരണകൂടം മെയ്. 7 മുതല്‍ നടത്തിയ പ്രത്യാക്രമണങ്ങള്‍ അപ്രഖ്യാപിതയുദ്ധമായാരംഭിച്ച് പൂര്‍ണ്ണയുദ്ധങ്ങളായി മാറുമോ എന്നു തോന്നിച്ച വിഹ്വലസന്ദര്‍ഭം സമാധാനകാംക്ഷികളായ ജനങ്ങളില്‍ കടുത്ത ആശങ്ക ഉളവാക്കിയിരുന്നു. ക്ഷേമരാഷ്ട്രത്തില്‍ നിന്ന് യുദ്ധരാഷ്ട്രത്തിലേക്കുള്ള പരമമായ രൂപാന്തരീകരണമാണോ നടക്കുന്നതെന്ന് അവര്‍ ഭയപ്പെട്ടു. പ്രധാനമന്ത്രി മോദി പ്രസംഗിച്ച പോലെ ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ന് ”ഇന്ത്യയുടെ ന്യൂനോര്‍മല്‍”.

ഭീകരതയുടെ രണ്ടു വിതാനങ്ങള്‍

ഭീകരാക്രമണ ഭീതിയും അത് സൃഷ്ടിക്കുന്ന സുരക്ഷാപരമായ ആശങ്കകളും എങ്ങനെ ഭരണകൂട ഭീകരതയെ സാധൂകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു എന്ന് ഇറ്റാലിയന്‍ ചിന്തകനായ ജോര്‍ജ്യോ അഗംബന്‍ നല്‍കുന്ന ഉള്‍ക്കാഴ്ചകള്‍ പ്രസക്തമാണ്. തീര്‍ച്ചയായും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ മാറ്റങ്ങള്‍ ആകസ്മികമല്ല. ഇത്തരമൊരു പ്രക്രിയ ഇന്ത്യന്‍ രാഷ്ട്രീയത്തിലും സംസ്‌കാരത്തിലും ദൈനംദിന ജീവിതത്തിലും സംഭവിച്ചു കാണ്ടിരിക്കുകയായിരുന്നു. ഭീകരതയുടെ നിര്‍മ്മാര്‍ജ്ജനം എന്ന മുദ്രാവാക്യവുമായി ഹിന്ദുത്വശക്തികള്‍ അധികാരത്തില്‍ വന്നതോടെ ഈ പ്രക്രിയ നിയമവല്‍ക്കരിക്കപ്പെട്ടു. വെറുപ്പും ഭീതിയും ദേശസാല്‍ക്കരിക്കപ്പെട്ടു. യുദ്ധം ഒരു ആഭ്യന്തരസത്യമായി മാറിക്കഴിഞ്ഞിരുന്നു. അതിനെയാണ് നമ്മള്‍ ഫാസിസമെന്നോ നവഫാസിസമെന്നോ വിളിച്ചത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ തന്നെ മതപരമായ ഒരു ദുര്‍വിവക്ഷകള്‍ മിസ്സൈലുകളായി ഘടിപ്പിക്കപ്പെട്ടിട്ടുണ്ടല്ലോ. അത് കൊണ്ട് തന്നെ ഈ പ്രത്യാക്രമണം, മാറി നിന്നുള്ള യുദ്ധം (stand-off war), ശത്രുരാജ്യത്തോട് മാത്രമുള്ള ഒന്നായിരുന്നില്ല, സങ്കല്പസൃഷ്ടരായ ആഭ്യന്തര ശത്രുക്കളോടും എതിര്‍മതക്കാരോടും ഉള്ള ഒരു പ്രതീകാത്മകയുദ്ധം കൂടിയായിരുന്നു.

പ്രളയം, കോവിഡ് മഹാമാരി, ഭീകരാക്രമണം… ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ ആഘോഷപൂര്‍വ്വം ചാടിവീഴുന്നവരാണ് ലോകമെങ്ങുമുള്ള ഭരണാധികാരികള്‍. കൊച്ചുകേരളം മുതല്‍ ലോകരാജ്യങ്ങളൊന്നടങ്കം ഇതിനുദാഹരണമാണ്. ഭരണകൂടത്തിന് പൈശാചികമായ ശക്തിയും അധികാരവും നല്‍കുന്ന മുഹൂര്‍ത്തങ്ങളാണവ. ഭരണകൂടം അപവാദ ഭരണകൂടങ്ങളായി (state of exception) നിയമത്തിനും ഭരണഘടനകള്‍ക്കും അവധി കൊടുത്ത് സര്‍വ്വാധിപത്യ വാഴ്ചകളായി മാറുന്ന സന്ദര്‍ഭങ്ങള്‍ ഇത് ലോകമെങ്ങും സൃഷ്ടിക്കുന്നു. വര്‍ഗ്ഗ വംശീയ കലാപങ്ങളെ ഊതിക്കത്തിച്ച് അപ്രഖ്യാപിത ആഭ്യന്തര യുദ്ധങ്ങളിലൂടെ സാംസ്‌കാരികമായും മതപരമായും ഇന്ത്യയെ വിഭജിച്ച് കൊണ്ടിരുന്ന ഒരു പ്രക്രിയയുടെ ചരിത്രപരിണതിയായി വേണം അയല്‍ രാജ്യവുമായുള്ള ഈ അപ്രഖ്യാപിത യുദ്ധത്തെ കാണുവാന്‍.

മാരകമായ ലഹരി

ലഹരി നിര്‍മ്മാര്‍ജ്ജനത്തിനെതിരേ പ്രചരണയുദ്ധം നടത്തിയ പത്രമാധ്യമങ്ങളും ഭരണാധികാരികളും, സദാചാര പോലീസുകളും ഇന്ന് കഞ്ചാവിനെക്കാള്‍, എം.ഡി.എമ്മിനെക്കാള്‍ മാരകമായ, ഒരു മഹാലഹരി വസ്തുവിന്റെ ഉല്പാദകരും വിതരണക്കാരുമായി മാറിയിരിക്കുന്നു: യുദ്ധലഹരി. അതിദേശീയ ലഹരി. പത്രങ്ങളുടെ ഭാഷ ശ്രദ്ധിക്കുക: ”ശക്തമായ തിരിച്ചടി”, ”ഒരേ നാണയത്തില്‍ മറുപടി”, ”ഇന്ത്യയുടെ മാരകമായ പ്രത്യാക്രമണ ശേഷി”, ”കണ്ണിനു കണ്ണ്” എന്ന താലിയോനിക്ക് നിയമത്തിന്റെ വക്താക്കളായി ഭരണാധികാരികള്‍ മാത്രമല്ല, മാധ്യമങ്ങളും സിവിള്‍സമൂഹവും മാറിയിരിക്കുന്നു.. പ്രതിപക്ഷങ്ങള്‍ നിര്‍വ്വീര്യമാക്കപ്പെടുന്ന, മനുഷ്യന്‍ ഹിംസ്രജന്തുവോ നരമേധകനോ ആയിമാറുന്ന, കൂട്ടക്കൊല നിയമവല്‍ക്കരിക്കപ്പെടുന്ന , വെറുപ്പ് ദേശീയവികാരമാകുന്ന, ജനാധിപത്യവും ഭരണഘടനയും നിര്‍ത്തിവയ്ക്കപ്പെടുന്ന, വാര്‍ത്തകളും യാഥാര്‍ത്ഥ്യവും തമസ്‌ക്കരിക്കപ്പെടുന്ന, പരിണാമത്തിന്റെ പിന്‍പടവുകളിലേക്ക് മനുഷ്യന്‍ മടക്കയാത്ര ചെയ്യുന്ന, വൈദേശികശത്രുവും ആഭ്യന്തരശത്രുവും ഒന്നാകുന്ന, ദേശീയമായ ഉന്മാദനിമിഷങ്ങളാണ് എവിടേയും യുദ്ധം. ഉണ്മയുടെ കൂട്ടമറവി ആഘോഷമായി മാറുന്ന നൈതികമായ അന്ധകാരം. മനുഷ്യന്‍ ഘാതകനായിമാറുന്ന നരമേധകനായി മാറുന്ന പ്രതിരൂപാന്തരീകരണത്തിന്റെ നിമിഷം. യുദ്ധം മഹാപാതകം എന്ന് ഒരിക്കല്‍കൂടി വിളിച്ചുപറയേണ്ട സമയം സമാഗതമായിരിക്കുന്നു.

ഭീകരതയ്‌ക്കെതിരായ യുദ്ധങ്ങളെല്ലാം, ഭീകരതയെ പതിന്മടങ്ങു വര്‍ദ്ധിപ്പിക്കുന്ന, അതോടൊപ്പം ഭരണകൂടഭീകരതയെ ഉല്പാദിപ്പിക്കുകയും പെരുപ്പിക്കുകയും സാധൂകരിക്കുകയുംചെയ്യുന്ന പ്രക്രിയയാണെന്ന് വര്‍ത്തമാന ലോകചരിത്രവും വിമര്‍ശന ദര്‍ശനങ്ങളും നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ഓരോ തുള്ളി രക്തത്തില്‍നിന്നും ആയിരം പതിനായിരമായി ഉയിരെടുക്കുന്ന രക്താബീജാസുരന്മാരെ പോലെയാണ് ഭീകരത. ശത്രുരാജ്യത്തില്‍നിന്നു വരുന്ന ഭീകരതയും ഭരണകൂട ഭീകരതയും ജനങ്ങളെ ഘോരമായ ആക്രമണങ്ങളുടെ ഇരകളും അതേസമയം ആസ്വാദകരുമാക്കി മാറ്റുന്നു.

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

പാക്കിസ്ഥാന്റെ 9 ഓളം ഭീകരകേന്ദ്രങ്ങള്‍ മിസ്സൈലുകളാല്‍ തകര്‍ത്ത ഇന്ത്യയ്ക്ക്, പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ തടയാനോ പിടിക്കുവാനോ കഴിയാഞ്ഞത് ഇപ്പോഴും സംശയാത്മകമായി അവശേഷിക്കുന്നു. ആക്രമണത്തിനു സാധ്യതയുണ്ടെന്ന് intelligence report ലഭിച്ചിട്ടും തന്ത്രപ്രധാനമായ പഹല്‍ഗാമില്‍ വേണ്ടത്ര സുരക്ഷ നല്‍കാന്‍, സേനാവിന്യാസം നടത്താന്‍, ഇന്ത്യയുടെ സുരക്ഷാ സംവിധായകര്‍ തയാറാവാഞ്ഞതെന്തുകൊണ്ട്? അതിനെപ്പറ്റി സ്വതന്ത്രമായ ഒരന്വേഷണം നടക്കുന്നുണ്ടോ എന്നത് നമുക്കാര്‍ക്കും അറിയില്ല. സ്വന്തം വീഴ്ചകളെ മറച്ചുപിടിക്കുവാന്‍ വേണ്ടി കൂടിയാണ്മോ ഭരണകൂടം പ്രത്യാക്രമണത്തിനു മുതിര്‍ന്നത് എന്ന വാദത്തെ ചരിത്രാനുഭവങ്ങള്‍ ശരിവയ്ക്കുന്നില്ലേ? വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ മേല്‍ക്കൈ നേടാനുള്ള ഉപാധിയാണോ ഈ സാഹചര്യം? പാക്കിസ്ഥാനും ഇന്ത്യയുമായി തുറന്ന ചര്‍ച്ച പോലും നടന്നില്ല എന്നതും കൂട്ടിവായിക്കാവുന്നതാണ്.

