
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കത്തുമ്പോള്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വീണ്ടും സങ്കീര്‍ണ്ണമാകുന്നു. റിപ്പോര്‍ട്ടില്‍ കേരളം ചൂണ്ടിക്കാട്ടിയ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാകില്ലെന്ന് വനം പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്‌ലിയുടെ പ്രസ്താവന വീണ്ടും കേരളരാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. വിഷയത്തില്‍ അവസാനത്തെ ശ്രമമെന്ന നിലയില്‍ എ കെ ആന്റണി ഇടപെട്ടിട്ടുണ്ട്. കേരളത്തിനുള്ള ആശങ്ക പരിഹരിക്കുമെന്ന് മൊയ്‌ലി ആന്റണിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. കേരളത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും മൊയ്‌ലി അറിയിച്ചു. എന്നാല്‍ കേരള കോണ്‍ഗ്രസ്സ് രണ്ടു കല്‍പ്പിച്ചാണെന്നാണ് റപ്പോര്‍ട്ട്. വേണ്ടിവന്നാല്‍ മന്ത്രിസഭയെ മറിച്ചിടാനും മടിക്കില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കൂടെ ഒരുവശത്ത് സഭയും മറുവശത്ത് ഇടതുപക്ഷവും.
റിപ്പോര്‍ട്ടിലെ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് വയനാട്, ഇടുക്കി ജില്ലകളില്‍ ശനിയാഴ്ച ഇടതുമുന്നണി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 13ലെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, നിയമസഭാ മണ്ഡലങ്ങളിലും കോട്ടയം ജില്ലയിലെ നാല് വില്ലേജുകളിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍തെക്കേക്കര, മേലുകാവ്, തീക്കോയി, കൂട്ടിക്കല്‍ വില്‌ളേജുകളിലാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. അതേസമയം ഇടുക്കി ജില്ലയിലെ ഹര്‍ത്താലില്‍ നിന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി വിട്ടു നില്‍ക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പശ്ചിമഘട്ടത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരാനാണ് തീരുമാനമെന്നാണ് മൊയ്‌ലി കഴിഞ്ഞ ദിവസം പറഞ്ഞത്. കേരളത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് മൊയ്‌ലി ഇക്കാര്യം പറഞ്ഞത്. അതേസമയം ഈ സര്‍ക്കാരിന്റെ കാലത്ത് റിപ്പോര്‍ട്ടിലെ പലകാര്യങ്ങളിലും പരിഹാരമാകില്ലെങ്കിലും പരിസ്ഥിതിലോലപ്രദേശങ്ങളുടെ പുന:ക്രമീകരണം സംബന്ധിച്ച് കേരളം ഉയര്‍ത്തിയിരിക്കുന്ന വിഷയം ഗൗരവത്തോടെയാണു പരിഗണിക്കുന്നതെന്ന് മൊയ്‌ലി പറഞ്ഞു. ദേശീയാടിസ്ഥാനത്തിലുള്ള ഒരു വിഷയത്തില്‍ കേരളത്തിനുവേണ്ടി അധികം വെള്ളം ചോര്‍ക്കാന്‍ തനിക്ക് കഴിയില്ലെന്നാണ് മൊയ്‌ലി വ്യക്തമാക്കിയത്. എന്നാല്‍ ആന്റണി പറഞ്ഞാല്‍ വെള്ളം ചേര്‍ക്കാതിരിക്കില്ല എന്നുകരുതാം.
പരിസ്ഥിതിലോല പ്രദേശങ്ങള്‍ വില്ലേജുകളായി പ്രഖ്യാപിക്കാതെ പ്രദേശങ്ങളായി കാണണമെന്നായിരുന്നു കേരളത്തിന്റെ പ്രധാന ആവശ്യം. ഉമ്മന്‍ വി. ഉമ്മന്‍ പരിസ്ഥിതി മന്ത്രാലയത്തിലെത്തി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത് അപ്രായോഗികമാണെന്ന് മൊയ്‌ലിയുടെ നിലപാട്. ദേശീയ ഹരിത ട്രൈബ്യൂണലിലെ കേസ് കൂടി പരിഗണിച്ചശേഷമാകും കരട് വിജ്ഞാപനം പുറപ്പെടുവിക്കുക.
എന്തായാലും പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഖനനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിലക്കു തുടരുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. അതെങ്കിലും നടക്കുമെന്നാശിക്കുക. ക്വാറി മാഫിയയാണ് ഇന്ന് പശ്ചിമഘട്ടത്തെ തകര്‍ക്കുന്നത്. അവരെ നിലക്കു നിര്‍ത്തേണ്ടത് കേരളത്തിന്റെ ഭാവിയുടെ പ്രശ്‌നമാണ്. അതു മനസ്സിലാക്കി, അതേസമയം തങ്ങളുടെ ജീവിതം സംരക്ഷിച്ച് പരമാവധി സര്‍ക്കാരുമായി സഹകരിക്കാനാണ് കര്‍ഷകര്‍ തയ്യാറാകേണ്ടത്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ സമരരംഗത്തിറങ്ങിയിരിക്കുന്ന പലരും അറിഞ്ഞോ അറിയാതേയോ ക്വാറി മാഫിയയുടെ ഉച്ചഭാഷിണികളാകുകയാണ്. അതിന്റെ ഭാഗമായാണ് നിതാന്തശത്രുക്കള്‍പോലും ഇക്കാര്യത്തില്‍ ഒന്നിക്കുന്നത്.