ഞങ്ങള്‍ക്കൊരു വി എസ് ഉണ്ടായിരുന്നെങ്കില്‍ – സി ആര്‍ നീലകണ്ഠന്‍

തന്റെ ജീവിതം മുഴുവന്‍ കൊടുത്തു വളര്‍ത്തിയ പ്രസ്ഥാനം തലതിരിഞ്ഞ പിറകോട്ടു പോകുന്നു എന്ന് മനസ്സിലായപ്പോള്‍ അദ്ദേഹം തിരിഞ്ഞു നിന്ന് ചോദ്യങ്ങള്‍ ഉന്നയിച്ചു. ബക്കറ്റിന്റെയും തിരയുടെയുമെല്ലാം കഥകള്‍ പറഞ്ഞു ന്യായീകരിക്കാന്‍ ശ്രമിച്ചവരൊന്നും നേരെ നിന്ന് മറുപടി പറയാന്‍ ശേഷിയുള്ളവരായിരുന്നില്ല.

സഖാവ് വി എസിനു നൂറു വയസ്സെന്നതു ഒരു വാര്‍ത്ത മാത്രം. പ്രായാധിക്യം മൂലം കാര്യമായി ഒരുവിധ ഇടപെടലുകളും നടത്താന്‍ കഴിയാത്ത അനാരോഗ്യാവസ്ഥയിലാണ് സഖാവ് എന്നത് നമ്മെയൊക്കെ വേദനിപ്പിക്കുന്നു. എങ്കിലും ആ പേര് നമ്മുടെ നാടിനെ ഏതു വിധത്തില്‍ സ്വാധീനിച്ചു എന്ന ചോദ്യത്തിനുള്ള മറുപടി തേടുമ്പോഴാണ് ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം നിര്‍ണ്ണയിക്കപ്പെടുക. സഖാവിന്റെ ജീവിതചക്രം പരിശോധിക്കുമ്പോള്‍ അതിലെ കയറ്റിറക്കങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തും. തന്റെ ജീവിതം മുഴുവന്‍ കൊടുത്തു വളര്‍ത്തിയ പ്രസ്ഥാനം തലതിരിഞ്ഞ പിറകോട്ടു പോകുന്നു എന്ന് മനസ്സിലായപ്പോള്‍ അദ്ദേഹം തിരിഞ്ഞു നിന്ന് ചോദ്യങ്ങള്‍ ഉന്നയിച്ചു. ബക്കറ്റിന്റെയും തിരയുടെയുമെല്ലാം കഥകള്‍ പറഞ്ഞു ന്യായീകരിക്കാന്‍ ശ്രമിച്ചവരൊന്നും നേരെ നിന്ന് മറുപടി പറയാന്‍ ശേഷിയുള്ളവരായിരുന്നില്ല. മുതലാളിത്തത്തിന്റെ കാറ്റ് കൊണ്ട് ദുര്ബലമാക്കപ്പെടുന്ന പ്രതിരോധത്തെ പറ്റി എം എന്‍ വിജയന്‍ മാഷ് ഉന്നയിച്ച വേവലാതി ഒരു ഘട്ടത്തില്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു വിഎസ്. താനല്ലാതെ മറ്റാരും അതുയര്‍ത്തില്ലെന്നു അദ്ദേഹത്തിനറിയാമായിരുന്നു. ഇന്നിപ്പോള്‍ മാസപ്പടി മുതല്‍ അദാനി ബലൂണ്‍ വരെ വച്ച് കളിക്കുന്ന ഒരു പാര്‍ട്ടിയും നേതൃത്വവും വളര്‍ന്നു വന്നത് തന്നെ വി എസ് ഉയര്‍ത്തിയ പ്രതിരോധം തീര്‍ത്തും ദുര്ബലമായതിനാലാണ്.

വി എസ് എല്ലാം തികഞ്ഞ ഒരു കാരണഭൂതനാണെന്നു അദ്ദേഹത്തെ പൂര്‍ണ്ണമായി പിന്തുണച്ചിരുന്ന കാലത്തു പോലും എന്നെപ്പോലുള്ളവര്‍ പറഞ്ഞിരുന്നുമില്ല. മൂലമ്പിള്ളി കുടിയൊഴിക്കലും ചെങ്ങറയിലെ സമരക്കാരോടുള്ള പരിഹാസവും പെരിയാര്‍ മലിനീകരിക്കുന്ന ( മാസപ്പടി ഫെയിം) സ്ഥാപനങ്ങളുമായുള്ള ചങ്ങാത്തവുമെല്ലാം അദ്ദേഹത്തെ വിമര്‍ശിക്കാന്‍ കാരണമായിരുന്നു. പക്ഷെ അതുകൊണ്ട് മറ്റുള്ള വിഷയങ്ങളില്‍ നമ്മുടെ നിലപാട് കേള്‍ക്കാനും ശരിയെന്നു തോന്നിയാല്‍ അംഗീകരിക്കാനും പിന്തുണയ്ക്കാനും സഖാവ് എന്നും തയ്യാറായിരുന്നു.

മൂലധനത്തിന്റെ അധിനിവേശം പാര്‍ട്ടിയെയും നേതൃത്വത്തെയും മായ്ക്കാന്‍ തുടങ്ങിയപ്പോള്‍ അതിനെതിരെ ജനങ്ങള്‍ വിവിധ സമരങ്ങളിലൂടെ ഉയര്‍ത്തിയ ശബ്ദം അദ്ദേഹം തിരിച്ചറിഞ്ഞു എന്നത് തന്നെയാണ് വിഎസിനെ വ്യത്യസ്തനാക്കിയത്. അഴിമതിയുടെയും സുഖലോലുപതയുടെയും ശീതളഛായയില്‍ മാത്രം നിലനില്‍ക്കാന്‍ ഒരു കമ്യുണിസ്റ്റ് പാര്‍ട്ടി ശ്രമിച്ചാല്‍ ”പാര്‍ട്ടി ഉണ്ടാകും പിന്നില്‍ ജനങ്ങള്‍ ഉണ്ടാകില്ല” എന്ന വിജയന്‍ മാഷുടെ പ്രവചനാത്മകമായ ശബ്ദം ഇന്നെത്ര സത്യമായിരിക്കുന്നു. പശ്ചിമബംഗാളിലെ വലിയ പരാജയത്തിന് ശേഷം (2011 ) അവിടുത്തെ ഒരു മുതിര്‍ന്ന സഖാവുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു വാചകമിതാണ് ‘ ഞങ്ങള്‍ക്കിവിടെ ഒരു സഖാവ് വി എസ് ഉണ്ടായിരുന്നില്ല’ ലോകം മുഴുവന്‍ തകര്‍ന്നപ്പോഴും ഇവിടെ പാര്‍ട്ടിയുടെ ശ്വാസം നിലനിര്‍ത്തിയത്, പാര്‍ട്ടിയെ സ്വയം വിമര്‍ശനത്തിന് ശേഷിയുള്ളതാക്കിയത് സഖാവായിരുന്നു എന്നാണു അതിന്റെ സാരം. രണ്ടുപ്രാവശ്യം ജനങ്ങളെകാണ്ട് പാര്‍ട്ടിയെ തിരുത്തിക്കാനും അദ്ദേഹത്തിനായി. പക്ഷെ ഇന്ന് എല്ലാ നേതാക്കള്‍ക്കും വേണ്ടത് തിരുവായ്‌ക്കെതിര്‍വാ ഇല്ലാത്ത അണികളെയാണ്. അങ്ങനെ ആകുമ്പോല്‍ പിന്നെ എങ്ങനെ പാര്‍ട്ടി നിലനില്‍ക്കും?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply