പൊതുവിദ്യാലയങ്ങളിലേക്ക് പ്രവേശനമില്ലാത്ത ദളിതരും ആദിവാസികളും

97% പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളും പൊതുവിദ്യാഭ്യാസത്തെ ആശ്രയിക്കുമ്പോള്‍ 55.5% മുന്നാക്കക്കാരും ആശ്രയിക്കുന്നത് അണ്‍ എയ്ഡഡ് മേഖലയെ ആണ്. അതായത് പൊതുവിദ്യാഭ്യാസമേഖലയെ പിടിച്ചു നിര്‍ത്തുന്ന ഒരു സമൂഹത്തെയാണ് ഈ നിയമനങ്ങളില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുന്നത്. ഈ വൃത്തികേടിന്റെ ഗുണഭോക്താക്കള്‍ തന്നെയാണ് നാട്ടിലെ വിശ്വാസ സംരക്ഷകരും പുരോഗമന വാദികളും സംസ്‌കാരത്തിന്റെ കാവലാളുകളും സംവരണ വിരോധികളും പൊതുജനാഭിപ്രായ നിര്‍മ്മാതാക്കളും ആയൊക്കെ നടക്കുന്നതെന്നതെന്നതും തിരിച്ചറിയണം. അവിടെയാണ് എയ്ഡഡ് അധ്യാപക നിയമനം പി എസ് സിക്കു വിടുക, അല്ലെങ്കില്‍ സംവരണം ഉറപ്പു വരുത്തുക എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി.

 

കെ സച്ചിദാനന്ദന്‍, കര്‍ണ്ണാടകയിലെ ചില വില്ലേജുകളില്‍ ദളിതര്‍ക്ക് ചെരിപ്പ് ധരിക്കാന്‍ അവകാശമില്ലാത്തതിനവെ കുറിച്ചുള്ള ഒരു വാര്‍ത്ത ഫേസ് ബുക്കില്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് ചെറുതെങ്കലും ശ്രദ്ധേയമായ ഒരു ചര്‍ച്ച നടക്കുകയുണ്ടായി. പുരോഗമന കേരളത്തെ സംബന്ധിച്ച് ഗുരുതരമായ ജാതിവിവേചനങ്ങള്‍ തന്നെയാണ് ഈ വാര്‍ത്തയെന്നു സമ്മതിച്ച, ‘പൊതു വിദ്യാദ്യാസ രംഗത്തെ സ്വകാര്യ കോളനികള്‍’ എന്ന പുസ്തകത്തിന്റെ രചയിതാവായ ഒ പി രവീന്ദ്രന്‍, കേരളത്തിലെ 74% വരുന്ന പൊതു വിദ്യാലയങ്ങളില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും മറ്റും അധ്യാപകരായോ അനധ്യാപകരായോ പ്രവേശിക്കാന്‍ കഴിയുന്നില്ല എന്നത് ചെറിയൊരു ജാതിവിവേചനമായി പോലും കാണാത്ത ഒന്നാണ് പുരോഗമന കേരളം എന്നു ചൂണ്ടികാട്ടിയതാണ് ചര്‍ച്ചക്ക് കാരണമായത്. താനത് കാര്യമായി ശ്രദ്ധിച്ചില്ലെന്നായിരുന്നു സച്ചിദാനന്ദന്റെ മറുപടി. സച്ചിദാനന്ദനെ പോലുള്ള ഒരാള്‍ പോലും ഈ അനീതി കാര്യമായി ശ്രദ്ധിച്ചിട്ടില്ല എന്നതുതന്നെയാണ് ഇവിടെ പ്രസക്തം.
1957ല്‍ കേരളത്തില്‍ ജനാധിപത്യപരമായി തിരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്ന ആദ്യത്തെ സര്‍ക്കാരിനെ പുറത്താക്കാന്‍ പ്രധാന കാരണമായതു എയ്ഡഡ് സ്‌കൂള്‍ മേഖലയിലെ അധ്യാപക നിയമനവുമായി സര്‍ക്കാര്‍ എടുത്ത തീരുമാനവും അതിനെത്തുടര്‍ന്ന് കൂടി ഉയര്‍ന്നുവന്ന വിമോചന സമരവും ആയിരുന്നല്ലോ. മത ജാതി നേതൃത്വങ്ങളുടെ കൈയില്‍ ഉണ്ടായിരുന്ന കേരളത്തിലെ എയ്ഡഡ് സ്‌കൂള്‍ നിയമനം സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്താനുള്ള നീക്കമാണ് വിമോചന സമരത്തിന്റെ പല കാരണങ്ങളില്‍ ഒന്നായത്. തുടര്‍ന്ന് സംഭവിച്ചത് നിയമനം മാനേജ്‌മെന്റ് നടത്തുകയും വേതനം സര്‍ക്കാര്‍ കൊടുക്കുകയും ചെയ്യുക എന്ന ലോകത്തവിടേയും ഉണ്ടാകാനിടയില്ലാത്ത രീതിയായിരുന്നു. 50% നിയമനങ്ങള്‍ അതാതു മാനേജ്‌മെന്റ് സമുദായങ്ങളില്‍ നിന്നും ബാക്കി ഓപ്പണ്‍ മെറിറ്റില്‍ നിന്നും നിയമിക്കുന്ന രീതിയാണ് ഉള്ളത്. ഓപ്പണ്‍ മെറിറ്റ് എന്നതൊക്കെ ഒരു പ്രഹസനം മാത്രമാണ് മാനേജ്‌മെന്റിനു താല്‍പ്പര്യമുള്ളവരെ വന്‍പണം വാങ്ങി, അക്കാഡമിക മികവോ മാനദണ്ഡങ്ങളും പാലിക്കാതെ നിയമിച്ച് സര്‍ക്കാര്‍ വേതനവും ആനുകൂല്യങ്ങളും വാങ്ങിക്കാന്‍ പ്രാപ്തരാക്കുന്ന രീതിയാണ് എയ്ഡഡ് എന്ന പേരില്‍ വിളിക്കുന്ന ഈ പൊതുവിദ്യാലയളില്‍ നിലനില്‍ക്കുന്നത്. കൂടാതെ ഇങ്ങനെ കയറിയ 4000 അധ്യാപകരെ അതാതു സകൂളുകളില്‍ കുട്ടികളില്ലാതെ വന്നപ്പോള്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമിക്കുകയുമുണ്ടായി. പി എസ് സി പരീക്ഷ എഴുതിയിരുന്നവരും ഇനി എഴുതാനായി ഇരുന്നവരുമായ 4000 ത്തോളം ഉദ്യോഗാര്‍ത്ഥികളെയാണ് ഇതിലൂടെ സര്‍ക്കാര്‍ വഞ്ചിച്ചത്.
ഇന്ന് വിദ്യാഭ്യാസ മേഖലയുടെ 78% വും എയ്ഡഡ് സ്ഥാപനങ്ങളാണ്. ഒരു ലക്ഷത്തി മുപ്പത്തിനായിരത്തോളം ആളുകള്‍ ഈ മേഖലയില്‍ അധ്യാപകരായി ജോലി ചെയുന്നുണ്ട്. ഇവര്‍ക്ക് ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് പ്രതിവര്‍ഷം ഏകദേശം 10000 കോടി രൂപയോളം ആണ്. എന്നാലീ മേഖലയില്‍ സംവരണം നടപ്പാക്കത്തതിനാല്‍ നടക്കുന്ന സാമൂഹ്യ അനീതി ഇപ്പോളും കേരളത്തില്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ഇത് അയത്തമല്ലാതെ മറ്റെന്താണ്? ഈ വിഷയമുന്നയിച്ച് മൂന്ന് പതിറ്റാണ്ടായി ദളിത് പിന്നോക്ക സാമൂഹിക സമുദായ സംഘാടകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളും നിയമപരമായ നീക്കങ്ങളും നടത്തുന്നു. ഒ പി രവീന്ദ്രന്റെ നേതൃത്വത്തില്‍ മുന്നോട്ട് വന്ന എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭസമിതിയും ഭൂഅധികാര സംരക്ഷണസമിതിയുമൊക്കെ ഈ വിഷയവുമായി ബന്ധപ്പെട്ടു സജീവമായി പ്രവര്‍ത്തിക്കുന്നു. എന്നാലിപ്പോളും ഭരണഘടനാനുസൃതമായ ഇക്കാര്യം അംഗീകരിക്കപ്പെട്ടിട്ടില്ല.
ഒരു രാഷ്ട്ര സംവിധാനത്തിന്റെ കീഴിലുള്ള എല്ലാ സര്‍വീസുകളിലും ആ രാജ്യത്തെ എല്ലാ സാമൂഹിക വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളുടെ ജനസംഖ്യാനുപാതത്തിലുള്ള പ്രാതിനിധ്യം ഉണ്ടായിരിക്കണം എന്നുള്ളതാണ് ആധുനിക ജനാധിപത്യ സങ്കല്‍പം. അതിനുവേണ്ടിയാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 അനുച്ഛേദം അനുസരിച്ചു പിന്നോക്ക സാമൂഹിക സാഹചര്യങ്ങളില്‍ നിന്നുള്ള സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സമുദായ സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണക്കു പ്രകാരം 114000 ത്തോളം അധ്യാപകരില്‍ 462 പേര് മാത്രമാണ് പട്ടിക ജാതി പട്ടിക വര്‍ഗ സമുദായങ്ങളില്‍ നിന്നുള്ളത്. സംസ്ഥാനത്ത് ഏകദേശം 52 സര്‍ക്കാര്‍ കോളേജുകളും 180 എയ്ഡഡ് കോളേജുകളും ആണുള്ളത്. സര്‍ക്കാര്‍ കോളേജുകളില്‍ 12% പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള അധ്യാപകര്‍ ഉണ്ട്. അതെ സമയം 8233 എയ്ഡഡ് കോളേജ് അധ്യാപകരില്‍ അകെ മൊത്തം 49 പേര് മാത്രമേ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള അധ്യാപകരായിട്ടുള്ളു. 3725 അനധ്യാപകരില്‍ 16 മാത്രമാണ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ളൂ.അങ്ങനെ ആകെ മൊത്തം 11958 പേരില്‍ 65 പേര് മാത്രമേ ഈ പാര്‍ശ്വവത്കൃത വിഭാഗങ്ങളില്‍ നിന്നും എയ്ഡഡ് മേഖലയില്‍ നിയമിതരായിരുള്ളൂ. അതായതു 0.54% മാത്രം.കോളേജുകള്‍ എഞ്ചിനീയറിംഗ് കോളേജുകള്‍, പോളിടെക്നിക്കുകള്‍, വി എച് എസ് സി, ഹയര്‍ സെക്കന്‍ഡറി, ഹൈ സ്‌കൂള്‍, യു പി സ്‌കൂള്‍, എല്‍ പി സ്‌കൂള്‍, അടക്കം 8798 എയ്ഡഡ് സ്ഥാപനങ്ങളില്‍ ആയി 154360 അധ്യാപക അനധ്യാപകരുണ്ട് ഇതില്‍ ആകെ 586 പേര് മാത്രമാണ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ളൂ. മൊത്തം ലഭ്യമായ നിയമനങ്ങളില്‍ 0.37 % മാത്രമാണ് ഇവരുടെ പ്രാതിനിധ്യം. മാത്തത്തിലെടുത്താല്‍ എയ്ഡഡ് മേഖലയില്‍ ഇന്ന് രണ്ട് ലക്ഷം ജീവനക്കാരുണ്ട്. അതില്‍ 586 പേര്‍ (0.29 %) മാത്രമാണ് എസ് സി / എസ് ടി പ്രാതിനിധ്യം. ഭരണഘടനാനുസൃത സംവരണപ്രകാരം SC/ ST വിഭാഗങ്ങള്‍ക്ക് 20,000 ഉദ്യോഗങ്ങള്‍ ലഭ്യമാകേണ്ടതാണ്. പ്രതിവര്‍ഷം പതിനായിരം കോടി രൂപയാണ് സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലെ ശമ്പളം, പെന്‍ഷന്‍ എന്നിവക്കായി ചെലവഴിക്കുന്നത്. അതില്‍ ആയിരംകോടി ഇവരുടെ അവകാശമാണ്. അവയെല്ലാം നിഷേധിക്കുന്നത് വലിയൊരു സാമൂഹിക അനീതിയാണ്. ജനാധിപത്യ വിരുദ്ധതയാണിത്. ഭരണഘടന ഉറപ്പു നല്‍കുന്ന സംവരണത്തിന്റെ അട്ടിമറിയും. ഇതിനെല്ലാം പുറമെയാണ് മാനേജ്‌മെന്റുകള്‍ പണം വങ്ങി നിയമിച്ച 4000ത്തില്‍ പരം അധ്യാപകരെ ടിച്ചേ്‌സ് ബാങ്കില്‍ നിലനിര്‍ത്തി സര്‍ക്കാര്‍ വിദ്യാലയങ്ങളിലടക്കം നിയമിച്ചത്. ഈ സ്ഥാപനങ്ങളില്‍ മിക്കവയും നഗരമധ്യങ്ങളില്‍ സര്‍ക്കാര്‍ ഏറെക്കുറെ സൗജന്യമായി നല്‍കിയ, കോടിക്കണക്കിനു വിലവരുന്ന ഭൂമിയിലാണെന്നതും ഓര്‍ക്കേണ്ടതാണ്.
സര്‍ക്കാര്‍ സര്‍വീസിലെ ഏറ്റവും ചെറിയ ജോലികളില്‍ പോലും പ്രവേശിക്കുന്നവര്‍ക്ക് നേടാന്‍ കഴയുന്നത് വളരെ വലിയ സാമ്പത്തിക സുരക്ഷിതത്വം ആണ് .പില്‍ക്കാലത്തെ പെന്‍ഷന്‍ മാത്രമല്ല മറിച്ച് ബാങ്ക് ലോണുകളുടെ ഒരു വലിയ ലോകം അവര്‍ക്കു മുന്‍പില്‍ തുറക്കപ്പെടും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് തങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയുന്നതിന്റെ കാരണങ്ങളില്‍ ഒന്ന് ഇതാണ് .നല്ല വിവാഹം ,വീട് ,കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം തുടങ്ങി സാമൂഹ്യ സാമ്പത്തിക വികാസത്തിനുള്ള വലിയ സാധ്യതകളാണ് ഓരോ സര്‍ക്കാര്‍ ജോലിയും ആളുകള്‍ക്ക് തുറന്നുകൊടുക്കുന്നത് . അതാണ് ദളിതുകള്‍ക്ക് നിഷേധിക്കുന്നത്. സ്വന്തമായി കാര്യമായ ഭൂമിയില്ലാത്തതിനാല്‍ അതു പണയം വെച്ച് എന്തെങ്കിലും സംരംഭം തുടങ്ങാനോ ഗള്‍ഫില്‍ പോകാനോ അവര്‍ക്കാവുന്നില്ല. സ്വന്തം എയ്ഡഡ് സ്ഥാപനമെന്നത് അടുത്തൊന്നും നടക്കാന്‍ പോകാത്ത സ്വപ്‌നമാണുതാനും.
എയ്ഡഡ് മേഖലയിലെ പ്രൊട്ടക്ടഡ് അധ്യാപകരുടെ ലിസ്റ്റില്‍ നിന്നും അധ്യാപക നിയമനങ്ങള്‍ നടത്തിയപ്പോള്‍ എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭസമിതി ഹൈക്കോടതിയില്‍ നിന്ന് തങ്ങള്‍ക്ക് അനുകൂലമായി ഇടക്കാല ഉത്തരവ് വാങ്ങിയിരുന്നു. 2015 മെയ് 25 എയ്ഡഡ് കോളേജുകളില്‍ നിയമനങ്ങളില്‍ സംവരണം നടപ്പാക്കാന്‍ യൂണിവേറിസ്റ്റികള്‍ നടപടി സ്വീകരിക്കണം എന്ന് സിംഗിള്‍ ബെഞ്ച് വിധി വന്നു. ഈ വിധിക്കെതിരെ എന്‍ എസ് എസ് മാനേജ്മന്റ് അപ്പീല്‍ കൊടുത്തപ്പോള്‍ കോടതി വിധി അവര്‍ക്ക് അനുകൂലമായി. 97% പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളും പൊതുവിദ്യാഭ്യാസത്തെ ആശ്രയിക്കുമ്പോള്‍ 55.5% മുന്നാക്കക്കാരും ആശ്രയിക്കുന്നത് അണ്‍ എയ്ഡഡ് മേഖലയെ ആണ്. അതായത് പൊതുവിദ്യാഭ്യാസമേഖലയെ പിടിച്ചു നിര്‍ത്തുന്ന ഒരു സമൂഹത്തെയാണ് ഈ നിയമനങ്ങളില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുന്നത്. ഈ വൃത്തികേടിന്റെ ഗുണഭോക്താക്കള്‍ തന്നെയാണ് നാട്ടിലെ വിശ്വാസ സംരക്ഷകരും പുരോഗമന വാദികളും സംസ്‌കാരത്തിന്റെ കാവലാളുകളും സംവരണ വിരോധികളും പൊതുജനാഭിപ്രായ നിര്‍മ്മാതാക്കളും ആയൊക്കെ നടക്കുന്നതെന്നതെന്നതും തിരിച്ചറിയണം. അവിടെയാണ് എയ്ഡഡ് അധ്യാപക നിയമനം പി എസ് സിക്കു വിടുക, അല്ലെങ്കില്‍ സംവരണം ഉറപ്പു വരുത്തുക എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി. അതിനായി സര്‍ക്കാര്‍ നിയമനിര്‍മ്മാണം തന്നെ നടത്തണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala, Latest news | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply