
ജാതി ചോദിച്ചാല്‍ ജാതിക്കാ മരം ചൂണ്ടി കാട്ടുന്ന നാട് !!
അനീതിയെക്കുറിച്ചുള്ള വാക്കുകള്‍ ആവര്‍ത്തിച്ച് കേള്‍ക്കുന്ന ചെവികള്‍ക്ക് ഇനി അത്ഭുതപ്പെടാന്‍ ഒന്നുമില്ല. ”നിതിന്റെ മൃതശരീരം കാണാന്‍ പോലും സഹപാഠികള്‍ എത്താത്തതില്‍ ദുരൂഹത, ഇന്റേണല്‍ മാര്‍ക്കിനെ ചൊല്ലിയുള്ള ഭീഷണി” എന്ന വാര്‍ത്തയും അങ്ങനെ തന്നെയായിരുന്നു. ഇത് എനിക്ക് സമ്മാനിച്ചത് ഒരു ഞെട്ടലായിരുന്നില്ല . മറിച്ച്, ഏറെക്കാലമായി നമ്മള്‍ പതിവാക്കിയ മൗനത്തിന്റെ ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമായിരുന്നു .
കേട്ട് തഴമ്പിച്ച വാക്കുകളോട് നമ്മള്‍ ഇങ്ങനെ നിര്‍വികാരരാകുമ്പോള്‍, അനീതി പതുക്കെ സാധാരണമാകുകയാണ് . ജാതി ചോദിച്ചാല്‍ ജാതിക്ക മരം ചൂണ്ടി കാണിക്കുന്ന നാടാണ് കേരളമെന്ന് അഭിമാനത്തോട് പറയുന്ന നമ്മുടെ ഈ കേരളത്തില്‍ തന്നെയാണ്, വര്‍ഗീയയതയെ ഉന്മൂലനം ചെയ്യേണ്ട അധ്യാപകര്‍ തന്നെ ജാതി അധിഷേപം നടത്തി ഒരു വിദ്യാര്‍ത്ഥിയുടെ ജീവനെടുത്തത്. ഇവിടെ അധ്യാപകര്‍ തമ്മില്‍ ഒരാള്‍ക്കെതിരെ മറ്റൊരാള്‍ പ്രതികരിക്കാത്തത് ഒരു തൊഴില്‍ബന്ധത്തിന്റെ അന്ധസ്‌നേഹമായി വ്യാഖ്യാനിക്കാം. പക്ഷേ, നീതി നിഷേധിക്കപ്പെടുന്നിടത്ത് സഹപാഠികള്‍ പോലും മൗനം പാലിക്കുമ്പോള്‍ , ആ മനോഭാവത്തെ എന്താണ് വിളിക്കേണ്ടത്? അടിമത്തത്തിനും ചിലപ്പോള്‍ മോചനത്തിന്റെ സ്വപ്നമുണ്ട്. എന്നാല്‍ ഇന്നിവിടെ, സ്വപ്നങ്ങള്‍ക്കുപോലും ശ്വാസമെടുക്കാന്‍ അവസരം നിഷേധിക്കപ്പെട്ട ഒരു പ്രതീതിയാണ് .
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്വന്തം പ്രശ്‌നങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയും, അപരന്റെ വേദനകളില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്യുന്ന ”നാളെയുടെ ചാലകശക്തി” എന്ന് വിളിക്കപ്പെടുന്ന വിദ്യാര്‍ത്ഥി സമൂഹമേ, ലജ്ജിക്കണമെന്ന് ഞാന്‍ പറയുന്നില്ല. കാരണം, വികാരങ്ങളെയും ചിന്തകളെയും അതിജീവിച്ച് അന്ധമായ അനുസരണയെ ധര്‍മ്മമായി ഏറ്റെടുത്തവര്‍ക്ക് അത്തരം വികാരങ്ങള്‍ അനുഭവിക്കാനുള്ള അവകാശം പോലും നഷ്ടപ്പെട്ടിരിക്കാം. മൗനം ഒരു രക്ഷപ്പെടലായി മാറുമ്പോള്‍, സത്യം പതിയെ കാലത്തിന്റെ യൗവനികയില്‍ മറയുകയാണ് . ”മൗനം വിദ്വാനഭൂഷണം” എന്ന വാക്ക് ആവര്‍ത്തിക്കാന്‍ എളുപ്പമാണ്. പക്ഷേ, അനീതിയുടെ മുന്നില്‍ അത് ഒരു മറവിയായി ഉപയോഗിക്കുമ്പോള്‍, അതിന്റെ അര്‍ത്ഥം തന്നെ നഷ്ടപ്പെടുന്നു .
ഗുരുപ്രീതിയില്‍ ലാഭനഷ്ടങ്ങളുടെ കണക്കുകൂട്ടുന്ന നിങ്ങള്‍ക്ക്, ഈ മൗനത്തെയും നേട്ടങ്ങളുടെ പട്ടികയില്‍ ചേര്‍ക്കാം. കാരണം ഇവിടെ സത്യം പോലും ഒരു ഇടപാടായി മാറിയിരിക്കുകയാണല്ലോ .
നിതിന്റെ സഹപാഠികളോടാണ് ഒരു അഭ്യര്‍ത്ഥന. ദയവായി, കണ്ടതിനെ നിഷേധിക്കരുത്. കേട്ടതിനെ അസത്യമാക്കരുത്. ആരുടേയെങ്കിലും സമ്മര്‍ദ്ദത്തില്‍ നിന്ന് സത്യത്തെ തല തിരിച്ച് എഴുതുന്ന വെള്ളക്കടലാസുകളില്‍ ഒപ്പിടേണ്ട അവസ്ഥ വരരുത്. ഒരു മൃതശരീരത്തിന്റെ മൗനത്തെയും വഞ്ചിക്കുന്നവരായി മാറരുത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഒരു ഒപ്പിലൂടെ ആ മൃതശരീരത്തിന് അഴുകി ഉറയാന്‍ ഉപ്പായി മാറരുത്. സത്യത്തിനൊപ്പം നില്‍ക്കുന്ന ശബ്ദമായി മാറുക. കാരണം, ഒരാളുടെ മരണത്തിന് ശേഷം പോലും നാം മൗനം പാലിക്കുകയാണെങ്കില്‍, അത് അവന്റെ കഥയുടെ അവസാനമല്ല. നമ്മുടെ മനസ്സാക്ഷിയുടെ അവസാനത്തിന്റെ ആരംഭമാണ്.
(അഡോണ ഇമ്മാന്‍ലിഡ മറിയം – എഴുത്തുകാരി | ഫൗണ്ടര്‍ & ഡയറക്ടര്‍, ലെക്‌സോറിയ ഫൗണ്ടേഷന്‍ | നിയമവിദ്യാര്‍ത്ഥിനി | ഇന്‍ഡിവുഡ് ഭാഷാ സാഹിത്യ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാര ജേതാവ്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