സമഗ്രമായ സംഘിവല്‍ക്കരണം

ഈ അപ്രഖ്യാപിത യുദ്ധം പൗരജനങ്ങളില്‍, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍, ഉണ്ടാക്കിയ അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കുക. ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളെയും മാദ്ധ്യമങ്ങളെയും, മദ്ധ്യവര്‍ഗ്ഗികളെയും പ്രതിപക്ഷകക്ഷികളെപ്പോലും ഒറ്റയടിക്ക് സംഘിവല്‍ക്കരിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. അതിന്റെ തെളിവാണ് ഇതേവരെ ഹിന്ദുത്വ ഫാസിസത്തെ ചെറുത്തു നിന്ന കോണ്‍ഗ്രസ്സും സി.പി.എമ്മും അടക്കമുള്ള പ്രതിപക്ഷം നിരുപാധികമായും മോദിയ്ക്ക് സര്‍വ്വപിന്തുണയും നല്‍കി നിശ്ശബ്ദരായി എന്ന വസ്തുത. ദേശസ്‌നേഹത്തിന്റെ പേരിലാണോ അതോ തന്ത്രപരമായ നിലപാടാണോ എന്നറിയില്ല, എല്ലാവരും യുദ്ധാനുകൂലികളായി. തിരിച്ചടിക്ക് സ്പീഡ് പോരാ എന്നാണ് രാഹുല്‍ജിയും മറ്റും പറഞ്ഞത്. ജനങ്ങളെ യുദ്ധത്തിനനുകൂലമായി ബോധവല്‍കരിക്കാന്‍ ജയ് ഹിന്ദ് എന്ന പേരില്‍ ഒരു സംഘടന ആരംഭിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ പ്ലാന്‍ ചെയ്യുന്നു എന്നായിരുന്നു വാര്‍ത്ത. യുദ്ധമല്ല പരിഹാരം എന്നല്ല, യുദ്ധത്തില്‍ മോദി വേണ്ടത്ര ജാഗ്രത കാട്ടുന്നില്ല എന്നായിരുന്നു അവരുടെ പരാതി. ട്രമ്പിന്റെ വാക്കുകള്‍ കേട്ട് യുദ്ധം നിര്‍ത്തിവച്ചതിനെ ന്യായമായും അവര്‍ ചോദ്യം ചെയ്തു. എന്നാല്‍, യുദ്ധം ഇപ്പോള്‍ നിര്‍ത്തിയതില്‍ അവര്‍ അതൃപ്തരാണ്. പാക്കിസ്ഥാനെ അടിപ്പെടുത്തുവാനുള്ള ഒരു സുവര്‍ണ്ണാവസരം ഇന്ത്യ നഷ്ടപ്പെടുത്തി എന്നാണ് കോണ്‍ഗ്രസ്സ് നേതാവായ അശോക് ഗെലോട്ട് പ്രസ്താവിച്ചത്. സി.പി. എമ്മും കേന്ദ്രത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി. അതായത് ഇന്ത്യയുടെ, ജനാധിപത്യത്തിന്റെ ഒരു പ്രതിസന്ധി നിമിഷത്തില്‍, പ്രതിപക്ഷം നിശ്ശബ്ദമായി എന്നുമാത്രമല്ല മോദിയെക്കാള്‍ വലിയ യുദ്ധവാദികളായി മാറി എന്നര്‍ത്ഥം.

യുദ്ധാവിഷ്ടമായ മാദ്ധ്യമങ്ങള്‍

യുദ്ധത്തിന്റെ മുന്നണിപ്പാട്ടുകാരായി മീഡിയ ഒന്നടങ്കം മാറുന്നതാണ് നാം കണ്ട മറ്റൊരത്ഭുതം. ഉത്തരേന്ത്യന്‍ മീഡിയയുടെ പൊതുസ്വഭാവമാണിതെങ്കിലും കേരളത്തിലെ മാദ്ധ്യമങ്ങള്‍ എല്ലാം യുദ്ധവാദകരായി മാറുന്നത് ഇതാദ്യമായിരിക്കും. യുദ്ധലഹരിയുടെ പ്രചാരകരായി മീഡിയ മാറി. റിപ്പോര്‍ട്ടര്‍ ടിവി മാത്രമല്ല മനോരമയും ഏഷ്യാനെറ്റും എല്ലാം തന്നെ അര്‍ണോബ് ഗോസ്വാമിയുടെ റിപ്പബ്ലിക്കന്‍ ചാനലിനെ കടത്തിവെട്ടി. അഭിപ്രായ സ്വാതന്ത്ര്യത്തെ ഇതേവരെ മുറുകെപ്പിടിച്ചിരുന്ന പല ആങ്കറുമാരും യാതൊരു ചോദ്യങ്ങളുമില്ലാതെ അധികാരികള്‍ പറയുന്നത് വെട്ടി വിഴുങ്ങി ജനങ്ങള്‍ക്ക് യുദ്ധാഹ്വാനങ്ങള്‍ നല്‍കി സംഘി സൈന്യമായി മാറുന്ന കാഴ്ച. മോദിയുടെയും രാജ്‌നാഥ് സിംഗിന്റെയും, അര്‍ണാബ് ഗോസ്വാമിയുടെയും കണികാരൂപങ്ങളായി, ചിലപ്പോള്‍ മേജര്‍ ജനറല്‍മാരായി, അവര്‍ ചാനലുകളെ യുദ്ധക്കളമാക്കി. യുദ്ധവാര്‍ത്തകള്‍ ക്രിക്കറ്റ്, ഫുട്ബാള്‍, ടെസ്റ്റ് മാച്ചുകളുടെ കമെന്ററിയായി അവതരിക്കപ്പെട്ടു. ഇന്ത്യന്‍ ആയുധങ്ങളുടെ പ്രഹരണശേഷിയെ നിരന്തരം വാഴ്ത്തി പാടി ശ്രോതാക്കളെ ആവേശഭരിതരാക്കി. നയപരമായ വീഴ്ചകളെപ്പറ്റി, യുദ്ധം രണ്ടു രാജ്യത്തെയും ജനങ്ങളില്‍ സൃഷ്ടിക്കുന്ന ദുരിതങ്ങളെയും വരാന്‍ പോകുന്ന വിപത്തുകളെയുംപറ്റി യാതൊരുതരം ചോദ്യങ്ങളോ, ആശങ്കകളോ, ഇല്ലാതെ അവര്‍ വാക്കുകളെ മിസ്സൈലുകളും ഡ്രോണുകളുമാക്കി. ഈ രൂപപ്പകര്‍ച്ചകള്‍ക്കു പിന്നില്‍ പേടിയാണോ, സമ്മര്‍ദ്ദമാണോ, ചാനലുകളുടെ റേറ്റു കൂട്ടാനുള്ള തന്ത്രമാണോ, യുദ്ധത്തിന്റെ യൂഫേറിയ ആണോ, അതോ എല്ലാംകൂടി ഒന്നിച്ചുചേര്‍ന്നതാണോ, എന്നൊന്നും വ്യക്തമായി നമുക്കറിയില്ല. എന്തായാലും ഈ മാറ്റം വിസ്മയകരമായിരുന്നു. ഇത്തരമൊരു മ്യൂട്ടേഷനെയാവണം ന്യൂനോര്‍മല്‍ എന്ന ്‌മോദിജി വിളിച്ചത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സൈനികോദ്യോഗസ്ഥന്മാര്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുമ്പോള്‍ ചോദ്യം ചോദിക്കുവാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. പ്രധാനമന്ത്രിയോ പ്രതിരോധമന്ത്രിയോ ആരും പത്രക്കാരോട് കാര്യങ്ങള്‍ വിശദീകരിച്ചില്ല. wire പോലുള്ള സ്വതന്ത്രമാദ്ധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഗവണ്മെന്റ് നിര്‍ത്തലാക്കി. സമ്മര്‍ദ്ദംമൂലം പിന്നീടതു പിന്‍വലിച്ചു. എന്നാല്‍ അതൊരു മുന്നറിയിപ്പായിരുന്നു. ഗുജറാത്തിലെ പ്രധാന പത്രങ്ങളിലൊന്നായ ‘ഗുജറാത്ത് സമാചാര്‍’ യുദ്ധസന്ദര്‍ഭത്തില്‍ മോദിയെ ചോദ്യം ചെയ്തതിന്റെ ഫലമായി അതിന്റെ ഉടമസ്ഥനായ 93 വയസ്സുള്ള ബാഹുബലി ഷായെ കേസില്‍ കുടുക്കി ഈഡി ഉദ്യോഗസ്ഥന്മാര്‍ അറസ്റ്റിലാക്കി. അപ്രഖ്യാപിതമായ നിരോധനാജ്ഞയെ ചോദ്യം ചെയ്യാന്‍ പത്രമാദ്ധ്യമങ്ങള്‍ തയാറായതേ ഇല്ല. അതേസമയം പാക്കിസ്ഥാനിലെ ഒരു മാദ്ധ്യ പ്രവര്‍ത്തക അവിടുത്തെ ഒരു മന്ത്രിയോട് സ്വതന്ത്രമായി ചോദ്യങ്ങള്‍ ചോദിച്ച് കുഴക്കുന്നത് സോഷ്യല്‍ മീഡിയയില്‍ കാണാനിടയായി. നമ്മളോ, ഔദ്യോഗികകേന്ദ്രങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ ചോദ്യം ചെയ്യാതെ സ്വീകരിച്ച്, ചമത്ക്കാരങ്ങളും ഊഹങ്ങളും കൂട്ടിച്ചേര്‍ത്ത്, ഇന്ത്യന്‍ സേനയുടെ വീരാപദാനങ്ങള്‍ ഘോഷിക്കുന്നവരായി മാറി. വാര്‍ത്താ വിവരങ്ങള്‍ തമസ്‌ക്കരിക്കപ്പെട്ടൂ. ഈ സുതാര്യതയില്ലായ്മ, മാദ്ധ്യമങ്ങളെ അകറ്റി നിര്‍ത്തല്‍, രഹസ്യസ്വഭാവം സ്വാഭാവികമായും ജനങ്ങള്‍ക്കിടയില്‍ സംശയങ്ങളുയര്‍ത്തി. സ്വന്തം രാജ്യത്തിലെ ജനങ്ങളെ ഭരണകൂടം വിശ്വാസത്തിലെടുക്കാന്‍ തയാറല്ലെന്നതിന്റെ സൂചനയായിരുന്നു ഇത്.

യുദ്ധവും വിനാശവും

യുദ്ധത്തിന്റെ കെടുതികളെന്തന്ന് ലോകമെങ്ങും നടന്ന, ഇപ്പോഴും നടക്കുന്ന, യുദ്ധങ്ങള്‍ വെളിവാക്കുന്നുണ്ട്. യുദ്ധം തുടങ്ങിയാല്‍ അത് പകയുടെ ഉന്മാദമായി പടര്‍ന്നു പിടിച്ച് ഒരിക്കലും അവസാനിക്കാത്ത ചോര ചിന്തലായിമാറും എന്ന് ഗാസയിലെ യുദ്ധവും, റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധവും നമ്മെ പഠിപ്പിക്കുന്നു. വംശഹത്യയായി മാറുന്ന, ഭാവി തലമുറയെത്തന്നെ ഇല്ലാതാക്കുന്ന, ആയിരക്കണക്കിന് കൊച്ചുകുട്ടികളെ കൊന്നുതള്ളുന്ന ക്രൂരയുദ്ധമാണ് ഗാസയില്‍ നടക്കുന്നത്. യുദ്ധം മനുഷ്യരെ കൂട്ടഭ്രാന്തരാക്കി, കൂട്ടക്കൊലയാളികളാക്കി മാറ്റുന്നു എന്ന് ചരിത്രം പഠിപ്പിച്ച പാഠങ്ങള്‍ നമ്മുടെ ഭരണാധികാരികളും രാഷ്ട്രീയ ഭരണ-പ്രതിപക്ഷ കക്ഷികളും മാദ്ധ്യമങ്ങളും ഈ യുദ്ധഹര്‍ഷത്തില്‍ മറന്നുപോയി. പ്രതികാരത്തിന്റെയും പകയുടെയും വെറുപ്പിന്റെയും ഭാഷയായിരിക്കുന്നു ഇന്ന് നമ്മുടെ ദേശീയഭാഷ. ചോരയ്ക്ക് ചോര എന്ന പ്രതികാരാധിഷ്ഠിതമായ പ്രാചീനനിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നു. പരസ്പരചര്‍ച്ചകള്‍ക്ക് തയാറായിക്കൊണ്ട്, പരസ്പരം പൊറുത്തും മറന്നും മനസ്സിലാക്കിക്കൊണ്ടുമുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് മനുഷ്യസംസ്‌കൃതി വളര്‍ന്നിട്ടുള്ളത്. യുദ്ധം, പ്രതികാരം, കുടിപ്പക, ഇതെല്ലാം മനുഷ്യനാശത്തിലും ലോക നാശത്തിലുമാണവസാനിക്കുക എന്ന് പ്രബുദ്ധമതികള്‍ ലോകമെങ്ങും തിരിച്ചറിഞ്ഞു കഴിഞ്ഞ സന്ദര്‍ഭത്തിലാണ്, അഹിംസ എന്ന ആശയത്തെ, ഹൃദയത്തില്‍ പ്രതിഷ്ഠിച്ച, ഗാന്ധിയുടെ നാട് ശത്രുരക്തത്തിനായി പടകൂട്ടുന്നത്.

രണ്ട് ന്യൂക്ലിയര്‍ ശക്തികള്‍ തമ്മില്‍, രണ്ടു വിരുദ്ധ മതവിശ്വാസങ്ങള്‍, ദേശീയതകള്‍ തമ്മിലുള്ള പോരാട്ടമെന്ന നിലയില്‍ ഇരുരാജ്യങ്ങളിലേയും ജനങ്ങളേയും ലോകരാജ്യങ്ങളെയും ഭീതിപ്പെടുത്തുന്ന ഒന്നായിരുന്നു ഈ ഹ്രസ്വയുദ്ധം. വന്‍ശക്തിയായ ചൈന ഇന്ത്യ ന്‍അതിര്‍ത്തിയില്‍ ആക്രമണം നടത്തിയപ്പോള്‍ അത് ചര്‍ച്ചയിലൂടെ പരിഹരിക്കാനും വിട്ടുവീഴ്ചകള്‍ നടത്താനും തയാറായിരുന്നു മോദി ഭരണകൂടം എന്നോര്‍ക്കുക.യുദ്ധം തുടര്‍ന്നുപോയിരുന്നെങ്കില്‍ അതിന്റെ പ്രത്യഘാതങ്ങള്‍ പാക്കിസ്ഥാനു മാത്രമല്ല ഇന്ത്യയ്ക്കും വിനാശകരമായിത്തീരുമായിരുന്നു എന്നതില്‍ സംശയമില്ല. പാക്കിസ്ഥാനോടുള്ള വെറുപ്പ് ഇന്ത്യയിലെ മുസ്ലീം ജനതയോടും കാശ്മീരികളോടുംഉള്ള വെറുപ്പായി രൂപം മാറുന്നത് നാം പലയിടത്തും കണ്ടു . യുദ്ധത്തിന്റെ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്നത് പ്രധാനമായും അതിര്‍ത്തി പ്രദേശത്തിലെ ജനങ്ങളാണ്. ഏതാണ്ട് നാല്പതോളം നാട്ടുകാര്‍ പാക്കിസ്ഥാന്റെ ഷെല്ലാക്രമണങ്ങളില്‍ മരണമടഞ്ഞതായി കണക്കാക്കുന്നു. നിരവധി വീടുകളും കടകളും നാശത്തിനിരയായി. സുന്ദരമായ ഗ്രാമങ്ങള്‍ വിട്ട് പലായനം ചെയ്യാന്‍ നാട്ടുകാര്‍ നിര്‍ബ്ബന്ധിതരായി. പാക്കിസ്താനിലെ ജനങ്ങളിലേക്കും പള്ളികളിലേക്കും പാര്‍പ്പിടങ്ങളിലേക്കും ഗ്രാമനഗരങ്ങളിലേക്കും മിസ്സൈലുകള്‍ ചെന്നാല്‍ ഉണ്ടാവുന്ന ദുരിതങ്ങള്‍ നമുക്കൂഹിക്കാനാവും. സിന്ധുനദീജലക്കരാര്‍ ഏകപക്ഷീയമായി ഉപേക്ഷിച്ച നടപടി പാക്കിസ്ഥാന്‍ ഭരണകൂടത്തെക്കാള്‍ നിരപരാധികളായ സാമാന്യജനങ്ങളെയും കൃഷിക്കാരെയുമാണ് ബാധിക്കുക എന്ന സത്യം നമ്മുടെ ഭരണാധികാരികളറിയാതെ പോയതാവാന്‍ വഴിയില്ല. നിരപരാധികളായ ജനങ്ങളാണ് ഏതു യുദ്ധത്തിന്റെയും ഇരകള്‍.

അപ്പുറത്തുള്ളവരും നമ്മെപ്പോലെ മനുഷ്യരാണ് എന്ന് പറഞ്ഞതിനാണ് പ്രബുദ്ധ കേരളത്തില്‍ ഒരു കൗണ്‍സിലറെ ദേശാഭിമാനികള്‍ വളഞ്ഞ് ഭീഷണിപ്പെടുത്തി അവരുടെ പ്രസ്താവം പിന്‍വലിപ്പിച്ചത്. ഈ നാട്ടിലെ ജനങ്ങളെപ്പോലെത്തന്നെ പാക്കിസ്ഥാനിലെ ജനങ്ങളും യുദ്ധങ്ങള്‍ക്ക് ഉത്തരവാദികളല്ല. യുദ്ധം ജനങ്ങളില്‍ അടിച്ചേല്പിക്കപ്പെടുകയാണ്. വോട്ടിനു വേണ്ടി, സ്വന്തം വീഴ്ചകള്‍ മറച്ചു വയ്ക്കുന്നതിനു വേണ്ടി, ഭരണാധികാരികള്‍ നടത്തുന്ന യുദ്ധനാടകങ്ങള്‍ ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ദുരിതത്തീമഴയാവുന്നു.

യുദ്ധവിരുദ്ധ – സമാധാനക്കൂട്ടായ്മകള്‍

ജനങ്ങളുടെ ചോദ്യങ്ങള്‍ക്കോ ആശങ്കകള്‍ക്കോ ശബ്ദം നല്‍കാന്‍ പ്രതിപക്ഷമോ മാദ്ധ്യമങ്ങളോ പോലും ഇല്ലാത്ത അവസ്ഥയിലാണ് സമാധാനകാംക്ഷികളായ നാട്ടുകാര്‍, എഴുത്തുകാര്‍, ആനന്ദ് പട്വര്‍ദ്ധനെപ്പോലുള്ള കലാകാരന്മാര്‍, സാംസ്‌ക്കരിക പ്രവര്‍ത്തകര്‍, കക്ഷിരാഷ്ട്രീയത്തിനതീതരായ രാഷ്ട്രീയപ്രവര്‍ത്തകര്‍, ആക്റ്റിവിസ്റ്റുകള്‍, അഹിംസയെ മുറുകെപ്പിടിക്കുന്നവര്‍, ഗാന്ധിയന്മാര്‍, മനുഷ്യസ്‌നേഹികള്‍, എല്ലാമടങ്ങിയ ചെറുചെറുകൂട്ടായ്മകള്‍ ഇന്ത്യയില്‍ പലയിടങ്ങളിലും ഉയര്‍ന്നുവന്നത്. അവര്‍ യുദ്ധത്തിനെതിരേ സാമൂഹ്യമാദ്ധ്യമങ്ങളില്‍ തങ്ങളുടെ പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തി. പാക്കിസ്ഥാനെതിരേയുള്ള ഈ നിയന്ത്രിതയുദ്ധം പൂര്‍ണ്ണ യുദ്ധമായി പടര്‍ന്നുപെരുകാതിരിക്കാന്‍ ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന, സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രേരകശക്തികളെന്ന നിലയില്‍, യുദ്ധവിരുദ്ധ – സമാധാനക്കൂട്ടായ്മകള്‍ കേരളത്തിലും ഉയര്‍ന്നുവരുന്നത് ഈപശ്ചാത്തലത്തിലാണ്.

ഇന്ത്യന്‍ ജനാധിപത്യം എത്രകണ്ട് ദുര്‍ബ്ബലവും പരിമിതവുമെന്ന് വ്യക്തമാക്കുന്നു മെയ്.10 ന് തൃശ്ശൂരില്‍ സമാധാന റാലിക്കായെത്തിയവരെ അറസ്റ്റു ചെയ്തു നീക്കിയ സംഭവം. പാക്കിസ്താനില്‍പ്പോലും സ്ത്രീകളും സാംസ്‌ക്കരിക പ്രവര്‍ത്തകരും സാഹിത്യകാരന്മാരും യുദ്ധത്തിനെതിരേ തെരുവിലിറങ്ങി സമാധാനറാലി നടത്തുന്ന രംഗങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ നാം കണ്ടു. ലണ്ടനില്‍ പാക്കിസ്ഥാനികളും ഇന്ത്യക്കാരും ചേര്‍ന്ന് സമാധാനഗാനങ്ങള്‍ ഒന്നിച്ചാലപിച്ച് കൊണ്ടു യുദ്ധത്തിനെതിരേ പ്രതിഷേധം രേഖപ്പെടുത്തി. ഇസ്രയേലില്‍പ്പോലും സമാധാനവാദികളായ ജനങ്ങള്‍ യുദ്ധത്തിനെതിരേ പ്രകടനങ്ങളും പ്രക്ഷോഭങ്ങളും നടത്തുന്നു.എന്നാല്‍ ഇന്ത്യയില്‍ പ്രത്യേകിച്ച് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ ഇത്തരം പ്രതിഷേധങ്ങളെ പോലീസുകാര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ ഉദാഹരണമാണ് തൃശ്ശൂര്‍ സംഭവം.ബി.ജെ.പിക്കാര്‍ സംഘടിച്ച് കുറുവടിയുമായി റാലിയെ ആക്രമിക്കുവാന്‍ തയാറായി നില്‍ക്കുകയാണെന്നും അതൊഴിവാക്കാനാണ് അറസ്റ്റ് ചെയ്യുന്നതെന്നും പോലീസുകാര്‍ പറഞ്ഞു. അക്രമകാരികളെയല്ലേ അറസ്റ്റുചെയ്തു നീക്കേണ്ടതെന്ന ചോദ്യത്തിന് ഉുത്തരമുണ്ടായിരുന്നില്ല. എന്നാല്‍ അവരെ അറസ്റ്റ് ചെയ്ത അതേ മുഹൂര്‍ത്തങ്ങളിലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടന്ന യുദ്ധത്തിന് വിരാമം കുറിക്കുന്നത് എന്നത് യാദൃഛികമെങ്കിലും അര്‍ത്ഥവത്താണ്. ജനകീയ ഇംഗിതം യുദ്ധത്തിനെതിരായിരുന്നുവെങ്കിലും അത് കേള്‍ക്കാന്‍ ഭരണകൂടം തയാറായിരുന്നില്ല. ജനാഭിലാഷം എന്തെന്ന് കേള്‍ക്കുവാനോ പറയുവാനോ പ്രതിപക്ഷമോ പത്രമാധ്യമങ്ങളോ പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ലോകപോലീസായ ഡൊനാള്‍ഡ് ട്രമ്പ് വെടിനിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ രണ്ടുരാജ്യങ്ങളും ആയുധങ്ങള്‍ താഴെവച്ചു.

ട്രമ്പ് പറഞ്ഞത് ഒരു ആപല്‍ക്കരമായ ന്യൂക്ലിയര്‍ യുദ്ധം അമേരിക്ക ഇടപെട്ട ്‌നിര്‍ത്തി എന്നാണ്. ”കോടിക്കണക്കിന്മ നുഷ്യര്‍ മരണമടഞ്ഞേക്കാവുന്ന ഒരു ന്യൂക്ലിയര്‍ സംഘര്‍ഷം ഞങ്ങള്‍ അവസാനിപ്പിച്ചു”. വൈറ്റ്ഹൗസിലെ റിപ്പോര്‍ട്ടര്‍മാരോട് ട്രമ്പ് പറഞ്ഞു. ട്രമ്പ് പറയുന്നത് ശരിയെങ്കില്‍ വ്യാപാരബന്ധങ്ങള്‍ അവസാനിപ്പിക്കും എന്ന ട്രമ്പിന്റെ ഭീഷണിയുടെ ഫലമായാണ് രണ്ടു രാജ്യങ്ങളും വെടിനിര്‍ത്തലിന് തയ്യാറായത്. ഏതായാലും രണ്ടു രാജ്യത്തിലെയും ജനങ്ങള്‍ക്കു യുദ്ധവിപത്തില്‍നിന്ന് താത്ക്കാലികമായെങ്കിലും മോചനം ലഭിച്ചു. ലോകമുതലാളിയും ആയുധക്കമ്പോളത്തിന്റെ അധിപതിയും ജനാധിപത്യവിരുദ്ധനും യുദ്ധോല്പാദകനുമായ ട്രമ്പില്‍ നിന്നായാലും ആശ്വാസദായകമായ ഈ സമാധാന നീക്കം സ്വാഗതാര്‍ഹമെന്നേ പറയാനാവൂ.

ആന്റി-ക്ലൈമാക്‌സും പിന്തിരിയല്‍ മനഃശാസ്ത്രവും (withdrawal symptom)

എന്നാല്‍, യുദ്ധലഹരിയില്‍ ഉന്മത്തരായ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും മാധ്യമ വാര്‍ത്താ സൈന്യങ്ങള്‍ക്കും ഈ ആന്റി-ക്ലൈമാക്‌സ് ഒട്ടും രുചികരമായിരുന്നില്ല. പാക്കിസ്ഥാനെ നാമാവശേഷമാക്കുന്ന ഒരുമഹാഭാരതയുദ്ധം സ്വപ്നം കണ്ടവര്‍ അത് പെട്ടെന്ന് നിലച്ചപ്പോള്‍ നിരാശരായി. യുദ്ധം തലയ്ക്കു പിടിച്ചവരുടെ withdrawal symptom ആണ് പിന്നീട് രോഷ പ്രകടനമായി സൈബര്‍ ആക്രമണമായി മാറിയത്. ഹൈദരബാദിലെ ‘കറാച്ചി ബേക്കറി സംഘപരിവാരങ്ങള്‍ തല്ലിത്തകര്‍ത്തത് ഉദാഹരണം. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്ത്രിയ്ക്കും കുടുംബത്തിനുമെതിരേ, ഓപ്പറേഷന്‍ സിന്ദൂറിനു മുന്‍നിരയിലുണ്ടായിരുന്ന ഇന്ത്യന്‍ മിലിട്ടറിയിലെ സീനിയര്‍ ഓഫീസര്‍ ആയ സോഫിയാ ഖുറൈഷിക്കുമെതിരേ സംഘികള്‍ നടത്തിയ സൈബര്‍ ആക്രമണങ്ങള്‍ മറ്റൊരു ഉദാഹരണം. എന്തായാലും കേണല്‍ സോഫിയാ ഖുറേഷിയെ ”ഭീകരവാദികളുടെ സഹോദരി’ എന്നാക്ഷേപിച്ച മധ്യപ്രദേശിലെ ബി.ജെ.പി. മന്ത്രി വിജയ്ഷാ മാപ്പുപറയാന്‍ നിര്‍ബ്ബന്ധിതനായി. മന്ത്രിക്കെതിരേ കേസ്സെടുക്കാന്‍ മദ്ധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. യുദ്ധനിലപാടിനെതിരേ എഫ്ബിയില്‍ പോസ്റ്റുകളിട്ടതിന്റെ പേരില്‍ അശോകാ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസറായ അലിഖാന്‍ മഹ്മുദാബാദിനെ ഹരിയാനാ പോലീസ് അറസ്റ്റ്‌ചെയ്തു. യുദ്ധജ്വരം കേരളത്തിലും ശക്തമാണെന്നതിന്റെ ഉദാഹരണമാണ് സമാധാനത്തിന്റെ ആവശ്യകതയെപ്പറ്റി എഫ്ബിയില്‍ പോസ്റ്റിട്ട കൊല്ലം കടയ്‌ക്കോട്ടുള്ള മനുശങ്കര്‍ എന്ന വിമുക്തഭടനെതിരേ സംഘികള്‍ നടത്തിയ ആക്രമണങ്ങള്‍.

മാധ്യമമേഖലയില്‍ വെടിര്‍ത്തല്‍ ഇനിയും പൂര്‍ണ്ണമായിട്ടില്ല. പിന്‍വലിയല്‍ സിന്‍ഡ്രോമില്‍നിന്നും നിന്ന് രക്ഷനേടാന്‍ മാദ്ധ്യമങ്ങളും ചാനലുകളും കണ്ട ഒരുമാര്‍ഗ്ഗം ഓപ്പറേഷന്‍ സിന്ദൂര്‍ പാക്കിസ്ഥാനിലുണ്ടാക്കിയ നാശനഷ്ടങ്ങളെപ്പറ്റി കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കുക, ബ്രേഹ്മാസ് തുടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത മിസെലുകളുടെ പ്രഹരണശേഷിയെപ്പറ്റി പ്രകീര്‍ത്തിച്ച് പുളകം കൊള്ളുക തുടങ്ങിയ പ്രവര്‍ത്തികളാണ്. പൂരവെടിക്കെട്ടിനുശേഷം പൊട്ടാത്ത പടക്കങ്ങള്‍ കണ്ടെത്തി പൊട്ടിച്ച് സായൂജ്യമടയുന്നവരെപ്പോലെ.

തീര്‍ച്ചയായും ട്രമ്പിന്റെ ഇടപെടലുകള്‍ പ്രതിപക്ഷം പറയുന്നപോലെ ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യലാണ്. എന്നാല്‍ ആത്യന്തികമായും യു.എസിന്റെയും കോര്‍പ്പറേറ്റുകളുടെയും ഇംഗിതങ്ങള്‍ക്കനുസരിച്ചാണ് മോദിയുടെ നവ ഫാസിസ്റ്റ് ഭരണകൂടം നയങ്ങള്‍ രൂപപ്പെടുത്തുന്നതെന്ന കാര്യം ഇതിനകം വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഈ ആശ്രിതത്വം പരസ്യവും ലോകപ്രത്യക്ഷവുമായത് ഈ വെടിനിര്‍ത്തലോടെയാണ് എന്ന് മാത്രം.

യുദ്ധം ഒരു കുറ്റകൃത്യം

ഒരിക്കല്‍ യുദ്ധക്കുറ്റവാളികളെ സംബന്ധിച്ചുള്ള ചോദ്യത്തിന് ഗാന്ധി നല്‍കിയ ചോദ്യരൂപത്തിലുള്ള ഉത്തരം ഇതായിരുന്നു: ”യുദ്ധം തന്നെ ദൈവത്തിനും മാനവികതയ്ക്കുമെതിരേയുള്ള ഒരു കുറ്റകൃത്യമല്ലേ? അതിന് അനുമതി നല്‍കിയവരും അതിന്റെ ആസൂത്രകരും നിര്‍വ്വാഹകരും എല്ലാം യുദ്ധക്കുറ്റവാളികളല്ലേ?”

ലോകത്തിലെ ഏറ്റവും ദരിദ്രരായ ജനങ്ങള്‍ പാര്‍ക്കുന്ന രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം, കോടിക്കണക്കിനൂ പണവും മനുഷ്യശേഷിയും ധൂര്‍ത്തടിച്ചു കളയുന്ന യുദ്ധം, ഒരു ദുരന്തകോമാളി നാടകമാണെന്നും, അതിലാരും ജയിക്കുന്നില്ലെന്നും അത് കൂട്ട ആത്മഹത്യയും കൂട്ടക്കൊലയും കൂട്ടനാശവുമാണെന്നും പ്രഖ്യാപിച്ച്‌കൊണ്ട് ദുരന്തഭരണാധികാരികളുടെ മുഖത്ത്‌നോക്കി ”യുദ്ധം വേണ്ടാ വേണ്ടാ”എന്ന് ഉച്ചത്തില്‍ പറയാനുള്ള ധീരത എല്ലാ രാജ്യത്തേയും ജനങ്ങള്‍ ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. യുദ്ധവും ജനാധിപത്യവും ഒന്നിച്ച് പോകില്ലെന്നും യഥാര്‍ത്ഥ പരമാധികാരികള്‍ തങ്ങളാണെന്നും ആഭ്യന്തരവും ബാഹ്യവുമായ യുദ്ധങ്ങള്‍ പിന്‍വലിച്ച് ഞങ്ങള്‍ക്ക് ക്ഷേമവും സമാധാനവും നല്‍കൂ അല്ലെങ്കില്‍ ഒഴിഞ്ഞു പോകൂ എന്നും ജനങ്ങള്‍ അധികാരികളോട് കര്‍ക്കശമായി പറയാന്‍ തയാറാവും വിധം ലോക ജനാധിപത്യം പുഷ്‌ക്കലമാവട്ടെ.

യുദ്ധവും”ഭാവി”യും

വെടിനിര്‍ത്തലല്ല, സ്ഥായിയായ സമാധാനമാണ് ലോകം ആവശ്യപ്പെടുന്നത്. സംവാദവും, സ്‌നേഹവും സഹകരണവുമായിരിക്കണം അയല്‍രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ സ്ഥായീഭാവം. സ്വന്തം ജനതയോട് സംവാദബന്ധം പുലര്‍ത്തുന്ന ഭരണാധികാരികള്‍ക്ക് മാത്രമേ അയല്‍രാജ്യങ്ങളുമായി സംവദിക്കുവാനാകൂ. ആത്മഭാഷണത്തിലും ദേശീയമായ ആത്മരതിയിലും അധികാരത്തിന്റെ ഉന്മാദത്തിലും മുഴുകിക്കഴിയുന്ന ഭരണാധികാരികളുടെ മൃഗയാ വിനോദമാണ് യുദ്ധം. അതോടൊപ്പം വോട്ടുവേട്ടയും. ജനങ്ങള്‍ക്കു വേണ്ടിയല്ല ഭരണകൂടങ്ങള്‍ക്കു വേണ്ടിയാണ് യുദ്ധം. സംഭാഷണ സന്നദ്ധമായ, ആഭ്യന്തരവും ബാഹ്യവുമായ എല്ലാ യുദ്ധപ്രക്രിയകളെയും നിരാകരിക്കുന്ന, ഒരു രാഷ്ട്രീയ-ഭരണ- നേതൃത്വത്തിനു മാത്രമേ സ്ഥായിയായ സമാധാനം സ്ഥാപിക്കുവാനാകൂ. സംവാദാത്മകമായ ഭരണപരിപാലനത്തെയാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. വിഭജനത്തിന്റെ ചരിത്രപരമായ ആഘാതങ്ങളില്‍ നിന്ന് ഇന്ത്യക്കാര്‍ക്കും പാക്കിസ്ഥാനികള്‍ക്കും മോചനം ലഭിക്കണമെങ്കില്‍ പരസ്പരം മറക്കാനും പൊറുക്കാനും സാംസ്‌കാരികവും സര്‍ഗ്ഗാത്മകവുമായ വിനിമയങ്ങളിലേര്‍പ്പെടാനും കഴിയണം. ഹിന്ദുസ്ഥാനി സംഗീതത്തിലൂടെയും ഗസലുകളിലൂടെയും കാവാലികളിലൂടെയും സൂഫിസംഗീതത്തിലൂടെയും ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സംഗീതജ്ഞന്മാരും സംഗീതപ്രേമികളും കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന ഗാഢമായ സാംസ്‌കാരികബന്ധം അതിനൊരുദാഹരണമാണ്.

പൊറുക്കുക എന്നത് ഴാക്ക് ദെറീദ പറയുന്ന പോലെ ഒരു പരമമായ ദാന പ്രക്രിയയാണ് (gift act). ഭൂതകാലോന്മുഖമായ ഒരു രാഷ്ട്രീയസംസ്‌കാരത്തില്‍ നിന്ന് വിട്ടുമാറി, ”ഭാവി”യിലേക്ക് വിമോചിതമാവുന്ന, ജനതയുടെ ലീനസാധ്യതകളുടെ സാക്ഷാത്ക്കാരത്തിലൂന്നുന്ന, ഒരു ഭൗമ – ജൈവ – രാഷ്ട്രീയ ഭാവനയെയാണ് ലോകം ഇന്നാവശ്യപ്പെടുന്നത്. ആഭ്യന്തരവും വൈദേശികവുമായ സര്‍വ്വയുദ്ധങ്ങളുടെയും വിരാമവും സര്‍ഗ്ഗാത്മകമായ അസ്വസ്ഥതകളെ വിളയിക്കുന്ന സമാധാനവും ആണ് ”ഭാവി”യുടെ ഈ രാഷ്ടീയത്തിന്റെ മുന്നുപാധികള്‍.

യുദ്ധവും സമാധാനവും എന്ന പരമ്പരാഗത ദ്വന്ദ്വത്തിനുപകരം യുദ്ധവും”ഭാവി”യും എന്ന ശീര്‍ഷകം ഇവിടെ നല്‍കുന്നത് ദാര്‍ശനികവും ഭവശാസ്ത്രപരവുമായ ഒരു തീരുമാനമെന്ന നിലയിലാണ്. യുദ്ധത്തിന്റെ ഇടവേളയോ താല്‍ക്കാലികമായ വിരാമമോ ആയാണ് സമാധാനം പൊതുവേ നിര്‍വ്വചിക്കപ്പെടുന്നത്. സൂക്ഷ്മയുദ്ധങ്ങളുടെ വിതാനമാണത്. ആ അര്‍ത്ഥത്തില്‍ യുദ്ധമാണ് സമാധാനത്തെ ഉല്പാദിപ്പിക്കുന്നത്. സമാധാനം യുദ്ധത്തെയും. എന്നാല്‍ സമാധാനത്തിന് മറ്റൊരു വിതാനമുണ്ട്. അതിനെയാണ് ”ഭാവി” എന്ന് ഇവിടെ വിളിക്കുന്നത് .യുദ്ധത്തിന്റെ പരമനിരാകരണവും വിരാമവുമാണ് ”ഭാവി”. പരമമായ സമാധാനത്തിന്റെ നേരം. രേഖീയമായ ഭാവികാലത്തെയല്ല, അരേഖീയവും ഭവശാസ്ത്രപരവുമായ നേരത്തെയാണ് ഇവിടെ ”ഭാവി” എന്ന് വിളിക്കുന്നത്. ഉണ്മയുടെ പരമസാധ്യതകളുടെ മണ്ഡലം എന്ന നിലയില്‍.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

യുദ്ധം കൊല്ലുന്നത് മനുഷ്യരേയോ അവരുടെ അവരുടെ ആവാസവ്യവസ്ഥയേയോ മാത്രമല്ല. ആത്യന്തികമായും അത് കൊല്ലുന്നത് ജീവിച്ചിരിക്കുന്നവരുടെയും മരിക്കുന്നവരുടെയും ”ഭാവി”യെയാണ്. ലോകസ്ഥമായ ഉണ്മയുടെ (Dasein) അനന്തസാധ്യതകളുടെ മണ്ഡലത്തെ. ”ഭാവി”യെ കൊല്ലുക എന്നാല്‍ ഭവപരമായ അര്‍ത്ഥത്തില്‍ ”ലോക”ത്തെ തന്നെ കൊല്ലലാണ്. യുദ്ധത്തിനു പകരം സമാധാനം എന്ന ഫോര്‍മുലയല്ല നാം തിരഞ്ഞെടുക്കുന്നത്. മനുഷ്യന്റെ ഭവപരമായ അവകാശവും അനുഭവവുമായ ”ഭാവി”യുടെയും ”ലോക”ത്തിന്റെയും വീണ്ടെടുക്കലാണ്. യുദ്ധത്തിനെതിരായുള്ള ഏത് പ്രതിരോധവും നാളെയുടെ, ”ലോക’രാഷ്ട്രീയമാവുന്നത് അതുകൊണ്ടാണ്. യുദ്ധമോ സമാധാനമോ എന്നതല്ല യുദ്ധമോ”ഭാവി”യോ എന്നതാണ് ഇന്ന് (എന്നും) ഏറ്റവും നിര്‍ണ്ണായകമായ ചോദ്യം.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply