ആ ‘ഓറഞ്ചു മനുഷ്യരാണ്’ നമ്മളെ നമ്മളാക്കിയത്…

വിക്ടര്‍ ഹ്യുഗോയുടെ ‘പാവങ്ങളി’ല്‍ ജീന്‍ വാല്‍ ജീനിന് തല ചായ്ക്കാന്‍ ഒരിടം കിട്ടാതെ പോകുന്നത് അയാളുടെ ‘പാസ്സ്‌പോര്‍ട്ടിന്’ മഞ്ഞനിറം ആയതിനാലാണ്. ജയില്‍മോചിതനായപ്പോള്‍ ജീന്‍ വാല്‍ജീനിന് കിട്ടിയ മഞ്ഞ ടിക്കറ്റ് ഒരടയാളമായിരുന്നു, അയാളൊരു തടവുപുള്ളിയായിരുന്നു എന്നതിന്റെ അടയാളം. പോകുന്ന എല്ലായിടത്തും അയാള്‍ അത് കാണിയ്ക്കണം എന്നാണു നിയമം. ഒരിക്കലും അയാള്‍ക്ക് തിരുത്താനാവാത്ത ഭൂതകാലത്തിന്റെ ചാപ്പയാണ് ആ മഞ്ഞ ടിക്കറ്റ്. ആ സര്‍ക്കാര്‍രേഖ പുരോഹിതനെ കാണിച്ചുകൊണ്ട് ജീന്‍ വാല്‍ജീന്‍ പറയുന്നു, ”ഇതാണെന്റെ മോചനരേഖ. പക്ഷെ എല്ലാവരും എന്നെ ആട്ടിയകറ്റുന്നതും ഇത് […]

passവിക്ടര്‍ ഹ്യുഗോയുടെ ‘പാവങ്ങളി’ല്‍ ജീന്‍ വാല്‍ ജീനിന് തല ചായ്ക്കാന്‍ ഒരിടം കിട്ടാതെ പോകുന്നത് അയാളുടെ ‘പാസ്സ്‌പോര്‍ട്ടിന്’ മഞ്ഞനിറം ആയതിനാലാണ്. ജയില്‍മോചിതനായപ്പോള്‍ ജീന്‍ വാല്‍ജീനിന് കിട്ടിയ മഞ്ഞ ടിക്കറ്റ് ഒരടയാളമായിരുന്നു, അയാളൊരു തടവുപുള്ളിയായിരുന്നു എന്നതിന്റെ അടയാളം. പോകുന്ന എല്ലായിടത്തും അയാള്‍ അത് കാണിയ്ക്കണം എന്നാണു നിയമം. ഒരിക്കലും അയാള്‍ക്ക് തിരുത്താനാവാത്ത ഭൂതകാലത്തിന്റെ ചാപ്പയാണ് ആ മഞ്ഞ ടിക്കറ്റ്. ആ സര്‍ക്കാര്‍രേഖ പുരോഹിതനെ കാണിച്ചുകൊണ്ട് ജീന്‍ വാല്‍ജീന്‍ പറയുന്നു, ”ഇതാണെന്റെ മോചനരേഖ. പക്ഷെ എല്ലാവരും എന്നെ ആട്ടിയകറ്റുന്നതും ഇത് കാരണമാണ്.” ‘പ്രത്യേക നിറം കുത്തിയ ടിക്കറ്റോടുകൂടിയ സ്വാതന്ത്ര്യം സ്വാതന്ത്ര്യമേയല്ല’ എന്ന് അയാള്‍ സങ്കടപ്പെടുന്നു. പൗരനുമേല്‍ സര്‍ക്കാര്‍ കുത്തിയ വിവേചനത്തിന്റെ നിറത്തെ, മഞ്ഞ ടിക്കറ്റിനെ, വിക്ടര്‍ ഹ്യുഗോ തന്റെ ഇതിഹാസ നോവലിലുടനീളം ഒരു സൂചകമായി ഉപയോഗിച്ചിരിക്കുന്നു. ദരിദ്രനായ പൗരനെ ഭരണകൂടം എങ്ങനെ കാണുന്നു എന്നതിന്റെ അടയാളം. വിശന്നുകരയുന്ന കുടുംബത്തിനുവേണ്ടി ഒരു റൊട്ടിക്കഷ്ണം മോഷ്ടിച്ചതിനാണ് ജീന്‍ വാല്‍ജീന്‍ ആദ്യമായി ജയിലിലായത് എന്നതൊന്നും ആര്‍ക്കും അറിയേണ്ട. ആ ‘മഞ്ഞ പാസ്പോര്‍ട്ടിന്റെ’ പേരില്‍ അയാള്‍ എല്ലാ വഴിയമ്പലങ്ങളില്‍നിന്നും ആട്ടിയകറ്റപ്പെടുന്നു.
ജീന്‍ വാല്‍ജീനിന്റെ പെങ്ങളെപ്പോലെ വിശന്നുകരയുന്നവര്‍ കുറവായിരുന്നില്ല, മുപ്പതു വര്‍ഷം മുന്‍പുവരെ കേരളത്തില്‍. ഇപ്പോള്‍ മുപ്പതിനു മുകളില്‍ പ്രായത്തില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാവും, പത്തു മുളകും ഒരു മുറി തേങ്ങയും നാഴിയരിയും കടം ചോദിച്ചു അയല്‍ വീടുകളിലേക്ക് അമ്മമാര്‍ ഓടിച്ചിരുന്ന കുട്ടികളെ. ചക്കയും കപ്പയും മുളകും ചുട്ടമീനും മാത്രം പാത്രങ്ങളില്‍ നിരന്ന ദാരിദ്ര്യത്തിന്റെ ഊണുകാലങ്ങളെ. ശീലമായിപ്പോയ ആ ദാരിദ്ര്യങ്ങളില്‍നിന്നും മലയാളിയെ വലിയൊരളവ് രക്ഷിച്ചെടുത്തത്  ജീവിതം തേടി നാടുവിട്ടുപോയവരാണ്. ഇന്ന് നമ്മള്‍ ‘പ്രവാസികള്‍’ എന്നൊക്കെ ഭംഗിയോടെ വിളിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ഒട്ടും ഭംഗിയില്ലാത്ത ഭൂതകാലമാണ് നാം ഇന്ന് അനുഭവിക്കുന്ന സമ്പന്നത, കേരളം വിശേഷിച്ചും. ഗള്‍ഫിലേയ്ക്കു മാത്രമല്ല, ആദ്യമൊക്കെ ബോംബെയിലേക്കും മദിരാശിയിലേക്കും. പിന്നെ ഭാരതത്തിനു പുറത്തു ചെന്നെത്താവുന്ന എല്ലാ രാജ്യങ്ങളിലേക്കും മലയാളി പോയി. ആണും പെണ്ണും പോയി. കപ്പല്‍ കയറിയും പറന്നും പോയി, കടം വാങ്ങിയും കിടപ്പാടം പണയംവെച്ചും പോയി. പലരും രക്ഷപ്പെട്ടു. ഒരുപാട് പേര്‍ ആയുസും ആരോഗ്യവും തകര്‍ന്നു തിരിച്ചെത്തി. ചിലര്‍ തിരിച്ചുവരാന്‍പോലും ആവാതെ ചെന്നെത്തിയ ഇടങ്ങളില്‍ ഒടുങ്ങി അവിടെത്തന്നെ മണ്ണായി. കേരളത്തെ ഇന്നത്തെ സാക്ഷര സുന്ദര കേരളമാക്കിയ പരിഷ്‌കരണങ്ങളെക്കുറിച്ചു നാം എപ്പോഴും വാചാലരാകും. വലിയ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍, നേതാക്കള്‍, ഇടതുപക്ഷം, ഭൂപരിഷ്‌കരണം, സാക്ഷരതായജ്ഞം, അങ്ങനെയങ്ങനെ ഒത്തിരി. കൂട്ടത്തില്‍ നാം പലപ്പോഴും പറയാന്‍ വിട്ടുപോകുന്ന ഒന്നാണ് പ്രവാസി ചിന്തിയ ചോരയും വിയര്‍പ്പും. സത്യത്തില്‍ ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തിയ ഏറ്റവും വലിയ ഘടകം പ്രവാസമാണ്. ജീവിതം പണയംവെച്ചു മലയാളി നീന്തിയ പ്രവാസക്കടലിന്റെ കണ്ണീരാണ് നമ്മുടെ ഇന്നത്തെ ജീവിതത്തിന്റെ  പല പുളപ്പുകളും. ഒരു ചരിത്രപുസ്തകത്തിലും എഴുതപ്പെടാതെപോയ ഏറ്റവും വലിയ സാമൂഹിക പരിഷ്‌കരണമായിരുന്നു മലയാളിയുടെ പ്രവാസം. വേണ്ടതെല്ലാം നമുക്ക് തന്നിട്ടും നമ്മുടെ രാജ്യം ഒരിക്കലും തിരിച്ചു നന്ദി കാണിക്കാത്ത ഒരു സമൂഹമാണ് പ്രവാസികള്‍. ഇന്നും ലോകത്തെ ഏറ്റവും വലിയ കൂലിപ്പട ഇന്ത്യക്കാരാണ്. ലോകത്തെ ഇരുപത് തൊഴിലാളികളില്‍ ഒരാള്‍ വീതം ഇപ്പോഴും ഇന്ത്യക്കാരനാണ്. 4,83,000 കോടി രൂപയാണ് അവര്‍ ഒരു വര്‍ഷം ഇന്ത്യയിലേക്ക് അയക്കുന്നത്. പക്ഷെ, ജോലി നഷ്ടപ്പെട്ടോ ആരോഗ്യം തകര്‍ന്നോ തിരിച്ചെത്തുന്ന ഒരു പ്രവാസിക്ക് ഇന്നും ഈ നാട്ടില്‍ ഒരു സഹായവും കിട്ടില്ല. അവന്റെ മുന്നില്‍ ഇരുള്‍ മാത്രം ബാക്കി. അങ്ങനെ, എന്നും നമ്മുടെ ഭരണകൂടം അവഗണിച്ച പ്രവാസികളില്‍ വലിയൊരു വിഭാഗത്തെയാണ് നമ്മുടെ രാഷ്ട്രം ഇപ്പോള്‍ ഓറഞ്ചു ചാപ്പകൂടി കുത്തി തരംതിരിക്കുന്നത്, പത്താം ക്ലാസ് പാസാകാത്ത എല്ലാ പ്രവാസികള്‍ക്കും ഓറഞ്ച് പാസ്‌പോര്‍ട്ട് എന്ന തീരുമാനത്തിലൂടെ.
ചിട്ടപ്പടി പ്രതിഷേധത്തിന് അപ്പുറം കേരളമെങ്കിലും ഇക്കാര്യത്തില്‍ ശക്തമായി പ്രതികരിക്കണം. തീരുമാനം മാറ്റിയ്ക്കണം. കാരണം, എല്ലാ വ്യത്യാസങ്ങള്‍ക്കും അപ്പുറം ഭാരതീയനെ ലോകത്തെവിടെയും അടയാളപ്പെടുത്തുന്ന രേഖയായിരുന്നു പാസ്‌പോര്‍ട്ട്. അത് അന്നും ഇന്നും സാധാരണക്കാരന്റെ സ്വപ്നങ്ങളിലേക്കുള്ള ആദ്യ ചുവടാണ്. എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്, വീട്ടില്‍ ആദ്യമായി ഏട്ടന് പാസ്‌പോര്‍ട്ട് കിട്ടിയപ്പോള്‍ നിറഞ്ഞ സന്തോഷം. കാല്‍ നൂറ്റാണ്ടു മുന്‍പായിരുന്നു അത്. അപേക്ഷിച്ചു കഴിഞ്ഞപ്പോള്‍ വെരിഫിക്കേഷനു വന്ന പോലീസുകാരന്റെ കൈയിലേക്ക് ഏട്ടന്‍ വെച്ചുകൊടുത്ത മുഷിഞ്ഞ അമ്പതുരൂപ നോട്ടുപോലും ഓര്‍മ്മയിലുണ്ട്. പട്ടിണിയിലായ ഒരു വീടിന്റെ അതിജീവന ശ്രമത്തിന്റെ ആദ്യ ചിഹ്നമായിരുന്നു നീലിച്ച പുറംചട്ടയില്‍ രാഷ്ട്രമുദ്രയുള്ള ആ പുസ്തകം. വെരിഫിക്കേഷനിലൂടെ പോലീസ് സാക്ഷ്യപ്പെടുത്തുന്ന ഏക തിരിച്ചറിയല്‍ രേഖയായിരുന്നു  ഇതുവരെ പാസ്‌പോര്‍ട്ട്. വിലാസവും പ്രധാന കുടുംബബന്ധങ്ങളും സ്ഥാപിക്കാനുള്ള ഏറ്റവും ആധികാരിക രേഖ. ഇപ്പോള്‍, അവസാന പേജ് ഇല്ലാതാക്കാനുള്ള തീരുമാനത്തോടെ ആ സ്ഥാനവും പാസ്പോര്‍ട്ടിന് നഷ്ടമാവുകയാണ്.
ഓറഞ്ച് വെറുമൊരു നിറമല്ല. ലോകത്തു പല രാജ്യങ്ങളിലും അത് കുറ്റവാളികളുടെയും ജയില്‍പുള്ളികളുടെയും യൂണിഫോമിന്റെ നിറമാണ്. അമേരിക്കയില്‍ ‘ഓറഞ്ചു മുന്നറിയിപ്പ്’ ഭീകരാക്രമണ ഭീഷണി സൂചിപ്പിക്കുന്ന പദംപോലുമാണ്. ആ നിറമാണ് നമ്മുടെ ഭരണകൂടം വലിയൊരു വിഭാഗം പ്രവാസികള്‍ക്ക് ചാര്‍ത്തികൊടുക്കാന്‍ പോകുന്നത്. പത്താം ക്ലാസ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ ജീവിതം തേടി കടല്‍ കടന്നവന്റെ പാസ്സ്‌പോര്‍ട്ടിനു ഏതു നിറം എന്ന് ആലോചിക്കുമ്പോള്‍തന്നെ ‘അത് ഓറഞ്ചു മതി’ എന്ന ആ സര്‍ക്കാര്‍ തീരുമാനം ഒട്ടും യാദൃശ്ശ്ചികമല്ല. അത് അവരോടുള്ള ഭരിയ്ക്കുന്നവന്റെ മനോഭാവമാണ്. തൂപ്പുകാരായും വീട്ടുവേലക്കാരായും ഹെല്‍പ്പര്‍മാരായും കന്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സായും ആട്ടിടയന്മാരായുമൊക്കെ മരുഭൂമികളിലും അപരിചിതമായ ഉഷ്ണദേശങ്ങളിലും ജീവിതം ഉരുക്കിത്തീര്‍ത്ത ഇന്നും സ്വയം ഉരുകിക്കൊണ്ടിരിക്കുന്ന മനുഷ്യരുടെ വിയര്‍പ്പിന്റെയും ചോരയുടെയും ഫലങ്ങളില്‍ ചവിട്ടി നിന്നാണ് നമ്മുടെ രാജ്യം ഇപ്പോള്‍ അവരെ ഓറഞ്ചു ചാപ്പ കുത്തുന്നത്.
മുപ്പതു രൂപ പരീക്ഷാഫീസ് കെട്ടിവെക്കാന്‍ ഇല്ലാതിരുന്നതുകൊണ്ട് പഠനം നിന്നുപോയ ഒരു ഏട്ടനാണ് എന്നെ വളര്‍ത്തിയത്. പ്രവാസ ദുരിതത്തിന്റെ ഇടവേളകളില്ലാത്ത ആദ്യ ഏഴു വര്‍ഷം ഏട്ടന് ഒരിക്കല്‍പ്പോലും ചോറ് കഴിയ്ക്കാന്‍ കഴിഞ്ഞില്ല. നാട്ടില്‍ എത്തുമ്പോഴേയ്ക്കും, ഉണക്കറൊട്ടി മാത്രം തിന്ന് ഏട്ടന്റെ കുടലൊക്കെ വ്രണമായിരുന്നു. നാളെ എന്നെപ്പോലെ ഒരു അനുജനും അയാളുടെ ഏട്ടനും ഒരു വിമാനത്താവളത്തില്‍ രണ്ടു നിറമുള്ള പാസ്‌പോര്‍ട് പരിശോധനാമേശയിലേക്ക് വെക്കുമ്പോള്‍ ആ അനുജനു വല്ലാതെ പൊള്ളും. കാരണം, അനുജനോ പെങ്ങള്‍ക്കോ കുടുംബത്തിനോ വേണ്ടി ഏട്ടന്‍ ഉരുക്കിക്കളഞ്ഞ ജീവിതമാണ് ഓറഞ്ചു നിറമായി അയാളുടെ കൈകളില്‍ ഇരിക്കുന്നത്. ജീവിതത്തോട്  നിസ്സഹായ മനുഷ്യര്‍ നടത്തുന്ന പോരാട്ടത്തെയും അവരുടെ ത്യാഗത്തെയുമാണ് വിവേചനത്തിന്റെ ഓറഞ്ച്ചായംകൊണ്ട് ഭരണകൂടം അപമാനിയ്ക്കുന്നത്. ആ ഓറഞ്ചുമനുഷ്യരുടെ ചുവന്ന ചോരയാണ് മറ്റുള്ളവരുടെ അഹന്തയുടെ നീലയാവുന്നത്.
പത്താം ക്ലാസ് പാസ്സാകാത്ത സകല പൗരന്മാരുടെയും പാസ്സ്‌പോര്‍ട്ടിനെ ഒറ്റയടിയ്ക്ക് ഓറഞ്ചുചായമണിയിച്ച വിദേശകാര്യ മന്ത്രാലയത്തിലെ കോട്ടിട്ട സാറന്മാരേ, കേട്ടപടി അത് കൈയ്യടിച്ചു അംഗീകരിച്ച ഭരണകൂടമെ,
ഒന്ന് ചോദിച്ചോട്ടെ… ജീവിയ്ക്കാനായി മരുഭൂമിയില്‍ കൂലിപ്പണി ചെയ്യുന്ന പ്രവാസിയുടെ തൊലിപ്പുറത്തു കൊടുംവെയില്‍ പതിച്ചു പൊള്ളി തൊലിയടര്‍ന്ന് പോകുന്നത് കണ്ടിട്ടുണ്ടോ? പ്രാണന്‍ പോകുന്ന വേദനയാണ്. അങ്ങനെ തൊലിയുരിഞ്ഞു കഴിയുമ്പോള്‍ ആ പാവം മനുഷ്യരുടെ മുതുകിലും മുഖത്തും കയ്യിലുമൊക്കെ ശേഷിയ്ക്കുന്നതും ഒരു ഓറഞ്ചുനിറമാണ്. നിങ്ങള്‍ക്ക് ഒരിക്കലും മനസ്സിലാവാത്ത, ചോര പൊടിയുന്ന ഒരു ഓറഞ്ചു നിറം!

(വാട്‌സ് ആപ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply