ഓണക്കാലമെന്ന് ഇനി പറയാനാകുമോ?

ദാരിദ്രത്തിന്റെയും കഷ്ടപ്പാടുകളുടെയും ഇടയില്‍ ഇല്ലാതായിപ്പോകുന്ന ഓണം കേരളത്തില്‍ അത്യപൂര്‍വ്വമല്ല. ഇന്നത്തെ തലമുറയ്ക്ക് കേട്ടുകേള്‍വി ഇല്ലെങ്കിലും. 1892 ലെ ഓണക്കാലത്ത് മലയാള മനോരമ പത്രത്തില്‍ വന്ന ഈ കത്ത് നോക്കുക. ‘ആലപ്പുഴ. ഈയാണ്ടത്തെ ഓണം കേമമായി കൊണ്ടാടുവാന്‍ പഞ്ഞം ജനങ്ങളെ അനുവദിച്ചില്ല. . . . പട്ടക്കരയനും പാളക്കരയനും അംഗനാ ജനങ്ങള്‍ ഏറെ ധരിച്ചു കണ്ടില്ല. കൈകൊട്ടിപ്പാട്ടും കളിയും ഊഞ്ഞാലാട്ടവും ഒരിടത്തും കാണ്മാനും കേള്‍പ്പാനും ഇല്ലായിരുന്നു. യാചകന്മാരുടെ ഇളക്കം പതിവിലധികം ഇവിടങ്ങളില്‍ ഉണ്ടായിരുന്നു. കമ്പോളങ്ങളില്‍ ആള്‍ക്കൂട്ടം നന്നാക്കുറവായിട്ടാണ് കണ്ടത്.

കഴിഞ്ഞ ദിവസം. ഉത്രാടം. നഗരത്തില്‍ ഭയങ്കര തിരക്കായിരിക്കും എന്നു പ്രതീക്ഷിച്ച് പുറത്തിറങ്ങിയതാണ്. പഴയ കാലത്തെ ഉത്രാടപ്പാച്ചില്‍. പക്ഷേ ഒന്നുമുണ്ടായിരുന്നില്ല. പച്ചക്കറി പലചരക്കു കടകളില്‍ ഏതാനും ആളുകള്‍ ഉണ്ട്. ആള്‍ക്കൂട്ടമല്ല. ഖാദിയുടെ ഷോറൂമില്‍ നിന്ന് വാങ്ങിയ ഉടുപ്പ് മാറ്റി വാങ്ങണമായിരുന്നു. ‘എങ്ങനെയുണ്ട് കച്ചവടം?” ‘ഇത്തവണ ആകെ രണ്ടു ദിവസമാണ് കുറച്ചധികം ആളുകള്‍ വന്നത്. മുമ്പുള്ള ദിവസങ്ങളില്‍ ആരുമുണ്ടായിരുന്നില്ല. കഴിഞ്ഞ കൊല്ലം ഇതിലും ദയനീയമായിരുന്നു.” വസ്ത്രം വില്‍ക്കുന്ന വന്‍കടകളില്‍ കുറച്ച് ആളുകളെ കണ്ടു. വാഹനങ്ങളില്‍ വന്നവര്‍. പലരും ദൂരെ നിന്നാണെന്ന് തോന്നുന്നു. അവിടെയും സാധാരണക്കാരെ കാണാനില്ല. കൊറോണക്കാലത്തെ രണ്ടാമത്തെ ഓണമാണ്. ‘പണിയില്ല. കയ്യില്‍ പണവുമില്ല. പിന്നെ കടകള്‍ക്കു മുന്നിലൂടെ നടന്നിട്ടെന്തു കാര്യം?’ ആളുകള്‍ സങ്കടപ്പെട്ടു. ‘ഇങ്ങിനെയൊരു ഓണക്കാലം ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. 2018 ലെ വെള്ളപ്പൊക്കം കഴിഞ്ഞ് 19 എത്തിയപ്പോള്‍ ദുരിതമാണെങ്കിലും ചെറിയ പ്രതീക്ഷ ഉണ്ടായി. 20ലെയും 21ലെയും കൊറോണ ഭാവിയെക്കുറിച്ചുള്ള എല്ലാ ഭാവനകളും തകര്‍ത്തു കളഞ്ഞു.’ കച്ചവടക്കാര്‍ വേദനിച്ചു.

ദാരിദ്രത്തിന്റെയും കഷ്ടപ്പാടുകളുടെയും ഇടയില്‍ ഇല്ലാതായിപ്പോകുന്ന ഓണം കേരളത്തില്‍ അത്യപൂര്‍വ്വമല്ല. ഇന്നത്തെ തലമുറയ്ക്ക് കേട്ടുകേള്‍വി ഇല്ലെങ്കിലും. 1892 ലെ ഓണക്കാലത്ത് മലയാള മനോരമ പത്രത്തില്‍ വന്ന ഈ കത്ത് നോക്കുക. ‘ആലപ്പുഴ. ഈയാണ്ടത്തെ ഓണം കേമമായി കൊണ്ടാടുവാന്‍ പഞ്ഞം ജനങ്ങളെ അനുവദിച്ചില്ല. . . . പട്ടക്കരയനും പാളക്കരയനും അംഗനാ ജനങ്ങള്‍ ഏറെ ധരിച്ചു കണ്ടില്ല. കൈകൊട്ടിപ്പാട്ടും കളിയും ഊഞ്ഞാലാട്ടവും ഒരിടത്തും കാണ്മാനും കേള്‍പ്പാനും ഇല്ലായിരുന്നു. യാചകന്മാരുടെ ഇളക്കം പതിവിലധികം ഇവിടങ്ങളില്‍ ഉണ്ടായിരുന്നു. കമ്പോളങ്ങളില്‍ ആള്‍ക്കൂട്ടം നന്നാക്കുറവായിട്ടാണ് കണ്ടത്. ഇതിന്റെ ഇടക്കു മലയാളി സഭക്കാര്‍ ചരക്കുകളും കൊണ്ട് എത്തീട്ടുണ്ടായിരുന്നു. ആരാന്റെയും മുതല്‍ സദാ കൈക്കലുള്ള വ്യവഹാരികളും വ്യാപാരികളും മാത്രമേ ഇവര്‍ക്കു കടപ്പെട്ടിട്ടുള്ളൂ. എന്തിനേറെ പറയുന്നു നെല്ലിന്റെ വില ശാലമുദ്രക്ക് ഇപ്പോള്‍ ഇരുപതു ചക്രം വരെ ആയിരിക്കുന്നു.”

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതേ കാലത്തെപ്പറ്റി കൊച്ചിയുടെ ചരിത്രകാരനായ കെ.പി. പത്മനാഭമേനേന്‍ എഴുതിയത് കാണുക. ‘ഓണം, വിഷു, തിരുവാതിര മുതലായ ആഘോഷങ്ങള്‍ക്കു കുറവു തട്ടീട്ടുണ്ട്. ഉള്‍പ്രദേശങ്ങളില്‍ പോലും ഈ സുദിനങ്ങളെ മുമ്പിലത്തെ പോലെ കൊണ്ടാടുന്നില്ല. കയ്യാങ്കളി, ഓണത്തല്ല്, പന്തുകളി മുതലായത് ഇല്ലെന്നു തന്നെ പറയാം . . . .’ ബ്രിട്ടീഷ് ഭരണത്തിന്റെ കഠിനമായ സാമ്പത്തിക ചൂഷണങ്ങളും കര്‍ക്കശമായിത്തീര്‍ന്ന ജന്മിത്വമാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലെ ക്ഷാമത്തിന്റെ കരണങ്ങള്‍ എന്നതില്‍ സംശയമില്ല. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ രണ്ടാം ലോകയുദ്ധത്തിന്റെ അവസാനം ലോകം മുഴുവനും ഉണ്ടായ വിഭവ ദാരിദ്ര്യം ഓണത്തെ വീണ്ടും ചടങ്ങു മാത്രമാക്കിയത് ഇപ്പോള്‍ പ്രായം തൊണ്ണുറുകളിലെത്തിയവര്‍ക്കേ ഓര്‍മയില്‍ ഉണ്ടാകൂ. ഈ രണ്ടു കാലഘട്ടങ്ങളിലും നാട്ടുരാജാക്കന്മാരുടെ ഭരണകൂടങ്ങളോ ബ്രിട്ടീഷ് സര്‍ക്കാരോ സാധാരണ ജനങ്ങളുടെ രക്ഷക്കെത്തിയതായി കാണുന്നില്ല. മലയാളിസഭ പോലുള്ള ചില സാമുദായിക സംഘടനകള്‍ മധ്യവര്‍ഗക്കാരെ സഹായിക്കാന്‍ ശ്രമിച്ചിരുന്നതായി കാണാമെങ്കിലും അതിന്റെ അത്യന്തികഫലം കടക്കെണി ആയിരുന്നിരിക്കണം.

ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും ഓണക്കാലത്തോടുള്ള സാധാരണക്കാരന്റ പ്രതികരണം എന്തായിരുന്നു? പരാതികളും പരിഭവങ്ങളും കുടുംബവഴക്കുകളും നിറഞ്ഞിരുന്നുവെങ്കിലും ഇക്കാലത്തുടനീളം മലയാളി മാവേലീചരിതം ഓണപ്പാട്ടിന്റെ സമൃദ്ധസുന്ദരമായ സ്വപ്നങ്ങള്‍ പാടിക്കൊണ്ടിരുന്നതായി കാണാം. തിരുവനന്തപുരം തൊട്ട് കണ്ണൂര്‍ വരെ പല പല പ്രസ്സുകളില്‍ നിന്നും ഓണപ്പാട്ട് പുസ്തകമായി അച്ചടിച്ച് പതിനായിക്കണക്കിന് കോപ്പികള്‍ വിറ്റു പോയിരുന്നു. ദാരിദ്ര്യം സഹനീയമാക്കാനുള്ള, ജീവിതനൈരാശ്യം വിപ്ലവത്തിലൂടെയോ ആത്മഹത്യയിലൂടെയോ അല്ലാതെ മറികടക്കാനുള്ള, വഴി ഭാവനാപൂര്‍ണമായ ഭൂതകാലത്തിന്റെ സൃഷ്ടി ആയിരുന്നിരിക്കണം. നഷ്ടപ്പെട്ടു പോയ സമൃദ്ധികളുടെ സാമ്രാജ്യം കാണാന്‍ തിരികെയെത്തുന്ന മാവേലി രാജാവ് അങ്ങിനെ ഓണക്കാലത്തിന്റെ പൊതുഭാവനയായി.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

1960 മുതല്‍ ഓണം ഐക്യ കേരളത്തിന്റെ ദേശിയോത്സവമായി മാറിയതിനു ശേഷം ഇടതുപക്ഷവും വലതുപക്ഷവും മാറി മാറി രൂപം കൊടുക്കുന്ന കേരളസര്‍ക്കാര്‍ സ്വയം മാവേലീസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുന്നത് നാം കണ്ടു. അറുപതുകളിലെയും എഴുപതുകളിലെയും വറുതിക്കാലത്തു് ജനങ്ങളില്‍ കുറച്ചു പേരെങ്കിലും സര്‍ക്കാരുകളില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നു. അത് അധികകാലം നീണ്ടു നിന്നില്ല. എണ്‍പതുകളിലും തൊണ്ണുറുകളിലും ഗള്‍ഫില്‍ നിന്ന് കൈനിറയെ ഫോറിന്‍ സാധനങ്ങളുമായി ലീവിനു വരുന്ന പ്രവാസി മലയാളിയായിരുന്നു മഹാബലി. ജനകീയ ആസൂത്രണത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ പ്രാദേശിക രാഷ്ട്രീയക്കാര്‍ പോലും മഹാബലീ രൂപമായിത്തീര്‍ന്നു. ഫണ്ട് വീണ്ടും കേന്ദ്രീകരിച്ചതും അഴിമതി നിയന്ത്രിക്കാന്‍ കഴിയാതിരുന്നതും കാരണം അത് തീരെ ഹ്രസ്വമായിപ്പോയി. പ്രവാസി മലയാളിയുടെ അനുഗ്രഹം കൊണ്ട് ലഭിച്ചിരുന്ന സമൃദ്ധിയുടെ ഓണക്കാലം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒരു നഷ്ട സ്വപ്നമായി. ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യതയും നോട്ട് നിരോധനത്തെത്തുടര്‍ന്ന് ഇവിടെയുണ്ടായ പ്രതിസന്ധിയും ഓണക്കാലത്തെ വീണ്ടും ഭൂതകാലത്തിന്റെ സ്വപ്നങ്ങള്‍ നെയ്യുന്നതിലേക്കു മാത്രം ചുരുക്കിക്കൊണ്ടിരുന്നു. വെള്ളപ്പൊക്കവും തുടര്‍ന്നുള്ള കെറോണക്കാലവും സാധാരണക്കാരന്റെ മാവേലിക്കാലത്തെ ഒരു ഭ്രമകല്പനയിലേക്ക് എത്തിക്കുന്നു. കൊറോണ, ലോകസമ്പദ് വ്യവസ്ഥക്കു തന്നെ കനത്ത ആഘാതം ഏല്‍പ്പിച്ചതിനാല്‍ അതില്‍ നിന്ന് പുറത്തു കടക്കാന്‍ വര്‍ഷങ്ങള്‍ തന്നെ എടുക്കാം. കാലാവസ്ഥാ പ്രതിസന്ധി ഉണ്ടാക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങളാണ് ഇനിയുളള വര്‍ഷങ്ങളില്‍ നമുക്ക് നേരിടാനുള്ളത്. സമത്വത്തിന്റെയും സമൃദ്ധിയുടെയും അല്ലെങ്കിലും ആശ്വാസത്തിന്റെ ഒരു മാവേലിക്കാലത്തിനു വേണ്ടി മലയാളിക്ക് ഇനി എത്ര കാലം . . . . ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply